ADVERTISEMENT

 "നെല്ലിമരത്തിൽ നെയ്യുറുമ്പുണ്ടെടി താഴേക്കിറങ്ങടി കുഞ്ഞിപ്പെണ്ണേ" നെല്ലിമരത്തിന്റെ ചുവട്ടിൽ നിന്നു മൂത്താളമ്മയുടെ ശബ്ദം കേട്ടു താഴേക്കു നോക്കിയാനിമിഷത്തിൽ തന്നെയൊരു വമ്പൻ പുളിയുറുമ്പിന്റെ ഉളിപല്ല് എന്റെ കാലിൽ ആഴ്ന്നിറങ്ങി. നിലവിളിച്ചു കൊണ്ട് താഴേക്കിറങ്ങി നെല്ലിക്ക്‌ ചുറ്റും ഒരോട്ടം കഴിഞ്ഞപ്പോൾ മൂത്തോളമ്മ തുമ്പ അരച്ചുതേച്ചു തന്നിട്ട് നെല്ലിക്ക പെറുക്കാൻ തുടങ്ങി., 'മൂത്താളമ്മയ്ക്ക് ചന്തയിൽ കൊണ്ടുപോകാനാ ഞാനീ നെല്ലിമരത്തിൽ കയറി ഇതെല്ലാം താഴേക്കിട്ടത് ' ഞാൻ കാൽചൊറിഞ്ഞു കൊണ്ട് പറഞ്ഞു. മൂത്താളമ്മ മോണകാട്ടി ചിരിച്ചു. എന്റെ വേനലവധിക്കാലം തുടങ്ങുന്നതും അവസാനിക്കുന്നതും മൂത്താളമ്മയിലാണ്. ഞങ്ങളുടെ കുടുംബവീടിന്റെ പറമ്പിന്റെ ഒരു കോണിലായിരുന്നു മൂത്താളമ്മയുടെ വീട്. മക്കളെല്ലാം അവരവരുടെ കാര്യം നോക്കി പോയപ്പോൾ മൂത്താളമ്മ മാത്രം ഒറ്റയ്ക്കായി. ഒരു രാജ്ഞിയെ പോലെയവർ സ്വന്തം വീട്ടിൽ അഭിമാനത്തോടെ ജീവിച്ചു. 

മൂത്താളമ്മ അതി രാവിലെ എഴുന്നേൽക്കും. പിന്നെ പറമ്പായ പറമ്പിലൊക്കെ ഒരു ചെറിയ കറക്കം. തിരിച്ചു വരുമ്പോൾ അന്ന് ചന്തയിൽ കൊടുക്കാനുള്ള സാധനം കാണും. കാരയ്ക്ക, ചാമ്പക്ക, നെല്ലിക്ക, പിന്നെ ചീര, മുരിങ്ങ, പയർ, അഗസ്തി, ചേമ്പ്, കാച്ചിൽ അങ്ങനെയങ്ങനെ എനിക്ക് പേരറിയുന്നതും അറിയാത്തതുമായ പഴങ്ങളും പച്ചക്കറികളും ഒരു വട്ടിയിലാക്കി മൂത്താളമ്മ ചന്തയിൽ കൊണ്ടുപോയി വിൽക്കും. ചില ദിവസങ്ങളിൽ ഒന്നും കിട്ടില്ല അന്നു മൂത്താളമ്മ ചന്തയിൽ പോകില്ല അങ്ങനെയുള്ള ഒരു ദിവസമാണ് ഞാൻ നെല്ലിമരത്തിൽ വലിഞ്ഞു കയറിയത്. ചില ദിവസങ്ങളിൽ മൂത്താളമ്മ വന്നു അമ്മയെ സഹായിക്കും. പറമ്പൊക്കെ തൂത്തുവാരിയിടും. വൈക്കോൽ കൂന വൃത്തിയാക്കും. പുല്ലുവെട്ടും പിന്നെ എന്നെ നോക്കി ചിരിച്ചിട്ട് വടിയുമിടിച്ചു കൂനിക്കൂനി വീട്ടിലോട്ടു പോകും. ഞാൻ അത്ഭുതപ്പെടും വയ്യാത്ത മൂത്താളമ്മ എങ്ങനെയാ ഇതൊക്കെ ചെയ്യുന്നത്. ഓലമേഞ്ഞ ചാണകം മെഴുകിയ മൂന്നുമുറിയുള്ള വീടായിരുന്നു മൂത്തളമ്മയുടേത്. എത്ര വയ്യെങ്കിലും സ്വയം ഉണ്ടാക്കിയെ മൂത്താളമ്മ കഴിക്കൂ. ആഹാരമുണ്ടാക്കുമ്പോൾ എന്നോട് കഥ പറയും വീട്ടിലെ ഏറ്റവും മൂത്തത് ആയിരിന്നു മൂത്താളമ്മ. എല്ലാരും മൂത്തോൾ എന്ന് വിളിച്ചു ആ പേര് വിളിപ്പേരായി. പറമ്പിൽ നിന്നു കിട്ടുന്ന തേങ്ങയും ചീരയും വച്ചു ഒരു തോരനും ചോറുമായിരിക്കും എന്നും. ചീര കാണുമ്പോൾ ഞാൻ വീട്ടിലോട്ടോടും. ബ്ലാ ചീര പച്ചയ്ക്കു തിന്നാലും കറി വെച്ച് തിന്നാലും ഒരേ രുചിയാണ്. 

