ADVERTISEMENT

' കൃഷ്ണകുമാറിന് വലുതാകുമ്പോ ആരാ ആകണ്ടേ ?? ' 

' എനിക്ക് ബസ് ഡ്രൈവർ ആയാ മതി ടീച്ചറേ  !! ' 

' അതെന്താ ?? ഇവരൊക്കെ ഡോക്ടർ എഞ്ചിനീയർ എന്നൊക്കെ ആണല്ലോ പറയുന്നേ ?? '

 

"…… മ് …"

 

" പറയ് .."

 

" മഴ പെയ്യുമ്പം ബസ്സില് വൈപ്പർ അടിക്കണ കാണാൻ നല്ല രസാ ടീച്ചറെ … !! പിന്നെ , ബസ് സ്പീഡില് പോകുമ്പോ റോട്ടില് ഉള്ള വെള്ളൊക്കെ രണ്ടു സൈഡ് ക്കും തെറിക്കില്ലേ … അത് കാണാനും നല്ല രസാ ടീച്ചറേ "

 

ബാക്ക്ഗ്രൗണ്ടിൽ ക്ലാസ്സിൽ ഉള്ള കുട്ടികളുടെ ചിരി. വിഡ്ഢികൾ. അവർക്കെന്തറിയാം. 

 

എന്തെന്നറിയില്ല, ബസിൽ ഉള്ള യാത്രകൾ ഒക്കെ എനിക്ക് പെരുത്ത് ഇഷ്ടാണ്. ഒരു ബസ്സിന്റെ വിൻഡോ സീറ്റിന്റെ അത്രയും ഫിലോസോഫിക്കൽ ആയിട്ടുള്ള ഒരേ ഒരു സ്ഥലമേ ഉള്ളൂ. ടോയ്ലറ്റ്. രണ്ടിടത്തും ഇരിക്കുംമ്പോൾ ആണ് ഏറ്റവും ഡീപ് ആയിട്ടുള്ള ചിന്തകൾ വരാറുള്ളത്, സത്യല്ലേ ?? ഒരു തരാം ഒബ്സെഷൻ ആണ് ബസ് യാത്ര. പ്രത്യേകിച്ച് മഴ പെയ്യുമ്പോൾ !! ഏതെങ്കിലും പാട്ടും കേട്ട് കൊണ്ട് അങ്ങനെ ചിന്തയിൽ അലിഞ്ഞിരിക്കാൻ … ഓരോ നിമിഷവും മാറി മറയുന്ന കാഴ്ചകളെ ആസ്വദിക്കാൻ …. !!

 

പുറത്തു നല്ല മഴ ആണ്. മൂടിക്കിടക്കുന്ന ആകാശവും, കുറെ കാറുകളും. കണ്ടപ്പോൾ ആദ്യം ഓര്മ വന്നത് കുഞ്ഞായിരിക്കുമ്പോൾ ഉള്ള ഒരു സംഭവം ആണ്. 

 

ഒരു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അന്ന് 'സാമ്പത്തിക മാന്ദ്യം' കുടുംബത്തിനെ ബാധിച്ചിട്ടില്ലാത്തതു കൊണ്ടും, ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്കൂളിൽ പോയാൽ മതി എന്ന് അച്ഛനും അമ്മയും തീരുമാനിച്ചത് കൊണ്ടും,  കോഴിക്കോട് ഒരു കോൺവെന്റ് സ്കൂളിൽ ആണ് അന്ന് പഠിക്കുന്നത്, സ്കൂൾ ബസിൽ ആണ് അന്ന് സ്കൂളിൽ പോകാറ്. ചേച്ചിയും പഠിക്കുന്നത് അതേ സ്കൂളിൽ തന്നെ ആയതു കൊണ്ട് ഒരുമിച്ചാണ് പോക്കും വരവും. 

