ADVERTISEMENT

ഉന്നതനായ പരിഭാഷകന്റെ സ്വഭാവം നിർവചിച്ചിട്ടുണ്ട് മലയാള വിമർശനത്തിലെ സൂര്യതേജസ്സായ കെ.പി. അപ്പൻ. ഒരാളെ മാത്രം മുൻനിർത്തി, പരിഭാഷകന്റെ ദൈവനിന്ദയെക്കുറിച്ചും അദ്ദേഹം ഉദാഹരിച്ചു. ഉന്നതനായ പരിഭാഷകനായി അപ്പൻ ഉയർത്തിക്കാണിച്ചത് എൻ.കെ. ദാമോദരനെയാണ്; പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത എഴുത്തുകാരനെ. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് ലോകസാഹിത്യത്തിൽ ഇന്നും എതിരാളികളില്ലാതെ തലയുയർത്തിനിൽക്കുന്ന ദസ്തയേവ്സ്കിയുടെ കൃതികളുടെ വിവർത്തനമാണ്. പ്രത്യേകിച്ചും കാരമസോവ് സഹോദരൻമാർ, ഭൂതാവിഷ്ടർ, നിന്ദിതരും പീഡിതരും എന്നീ കൃതികൾ. 

kp-appan
കെ.പി. അപ്പൻ

കാരമസോവ് സഹോദരൻമാർ എന്ന നോവൽ ഞാൻ മലയാളത്തിലാണു വായിച്ചത്. എൻ.കെ. ദാമോദരന്റെ രചനയായിരുന്നു അത്. അതു ഞാൻ പല പ്രാവശ്യം ബൈബിൾ വായിക്കുന്നതുപോലെ വായിച്ചു. അന്നു ഞാൻ കൊമ്പു മുളയ്ക്കാത്ത ഒരു ആട്ടിൻകുട്ടിയായിരുന്നു. എന്നിട്ടും ആ പരിഭാഷ എനിക്ക് ഒരുപാടു കരുത്ത് നൽകി.

എന്നെഴുതിക്കൊണ്ടാണ് പരിഭാഷകന്റെ സ്വഭാവം അദ്ദേഹം നിർവചിച്ചത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച കാരമസോവ് സഹോദരൻമാരുടെ പരിഭാഷ ഇന്നും ലഭ്യമാണ്. എന്നാൽ പുസ്തകത്തിന്റെ പുറം താളിൽ ഒരിടത്തും ദാമോദരന്റെ പേരില്ല. എഴുത്തുകാരനു നൽകുന്ന അതേ പ്രാധാന്യത്തോടെ വിവർത്തകന്റെ പേരും എഴുതണമെന്നു വാശിപിടിച്ച എഡിത്ത് ഗ്രോസ്മാന്റെ പ്രതാപ കാലത്തിനും മുമ്പാണ് ദാമോദരൻ ദസ്തയേവ്സ്കിയെ മലയാളത്തിൽ അവതരിപ്പിച്ചത്. അർഹിച്ച പ്രാധാന്യം അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചില്ല. എന്നാൽ, കാലത്തെ അതിജീവിച്ച്, അദ്ദേഹത്തെയും അതിജീവിച്ച്, ആ പരിഭാഷ ഇന്നും നിലനിൽക്കുന്നു. 

ദസ്തയേവ്സ്കിയുടെ വാക്കുകൾക്കും വാചകങ്ങൾക്കും മലയാള അർഥം കണ്ടുപിടിക്കുകയല്ലായിരുന്നു ദാമോദരൻ. അപസ്മാര രോഗിയായ മഹർഷിയുടെ മനസ്സിനെ ഉൾക്കൊണ്ട് രചന നടത്തുകയായിരുന്നു. The insulted and the injured എന്നതിന് ദാമോദരൻ നൽകിയത് താളബോധവും അർഥഭംഗിയുമുള്ള തലക്കെട്ടായിരുന്നു: നിന്ദിതരും പീഡിതരും. 

