ADVERTISEMENT

"മടിയൻ മല ചുമക്കും !" ചോറ്റിൻ പാത്രം കഴുകാതെ അടുക്കളയിലെ വാഷ്ബെയ്സിനിന്റെ ചുവട്ടിൽ മെല്ലെ വെച്ച്, നനഞ്ഞ കൈ കുടഞ്ഞു കൊണ്ട് ഞാൻ വരാന്ത വഴി പുറത്തേക്ക് നടന്നപ്പോൾ അമ്മ പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞ അർഥവത്തായ വാക്യമാണത്. കൈയ്യോടെ പിടിവീണ സ്ഥിതിക്ക് ഇനിയങ്ങ് കഴുകിവെച്ചേക്കാം എന്ന മട്ടിൽ ഞാൻ തിരികെയെത്തി പൈപ്പു തുറന്നു. "നീയാണോടാ ഒറ്റയ്ക്ക് എങ്ങാണ്ടോ യാത്ര പോയി ജോലി ചെയ്തു ജീവിക്കാൻ പോകുന്നേ? ഇങ്ങനെയൊരു ലോകമടിയൻ." അവർ ദയനീയമായി എന്നെ നോക്കി നെടുവീർപ്പിട്ടു. "ഈ മഹത് വ്യക്തി കഴിച്ച ഊഷ്മള സുന്ദരമായ പാത്രത്തെ കഴുകി വൃത്തിയാക്കിയാൽ കിട്ടാനിടയുള്ള പുണ്യം നിങ്ങൾക്കും കിട്ടട്ടെ എന്നു വിചാരിച്ചപ്പോൾ....! ഇനിയിപ്പം ഈ നന്മ ഞാൻ തന്നെ കഴുകിയുണക്കാം." ചമ്മല് മാറാനായി മുഖത്ത് പുഞ്ചിരി വെച്ച് പിടിപ്പിച്ചു ഞാൻ പുരികമുയർത്തി. "മഹാനായ വ്യക്തി ഉച്ചയ്ക്കുള്ള ചോറും കറിയും കൂടെ വെച്ചു തന്നാൽ, നന്മ ലേശം അധികം കിട്ടും" അമ്മ തോരൻ അരിയുന്നത് നിർത്തി. ഇത്തവണത്തേക്ക് തോൽവി മൂളി, ഒന്നും ഉരിയാടാതെ ഞാൻ റൂമിലേക്ക് ഓടി.

ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ഒരുപാട് നാളത്തെ ആഗ്രഹമാണ്, രാവിനെയും പകലിനെയും കണക്കെടുത്ത് ആകുലതയിൽ മുക്കാതെയുള്ള നീണ്ട യാത്ര! തിയതി അടുക്കുന്തോറും അതു മുടക്കാനുള്ള തെല്ലല്ലാത്ത പരിശ്രമങ്ങളും, ഗൂഢാലോചനകളും വീടിന്റെ ചുമരുകൾക്കുള്ളിൽ നടക്കുന്നതായി ആറുവയസ്സുളള സഹോദരി പുത്രന്റെ ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ട് മണിക്കൂറുകൾ കുറച്ചേ ആയിട്ടുള്ളു. മേശപ്പുറത്ത് വെച്ചിരുന്ന ഡയറി തുറന്നു. എഴുതി തീർത്ത വിശദവിവരങ്ങളിലൂടെയും,  ഇന്റർനെറ്റിൽ കണ്ട പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ മനോഹരമായ ചിത്രങ്ങൾ മനസ്സിലൂടെ പായിച്ചും ഒരു നിമിഷത്തേക്ക് ഞാൻ സ്വപ്നലോകത്തേക്ക് മറഞ്ഞു. സത്യത്തിൽ വെറുമൊരു യാത്രയല്ല മനസ്സിലെ ലക്ഷ്യം. ശരീരവും മനസ്സും കുറേക്കാലമായി ആവശ്യപ്പെടുന്ന ഒരു മാറ്റത്തിന് വേണ്ടിയുള്ള ബദലായോ, അതോ എന്നിലെ പലവട്ടം തുന്നിച്ചേർത്ത ഓർമ കൂമ്പാരത്തിന്റെ നഗ്നത പൂർണ്ണമായി മറയ്ക്കാനുള്ള വസ്ത്രമോ തേടിയുള്ളതാണ് ഈ യാത്ര.