 

 

കോഴിക്കോട് ഫറോക്ക്  ഭാസ്‌ക്കർ ബേക്കറി പരിസരത്തു പണ്ട് ഒരു കട ഉണ്ടായിരുന്നു. മരം കൊണ്ട് ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങളുടെ കട. അവിടെ ബസുകളുടെ ലിവിങ് മോഡൽ കളിപ്പാട്ടങ്ങൾ കിട്ടും. ചുവപ്പും ചന്ദന കളറും ചേർന്ന ഭംഗി ഉള്ള കെ എസ് ആർ ടീ സീ ബസ് കണ്ടിട്ടില്ലേ ? അതിന്റെ ആരും കൊതിക്കുന്ന ലിവിങ് മോഡൽ. മരം കൊണ്ടുണ്ടാക്കിയ ചക്രങ്ങളും ബോഡിയും. ചുവപ്പും ചന്ദന കളറും ഒരു മോഡൽ, പച്ചയും ചന്ദന കളറും വേറെ മോഡൽ. എല്ലാ തവണയും നാട്ടിൽ അമ്മമ്മയുടെ വീട്ടിൽ പോയി തിരിച്ചു വന്നു  ഫറോക്ക് സ്റ്റേഷനിൽ ട്രെയിൻ  ഇറങ്ങുമ്പോൾ അതിൽ കണ്ണുടക്കും. അച്ഛനോട് വാങ്ങി തരാൻ വാശി പിടിക്കും.  എന്റെ കയ്യിലിരുപ്പ് അറിയാവുന്നതു കൊണ്ടും, അതിനു നല്ല വില ഉള്ളത് കൊണ്ടും അച്ഛൻ അത് 'നൈസ് ' ആയി അങ്ങ് ഒഴിവാക്കും. 

 

ഒരു ദിവസം നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ, അച്ഛനോട് ഞാൻ ട്രെയിൻ കയറുമ്പോൾ തന്നെ പറഞ്ഞു

 

"അച്ഛാ, ഇന്ന് എനിക്ക് ആ ബസ് വാങ്ങി താ ട്ടോ .. !! അല്ലെങ്കി അച്ഛൻ നല്ല അച്ഛനല്ല ! " 

 

അച്ഛനാരാ മോൻ. ചുമ്മാ " ങ്ങും " എന്ന് ഒരു മൂളലിൽ ഒപ്പിച്ചു. വരുന്ന വഴി മുഴുവൻ അച്ഛന്റെ ചെവിയിൽ വേദാന്തം ഓതുന്ന പോലെ , പുട്ടിനു തേങ്ങാ ഇടുന്ന കണക്കിൽ ഓരോ സ്റ്റോപ്പിലും ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു, ബസ്സിന്റെ കാര്യം. എല്ലാത്തിനും " ങ്ങും " കിട്ടി. 

 

ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങിയതും അമ്മ ചെറുവണ്ണൂർ ബസ് പിടിക്കാൻ ഓടി. ഞാൻ നോക്കുമ്പം അച്ഛൻ ദേ റോഡും ക്രോസ്സ് ചെയ്തു ഭാസ്കർ ബേക്കറി പരിസരത്തേക്ക് പോകുന്നു !!! ഉയ്യലാ ജമ്പാല !! മനസ്സില് ഫുൾ ഒരുമാതിരി ഡപ്പാൻ കൂത്ത് പാട്ടു മേളം. ബസിൽ അമ്മയുടെ മടിയിൽ ഇരുന്നു കൊണ്ട് ബേക്കറി പരിസരത്തേക്ക് നടന്നു പോകുന്ന അച്ഛനെ നോക്കികൊണ്ട്‌ അക്ഷമയോടെ ഞാൻ ഇരുന്നു. അച്ഛൻ അടുത്ത ബസിൽ വരാം എന്ന് അവിടെ നിന്ന് അമ്മയോട് ആംഗ്യം കാട്ടി. 

 

വീട്ടിൽ ചെന്നിട്ടു എനിക്ക് ഇരിപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല. ചുവപ്പു ബസ് ആണോ വാങ്ങിട്ടുണ്ടാകുക??? പച്ചയും നല്ലതാണ്, പക്ഷെ ചുവപ്പാണീൽ കുറച്ചൂടെ നല്ലതല്ലേ...  സന്ധ്യ ആയപ്പോ 'അമ്മ വിലക്ക് കൊളുത്തി നാമം ചൊല്ലാൻ വിളിച്ചു, കോൺസെൻട്രേഷൻ പക്ഷെ ഫുൾ വീട്ട് പടിക്കൽ ആണ്. നോ സൈൻ ഓഫ് മൈ ഫാദർ. അല്ലേലും അച്ഛന് സസ്‌പെൻസ്‌ ഇടുന്നതാണല്ലോ ശീലം. 

