ADVERTISEMENT

നിറയെ മുറികളുള്ള ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. എന്റെ കൈയ്യിൽ അണയാറായ ഒരു വിളക്കുണ്ട്. സന്ധ്യയായി തുടങ്ങിയത് കൊണ്ട് മുറിയിലാകെ ഇരുട്ടു പരക്കുന്നുണ്ട്. വിളക്ക് കെടാതെ നടക്കുവാൻ നന്നേ പ്രയാസം. പക്ഷെ ഞാൻ ഓടുകയായിരുന്നു. വേഗം പുറത്തു കടക്കണം. ആ വലിയ വീട്ടിൽ നിന്നും പുറത്തു കടന്നപ്പോഴേക്കും ആകാശമാകെ ചുവന്നു തുടുത്തിരിക്കുന്നു. വിളക്ക് താഴെ ഇട്ടു ഞാൻ ഓടി, ആരോ പിന്തുടരുന്നതുപോലെ. ഒരു തോടിന്റെ അടുത്ത് കൂടെയാണ് ഞാൻ ഓടുന്നത്. എപ്പോഴാണ് ഞാൻ തോടിനടുത്തെത്തിയത് എന്നറിയില്ല. ചുറ്റിലും ആരെയും കാണാനില്ല. ആരെയും നോക്കി നിൽക്കാതെ ഞാൻ പിന്നെയും ഓടിക്കൊണ്ടിരിക്കുകയാണ്. ഓടിയെത്തിയത് ഒരു കടൽതീരത്താണ്. ഇരുട്ട് മായ്ച്ചത് കൊണ്ടോ എന്തോ തോട് പിന്നെ കാണാനേ ഇല്ല. കടൽ തീരത്തു നിറയെ ആളുകൾ കൂടിയിരിക്കുന്നു. എല്ലാവരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് എല്ലാവർക്കും മീശയും കമ്മലും ഉണ്ട്. കൊമ്പൻ മീശയും കറുത്ത കമ്മലുകളും ഇട്ട അവരൊക്കെ ഒരുപോലെയിരിക്കുന്നു. കറുത്ത വളയിൽ കറുത്ത മുല്ലമൊട്ടുകൾ കോർത്തതുപോലെയുള്ള ആ വലിയ കമ്മലുകൾ കടൽത്തീരത്ത് വീശുന്ന കാറ്റിൽ തട്ടി ഇളകുന്നുണ്ട്. എനിക്ക് മീശയും കമ്മലും ഇല്ലാത്തതു കൊണ്ടാകാം എല്ലാവരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത്. അവരെന്നോടെന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ ഓടിത്തുടങ്ങി. ഓടുന്ന വഴികളിലെല്ലാം നിറയെ ആളുകൾ.

എന്നെ ആരോ പിന്നിലേക്കു പിടിച്ചു വലിക്കുന്നതുപോലെ. പെട്ടെന്ന് തന്നെ ഞാൻ ഒരു കുഴിയിലേക്ക് വീണു. കുട്ടികൾ കളിക്കാൻ ഉണ്ടാക്കുന്ന വാരിക്കുഴി ആണെന്നാണു ആദ്യം തോന്നിയത്. പക്ഷെ അല്ല, ഇതൊരു വലിയ ഗർത്തമാണ്. ഞാൻ അതിന്റെ ഏറ്റവും താഴെ വന്നു പതിച്ചു. തപ്പിത്തടഞ്ഞു ഞാൻ എണീറ്റു ചുവരുകൾക്കു അടുത്തെത്തി. തേക്കാത്ത വീടുകളുടെ ചുവരുകൾ പോലെ തൊട്ടപ്പോൾ തോന്നി. ഒന്നും കാണാൻ വയ്യ, ഇരുട്ട് മാത്രം. ചുവര് പിടിച്ചു ഞാൻ നടന്നു. എത്ര നേരം അങ്ങനെ നടന്നു എന്നറിയില്ല. കുറെ ആയപ്പോൾ ഒരു വാതിലിനു മുന്നിലെത്തിയെന്നു തോന്നി. തള്ളി നീക്കാൻ ശ്രമിച്ചു. ഒരു ഭാരമുള്ള ഇരുമ്പു വാതിൽ നീങ്ങുന്ന ശബ്‍ദത്തോടെ അത് തുറന്നു. പിന്നെയും ഇരുട്ടാണ്. ചുവര് പിടിച്ചു പിന്നെയും ഞാൻ നടന്നു. അകലെയായി ചെറിയ വെളിച്ചം ഞാൻ കണ്ടു. എന്റെ ചുറ്റിലും ഉള്ള ഇരുട്ടിലേക്ക് അത് മൊട്ടുസൂചിപോലെ തുളച്ചു കയറി. ഞാൻ വെളിച്ചം കണ്ട സ്ഥലത്തേക്ക് ഓടി. ചെന്നെത്തിയത് പിന്നെയും ഒരു കടൽ തീരത്താണ്. അകലെയായി സ്കൂൾ യൂണിഫോമുമിട്ട് ഒരു പെൺകുട്ടി. വളരെ സുപരിചിതമായ മുഖം. അവളെന്നെ വിളിക്കുന്നത് പോലെ തോന്നി. കാലിലെന്തോ കടിച്ചു, ഞണ്ടിറുക്കുന്നതുപോലെ. എവിടെ നിന്നറിയില്ല നിറയെ സ്കൂൾ യൂണിഫോമിട്ട കുട്ടികൾ എന്റെ അടുത്തേക്ക് വരുന്നു. അവരെല്ലാം എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അവരെന്നെ നോക്കി ആർത്തു വിളിച്ചു "മീശയും കമ്മലും". അതെ ശരിയാണ് എനിക്കും വന്നിരിക്കുന്നു കറുത്ത കൊമ്പൻ മീശയും കറുത്ത കമ്മലുകളും. കാലിലെ ഞണ്ടു പിന്നെയും ഇറുക്കുന്നുണ്ട്. അവർ പിന്നെയും എന്നെ നീട്ടിവിളിക്കുന്നുണ്ട്.

