അക്ഷരങ്ങളുടെ ആശാനൊപ്പം അഭിനയത്തിന്റെ ഇന്ദ്രൻ!
![indrans-padamanabhan-l കഥയുടെ ഇന്ദ്രജാലം... കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ കഥാകൃത്ത് ടി.പത്മനാഭനെ സന്ദർശിച്ച നടൻ ഇന്ദ്രൻസിനു പത്മനാഭൻ പുസ്തകങ്ങൾ കൈമാറിയപ്പോൾ. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ ‘അയ്യോ ഇംഗ്ലിഷ് പുസ്തകമോ? എന്നാപ്പിന്നെ മകനെക്കൊണ്ടു വായിപ്പിക്കാം’– കഥാകൃത്ത് ടി.പത്മനാഭൻ സമ്മാനിച്ച പുസ്തകം കണ്ടപ്പോൾ നടൻ ഇന്ദ്രൻസിന്റെ പ്രതികരണം. വായിക്കൂ എന്നു പറഞ്ഞാണ് പത്മനാഭൻ തന്റെ ‘സ്റ്റോറീസ്’ എന്ന ഇംഗ്ലിഷ് പുസ്തകം ഉൾപ്പെടെ 5 കൃതികൾ സമ്മാനിച്ചത്. ഭാര്യയോടും പുസ്തകം വായിക്കാൻ പറയണമെന്ന പത്മനാഭന്റെ അഭ്യർഥനയോട് ഭാര്യയ്ക്കു താനാണു വായിച്ചുകൊടുക്കാറെന്ന് ഇന്ദ്രൻസ് പറഞ്ഞു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ദ്രൻസ് പൊടിക്കുണ്ടിലെ വീട്ടിലെത്തി പത്മനാഭനെ കണ്ടത്.
സിനിമാതാരങ്ങൾ പുളകം കൊള്ളിക്കുന്നവരാണെങ്കിലും ക്യാമറയ്ക്കു മുന്നിൽ ചെയ്യുന്നതിന് യഥാർഥജീവിതവുമായി ബന്ധമുണ്ടോയെന്നും വാക്കുകൾ രോമാഞ്ചം കൊള്ളിക്കുന്നതാണെങ്കിലും അതിന്റെ അർഥം നായകന്മാരും നായികമാരും മനസ്സിലാക്കുന്നുണ്ടോയെന്നും പത്മനാഭൻ ചോദിച്ചു. സംവിധായകരും തിരക്കഥാകൃത്തുക്കളും പിരികയറ്റിത്തരുമെന്നും അത് അനുസരിക്കുകയാണെന്നും കഥാപാത്രം കഴിഞ്ഞാൽ സിനിമക്കാരുമായി അകന്നുനിൽക്കുകയാണു പതിവെന്നും ഇന്ദ്രൻസിന്റെ മറുപടി. പത്മനാഭനു പുസ്തകം സമ്മാനിച്ചാണ് ഇന്ദ്രൻസ് മടങ്ങിയത്.