 

ഒടുക്കം കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് അച്ഛൻ വന്നു. എപ്പോ ജോലി കഴിഞ്ഞു വന്നാലും അച്ഛന്റെ കയ്യിൽ സഞ്ചി കാണും, തുണി കൊണ്ടുള്ള ബിഗ് ഷോപ്പർ. മിക്ക സമയത്തും വീട്ടിലേക്കുള്ള അരി, പച്ചക്കറി ഐറ്റംസ് ഒക്കെ ആയിരിക്കും. ചിലപ്പോ ഉണ്ണിയപ്പം, മിച്ചർ മുതലായ ഐറ്റംസും കാണും. കയ്യോടെ വാങ്ങി. അകത്തു  ന്യൂസ് പേപ്പറിൽ പൊതിഞ്ഞ എന്തോ ഉണ്ട്. സന്തോഷത്തോടെ വീട്ടിന്റെ  അകത്തു കൊണ്ട് പോയി തുറന്നു. ഒന്നും മനസ്സിലായില്ല. ഒരു മഴുവിന്റെ തലയും, ഒരു ഹാമ്മറും കുറെ ആണിയും , അറ്റ കുറ്റ പണി ഐറ്റംസും .

അച്ഛൻ പോയത് കളിപ്പാട്ട കടയുടെ അടുത്തുള്ള പണി ആയുധങ്ങൾ കൊടുക്കുന്ന സ്ഥലത്തേക്കാണ് എന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ എന്തൊക്കെയോ ചില്ലറ പണിക്ക് ഉള്ള സാധനങ്ങൾ ആണ്. 

 

എന്റെ കണ്ണിൽ നിന്നും കണ്ണീരു ഇറ്റിറ്റു വീണു. 

 

"ഈ അച്ഛന് ന്നോട് ഒരു സ്നേഹം ഇല്ലാ .. !!! ന്നോട് മിണ്ടണ്ടാ ..!!! "  

 

കട്ടിലിൽ പോയി കിടന്നു കരഞ്ഞു കണ്ണ് ചുവന്നു കിടന്നുറങ്ങി. ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. അതാണല്ലോ നമ്മടെ ഒടുക്കത്തെ സമരായുധം. 

 

പിറ്റേന്ന് മുഴുവൻ ഞാൻ വീട്ടിൽ എല്ലാരോടും മുഖം വീർപ്പിച്ചു നടന്നു. പിറ്റേന്നു വൈകുന്നേരം നാമം ചൊല്ലാൻ ബലം പിടിച്ചു. 'അമ്മ ഒന്ന് കടുപ്പിച്ചു പറഞ്ഞപ്പോ പിന്നെ അപകടം മണത്തു , അനുസരിച്ചു. 

കുറച്ചു കഴിഞ്ഞപ്പോ , അച്ഛൻ ജോലി കഴിഞ്ഞു വന്നു. ബിഗ് ഷോപ്പർ കയ്യിലുണ്ട്. അതില് നിന്നും ഒരു കടലാസ്സ് പൊതി പുറത്തെടുത്തു എന്റെ നേരെ നീട്ടി. 

 

" ഇന്നാടാ ..തുറന്നു നോക്ക് "

 

വിടർന്ന കണ്ണുകളോടെ, ഉയര്ന്ന ഹൃദയ മിടിപ്പുകളോടെ പൊതി കൈ നീട്ടി വാങ്ങി. തുറന്നു. അകത്തു, ചുവപ്പും ചന്ദന കളറും ചേർന്ന കെ എസ് ആർ ടീ സീ ബസ്സിന്റെ മരം കൊണ്ടുണ്ടാക്കിയ മോഡൽ കളിപ്പാട്ടം. 

 

" അച്ഛന് സ്നേഹം ഇല്ലെടാ?? "

 

ഓടിച്ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു കവിളത്തു. അന്ന് എന്റെ ഹൃദയത്തിൽ പതിഞ്ഞ ചിത്രം ആണത്. കാലം കുറെ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും, ആ ചിത്രം മായാതെ കിടക്കും, എക്കാലവും. 

 

എന്തോ, ഇത് എഴുതി കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കുട്ടിക്കാലത്തോളം നല്ല ഒരു സമയം ഇല്ലെന്നു തിരിച്ചറിവുള്ളതു കൊണ്ടായിരിക്കാം. 

 

 ജീവിത കാലം മുഴുവൻ കുഞ്ഞായിരിക്കാൻ കഴിയോ  ?? ഇല്ലാ ല്ലേ !!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com