ADVERTISEMENT

1978ൽ ന്യൂയോർക്കിൽ എത്തുമ്പോൾ 19 വയസ്സായിരുന്നു മഡോണയ്ക്ക്. കൈവശമുണ്ടായിരുന്നത് ചെറിയ സ്യൂട്ട്കേസ്. ഒരു വിന്റർ കോട്ട്. 35 ഡോളറും. അവിടെ നിന്നാണ് യുഎസിലെ മാത്രമല്ല, ലോകത്തിന്റെ തന്നെ പോപ് റാണിയായി പിൽക്കാലം ആ യുവതി ഉയർന്നതും ഉദിച്ചതും. പ്രശസ്തിയുടെ പ്രഭയിലും മങ്ങാതെ പഴയകാലം പച്ച കുത്തിയതിനേക്കാൾ തീക്ഷ്ണ വർണങ്ങളിൽ മഡോണയുടെ മനസ്സിൽ എന്നുമുണ്ടായിരുന്നു. 

madonna-two
മഡോണ, JONATHAN SHORT/AP

‘അന്നു ഞാൻ പേടിച്ചു വിറച്ചു. ന്യൂയോർക്ക് എന്ന വലിയ നഗരം കണ്ടപ്പോൾ ശ്വാസം നിലച്ചുപോയി. മാലിന്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ ഛർദിക്കാൻ തോന്നി... മറയില്ലാതെ മഡോണ പിന്നീട് പറഞ്ഞു. 

പെട്ടെന്നായിരുന്നില്ല പോപ് താരത്തിലേക്കുള്ള മഡോണയുടെ വളർച്ച. വർഷങ്ങളോളം ദാരിദ്ര്യത്തിൽ തന്നെയായിരുന്നു ജീവിതം. പാറ്റ കയറിയിറങ്ങുന്ന കുടുസ്സു മുറിയിലെ താമസം. ഇടനാഴിയിലേക്കിറങ്ങിയാൽ ലഹരിയിൽ ആടിയുലയുന്ന യുവതികളെ മുട്ടി നടക്കേണ്ടിവരും. പല ദിവസങ്ങളിലും ആവശ്യത്തിന് ആഹാരം പോലും ഇല്ലായിരുന്നു. എന്നാൽ, കഠിനമായി അധ്വാനിച്ചു. കൂടെയുള്ളവരെയും പ്രചോദിപ്പിച്ചു. ഇല്ലാത്തതെല്ലാം ഒരിക്കൽ നേടണമെന്ന ആഗ്രഹത്തിന്റെ തീ മനസ്സിൽ കെടാതെ കാത്തു. 

മിഷിഗൺ സർവകലാശാലയിൽ നൃത്ത വിദ്യാർഥിയായിരുന്ന വിറ്റ്‌ലിയുടെ വാക്കുകളിൽ അന്നത്തെ കൂട്ടുകാരിയായ മഡോണയെ കാണാം: 

അവൾക്കൊരിക്കലും ഭാവിയെക്കുറിച്ച് സംശയങ്ങളില്ലായിരുന്നു. ന്യൂയോർക്കിൽ തന്നെ മികച്ച ഭാവി സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എല്ലാവരും ഓട്ടത്തിലാണ്. ഒരു നിമിഷത്തെ അലസതയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. അതിനാൽ ഓടാതിരിക്കാനാവില്ല എന്നതായിരുന്നു അവളുടെ നിലപാട്. 

സ്വന്തം കഴിവിലും പ്രതിഭയിലുമുള്ള വിശ്വാസം. ഭാവിയെക്കുറിച്ചുള്ള തീർച്ച. ഉയരണം എന്ന ദൃഡനിശ്ഛയം. സാഹചര്യങ്ങൾക്കു മുന്നിൽ കീഴടങ്ങാൻ തയാറല്ലാത്ത മനസ്സ്... വിവാദങ്ങളിൽ മറഞ്ഞുനിൽക്കുന്ന, പണത്തിന്റെയും പ്രശസ്തിയുടെയും പ്രഭയിൽ അവ്യക്തരൂപം മാത്രമായ മഡോണയുടെ യഥാർഥ വ്യക്തിത്വം ഇതാദ്യമായി പുസ്തകരൂപത്തിൽ എത്തുന്നു. മേരി ഗബ്രിയേലിന്റെ ജീവചരിത്രത്തിലൂടെ. മഡോണ: ഒരു വിമത ജീവിതം എന്നാണു പുസ്തകത്തിന്റെ പേര്. 800 ൽ അധികം പേജുകളിൽ ഗായികയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം. 

Madonnabook

സംഗീത ജീവിതം, അഭിനയം, എഴുത്ത്, വിവാഹങ്ങൾ, വിവാഹ മോചനം, വിവാദങ്ങൾ...ഒരു പാട്ടു പോലും ഒഴിവാക്കാതെയാണ് മഡോണയുടെ ജീവിതം എഴുതുന്നത്. 1970കളിലെയും 80കളിലെയും ന്യൂയോർക് നഗരത്തിന്റെ ക്ലോസ് അപ് ചിത്രം കൂടി ഇതിലുണ്ട്. ഒരു വശത്ത് കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചവർ. പണം ഉണ്ടാക്കുക മാത്രമാണ് ജീവിതലക്ഷ്യമെന്നു കരുതുന്ന മറ്റൊരു കൂട്ടർ. വിയറ്റ്നാം യുദ്ധത്തിനെതിരെ മാതൃരാജ്യത്തിന്റെ മനസ്സുണർത്താൻ തെരുവിലിറങ്ങിയ യുവതലമുറ. കലാപ കലുഷിതമായിരുന്നു അന്നത്തെ അന്തരീക്ഷം. അസ്വസ്ഥതയുടെയും അനിശ്ചിതത്വത്തിന്റെയും ഇരുട്ടിലാണ് മഡോണ പാട്ടിന്റെ പ്രകാശം ചൊരിഞ്ഞത്. ലൈക്ക് എ വെർജിൻ, ട്രൂ ബ്ലൂ, റേ ഓഫ് ലൈറ്റ്, കൺഫഷൻസ് ഓൺ എ ഡാൻസ് ഫ്ലോർ... തരംഗം സൃഷ്ടിച്ച ആൽബങ്ങൾ. പോപ് രാജ്ഞിയുടെ കിരീടം മഡോണയുടെ ശിരസ്സിൽ ഭദ്രമായിരുന്നു. 

