ADVERTISEMENT

അധ്യായം: ഇരുപത്തിയഞ്ച്

മണിയൂർ മലയിടുക്കുകളിൽ പന്തലിച്ച കോടമഞ്ഞിൻ തോപ്പിലൂടെ ഒഴുകി വരുന്ന പൊൻകിരണങ്ങൾ അകലാപ്പുഴയെ ചുവന്ന ചേലയുടുപ്പിക്കുന്നതിനു മുന്നേ മീനാക്ഷിയും പല്ലവിയും ചേർന്ന് കാർത്തികയെ വിളിച്ചുണർത്തി. കൈത്തിരി വിളക്കുമായി കുന്നത്തമ്പലത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലുള്ള ക്ഷേത്ര കുളത്തിൽ പോയി മൂവരും കുളിച്ചു.

കുളത്തിലെ തണുത്തുറഞ്ഞ വെള്ളത്തിലേക്കിറങ്ങുമ്പോൾ കാർത്തികയുടെ പൂമേനി തണുത്തു വിറയ്ക്കാൻ തുടങ്ങി. പല്ലുകൾ തമ്മിൽ കൂട്ടിയിടിച്ചു. രോമകൂപങ്ങൾ എഴുന്നു നിന്നു. മീനാക്ഷിയും പല്ലവിയും തണുപ്പിനെ വകവെയ്ക്കാതെ  അരയന്നങ്ങളെ പോലെ നീന്തി തുടിച്ചു. കുളക്കരയിലെ വിളക്കു കാലിൽ തൂക്കിയിട്ട കൈത്തിരി വിളക്കിന്റെ പ്രതിബിംബം ഓളങ്ങളിൽ ആടിയുലഞ്ഞു.കൂരിരുട്ടിലെ രത്നങ്ങളെ പോലെ വെള്ളത്തുള്ളികൾ ചിതറി തെറിച്ചു. മരം കോച്ചുന്ന തണുപ്പിൽ ഔഷധ പൊടി തേച്ച് കാർത്തിക ഒരു വിധം മൂന്ന് തവണ മുങ്ങി നിവർന്നു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അവളുടെ മുട്ടോളമെത്തുന്ന പനങ്കുലപോലെത്തെ കാർകൂന്തൽ പായൽ പോലെ കുളത്തിൽ പൊങ്ങി കിടന്നു. ഈറൻ തുണിയിൽ ചികിത്സപ്പുരയിലേക്ക് നടക്കുമ്പോൾ എതിരെ വന്ന കുളിർന്ന കാറ്റിൽ കാർത്തിക വീണ്ടും കുളിരു കോരി. അവൾ കൈകൾ രണ്ടും മാറോട് ചേർത്തു വെച്ചു. വിറയ്ക്കാൻ തുടങ്ങിയ തുടങ്ങിയ ചുണ്ടുകളെ കടിച്ചു പിടിച്ചു. ചികിത്സപ്പുരയിലെത്തി വസ്ത്രങ്ങൾ മാറിയപ്പോഴാണ് അവൾക്ക് തെല്ലൊരാശ്വാസം കിട്ടിയത്. മീനാക്ഷിയും പല്ലവിയും ചേർന്ന് കാർത്തികയുടെ കടിയേറ്റ ഭാഗം ഔഷധതൈലമുപയോഗിച്ച് തുടച്ച് വൃത്തിയാക്കി.

ചന്ദ്രവിമുഖി ചേർത്ത മറ്റൊരു തൈലം സൂക്ഷ്മതയോടെ കടിയേറ്റ കാൽപാദം മുതൽ മുട്ട് വരെ തേച്ചു പിടിപ്പിച്ചു. അതൊന്നാറിയശേഷം ശരീരം മുഴുവൻ പുരട്ടാനായി നിറവും മണവുമില്ലാത്തൊരു എണ്ണ കാഞ്ഞിരപാത്രത്തിൽ എടുത്തു വെച്ചു. വെളിച്ചം ഇതുവരെയും ഉണർന്നെഴുന്നേൽക്കാൻ മടിച്ച ആ തണുത്ത മുറിയിൽ വെച്ച് കാർത്തിക ശരീരം മുഴുവൻ എണ്ണ തേച്ചു പിടിപ്പിച്ചു.

ഇനി അരനാഴിക നേരം പൊൻവെയിൽ കൊള്ളലാണ്. മണിയൂർ മലയിടുക്കുകളെ തഴുകി വരുന്ന പൊൻ കിരണങ്ങളെ സ്വീകരിക്കാനായി ചികിത്സ പുരയുടെ ഒന്നാം നിലയിൽ 'സൂര്യപോഷിണി' എന്ന പേരിൽ പ്രത്യേകമായൊരു മുറി സജ്ജീകരിച്ചിട്ടുണ്ട്. സൂര്യായനം ബാധിക്കാത്ത രീതിയിൽ വർഷത്തിൽ എല്ലാ ദിവസവും സൂര്യപ്രകാശം ചാഞ്ഞും ചെരിഞ്ഞും പതിക്കുന്ന രീതിയിലാണ് സൂര്യപോഷിണി നിർമ്മിച്ചിരിക്കുന്നത്. മുൻവശവും പാതി മേൽക്കൂരയും തുറന്നു കിടക്കുന്ന ആ മുറിയുടെ ഒത്ത മധ്യഭാഗത്ത് ഒറ്റക്കാലിൽ കറങ്ങുന്ന ഒരു മരയിരിപ്പിടമുണ്ട്. സൂര്യപോഷിണിയിലെത്തിയ കാർത്തികയ്ക്ക് നേർത്ത ഒറ്റമുണ്ട് കൊടുത്തുകൊണ്ട് മീനാക്ഷി പറഞ്ഞു.

