ADVERTISEMENT

എന്റെ രാജ്ഞി: മേരി റോയിയെക്കുറിച്ച് അരുന്ധതി പറഞ്ഞത് അഭിമാനത്തോടെയാണ്. അതിലധികം വേദനയോടെയും. അഭിമാനം വേദനയ്ക്കു വഴി മാറിയത് ഒരു സെപ്റ്റംബർ ഒന്നിനാണ്. അന്നാണ് രാജ്‍‍ഞി വിട പറ​ഞ്ഞത്. രണ്ടു വർഷം മുൻപ്. ഒരു വർഷം കൂടി കഴിഞ്ഞാൽ ആ വേദനയുടെ ആഴം വായനക്കാരും അറിയും. അടുത്ത സെപ്റ്റംബറിൽ. അമ്മയെക്കുറിച്ചുള്ള അരുന്ധതിയുടെ ഓർമപ്പുസ്തകത്തിലൂടെ. രണ്ടു വർഷം മുൻപ് അമ്മ മരിച്ചപ്പോൾ എഴുതിത്തുടങ്ങിയെന്നു പോലും എഴുത്തുകാരി സമ്മതിക്കുന്നില്ല. ജീവിതം മുഴുവൻ ഞാൻ എഴുതിക്കൊണ്ടിരുന്ന പുസ്തകം. കൊച്ചു കാര്യങ്ങളോ അവയുടെ തമ്പുരാനോ അല്ല. വലിയ കാര്യങ്ങളുടെ തമ്പുരാട്ടി. അങ്ങനെയല്ലാതെ അമ്മയെ എന്തു പറഞ്ഞു വിശേഷിപ്പിക്കും. Mother Mary comes to me. മേരിയമ്മ എന്റെയടുത്തേക്കു വന്നപ്പോൾ. 

Arundhati-Roy-talking
അരുന്ധതി റോയി

അമ്മയും മകളും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ് പുസ്തകത്തിന്റെ കാതൽ; കരുത്തും. കുട്ടിക്കാലം മുതലുള്ള ഓരോ സംഭവങ്ങൾ. കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര. ഇണക്കവും പിണക്കവും. അടുപ്പവും അകൽച്ചയും. വേർപാടും സമാഗമവും. എല്ലാമെല്ലാം. അമ്മയുടെ മരണ വാർത്ത ഹൃദയം തകർന്നാണ് അരുന്ധതി കേട്ടത്. പിന്നീട് അതേക്കുറിച്ച് ആലോചിച്ചപ്പോൾ നാണക്കേടും തോന്നി. അത്ര തീക്ഷ്ണമായിരുന്നില്ലല്ലോ തന്റെ പ്രതികരണം. തീവ്രമായിരുന്നില്ലല്ലോ വേദന. 18–ാം വയസ്സിൽ അമ്മയിൽ നിന്ന് ഓടിയതാണ്. ഇടയ്ക്ക് തിരിച്ചെത്തിയെങ്കിലും. എല്ലാം എഴുതണം. കണക്കുകൾ തീർത്തു തന്നെ. 

എന്റെ അമ്മ എന്നെപ്പോലെ എഴുത്തുകാരിയായ ഒരു മകളെ അർഹിച്ചിരിക്കണം. എഴുത്തുകാരിയായ ഞാൻ എന്റെ അമ്മയേയും. അമ്മയെ നഷ്ടപ്പെട്ട മകളുടെ വിലാപം എന്റെ പുസ്തകത്തിൽ നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. എനിക്കു നഷ്ടപ്പെട്ടത് ഏറ്റവും വിലപിടിച്ച വിഷയമാണ്. എന്റെ കഥാസരിത് സാഗരം. ബുക്കർ പ്രൈസും പെൻ പിന്റർ സമ്മാനവും നേടിയ എഴുത്തുകാരിയുടെ ഏറ്റവും സത്യസന്ധമായ പുസ്തകത്തിനു വേണ്ടി കാത്തിരിക്കുന്നത് മലയാളികൾ മാത്രമല്ല; ലോകം തന്നെയാണ്. അത്രയ്ക്കുണ്ട് പ്രതീക്ഷകൾ; ആവേശവും. 

മേരി റോയ് മകൾ അരുന്ധതി റോയിക്കൊപ്പം
മേരി റോയ് മകൾ അരുന്ധതി റോയിക്കൊപ്പം

വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചു അരുന്ധതിക്കെതിരെ 2010ൽ റജിസ്റ്റർ ചെയ്ത കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളും ചുമത്താൻ ഡൽഹി ലഫ്. ഗവർണർ അനുമതി നൽകിയത് കഴിഞ്ഞ ജൂണിലാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ ചുമത്തി തുടർനടപടി സ്വീകരിക്കാനും അനുമതി  നൽകിയിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയിൽനിന്നു സ്വാതന്ത്ര്യം നേടാൻ ശ്രമിക്കണമെന്നും പ്രസംഗിച്ചെന്നാണ് ആരോപണം. 

ഗോഡ് ഓഫ് സ്മോൾ തിങ്സിലൂടെ മലയാളിയുടെ ഗൃഹാതുരത്വത്തെ സമ്മോഹനമായി കാഴ്ചവച്ച് ലോകത്തെ അസൂയപ്പെടുത്തിയ അരുന്ധതി പിന്നീട് ശ്രദ്ധിക്കപ്പെട്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിലാണ്. ഉറച്ച ബോധ്യങ്ങൾ അവർ ഉറക്കെത്തന്നെ പറഞ്ഞു. പിണക്കുന്നതും ശത്രുപക്ഷത്താക്കുന്നതും ഏറ്റവും ശക്തരെയും ഉന്നതരെയുമാണെന്നത് പിന്നോട്ടു നോക്കാൻ പ്രേരണയായില്ല. ഒളിച്ചോടിയില്ല. വാ അടച്ചില്ല. പോരാടുകയാണെന്ന ഭാവമേയില്ലാതെ ഏറ്റവും സത്യസന്ധമായും അപകടകരമായും തലയുയർത്തി നടന്നു. ആ നടപ്പിന്റെ സൗന്ദര്യമാണ് അരുന്ധതിയെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന, ശക്തമായ ശബ്ദമായി കാണാൻ ലോകത്തെ നിർബന്ധിക്കുന്നത്. 

മേരി റോയി (File Photo: MANORAMA)
മേരി റോയി (File Photo: MANORAMA)

കാത്തിരിക്കാം; അടുത്ത സെപ്റ്റംബർ വരെ. മേരി റോയിയുടെ ചരമ വാർഷികത്തിനു വേണ്ടിയല്ല. മേരി റോയി എന്ന അദ്ഭുതത്തിന്റെ ആഘോഷത്തിനു വേണ്ടി. ആ ആഘോഷത്തിൽ പൂത്തുവിടർന്ന അരുന്ധതി നക്ഷത്രത്തിനുവേണ്ടി. അസ്തമിക്കാത്ത ഒരേയൊരു നക്ഷത്രം. മങ്ങാത്ത വെളിച്ചം. അകലെയാണെന്നു തോന്നിപ്പിക്കുമെങ്കിലും അടുത്താണെന്നു ധൈര്യം പകരുന്ന അനന്യമായ അനുഭവത്തിനുവേണ്ടി.

English Summary:

Arundhati Roy's Heartfelt Tribute: New Memoir Honors Her Mother's Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com