ADVERTISEMENT

പെങ്ങളുടെ മകനെ കാണിക്കുവാൻ ഡോക്ടറുടെ വീടിന്റെ വെയ്റ്റിങ് ഏരിയയിൽ ഇരിക്കുമ്പോഴാണ് അവസാനമായി അവളെ കണ്ടത്...!! കണ്ണുകൾ തമ്മിലുടക്കിയ നിമിഷം..!! ഒന്നു സംസാരിക്കുവാൻ പിന്നെയും സമയം വേണ്ടി വന്നു. പെട്ടെന്നു തിരിച്ചറിയാനാകാതെ.. നിറം മങ്ങിയൊരു സാരിയിൽ, കുഴിഞ്ഞ കണ്ണുകളും വിളർച്ച ബാധിച്ച മുഖവും മെലിഞ്ഞ ശരീരവുമായി അവളെന്റെ മുന്നിലിങ്ങനെ നിന്നു.. രണ്ടുവയസ്സു പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുണ്ട് അവളുടെ കൈയ്യിൽ... സുഖമാണോയെന്ന ചോദ്യത്തിന് അർഥമില്ലെന്നറിഞ്ഞിട്ടും വെറുതേ ചോദിച്ചു ഞാൻ..!! മുഖത്തൊരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു കൊണ്ട് സുഖമാണെന്നവൾ മറുപടി പറഞ്ഞു.

ആര്യ..!! അതായിരുന്നു അവളുടെ പേര്. ആറു വർഷങ്ങൾക്ക് മുൻപ് ഡിഗ്രി പഠന കാലത്ത് പാർട്ട് ടൈമായിട്ട് പോയിരുന്ന സൂപ്പർമാർക്കറ്റിൽ എന്നോടൊപ്പം ജോലി ചെയ്തിരുന്നവൾ...!! ആദ്യമായി ജോയിൻ ചെയ്ത ദിവസം ഒരേ നിൽപ്പു നിന്നിട്ട് കാലു വേദന കൊണ്ട് ബാത്ത്റൂമിന്റെ സൈഡിലെ കാലിളകിയ ബെഞ്ചിൽ അൽപം വിശ്രമിക്കുന്ന സമയത്താണ് പിറകിൽ നിന്നും ആ ചോദ്യം വന്നത്.. "എന്താണു മാഷേ...ജോയിൻ ചെയ്ത ദിവസം തന്നെ സൂപ്പർവൈസറുടെ ചീത്ത കേൾക്കാനാണോ ഉദ്ദേശ്യം....?" കാലു ഭയങ്കര വേദനയെന്നു പറഞ്ഞപ്പോൾ കുറച്ചു ദിവസം ശീലമായാൽ മാറിക്കോളും.. തൽക്കാലം ഇരുന്നോളൂ.. സൂപ്പർവൈസറോ കസ്റ്റമറോ വന്നാൽ വന്നു പറയാമെന്ന് പറഞ്ഞ് അവൾ പോയി.. വൈകുന്നേരം 5  മണി മുതൽ രാത്രി 9 വരെ ചിലപ്പോൾ കട അടയ്ക്കുന്നതു വരെ ചിലപ്പോൾ അധികമിരിക്കാൻ കഴിഞ്ഞെന്നു വരില്ല. ഒരേ നിൽപ്പ്.. അല്ലെങ്കിൽ സ്റ്റോറിലെ പണി.. രാവിലെ 9 മണി മുതൽ രാത്രി കടയടയ്ക്കുന്നതു വരെ പലർക്കും പിടിപ്പതു പണിയാണ്.

Read Also: സർപ്രൈസ് കൊടുക്കാൻ ജോലിക്കാരിയുടെ വീട്ടിൽ സന്ദർശനം, അവിടെയുള്ള സാധനങ്ങൾ കണ്ട് എല്ലാവർക്കും ഞെട്ടൽ

ഈ തിരക്കിനും ജോലികൾക്കും ഇടയിൽ ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നു അവൾ. എവിടെയും ഇരിക്കാതെ, മടി കാണിക്കാതെ ചില സമയം സ്റ്റോറിൽ, ചില സമയം കൗണ്ടറിൽ... ചില സമയം ഫ്ലോറിൽ.. അങ്ങനെ എല്ലായിടത്തും അവളുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥിരമായി സാധനം വാങ്ങുന്ന കസ്റ്റമേഴ്സ് ആദ്യം വന്നാൽ അവളെയാണ് അന്വേഷിക്കുക. ആദ്യമായി കാണുന്നവരായാൽ കൂടി അവളെ പിന്നെ മറക്കില്ല. ഒരിക്കലും അവളാരോടും പിണങ്ങുന്നത് കണ്ടിട്ടില്ല. അവളോടാരും പിണങ്ങിയിരിക്കുന്നതും കണ്ടിട്ടില്ല. കടയുടെ വകയായിട്ടുള്ള താമസസ്ഥലത്ത് അവധി ദിനങ്ങൾ പോലും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ കഴിഞ്ഞിരുന്ന അവൾ ഒരത്ഭുതമായിരുന്നു. മാസാമാസം ശമ്പളദിവസം കുടിച്ചു ലക്കുകെട്ടൊരാൾ അവളുടെ ശമ്പളം വാങ്ങാൻ കൃത്യമായി എത്തിയിരുന്നു.