Read Also: സർപ്രൈസ് കൊടുക്കാൻ ജോലിക്കാരിയുടെ വീട്ടിൽ സന്ദർശനം, അവിടെയുള്ള സാധനങ്ങൾ കണ്ട് എല്ലാവർക്കും ഞെട്ടൽ

അടുത്ത നാളുകളായി മനസ്സിന് വല്ലാത്ത ഒരു മടുപ്പ്. ഉള്ളിലെ ശൂന്യതയ്ക്ക് പിന്നിലെ കാരണങ്ങളും വ്യക്തമാണ്. ഇരുണ്ട വിഷാദത്തിന്റെ കവാടങ്ങൾ തുറന്ന് പുറത്തുചാടാനുള്ള താക്കോൽ തിരയണം, നീണ്ടകാലം പ്രകാശിക്കുന്ന സമാധാന-ശോഭയാർന്ന ബൾബുകൾ മാലയായി വാതിലുകൾക്ക് ചുറ്റും ചാർത്തണം, തലച്ചോറുകളിൽ മുളയിട്ട് പന്തലിക്കുന്ന വിഷാദചില്ലകൾ ജനാലവഴി അരിഞ്ഞെറിയണം. ലക്ഷ്യങ്ങളിലെ ലക്ഷ്യങ്ങൾ ഇവയൊക്കെയാണെന്ന് സ്വയം തിരിച്ചറിഞ്ഞതു മുതൽ ദൂരം കുറിച്ചിട്ടു. ബധിരരായ മനുഷ്യരുടെ ലോകത്താണ് ജീവിക്കുന്നതെന്ന് തോന്നിപ്പോയിട്ടുണ്ട്. കേൾവിശക്തിയില്ലാത്ത, അടുത്തുള്ളവനെ ശ്രവിക്കാൻ കഴിയാത്ത വർത്തമാനം മാത്രം പറയുന്ന മനുഷ്യർ! "കാഴ്ച്ചയുണ്ടായിട്ടെന്തേയ്, ഞാനവളെയറിഞ്ഞത് കേട്ട് കേട്ടാണ്." പണ്ട് തമാശയായി തോന്നിയ മുറി കവിത ഇന്ന് മഹാകാവ്യമായാണ് തോന്നുന്നത്.

യാത്രാ പ്രമേയം ആദ്യം വീട്ടിൽ അവതരിച്ചപ്പോൾ നേരിയ ഭൂരിഭക്ഷ വോട്ടോടു കൂടിയാണ് പാസ്സായത്. മാതാപിതാശ്രീ അധ്യക്ഷത വഹിക്കുന്ന ആ തീരുമാന സമിതിയിലേക്ക് ഇതുവരെ സമർപ്പിച്ച ഒരു പ്രമേയങ്ങളും തോറ്റു മടങ്ങിപ്പോയിട്ടില്ല. അവതരിപ്പിക്കുന്നതിന്റെ ശൈലി കൊണ്ടോ, അതോ എന്റെ തീരുമാനങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുടെ ലവണാംശങ്ങൾ ഉണ്ടെന്ന് അവർ തെറ്റിദ്ധരിക്കുന്നതാണോ എന്നറിയില്ല. യാത്ര പോയാൽ തന്നെ, അധികമാരും അധികഠിനമായി എന്നെ ഓർമിക്കാനും സാധ്യതയില്ല. അല്ലെങ്കിൽ തന്നെ ഒന്നു കാര്യമായി സംസാരിച്ചിട്ട് കാലം എത്രയായി. ഉത്തരങ്ങൾ മാത്രം മൂളുന്ന വെറും വണ്ടാണ് താൻ എന്ന് സ്വയം എത്രയോ തവണ തോന്നിയിരിക്കുന്നു. സംസാരിക്കാൻ പോലും ചടപ്പ്! ആരോടെന്നില്ലാത്ത, എന്തിനെന്നറിയാത്ത ചടപ്പ്! പറയത്തക്ക ഒരുക്കങ്ങൾ ഒന്നും തന്നെയില്ല. ഒരു ബാക്പാക്ക്, അതിനുള്ളിൽ രണ്ട് ഡയറിയും ആവശ്യത്തിനുള്ള വസ്ത്രങ്ങളും സാധനങ്ങളും മാത്രം.