madonna
മഡോണ, SRD ILIAN/AP

അഭിനയത്തിൽ ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിക്കാനായില്ലെങ്കിലും പാട്ടിൽ മഡോണ ആർക്കും പിന്നിലായില്ല. ഹിറ്റ് ചാർട്ടിൽ ആഴ്ചകളോളം ഒന്നാമത്. എന്നാൽ പ്രശസ്തിയിൽ മാത്രമായിരുന്നില്ല മഡോണയുടെ കണ്ണ്. എയ്ഡ്സ് ഭീഷണി ഉയർന്നപ്പോൾ രാഷ്ട്രീയക്കാർ ഉൾപ്പെടെ പലരും നിശ്ശബ്ദരായിരുന്നു. രോഗത്തിനെതിരെ സംസാരിക്കുന്നത് തെറ്റിധരിക്കാൻ ഇടയാക്കുമെന്ന് പലരും പേടിച്ചു. രോഗത്തെക്കുറിച്ചുള്ള ഭീതിയിലും മൗനത്തിൽ അഭയം തേടിയതിന്റെ കുറ്റബോധത്തിലും പലരും തല കുനിച്ചപ്പോൾ, കരിയറിനെക്കുറിച്ചാലോചിക്കാതെ മഡോണ വേദികളിൽ ബോധവൽക്കരണ സന്ദേശം പകർന്നു.  ലഘുലേഖകൾ നേരിട്ടു വിതരണം ചെയ്തു. കീത്ത് ഹാരിങ് ഉൾപ്പെടെ ഒട്ടേറെ സുഹൃത്തുക്കൾ മാരകരോഗത്തിനു കീഴടങ്ങുന്നതു കണ്ടു. മഡോണ അവരെ മറന്നില്ല. രോഗം ഇല്ലാതാക്കിയ നൂറുകണക്കിന് അജ്ഞാതരെ മറന്നില്ല. രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ഒരവസരവും പാഴാക്കിയില്ല. 

madonna-four
മഡോണ, FRANCOIS GUILLOT/AFP

ദുർമന്ത്രവാദത്തിൽ നിന്ന് ആശയങ്ങൾ മോഷ്ടിച്ചാണ് മഡോണ പ്രശസ്തയായതെന്ന ആരോപണം ഉയർന്നിരുന്നു. സ്റ്റുഡിയോയിൽ ഇഷ്ടപ്പെട്ട പുരുഷൻമാരെ നോക്കിയാണ് പാട്ടുകൾ കംപോസ് ചെയ്യുന്നതെന്ന് വ്യാപക പ്രചാരണമുണ്ടായി. എല്ലാറ്റിനും മേരി ഗബ്രിയേലിന് മറുപടിയുണ്ട്. എന്നാൽ,  ആരാധകന്റെ അന്ധമായ വാക്കുകളല്ല ഈ ജീവചരിത്രത്തിലുള്ളത്. സാംസ്കാരിക ചരിത്ര രചയിതാവിന്റെ കൃത്യതയും സൂക്ഷ്മതയുമാണ് മേരിയെ നയിക്കുന്നത്. മഡോണയെ വിശുദ്ധയാക്കാൻ ഒരു ശ്രമവും നടത്താതെ വിവാദങ്ങൾ ഉൾപ്പെടെ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഫിഷ്നെറ്റ് വസ്ത്രം ധരിച്ചതിന്റെ പേരിൽ ആദ്യത്തെ ജോലിയിൽ നിന്നു പുറത്തായതുൾപ്പെടെ എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുമുണ്ട്. 

madonna-five
മഡോണ, EVAN AGOSTI/GETTY Images/AFP

ഹിറ്റുകളുടെയും റെക്കോർഡുകളുടെയും മാത്രം കഥയല്ല മേരി പറയുന്നത്. വാ തുറന്നാൽ തലക്കെട്ട് സൃഷ്ടിച്ചിരുന്ന വിവാദ വ്യക്തിത്വത്തിന്റെ പ്രകീർത്തനവുമല്ല. ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട് അതിജീവന പോരാട്ടത്തിൽ വിസ്മൃതരായ ആയിരങ്ങളിൽ ഒരാളാകാതെ, കഠിനാധ്വാനം കൊണ്ടു മാത്രം ഉയർന്ന മധ്യവർഗ യുവതിയുടെ പോരാട്ടം. സൗന്ദര്യത്തിന്റെ, ആകർഷണീയതയുടെ, ലൈംഗികതയുടെ, ഫെമിനിസത്തിന്റെ പ്രതീകമായി ലോകം കണ്ട ഗായികയുടെ മനസ്സിന്റെ നേർക്കാഴ്ച. വിവേചനത്തിന്റെ ഇരുട്ടിൽ നിർത്തേണ്ടവരല്ല സ്ത്രീകളെന്ന ഉറച്ച പ്രഖ്യാപനം. 

Madonna: More Than Fame and Controversy – Exploring the Real Woman behind the Music:

The Untold Story of Madonna: Triumph over Adversity and Empowering Women Worldwide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com