Read Also: ' ഇനി ഞാൻ സ്കൂളിലേക്ക് പോവില്ലമ്മേ...'; മകളുടെ അവസ്ഥയ്ക്ക് പരിഹാരം കാണണം: ജീവിതം മാറ്റിയ ഡോക്ടർ

പെട്ടെന്ന് തലയിൽ എന്തോ വന്നു വീണു. മീശയും കമ്മലും എന്ന് പറഞ്ഞു കൊണ്ട് ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്നും എണീറ്റു. ചുറ്റും കടൽ തീരമില്ല, എന്റെ ക്ലാസ്സുമുറിയാണ്. ഡസ്റ്റർ തലയിൽ വന്നു വീണതുകൊണ്ടു തലമുടിയിലും നെറ്റിയിലും ചോക്കുപൊടി വീണിരിക്കുന്നു. എന്നെ വിളിച്ചുകൊണ്ടിരുന്നത് കെമിസ്ട്രി ടീച്ചർ ആണ്. ടീച്ചർ: "എവിടെയാ മനു? ആർക്കാണ് മീശയും കമ്മലും?" എനിക്കൊന്നും മനസ്സിലാകുന്നില്ല, ഉറക്കത്തിൽ നിന്ന് എന്റെ ശരീരം മാത്രമാണെണീറ്റതു. ഞാൻ എന്റെ സ്ഥലത്തു എണീറ്റു നിന്നു. ടീച്ചർ: "അവസാനം പറഞ്ഞ രാസമാറ്റം വിശദീകരിക്കൂ" ടീച്ചറുടെ ആ ചോദ്യത്തിൽ മനസ്സു സ്വപ്നത്തിൽ നിന്നും പുറത്തു കടക്കാൻ തുടങ്ങി. അരികെ ഇരിക്കുന്ന അരുണിന്റെ പുസ്തകം ഞാൻ നോക്കി. ഒന്നും വ്യക്തമല്ല. അവനും പാതി മയക്കത്തിൽ വരച്ചിട്ട കുറെ വരകൾ മാത്രം. അവനെന്നെ ദയനീയമായി ഒന്ന് നോക്കി. മറുപടി ടീച്ചർ പ്രതീക്ഷിക്കാത്തതു കൊണ്ട് ശകാരവർഷം തുടങ്ങി. ടീച്ചറെ കണ്ടാൽ തോക്കെടുത്തു നമ്മെ വെടിവെക്കുകയാണെന്നു തോന്നും. ഞാൻ താഴെ നോക്കി, ഡെസ്കിനു മുകളിൽ എന്റെ ബുക്കുപൊതിഞ്ഞിരിക്കുന്ന ന്യൂസ്പേപ്പറിൽ ഞാൻ കണ്ടു ഒരു മീശയും കമ്മലും. വാകത്താനത്തു നിന്നുള്ള ഏതോ ഒരു ജോസഫ് ചേട്ടൻ മരിച്ച വാർത്ത ആണ് പേപ്പറിൽ. വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ കഴിഞ്ഞ ക്ലാസ്സിൽ ഞാൻ പേന കൊണ്ട് വരച്ച മീശയും കമ്മലുമുണ്ട്. അവരെന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്നതുപോലെ തോന്നി. ടീച്ചർ അപ്പോഴേക്കും ചീത്ത പറയുന്നത് നിർത്തി, പുറകിൽ പോയി ഒറ്റക്കാലിൽ നിന്നോളാൻ എന്നോട് പറഞ്ഞു. ക്ലാസ്സിൽ ഉറങ്ങുന്നവർക്കു അതാണ് ശിക്ഷ. ക്ലാസ്സിന്റെ പുറകിൽപോയി ഞാൻ ഒറ്റക്കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ ടീച്ചർ ബോർഡിലേക്ക് തിരിഞ്ഞു. അപ്പോൾ ഞാൻ പതുക്കെ മീശയും കമ്മലും എനിക്കുണ്ടോ എന്ന് തൊട്ടുനോക്കി ഇല്ലെന്നു ഉറപ്പു വരുത്തി.

Content Summary: Malayalam Short Story ' Meesayum Kammalum ' Written by Simi Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com