victorhugo

വിവർത്തനത്തിന്റെ നിമിഷങ്ങളിൽ ഏതോ സിദ്ധിവിശേഷത്താൽ തന്റെ സ്വഭാവത്തെ ദാമോദരൻ ദസ്തയേവ്സ്കിയുടെ സ്വഭാവത്തോളം ഉയർത്താൻ ശ്രമിച്ചു എന്നാണ് അപ്പൻ സാക്ഷ്യപ്പെടുത്തിയത്. അതു വെറുംവാക്കല്ലെന്ന് പരിഭാഷ വായിക്കുന്ന ആരും സമ്മതിക്കും. 

‌ദസ്തയേവ്സ്കിയുടെ പരിഭാഷകളിലൂടെ മലയാളത്തിൽ വിവർത്തന കലയുടെ രാജവീഥി തെളിക്കുകയായിരുന്നു ദാമോദരൻ. അദ്ദേഹത്തിനൊപ്പം പറയേണ്ട മറ്റൊരു പേരു കൂടിയുണ്ട്. നാലപ്പാട്ടു നാരായണ മേനോൻ. വിക്ടർ ഹ്യൂഗോയുടെ നോവലിന് നാലപ്പാടൻ നൽകിയ പാവങ്ങൾ എന്ന പരിഭാഷയും മലയാള കൃതിയെന്ന പോലെ പല തലമുറകളെ ആവേശിച്ചു. 

ഒരൊറ്റ ഭാഷ സംസാരിച്ചിരുന്ന ജനങ്ങളെ പല ഭാാഷക്കാരാക്കി മാറ്റിയ ദൈവനിശ്ചയത്തിന്റെ നേരേയുള്ള വെല്ലുവിളിയാണ് പരിഭാഷ എന്ന കല. ഏകഭാഷക്കാരും ഏതമതക്കാരുമായ ജനങ്ങൾ 22 വർഷം കൊണ്ടു നിർമിച്ച ബാബേൽ ഗോപുരം ദൈവം കലക്കിക്കളഞ്ഞു. ജനങ്ങൾ ഭൂമിയുടെ പല ദിക്കുകളിലായി ചിതറിവീണു. അവരുടെ ഭാഷ പലതായിത്തീർന്നു. എന്നാൽ, വേർപെട്ടുപോയവർ പിന്നീട് ഭാഷ പരപ്സരം മനസ്സിലാക്കാൻ തുടങ്ങി. പരിഭാഷയിലൂടെ അവർ വീണ്ടും ഒന്നാകാൻ ശ്രമിച്ചതുകൊണ്ടാണ് ദൈവനിന്ദ എന്ന കടുത്ത പ്രയോഗം അപ്പൻ നടത്തിയത്. 

tagorebook

ലോക സാഹിത്യത്തിലെ പ്രകാശ ഗോപുരങ്ങളായ പല കൃതികളും പിന്നീട് മലയാളത്തിൽ വന്നു. ടാഗോറിന്റെ കൃതികൾ ഉൾപ്പെടെ ഇന്ത്യൻ സാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളും. അവയിൽ ചിലത് ഇന്നും വേറിട്ടു നിൽക്കുന്നു. മരുഭൂമിയിലെ മരുപ്പച്ചകൾ പോലെ. ഒരിക്കലും കീഴടക്കാൻ കഴിയാത്ത മഹാഗോപുരങ്ങളായിരുന്നു പല കൃതികളും. അവയെ കീഴടക്കാൻ പുറപ്പെടുമ്പോൾ, നമ്മുടെ ഉന്നതരായ എഴുത്തുകാരെ നയിച്ചത് സഹൃദയത്വമാണ്. സമാന മനസ്സും സാഹോദര്യവുമാണ്. ഒരുമിച്ചു പങ്കിട്ട ഭാവുകത്വമാണ്. 

