ADVERTISEMENT

റോമിലെ പ്രാറ്റി ജില്ലയിലെ ഒരു ഫ്ലാറ്റിൽ ബാൽക്കണി വഴി അകത്തു കയറിയ കള്ളൻ കിടക്കയ്ക്കരികെയുള്ള ടേബിളിൽ വച്ചിരുന്ന പുസ്തകം ശ്രദ്ധിച്ചുനിന്നുപോയി. അത് ഹോമറുടെ ഇലിയഡിനെക്കുറിച്ചായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന വീട്ടുകാരൻ വന്നുനോക്കുമ്പോൾ മുറിയിൽ പുസ്തകം വായിച്ചിരിക്കുന്ന ആളെക്കണ്ടു ബഹളം വച്ചു. അയാൾ പിടികൊടുക്കാതെ കടന്നെങ്കിലും പുലരും മുൻപേ പൊലീസ് പൊക്കി. തനിക്കറിയാവുന്ന ഒരാളെ കാണാനാണു ഫ്ലാറ്റിൽ പോയതെന്നാണു കള്ളൻ പൊലീസിനോടു പറഞ്ഞത്. എഴുത്തുകാരനായ ജിവാനി നൂച്ചിയുടെ ഫ്ലാറ്റായിരുന്നു അത്. കള്ളൻ എടുത്തുവായിച്ചത് ഹോമറിന്റെ ഇലിയഡിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Gods at Six O'Clock. 

കവർച്ചയ്ക്കു വന്നവനെങ്കിലും അവൻ തന്റെ പുസ്തകം വായിക്കാനിരുന്നുപോയത്‌ ഗ്രന്ഥകർത്താവിനു ഹരം പകർന്നു.  തുടങ്ങിവച്ച വായന പൂർത്തിയാക്കാനായി ആ  പുസ്തകം കള്ളന്‌ എത്തിച്ചുകൊടുക്കണമെന്നു ജിവാനി തീരുമാനിച്ചു. തെളിവെടുപ്പിനു വന്ന പൊലീസ് അദ്ദേഹത്തോടു ഫ്ലാറ്റിന്റെ ബാൽക്കണി തുറന്നിട്ട് ഉറങ്ങാൻ പോകരുതെന്നും ഉപദേശിച്ചു. പൊലീസ് അന്ന് ഒരു കാര്യം കൂടി ശ്രദ്ധിച്ചു. ആ വളപ്പിൽ അന്നേ രാത്രിയിൽ മറ്റൊരു ഫ്ലാറ്റിന്റെ ബാൽക്കണി കൂടി തുറന്നുകിടന്നിരുന്നു. എഴുത്തുകാരന്റെ ഫ്ലാറ്റിന്റെ എതിർവശത്തെ ബ്ലോക്കിലെ അതേ നിലയിലായിരുന്നു അത്.


പ്ലേറ്റോ, Image Credit: Marble portrait bust of Plato in the Capitoline Museums, Rome. DeAgostini/SuperStock
പ്ലേറ്റോ, Image Credit: Marble portrait bust of Plato in the Capitoline Museums, Rome. DeAgostini/SuperStock

ഒരു ദിവസം കഴിഞ്ഞ് ഈ സംഭവം വാർത്തയായിമാധ്യമങ്ങൾകൊടുത്തു, തനിക്കറിയാവുന്ന ഒരാളെ കാണാനാണു ഫ്ലാറ്റിൽ പോയതെന്നു കള്ളൻ മൊഴി നൽകിയിരുന്നു. അതു വായിച്ചുകൊണ്ടു ബാൽക്കണിയിൽ നിന്നപ്പോൾ എതിർവശത്തെ ഫ്ലാറ്റിന്റെ അടഞ്ഞ ബാൽക്കണി എഴുത്തുകാരൻ കണ്ടു.