"ഇത് മാത്രം ധരിച്ച് ഈ മരയിരിപ്പിടത്തിൽ അരനാഴിക നേരമിരുന്ന് പൊൻ വെയിൽ കൊള്ളണം. സമയമാകുമ്പോൾ ഞങ്ങൾ വന്ന് വിളിച്ചോളാം."

അതും പറഞ്ഞ് അവർ മുറി വിട്ടിറങ്ങി. അപ്പോഴെക്കും മണിയൂർ മലയുടെ തുഞ്ചത്ത് ചുവന്ന കിരണങ്ങൾ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയിരുന്നു. ചികിത്സ പുരയുടെ ചുറ്റുമുള്ള മരങ്ങളുടെ ചില്ലകളിലിരുന്ന് കിളികൾ ചിലയ്ക്കാൻ തുടങ്ങി. ശലഭങ്ങൾ പൂക്കൾ തേടി പാറി പറന്നു.കോടമഞ്ഞിൽ കുളിച്ചൊരുങ്ങിയ ആകാശം അഴകിയ കറുത്ത ചേലയഴിച്ച് ചുവന്ന പട്ടുടുക്കാൻ തുടങ്ങി.

നേർത്ത ഒറ്റ മുണ്ടിൽ പൊൻവെയിലേറ്റ് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കാർത്തികയ്ക്ക് ചിരുതയെയാണ് ഓർമ്മ വന്നത്. ഒരു നിമിഷം, തുരുത്തി കാടിനോരത്ത് ചെമ്പനു മുന്നിൽ നാണം പൂത്തുവിടർന്ന ലാവണ്യം പോലെ പരുങ്ങി നിന്ന ചിരുത താനാണെന്നോർത്ത് അവൾ തന്റെ മേനിയിലേക്ക് പതുക്കെ കണ്ണെറിഞ്ഞു. പൊൻവെയിൽ വെളിച്ചത്തിൽ എണ്ണമയത്താൽ  പറ്റിച്ചേർന്നു നിൽക്കുന്ന ഒറ്റത്തുണി കണ്ട് ചിരുതയെ പോലെ അവളും നാണിച്ചു കണ്ണടച്ചു.  

ഇന്നലെ രാത്രി മീനാക്ഷിയെ ഭയപ്പെടുത്തിയ രോമകുപ്പായക്കാരൻ ഓടിപ്പോയ വഴിയിൽ നിന്നെന്തെങ്കിലും തെളിവുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ മതിലിനു പുറത്തെ തൊടിയിലൂടെ കാർത്തികേയൻ പതുക്കെ മുന്നോട്ട് നടന്നു. അവനോടിപ്പോയ സ്ഥലത്തെ കാട്ടുപ്പുല്ലുകളും വള്ളിചെടികളും വർഷകാല കാറ്റടിച്ചപോലെ മുന്നോട്ട് ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു. നക്ഷത്രങ്ങളെ പോലെ തൊടിയിലാകെ വിരിഞ്ഞു നിൽക്കുന്ന വെളുത്ത ചെറിയ കാട്ടുപൂക്കൾ ഇളം തെന്നലിൽ നൃത്തം ചെയ്തു. പുൽപ്പടർപ്പുകളിൽ തങ്ങി നിന്ന മഞ്ഞുതുള്ളികളിൽ ബാലസൂര്യൻ കണ്ണാടി നോക്കി.

വഴിയില്ലാ വഴിയിലൂടെ നടന്ന് നടന്ന് കാർത്തികേയൻ എത്തിച്ചേർന്നത് സൂര്യപോഷിണി മുറിയുടെ മുന്നിലായിരുന്നു. ആൾ പെരുമാറ്റ സ്ഥലമല്ലാത്തതിനാൽ ചുറ്റുപാടും ആകെ കാട് പിടിച്ചിരിക്കുകയാണ്. കാട്ടുപ്പുല്ലുകൾക്കിടയിലൂടെ തെളിവുകൾ ഒന്നും കിട്ടാതെ നിരാശനായി പിന്തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണ് സൂര്യപോഷിണിയിൽ നിന്നൊരു നിഴലനങ്ങുന്നതായി കാർത്തികേയന് തോന്നിയത്. കാർത്തികേയന്റെ കണ്ണുകൾ അവനറിയാതെ സൂര്യപോഷിണിയിലേക്ക് പാഞ്ഞു പോയി. അവിടെ, മരയിരിപ്പിടത്തിൽ പൊൻകിരണങ്ങളേറ്റ് പ്രഭചൊരിയുന്ന സ്വർണ്ണ വിഗ്രഹം പോലെ കാർത്തിക!!! തുടുത്തു നിൽക്കുന്ന വിഗ്രഹത്തിന്റെ അംഗലാവണ്യത്തിൽ കാർത്തികേയൻ ഒരു നിമിഷം സ്തംഭിച്ചുനിന്നു പോയി.

(തുടരും)

English Summary:

E-novel Chandravimukhi by Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com