ഒരിക്കൽ അതാരാണെന്ന ചോദ്യത്തിന് അച്ഛനെന്നു വിളിക്കാൻ പറ്റും എന്നവൾ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ണീർ പിറവിയെടുത്തിരുന്നു. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോയവൾ. പഠനമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നവൾ. കുടിച്ചു ലക്കുകെട്ട അച്ഛന്റെ കൂട്ടുകാരുടെ തുറിച്ചു നോട്ടങ്ങൾക്കു പാത്രമായവൾ. തലോടേണ്ട കൈകളാൽ തല്ലു വാങ്ങേണ്ടി വന്നവൾ. വീടുവിട്ടിറങ്ങേണ്ടി വന്ന ഗതികെട്ടവൾ..!! ഉള്ളുരുകുന്ന വേദനകൾ മുത്തശ്ശിക്കഥകൾ പോലെ പറഞ്ഞു തീർത്തവൾ. നാളുകൾക്കിപ്പുറം ബന്ധത്തിലൊരുവന്റെ കൈപിടിച്ച് ഭാര്യയായവൾ. പിന്നീടുള്ള കൂടിക്കാഴ്ചയിൽ അവളുടെ കണ്ണുകൾ, അവളുടെ മുഖം, അവളുടെ മൗനം അവയെല്ലാം പറയാതെ പറഞ്ഞുതന്നു അവളുടെ വിവാഹശേഷമുള്ള അവസ്ഥ. കുറുമ്പുകാട്ടി, ചിരിച്ചു കാട്ടി പതിയെ ഒഴുകിയിരുന്നൊരു നീർച്ചോലയായിരുന്നവൾ. ഉള്ളിലെ വേദനകളൊക്കെയും പുറത്തുകാട്ടാതെ കുതിച്ചും കിതച്ചും ഒഴുകിയ വഴികളിലുള്ളവർക്കൊക്കെയും സന്തോഷം നൽകാൻ ശ്രമിച്ചവൾ. ഒടുവിൽ ഒഴുകേണ്ട വഴികളൊക്കെയും കെട്ടിയടച്ചപ്പോൾ, വഴിമാറിയൊഴുകാൻ നിർബന്ധിതമായപ്പോൾ ആർത്തലച്ചെത്തി സ്വന്തം കുഞ്ഞിനോടൊപ്പം പാറക്കൂട്ടത്തിൽ സ്വയം തലതല്ലി തീർന്നുപോയവൾ. 

Read Also: അമ്മിയിൽ അരച്ച മൈലാഞ്ചി മണവും, പുത്തനുടുപ്പുകളും, നോമ്പുതുറ വിഭവങ്ങളും; കുട്ടിക്കാലത്തെ റമസാൻ ഓർമകൾ

അതിനു തെളിവെന്നോണം എന്റെ മുന്നിലെ പത്രത്തിലെ ഒരു ബോക്സ് ന്യൂസിന്റെ തുടക്കം ഇപ്രകാരമായിരുന്നു...!! 'യുവതിയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു' ചില ജന്മങ്ങളിങ്ങനെയാണ്.. കുറഞ്ഞ കാലം കൊണ്ട് ഒരായുസ്സിലെ വേദന തിന്നേണ്ടി വരുന്നവർ... ഒരിക്കൽ ഒരു നല്ല കാലം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവിച്ച് മറ്റുള്ളവർക്ക് വെളിച്ചം പകർന്ന് പെട്ടെന്നൊരുനാൾ അണഞ്ഞു പോകുന്നവർ...! വേദനയിലും ചിരിച്ചവളേ.. നീ ചിരിക്കാൻ പഠിപ്പിച്ചവരുടെ മനസ്സുകളിൽ നിനക്കു മരണമില്ല...!! ഇങ്ങനെ എത്രയോ പേർ...!!!

Content Summary: Malayalam Short Story ' Gathikettaval ' Written by Hashir Ashar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com