Read Also: 'ആ വിഷുവിനു ഞങ്ങൾ കത്തിച്ച പടക്കം അപ്പുറത്തെ വീട്ടിലെ വൈക്കോൽ തുറുവിലാണ് വീണത്, പിന്നെ പറയണോ...?'

ഒരു വിഷു ദിനത്തിന്റെ തലേന്നായിരുന്നു. അന്ന് സന്ധ്യ ആകാറായപ്പോൾ മൂത്താളമ്മ വന്നു പശുത്തൊഴുത്തിൽ നിന്നും ചാണകം കോരി വീട്ടിലോട്ടു പോകാൻ നേരം എന്നോടുചോദിച്ചു , 'നാളെ വിഷുവിനു ഞാൻ സദ്യ ഉണ്ടാക്കി തരാം നീ കഴിക്കുവോ?' അവിയൽ ഉണ്ടെങ്കിൽ ഞാൻ കഴിക്കാം ഞാൻ സമ്മതം അറിയിച്ചു. മൂത്താളമ്മ ചാണകം ഉരുട്ടി തെറ്റിയും തുളസിയും അതിൽ വച്ച് ചെറിയ കുടത്തിൽ വെള്ളവും വച്ചു ചെമ്പരത്തിയുടെ ചുവട്ടിൽ ഇരുന്നു നാമം ജപിക്കാൻ തുടങ്ങി അവിടമാണ് മൂത്താളമ്മയുടെ പൂജാമുറി. ഞാൻ വായുംപൊളിച്ചു നോക്കിനിന്നു "അതു മാടനാണ് നോക്കിനിൽക്കാതെ നാമം ജപിച്ചോ" മൂത്തളമ്മ മാടൻ കേൾക്കാതെ മെല്ലെ പറഞ്ഞു. അതു ദൈവമാണോ ഞാൻ വീണ്ടും വാ പൊളിച്ചു. "നിന്റെ ഇംഗ്ലീഷ് സ്കൂളിൽ ഇതൊന്നും പഠിപ്പിച്ചില്ലേ?" മൂത്താളമ്മക്ക്‌ അത്ഭുതം. ഞാൻ കൂടുതൽ തർക്കത്തിന് നിൽക്കാതെ മാടനെ തൊഴുതു വണങ്ങി. നാമം ജപിക്കൽ കഴിഞ്ഞു മൂത്താളമ്മ സദ്യക്കുള്ള വിഭവങ്ങൾക്കായി പറമ്പിലേക്കിറങ്ങി. തുളസിയും തെറ്റിയും വച്ചലങ്കരിച്ച മാടൻ എന്നെ നോക്കി ചിരിച്ചു. ഞാൻ വീട്ടിലോട്ടോടി. 

