ADVERTISEMENT

ഓർക്കുമ്പോൾ വ്യക്തമാണ്, ഓർമവച്ച നാൾ മുതൽ വിശദീകരിക്കാനാവാത്ത ഒരസ്വസ്ഥതയും  ഭീതിയും എന്നെ പിടികൂടിയിരുന്നു. വളരുന്നതനുസരിച്ച് അതുകൂടി വന്നു. ആ അസാധാരണതയിലേക്ക് ‘‘ നീ ദുർബലനാണ്, പിഴച്ചുപോകാൻ പ്രയാസമായിരിക്കും’’ എന്ന നിസ്സാരതാബോധത്തിന്റെ വിത്തു വിതച്ചത് എന്റെ ബാല്യകൗമാരങ്ങളെ കൂടുതൽ ഇടുക്കമുള്ളതാക്കി. ആ ശാപവാക്കുകൾ ഒരുകുട്ടിയെ സംബന്ധിച്ചിടത്തോളം എത്ര ക്രൂരവും പാപപങ്കിലവുമായിരുന്നെന്ന് വിതുമ്പലോടെയല്ലാതെ എനിക്ക് നിർവചിക്കാനാവില്ല. പ്യൂപ്പയിൽ നിന്നു വിരിഞ്ഞുവരുന്ന പൂമ്പാറ്റയുടെ ചിറകുകൾക്ക് തുള വീഴ്ത്തുക! പിന്നീടൊരിക്കലും അത് പൂർവരീതിയിൽ മുറികൂടില്ല. സമപ്രായക്കാരായ മറ്റു ശലഭങ്ങളെല്ലാം വിണ്ണിലേക്ക്  പറന്നുല്ലസിക്കുമ്പോൾ ചിറകു പൊളിഞ്ഞ ശലഭം മണ്ണിൽത്തന്നെ  ഒറ്റപ്പെട്ടു നിൽക്കണം. ചിത്രശലഭത്തിന്റെ അസ്തിത്വം അതല്ലല്ലോ..

അന്തർമുഖത്വം, ഭയം, മറ്റുള്ളവർ എന്നെ എഴുതിത്തള്ളിയതോടെപ്പം  ഞാൻ സ്വയം അതംഗീകരിച്ചതോടെ തകർച്ച പൂർണമായി. രണ്ടായിരാമാണ്ട് ജീവിതത്തിൽ എനിക്കു മറക്കാനാവാത്തതാണ്. അച്ഛൻ അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ വർഷം. അന്ന് 20 വയസ്സായിരിക്കും എനിക്ക്. മൂത്ത മകനെന്ന നിലയ്ക്ക് പെട്ടെന്നു കുടുംബത്തിന്റെ ഉത്തരവാദിത്തം തലയിൽ വന്നു. അന്നു ഞാനൊരു കെട്ടിടനിർമാണ തൊഴിലാളിയാണ്. എന്നെ പഠിപ്പിച്ച അധ്യാപകരോ സഹപാഠികളോ എന്നെ കാണുമ്പോൾ അദ്ഭുതപ്പെടും. ഉന്നത മാർക്കോടെ സ്കൂളിലും ഐടിഐയിലും വിജയിച്ച്, പഠിപ്പിൽ മുന്നിൽ നിന്നിരുന്ന ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാകും എന്നാണ് അവർ ഉറപ്പിച്ചിരുന്നത്. എവിടെയാണു പിഴച്ചത്? സംഘർഷം ഏറുകയാണ്. വൈകി വിവേകം വന്നാലും ആഞ്ഞുകുതിക്കാനും കിതപ്പാറ്റാനും ഒരു പ്രതലം വേണം. ലോകത്ത് ഏറ്റവും നിർഭാഗ്യവാനായ കുട്ടി ഞാനായിരുന്നെന്നു പലവട്ടം തോന്നിയിട്ടുണ്ട്. നോക്കൂ, എനിക്കു ജ്യേഷ്ഠനില്ല, പ്രബലരായ സ്വന്തബന്ധങ്ങളില്ല.