Read Also: 'എന്റെ കൊച്ച് ജീവനോടെ ഉണ്ടെന്ന് ഞാൻ എങ്ങനെ അറിയും സാറേ, എനിക്കവളെ കാണണം'; അച്ഛന്റെ കണ്ണീര്‍

റെയിൽവേ സ്റ്റേഷനിൽ ആഗതനായതും പോകേണ്ട ട്രെയിൻ ചൂളം വിളിച്ചു തുടങ്ങിയതും ഒരേ സമയത്താണ്. ഒരുവിധത്തിൽ കയറിപ്പറ്റി. ഒറ്റയ്ക്കാണ് യാത്ര. സുഹൃത്തുക്കളെ ഒപ്പം കൂട്ടണമെന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് തീരുമാനിച്ചു ഒറ്റയ്ക്ക് മതി. അതാണ് നല്ലത്! കുറച്ചു ദിവസത്തേക്ക് എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കാതെ ജീവിക്കണം. എന്നെ അറിയാത്ത, എനിക്കറിയാത്ത തീർത്തും അപരിചിതരായവർക്കിടയിൽ കുറച്ചു ദിവസം. സീറ്റു കണ്ടു പിടിച്ചു. ബാഗും സാമഗ്രികളും ഭദ്രമായി വെച്ചു. മുൻസീറ്റിൽ ഒരു പെൺകുട്ടി വലിയ ഭാണ്ഡക്കെട്ടുമായി വന്നിരുന്നു. നീണ്ട ചുരുണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ളവൾ. ഒറ്റ കാഴ്ച്ചയിൽ ഈ ലോകം മുഴുവൻ കാണാൻ മാത്രം വിശാലമാണ് ആ മിഴികൾ. മലയാളിയല്ല. നാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നതാണെന്ന് തോന്നുന്നു. ചെമ്പിച്ച മുടികൾക്കുമേൽ സൂര്യരശ്മികൾ തട്ടി തിളങ്ങുന്നുണ്ട്.

ആറ്റിങ്ങലാണോ വീട്? എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും, 'അതേ, ആറ്റിങ്ങൽ സ്ട്രീറ്റിലെ ഭാസ്കരൻ ജിയുടെ ബേഠിയാണ്' എന്നുള്ള ഉത്തരം വരാനുള്ള സാധ്യത മുന്നിൽ കണ്ടു ഞാൻ മിണ്ടാതിരുന്നു. എന്നാലും ഈ സന്ദർഭം മനസ്സിലാലോചിച്ചു അറിയാതെ ഒന്നു പുഞ്ചിരിച്ചു. കാര്യമറിയാതെ അവളും എന്നെ നോക്കി ചിരിച്ചു. 'വയല'യെ ഓർമ വരുന്നു. ഇത്രയ്ക്ക് വിശാലമായിരുന്നു അവളുടെ  മിഴികളും. ഏതൊന്നിന്റെയും പുതുമ വേഗത്തിൽ നഷ്ടപ്പെടുന്ന എന്നിലെ രോഗപ്രസരഫലമായി, പ്രണയം മുട്ടത്തോടിന്റെ ഘനം പോലും ഇല്ലാതെ ഉരുണ്ട് താഴെ വീണു പൊട്ടിച്ചിതറിയ നിമിഷങ്ങൾ ഉഷ്ണകാറ്റ് പോലെ എന്റെ മുഖത്താഞ്ഞടിച്ചു. പ്രണയദൈർഘ്യം മാത്രമല്ല, സൗഹൃദ ബന്ധങ്ങളിലും കുറച്ചു നാളായി ഇത് തന്നെയാണ് അവസ്ഥ. പരിചിതർ എല്ലാവരും ഇന്ന് അപരിചിതരാണ്. ഒരു പരിധി കഴിഞ്ഞാൽ പതിയെ അകറ്റി നിർത്തി അകലം സൃഷ്ടിക്കുന്ന ദൂഷ്യം ചെറുപ്പം മുതലേ കൂടെയുണ്ട്. ഇപ്പോൾ കുറച്ചധികം!

Read Also: നന്നാക്കാൻ കൊണ്ടുവന്ന കാറിൽ വിനോദയാത്ര; പൊലീസ് ഡിക്കി തുറന്നപ്പോൾ ആയുധങ്ങളും രണ്ട് ചാക്ക് ഓറഞ്ചും