പിറ്റേന്ന് ഉച്ചയ്ക്ക് കണിയൊക്കെ കണ്ടു വിഷുക്കൈനീട്ടമായി കിട്ടിയ ചില്ലറയൊക്കെ അമ്മയെ ഏൽപ്പിച്ചു ഞാൻ മൂത്താളമ്മയുടെ അടുത്തെത്തി 

"എന്റെ പറമ്പിലെ തേങ്ങ 

നിന്റെ വയലിലെ നെല്ല് 

പറമ്പായ പറമ്പിലെ പച്ചക്കറി 

വന്നു കഴിക്കെടി കുഞ്ഞിപ്പെണ്ണേ"

മൂത്താളമ്മ പാടി, ഞാൻ അവിയലും കൂട്ടി ചോറുകഴിച്ചു. ചീര തോരൻ മാറ്റിവച്ചകൊണ്ട് പറഞ്ഞു എനിക്ക് വീട്ടിലും കൂടി പോയി കഴിക്കണം, മൂത്താളമ്മ മോണകാട്ടി ചിരിച്ചു. അവധികാലം കഴിഞ്ഞു മൂത്താളമ്മയോട് യാത്രയും പറഞ്ഞു പോയ ഞാൻ പിന്നെ  എന്റെ ലോകത്തായി, പുസ്തകങ്ങളുടെയും പരീക്ഷകളുടേയും ലോകത്ത്‌. പിറ്റേവർഷം ചെല്ലുമ്പോൾ മൂത്താളമ്മയുടെ വീട് പകുതി ഇടിഞ്ഞു കിടക്കുന്നു മൂത്താളമ്മ മരിച്ച കാര്യം അപ്പോഴാണ് ഞാൻ അറിഞ്ഞത്. 

Read Also: നന്നാക്കാൻ കൊണ്ടുവന്ന കാറിൽ വിനോദയാത്ര; പൊലീസ് ഡിക്കി തുറന്നപ്പോൾ ആയുധങ്ങളും രണ്ട് ചാക്ക് ഓറഞ്ചും

ആ വർഷത്തെ  വിഷു ദിനത്തിൽ പഞ്ഞി കെട്ടു മുടിയുമായി വടിയുമിടിച്ചു മൂത്താളമ്മ എന്റെ സ്വപ്നത്തിൽ വന്നു മാടന്റെയും മറുതയുടേയും കഥ പറഞ്ഞു പിന്നെ ഇടയ്ക്കിടെ സ്വപ്‍നത്തിലും അല്ലാതെയും വന്നപ്പോൾ ഞാൻ പറഞ്ഞു, "ഇടയ്ക്കിടെ വരണ്ട മൂത്താളമ്മെ നമുക്ക് സ്വർഗ്ഗത്തിൽ വച്ചു കാണാമിനി" മൂത്താളമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു "ഇനി കാണുമ്പോൾ ഞാൻ കുഞ്ഞിപ്പെണ്ണ് നീ മൂത്താളമ്മ" ഞാൻ സമ്മതിച്ചു. പിന്നെ മൂത്താളമ്മ എന്റെ സ്വപ്നത്തിൽ വന്നിട്ടില്ല. കഥ കേൾക്കാൻ ഇഷ്ടമുള്ള, വിടർന്ന കണ്ണുകളുള്ള, വിഷുദിനത്തിൽ അവിയൽ തിന്നാൻ വരുന്നൊരു കുഞ്ഞിപെണ്ണിനായി കഥകളുടെ ഭണ്ഡാരവുമായി ഞാൻ കാത്തിരിക്കുന്നു.

Content Summary: Malayalam Short Story ' Muthalammayum Kunjippennum ' Written by Chinthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com