 

pradeepperassanur
പ്രദീപ് പേരശ്ശനൂര്‍

ഞാനെന്റെ വ്യസനങ്ങളെ ഒടുക്കാൻ പലതും പരീക്ഷിച്ചു നോക്കി. സിനിമ കാണൽ ജീവിതത്തിന്റെ ഭാഗമാക്കി നോക്കി. ചെസ്സുകളിൽ ആഴ്ന്നുനോക്കി. സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെട്ടു. മദ്യപിച്ചു നോക്കി. ഒന്നും ശാശ്വത പരിഹാരമായില്ല. രക്ഷ ഒന്നേയുള്ളൂ. ആത്മഹത്യ! അത് അച്ഛൻ ജീവിതം കൊണ്ടു കാണിച്ചുതന്ന വഴിയുമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ചങ്കുറപ്പ് എനിക്കുണ്ടായിരുന്നില്ല. 

ഈ കലുഷതയ്ക്കിടയിലാണ് അതിയാദൃശ്ചികമായി സാഹിത്യകാരൻ ടി.പത്മനാഭന്റെ ‘കാലവർഷം’ എന്ന കഥാസമാഹാരം എന്റെ കയ്യിൽ വന്നുപെടുന്നത്. ഒരു വായനാപാരമ്പര്യവും ഇല്ലാതിരുന്നിട്ടും എന്നെ ആ പുസ്തകം ആകർഷിച്ചു. എന്റെ അതേ മാനസികാവസ്ഥ പേറുന്ന ഒരു പീഡിതന്റെ കഥ അതിലുമുണ്ടായിരുന്നു. ഈ ലോകത്ത് എന്നെ പോലെ ഞാൻ മാത്രമല്ല എന്നൊരാശ്വാസവും സാന്ത്വനവും ആ കൃതി എനിക്കു തന്നു. പിന്നീട് ടി.പത്മനാഭന്റെ കഥകൾ തേടിച്ചുപിടിച്ചു വായിക്കലായി സായൂജ്യം. അപ്പോൾ അസ്വാസ്ഥ്യത്തിന് അയവുണ്ട്. ശേഷം എം.ടി.വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെയൊക്കെ സർഗലോകത്തിൽ മുങ്ങിനിവർന്നു. ഞാൻ വേറൊരു മനുഷ്യനായി. സാഹിത്യകൃതികൾ എനിക്കു ജീവിതത്തെ നിർവചിച്ചു തന്നു. അനന്തരം മാക്സിം ഗോർക്കിയുടെ ‘അമ്മ’ വായിച്ചതോടെ എന്തുകൊണ്ട് പിതാവ് എന്നോടു പരുഷമായി പെരുമാറിയെന്നതിനും മദ്യത്തിൽ മുങ്ങിയ അദ്ദേഹത്തിന് ജീവിതം കൈവിട്ടതെന്തുകൊണ്ട് എന്നതിനും ഉത്തരം കിട്ടി. വാസ്തവത്തിൽ  അച്ഛൻ ഒന്നും കൽപിച്ചു ചെയ്തല്ല. ഞാൻ അബലനുമല്ല. പക്ഷേ, നഷ്ടപ്പെട്ട സമയം ഒരിക്കലും വീണ്ടെടുക്കാനാവില്ലല്ലോ..

 

നാലഞ്ചു വർഷം.. തുടർച്ചയായ വായനക്കാലം പിന്നിട്ടപ്പോൾ പ്രത്യേകതരം തിക്കുമുട്ടൽ അനുഭവപ്പെടുകയുണ്ടായി. ആ തരം അശാന്തിയുടെ ഉപോൽപന്നമായിരുന്നു എന്റെ എഴുത്ത്. ആ പ്രക്രിയ നീണ്ട് ഇപ്പോൾ മൂന്നു നോവലടക്കം ഏഴു പുസ്തകങ്ങൾ പിറവികൊണ്ടു. എഴുത്തുകാരനാകണമെന്ന് ബോധപൂർവം ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല. സ്വാഭാവിക പരിണതിയായിരുന്നു അത്. 

 

Content Summary: T. Padmanabhan's short story which gave a new life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com