'പേര്, സ്ഥലം, എന്ത് ചെയ്യുന്നു?' ഈ മൂന്ന് ചോദ്യങ്ങളും ഇവയ്ക്കുള്ള ഉത്തരങ്ങളും പരസ്പരം കൈമാറി, മറ്റൊരു സംഭാഷണത്തിന് മുതിരാതെ അവളുടെ മുന്നിൽ ഒരു മുരടനെ പോലെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. പുറത്തേ ഉഷ്ണക്കാറ്റിനും എന്നോടൊപ്പം ഓടി മത്സരിക്കുന്ന കാഴ്ചകൾക്കും ഈ നിമിഷത്തിൽ മറ്റെന്തിനേക്കാളേറെ ഭംഗിയുള്ളതായാണ് തോന്നിയത്. വേഗതകൾ താണ്ടി ട്രെയിൻ പായുകയാണ്. ഗ്രാമങ്ങളും കൃഷിഭൂമികളും മലനിരകളും നീണ്ടു കിടക്കുന്ന തരിശു ഭൂമികളും അതിവേഗത്തിൽ മിന്നിമറയുന്നു. പലയിടത്തും അപായ ചെയിൻ വലിച്ച് ഇറങ്ങിയാലോ എന്നു പോലും ആലോചിച്ചു. അത്രയ്ക്ക് മനോഹരമായ ഗ്രാമപ്രദേശങ്ങളാണ് എന്നെ മിഴികളാൽ കൊതിപ്പിച്ചു വേഗത്തിൽ കടന്നു കളയുന്നത്. എങ്ങനെയായിരിക്കും അവരുടെ ഓരോ ദിവസത്തേയും ജീവിതം? ഇന്റർനെറ്റും ഫോണും കവർന്നെടുക്കാത്ത അവരുടെ പ്രഭാതവും അസ്തമയവും എങ്ങനെയായിരിക്കും അവർ ചിലവിടുക? അവരുടെ ഭക്ഷണ വിഭവങ്ങൾ എന്തെല്ലാമായിരിക്കും? കുറച്ചു ദിവസത്തേക്കെങ്കിലും ആ ഗ്രാമങ്ങളിലൊന്നിൽ ചിലവഴിക്കാൻ വല്ലാത്ത മോഹം!

ഓരോ സംസ്ഥാനം പിന്നിടുമ്പോഴും മനുഷ്യന്റെ വേഷവിധാനങ്ങളും ഭാഷയും ഭക്ഷണ വിഭവങ്ങളും എല്ലാം മാറുന്നു. വല്ലാത്ത ലോകം തന്നെ. ഓരോ പുതിയ മുഖങ്ങൾ കാണുമ്പോഴും ഉള്ളിൽ വല്ലാത്ത ഒരു ആകാംക്ഷ ഉത്ഭവിക്കാറുണ്ട്. ഞാനറിഞ്ഞ മനുഷ്യനിൽ നിന്ന് എന്ത് വ്യത്യസ്ത ചിന്തകളും പ്രവൃത്തികളുമായിരിക്കാം ഇയാളിൽ ഉണ്ടാവുക എന്ന ചോദ്യം മനസ്സിൽ ഉടലെടുക്കും. അയാളെ അറിയാൻ ആഗ്രഹിക്കും. ഒടുവിലയാളെ 'പഴയ' അപരിചിതനാക്കി മാറ്റി ഞാൻ അദൃശ്യനാകും. അസ്തമയ സമയമടുക്കുന്നു. ഇളം മഞ്ഞനിറത്തിലുള്ള സൂര്യരശ്മികൾ വലിയ മലനിരകൾക്കിടയിലൂടെ താഴ്ഭാഗത്തെ വ്യപിച്ചു കിടക്കുന്ന പുഷ്പത്തോട്ടത്തെ ചുംബിക്കുന്ന അതിസുന്ദര മുഹൂർത്തത്തിന് ഞാൻ സാക്ഷിയായി. ഈ നിമിഷവും ഈ വർണ്ണാഭമായ കാഴ്ച്ചകളും മായരുതേയെന്നു ആഗ്രഹിച്ചുപോകുന്നു. സഹയാത്രിക ചെറു മയക്കത്തിലാണ്. ഞാൻ തട്ടി വിളിച്ചു, പുറത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. സുന്ദരനിമിഷങ്ങൾ പങ്കിട്ടു നൽകുമ്പോഴാണല്ലോ അവയെ കൂടുതൽ സൗന്ദര്യവൽക്കരിക്കപ്പെടുന്നത്.

Read Also: കൂനിക്കൂടിയ മൂത്തോളമ്മ ആകാംക്ഷയോടെ ചോദിച്ചു, ' വിഷുവിന് ഞാൻ സദ്യയുണ്ടാക്കി തന്നാൽ നീ കഴിക്കുമോ...?'