അന്നേ ദിവസം വൈകിട്ടു ഗ്രന്ഥകാരനെ കാണാൻ ഒരു സ്ത്രീ വന്നു. താൻ എതിർവശത്തെ ഫ്ളാറ്റിൽ താമസിക്കുന്നുവെന്ന് അവർ പരിചയപ്പെടുത്തി. എന്റെ ബാൽക്കണിയും അന്നു തുറന്നുകിടക്കുകയായിരുന്നു, അവർ പറഞ്ഞു.

എഴുത്തുകാരൻ അവരോട് എന്തോ ചോദിക്കാൻ പോകുകയായിരുന്നു. അതിനുമുൻപേ അവർ പറഞ്ഞു, ‘അവൻ കള്ളനല്ല, എന്നെ കാണാൻ വന്നതായിരുന്നു’. എഴുത്തുകാരൻ അമ്പരപ്പോടെ അവരെ ഉറ്റുനോക്കി

‘അവനു വരാനാണു ഞാൻ ബാൽക്കണി തുറന്നുവച്ചത്. ഇടതുവശത്തെ ഫ്ലാറ്റ് എന്ന് ഞാൻ വ്യക്തമായി പറ‍ഞ്ഞതാണ്, അവൻ കൃത്യമായും അതു തെറ്റിച്ചു’, അവൾ നിരാശയോടെ പറ‍ഞ്ഞു.

ഗ്രന്ഥകാരൻ, അവളോട്‌ ഇരിക്കൂ എന്നു പറഞ്ഞു. 

അവൻ ഇവിടെയിരുന്നു വായിച്ചുവല്ലേ? അവൾ അകത്തെ മുറിയിലേക്കു നോക്കി. എഴുത്തുകാരൻ അവളെ വിളിച്ചുകൊണ്ടുപോയി കിടക്കയ്ക്കരികെ ടേബിൾ ലാംപിനു സമീപം വച്ച പുസ്തകം കാട്ടിക്കൊടുത്തു. അവൾ അതിനടുത്തു വരെ പോയെങ്കിലും പുസ്തകം എടുത്തില്ല.  ക്ഷമിക്കണം, ഞാൻ കാരണം താങ്കൾക്ക് ബുദ്ധിമുട്ടുണ്ടായി, എനിക്കിതു പൊലീസിനോടു പറയാനാവില്ല, താങ്കൾ മറ്റാരോടും പറയരുത്, അവൾ പറഞ്ഞു. ആ സ്ത്രീ പോയശേഷം  ഗ്രന്ഥകാരൻ വേഗം ബാൽക്കണിയിൽപോയി അവൾ എതിർവശത്തെ ബ്ലോക്കിലേക്കു പോകുന്നതു നോക്കിനിന്നു.

ഗ്രന്ഥകാരന്റെ വീട്ടിൽക്കയറിയ ചെറുപ്പക്കാരൻ അത് അവളുടെ കിടപ്പുമുറിയാണെന്നു കരുതിയാവുമോ അവിടെയിരുന്നതും ആ പുസ്തകം മറിച്ചുനോക്കിയതും? അയാൾ ഒരു കാമുകനായിരുന്നു, കള്ളനോ വായനക്കാരനോ ആയിരുന്നില്ല എന്ന് അപ്പോൾ എഴുത്തുകാരനു ബോധ്യമായി. പക്ഷേ, ഇടത്തോട്ട് എന്ന് പറഞ്ഞത് എന്തിനാണ് അയാൾ തെറ്റിച്ചത്? കാമുകർക്കു വഴി തെറ്റാറില്ലല്ലോ. എത്ര മുറിവേൽക്കുമെന്നാലും എത്ര നാണംകെടുമെന്നാലും ആരാണു പ്രേമപാത തെറ്റിക്കുക? 