അവർ മുന്നോട്ടുനീങ്ങിക്കൊണ്ടേയിരുന്നു. നിത്യസ്മരണ എന്ന കീർത്തനം ആലപിച്ചും കൊണ്ട് എന്ന വാക്കുകളുടേത് പാടാത്ത പൈങ്കിളിയുടെ ഭാഷയല്ല. കരകാണാക്കടൽ എന്ന നോവൽ എഴുതുമ്പോഴുള്ള ഭാവുകത്വത്തിലല്ല മുട്ടത്തു വർക്കി ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ എന്ന റഷ്യൻ വിമത ക്ലാസ്സിക് മലയാളത്തിലാക്കിയത്. മുട്ടത്തു വർക്കി എന്ന എഴുത്തുകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാവുന്ന വിവർത്തനവുമായിരുന്നില്ല അത്. ഷിവാഗോയുടെ ഏകാന്തചിന്തയിൽനിന്നുയിർക്കൊണ്ട കവിതകൾ, അതേ രൂപത്തിൽ തന്നെ അദ്ദേഹം മൊഴിമാറ്റം ചെയ്യുകയും ചെയ്തു. 

ഗബ്രിയേൽ ഗാർസിയ മാർക്കേസ് ഓർമയിൽ പൂർണമായി ഉദ്ധരിച്ച കൃതിയാണ് ഹുവാൻ റുൾഫോയുടെ പെഡ്രോ പരാമോ. അവകാശികളും ഊഞ്ഞാലുമെഴുതിയ വിലാസിനിയാണ് ഈ കൃതിക്ക് മലയാള പരിഭാഷ എഴുതിയത്. 70 ൽ അധികം പേജുകൾ നീളുന്ന ആമുഖത്തിൽ ലാറ്റിനമേരിക്കൻ സാഹിത്യം, പെഡ്രോ പരാമോയുടെ പശ്ചാത്തലം എന്നിവ വിലാസിനി വിശദമായി പറയുകയുണ്ടായി. നോവൽ പൂർണമായി മനസ്സിലാക്കാൻ ചരിത്ര പശ്ചാത്തലം കൂടി അറിയണമെന്നതിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. 

gabriel-garcia-marquez-book-one-hundred-years-of-solitude

രമാ മേനോൻ, എം.പി. സദാശിവൻ ഉൾപ്പെടെയുള്ളവർ പുതിയ കാലത്ത് ആൽക്കെമിസ്റ്റ്, ഏകാന്തതയുടെ നൂറു വർഷങ്ങൾ, കോളറക്കാലത്തെ പ്രണയം ഉൾപ്പെടെയുള്ള കൃതികൾ മൊഴിമാറ്റി വിവർത്തന കലയുടെ കൊടി ഉയർത്തിപ്പിടിച്ചു. 

മലയാളത്തിലേക്ക് ഏറ്റവുമധികം വിവർത്തനം ചെയ്യപ്പെട്ട കൃതി എന്നാൽ വിദേശ ഭാഷയിൽ നിന്നുള്ളതല്ല. രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയാണത്. എൻ.കെ.ദേശം, ജി. ശങ്കരക്കുറുപ്പ് എന്നിവരാണ് ‌ടാഗോറിനെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ കൃതി ആദ്യകാലത്തു വിവർത്തനം ചെയ്തത്. കെ. ജയകുമാർ ഗീതാഞ്ജലിക്ക് ഗദ്യപരിഭാഷ ചമച്ചപ്പോൾ, കവിതയിൽ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാട് കവിമനസ്സ് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

ഞാനറിവീല, ഭവാന്റെ മോഹന– 

‌ഗാനാലാപന ശൈലി. 

‌നിഭൃതം ഞാനതു കേൾപ്പൂ സതതം

നിതാന്ത വിസ്മയശാലി. 

പാടണമെന്നുണ്ടീ രാഗത്തിൽ 

‌പാടാൻ സ്വരമില്ലല്ലോ. 

പറയണമെന്നുണ്ടെന്നാതലിനൊരു‌

പദം വരുന്നീലല്ലോ...

Content Highlights:  Translation | Malayalam Literature | World Literature | World Translation Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com