ADVERTISEMENT

ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. കുരുത്തക്കേടുകളുടെ പേരിൽ പല വട്ടം പുറത്താക്കിയിട്ടുണ്ട്. പക്ഷേ ക്ഷമിച്ച് തിരിച്ചുവിളിച്ചു ശിഷ്യനാക്കി. മാസ്റ്റർ അതിനു തയാറായിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന ജയചന്ദ്രൻ ഉണ്ടാകുമായിരുന്നില്ല– മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിന് മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംഗീത സംവിധായകൻ ജി.ദേവരാജനെക്കുറിച്ച് ജയചന്ദ്രൻ എഴുതിയ ‘വരിക ഗന്ധർവഗായകാ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണു പരിപാടി നടന്നത്. ഗായികയും ഒ.എൻ.വി. കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ്, എഴുത്തുകാരി എം.പി.പവിത്ര എന്നിവർ ദേവരാജൻ മാസ്റ്ററും എം.ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പുസ്തകത്തെ ആധാരമാക്കി സംസാരിച്ചു. 

മാസ്റ്ററെക്കുറിച്ച് താനെഴുതിയ പുസ്തകം ഒരാത്മഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. സംഗീതം അതെഴുതാനുള്ള മാധ്യമം മാത്രമായിരുന്നു–ജയചന്ദ്രൻ പറഞ്ഞു.

മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിന് മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ നിന്നും.
മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിന് മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ നിന്നും.

ഒരിക്കൽ ഒരു സംഗീത പരിപാടിക്കു താൻ തംബുരു മീട്ടിയ ശേഷം ഒരിടത്തു വച്ചു. മടങ്ങി വന്നപ്പോൾ അതിന്റെ കുടം പൊട്ടിയിരിക്കുന്നു. മാസ്റ്റർക്ക് കോപം മൂക്കിൻതുമ്പത്താണ്. അദ്ദേഹം വഴക്കു പറയുമെന്ന് ഭയന്ന് അവിടെ നിന്നും മാറി. അവനെ ഇവിടെ കണ്ടുപോകരുതെന്ന് കൽപിച്ചു. പിന്നീട് അമ്മ അപേക്ഷിച്ചിട്ടാണ് വീണ്ടും ഒപ്പം കൂട്ടിയത്. അന്നു ഒരു ചിത്രം കാണിച്ചു. പണ്ഡിറ്റ് രവിശങ്കർ സൂക്ഷിച്ച് തന്റെ സിതാർ മാറോട് ചേർത്തു നിൽക്കുന്ന ചിത്രമായിരുന്നു അത്. സംഗീതം കെടാവിളക്കു പോലെ കൊണ്ടുപോകണം, ഒപ്പം തന്റെ ഉപകരണവും പൊന്നുപോലെ സൂക്ഷിക്കണം. ജീവിതത്തിലെ വലിയ പാഠമായിരുന്നു അത്. ദേവരാജൻ മാസ്റ്റർ അന്തരിച്ചതിന് തലേന്ന് അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ട അനുഭവവും അദ്ദേഹം പങ്കുവച്ചു. 

മാസ്റ്റർ ജീവിച്ചിരുന്ന കാലത്ത് ഏറെയൊന്നും സംശയങ്ങൾ മനസ്സിലുണ്ടായിരുന്നില്ല, ഇന്ന് ഏറെ സംശയങ്ങളാണ്. പക്ഷേ അദ്ദേഹമില്ലല്ലോ. പാട്ടിന് ഈണം കൊടുക്കുമ്പോൾ ചിലപ്പോഴും മുന്നോട്ടു പോകാനാകാതെ വിഷമിക്കും. അപ്പോള്‍ മനസ്സിൽ സ്മരിച്ചു നമസ്കരിക്കും. അപ്പോളൊരു വഴി തെളിഞ്ഞുകിട്ടും. അതിലൂടെ ഒരുപാടു ദൂരം മുന്നോട്ടു പോകാനാകും. എന്റെ പാട്ടിൽ മാസ്റ്ററുണ്ട്. ജീവിതത്തിൽ മാസ്റ്ററുടെ സ്വാധീനമുണ്ട്’.

മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിന് മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ നിന്നും.
മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിന് മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ നിന്നും.

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഓൾ സെയിന്റ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡി ഇൻ ചാർജ് ഡോ. കുക്കു സേവ്യർ, ബി.എസ്.ആർച്ച എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com