സോക്രട്ടീസ്, Image Credit: Eric Gaba – Wikimedia Commons user: Sting
സോക്രട്ടീസ്, Image Credit: Eric Gaba – Wikimedia Commons user: Sting

2

പ്ലേറ്റോയുടെ സിംപോസിയത്തിൽ, നാടകകൃത്തായ അരെസ്റ്റോഫെനീസ്‌ മനുഷ്യരിൽ പ്രേമം ഉണ്ടായതെങ്ങനെ എന്നു വിശദീകരിക്കാൻ ഒരു കഥ പറയുന്നു. പണ്ടു മനുഷ്യർ നീണ്ടുരുണ്ട ജീവിയായിരുന്നു. തന്നിൽത്തന്നെ പരമാനന്ദത്തോടെ ലയിച്ച് അവർ ഭൂതലമാകെ ഉരുണ്ടുനടന്നു. അതിമോഹം കൊണ്ട് ഒരിക്കൽ അവർ ഒളിംപസ് പർവ്വതത്തിലേക്കു കയറിച്ചെല്ലാൻ നോക്കി. കോപാകുലനായ സിയൂസ് അവരെ ഓരോരുത്തരെയും രണ്ടായി വെട്ടിമാറി. അന്നുമുതൽ ഓരോ മനുഷ്യനും തന്നിൽനിന്ന് ഛേദിക്കപ്പെട്ട മറുപാതിക്കായി നിരന്തര അന്വേഷണത്തിലാണ്. അതു തിരിച്ചെടുത്തു പഴയപോലെ ഉരുണ്ടുരണ്ടുപോകാനാണ്‌ പ്രേമവും ശ്രമിക്കുന്നത്‌. തനിക്ക്‌ ഇല്ലാത്തതാണ്‌, തന്റെ കുറവാണ്‌ ഒരാൾ പ്രേമത്തിൽ തിരയുന്നത്‌. 

അരെസ്റ്റോഫെനീസ്‌ കോമഡിയുടെ ആളായതിനാൽ അദ്ദേഹം പ്രേമപരവശതയെ ഹാസ്യരസത്തോടെ അവതരിപ്പിച്ചുവെന്ന്  ആനി കാർസൻ പറയുന്നു. പൗരാണിക ഗ്രീക്ക്‌ കവി സാഫോയുടെ കാവ്യമൂർത്തി അഥവാ മ്യൂസ്‌  എറോസ് ആണ്. ഗ്രീക്ക് മിഥോളജിയിൽ എറോസ്‌ കാമദേവനാണ്‌. അമ്പു തൊടുക്കുന്ന ചിറകുള്ള കാമൻ. കലയുടെയും ശാസ്ത്രത്തിന്റെയും ഒൻപതു ദേവതകളിലൊരാൾഎറോസാണ്‌. ഈ കാമന്റെ അമ്പേറ്റു തന്റെ തലച്ചോറും ഹൃദയവുമടക്കം മർമങ്ങളെല്ലാം ഭേദിക്കപ്പെട്ടിരിക്കുന്നുവെന്നാണ് സാഫോയുടെ വിലാപം. “a hole is being gnawed in (my) vitals”. ഈ മുറിവിന്റെ  വേദനയാണു കവിതയുണ്ടാക്കുന്നത്. കാർസൻ സാഫോയെ വിശദീകരിക്കുന്നു -‘ ഞാൻ നിന്നെ മോഹിക്കുമ്പോൾ എന്നിലെ ഒരു ഭാഗം നഷ്ടമാകുന്നു. ആ നഷ്ടമാണു നിനക്കു പിന്നാലെ അലയാൻ എന്നെ പ്രേരിപ്പിക്കുന്നത്’. എനിക്ക്‌ എന്റെ സത്തയെ പഴയ പോലെയാക്കണം. ഈ നഷ്ടബോധം എന്ന പ്രേമം കയ്പേറിയതാണ്; മാധുര്യമേറിയതുമാണ്‌. മധുരവേദനയാണ്‌, ലഹരിപിടിപ്പിക്കുന്ന വേദനയാണ്, എറോസ്‌ കൊണ്ടുവരുന്ന ‘ബിറ്റർസ്വീറ്റ്’ അവസ്ഥയാണു കാവ്യപ്രചോദനം- പ്രേമത്തെയും കവിതയെയും ആളിക്കുന്നത്‌. 