"ഇതിലെന്താ പ്രത്യേകതയുള്ളത്? ഇത് ഞാൻ പലപ്പോഴും കാണാറുളളതാ!" അവൾ പുറത്തു നോക്കിയതിന് ശേഷം ഭാവവ്യത്യാസം തെല്ലും ഇല്ലാതെ എന്നിൽ നിരാശ പ്രകടിപ്പിച്ചു. ഞാനൊന്നു അമ്പരന്നു. ഈ അവിസ്മരണീയമായ ദൃശ്യാനുഭവത്തെ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന്?! മറുപടിയായി പുറത്തേക്ക് നോക്കി ഞാൻ മന്ദഹസിച്ചു. അവളുടെ നിരാശയുടെ ഉത്തരം എന്നിൽ തന്നെ അവശേഷിക്കുന്നുണ്ട്. ഒരുപക്ഷേ ഞാൻ ഇന്ന് ആസ്വദിച്ച ഈ വിസ്മയ ദൃശ്യം പതിവായി കണ്ടാൽ അവളുടെ ചോദ്യം ഞാനും എന്നോട് ആവർത്തിച്ചേക്കാം, ഇതിലെന്താ പ്രത്യേകതയുള്ളത്? ഇത് എന്നും കാണുന്നതല്ലേ? കാഴ്ച്ചയുള്ള അന്ധന്മാരായി പോയല്ലോ ഞാനൊക്കെ! പുതുമ നഷ്ടപ്പെടുന്ന എന്റെ രോഗാവസ്ഥയെ ഞാൻ സ്വയം കുറിച്ചിട്ടു. 'പതിവായി കാണുന്നതിനല്ല, അകലമാണ് സൗന്ദര്യം!' ശരിയാണ്. വളരെ ശരിയാണ്. ഒരു തരത്തിൽ സന്തോഷമുണ്ട്. ഈ രോഗബാധിതൻ ഒറ്റയ്ക്കല്ല എന്നും, ചികിത്സയ്ക്കായി പോവുകയാണെങ്കിൽ പലരും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷ നൽകിയതിന്.

Read Also: മകളുടെ വിവാഹം ദിവസം അയാൾ പൊട്ടിക്കരഞ്ഞു; ' അച്ഛൻ എന്നെ സ്നേഹിച്ചിരുന്നോ..?' മകൾക്ക് ഞെട്ടൽ

പ്രണയകാലത്ത്, 'വയല' സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചപ്പോഴൊക്കെ വിഷക്കൈപ്പ് നീര് കുടിച്ചിറക്കുന്ന ഭാവയാട്ടം കാട്ടി ഞാൻ മുഖം കറുപ്പിച്ചിട്ടുണ്ട്. അവളുടെ ആയിരമായിരം കഥകൾ ബോറൻ നാടകമായി തോന്നിയിട്ടുണ്ട്. നീണ്ട സംഭാഷണങ്ങൾ മുറിച്ച് ഉറക്കമഭിനയിച്ച് കിടന്നിട്ടുണ്ട്. പക്ഷേ, ആ നീണ്ട പേരിനുടമസ്ഥ ഇന്നെന്തോ എന്നിൽ വെറുതെ എരിയുന്നു. 'വയലാ അർഗാനി റയ'! എല്ലാം പരസ്പരം മറന്നു കഴിഞ്ഞെന്നു തോന്നിയ നാളുകളിൽ, ഒലിവ് ഗ്രീൻ കമ്പിളിക്കുപ്പായത്തിൽ ഒളിപ്പിച്ച വലിയ ഡയറിയുടെ പാഴ്സലുമായി പോസ്റ്റുമാൻ വന്നു. അവളുടെ മാതൃഭാഷയിൽ എഴുതി നിറച്ച ആ ഡയറിയുടെ ഓരോ പേജും വിവർത്തനം ചെയ്ത് ആർത്തിയോടെയും ആകാംക്ഷയോടെയും മറിച്ചു നോക്കിയത് ഇന്നും ഓർമയിലുണ്ട്. എന്റെ പിറന്നാളിന് തെരുവിലെ അനാഥർക്ക് ഭക്ഷണം വിളമ്പിയ ഓർമകളും, ചിത്രങ്ങളും സ്വപ്നങ്ങളും കഥകളും നിറഞ്ഞ ആ ഡയറിക്ക് പ്രണയഗന്ധത്തിന്റെ പളുങ്ക്കുപ്പി പൊട്ടിയ ഗന്ധമുണ്ടായിരുന്നു. ഒടുവിലവസാന വരിയിലേക്ക് വായിച്ച് ഞാൻ ഓടിയെത്തും വരെ...! ഓർക്കാൻ പോലും ഞാനിന്നിഷ്ടപ്പെടാത്ത വരികൾ! അതേ കമ്പിളി വസ്ത്രവും ഡയറിയും എന്നോടൊപ്പം ബാഗിലുണ്ട്. അകലത്തിനോട് സൗന്ദര്യമല്ല, ഭയമാണ് തോന്നുന്നത് ഇപ്പോൾ! ട്രെയിൻ മുന്നിലേക്ക് ദൂരം താണ്ടുകയായി. ഞാൻ പിന്നിലേക്കും!

Content Summary: Malayalam Short Story Written by Naseeb Siraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com