സോക്രട്ടീസ്, യുവാക്കളോടു നടത്തുന്ന സംഭാഷണത്തിനിടെ ‘ഫിലോസ്’ എന്ന പദത്തിന്റെ അർത്ഥം വിശദീകരിക്കുന്നുണ്ട്. (പിന്നീടു ഫിലോസഫിയുടെ ഭാഗമായ ഫിലോ തന്നെ). ഈ വാക്കിനു സ്നേഹിക്കുക എന്ന് മാത്രമല്ല സ്നേഹിക്കപ്പെടുക എന്നും അർത്ഥമുണ്ട്. സൗഹൃദത്തിലായിരിക്കുക എന്നും അനുരാഗത്തിലായിരിക്കുക എന്നും. സൗഹൃദത്തിനും പ്രേമത്തിനുമിടയിൽ നേരിയ അതിരേയുള്ളു എന്നു നമുക്കറിയാം. ഒരാൾക്ക്‌ തന്നെക്കുറിച്ചുള്ള വിചാരം ഏറ്റവും കൂടുതൽ ഉണ്ടാകുക പ്രേമത്തിലാണ്. ഇപ്രകാരം ആധുനിക വ്യക്തിചിന്തയുടെ ഉദയം പ്രാചീന യവന കാവ്യങ്ങളിലായിരുന്നു എന്നാണു കാർസന്റെ വിലയിരുത്തൽ. കാമപാരവശ്യം ശരീരത്തെ ആന്തരികമായും ബാഹ്യമായും ഇഞ്ചിഞ്ചായി ദ്രോഹിക്കുന്നു. എങ്കിലും പ്രേമത്തെ ധ്യാനിച്ച്‌ മറ്റൊന്നിലേക്കും പോകാതെ കാമുകർ ശ്രദ്ധാലുക്കളായി വഴിതെറ്റാതെ എറോസിന്റെ വക്കിലേക്ക്‌ ചെല്ലുന്നു.

 ജോൺ വില്യം ഗോഡ്വാർഡ് വരച്ച സാഫോയുടെ ചിത്രം, Image Credit: Wikipedia Commons
ജോൺ വില്യം ഗോഡ്വാർഡ് വരച്ച സാഫോയുടെ ചിത്രം, Image Credit: Wikipedia Commons

3

...in the life of our  towns there is no pessimism, no marxism, and no movements but there is stagnation, stupidity, mediocrity... 

ഇത്‌ ചെക്കോവിന്റെ നോട്ട്ബുക്കിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം കുറിച്ചുവച്ചാണ്‌. അവസാനം പറഞ്ഞ മൂന്നു കാര്യങ്ങൾ ഇന്നു  നമ്മുടെ ഇടയിൽ നല്ല ആധിപത്യം നേടുന്നുണ്ട്‌. അതിനെതിരെ പൊരുതിയാൽ മാത്രമേ  നല്ല എഴുത്തുണ്ടാകൂ. നല്ല എഴുത്താണു നല്ല സൗഹൃദവും പ്രേമവും കൊണ്ടു വരുന്നത്‌, അപ്പോൾ സാഹിത്യഭാവനയ്ക്ക്‌ ശരിക്കും മൂല്യമുണ്ടാകും - ഇത്‌ ഞാൻ എല്ലാ ദിവസവും എന്നോടുതന്നെ പറയുന്നുണ്ട്‌. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരൊറ്റ വാക്ക്‌ ആണു ഉള്ളതെങ്കിൽ, സൗഹൃദത്തിനും അനുരാഗത്തിനും ഒരൊറ്റ വാക്കാണ്‌ ഉള്ളതെങ്കിൽ ആ വാക്കിനെ കീറിമുറിക്കാതിരിക്കാൻ നാം നല്ല ജാഗ്രത പാലിക്കണമല്ലോ. 

English Summary:

Ezhuthumesha by Ajay P Mangatt about Aristophanes, Plato, Socrates and Sappho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com