ADVERTISEMENT

ഇപ്പോൾ ഞാൻ വേദകാലഘട്ടത്തിലാണെന്ന് തോന്നി.  ഉണർന്നപ്പോൾ ഞാനത് തിരിച്ചറിഞ്ഞു. ശേഷം ശീതൾ എന്ന കുതിര എന്റെ അടുത്തേക്ക് വന്നു. എനിക്കറിയാം. ഞാൻ എന്നെ കുറിച്ച് ചിതറി തെറിച്ച കുപ്പിച്ചില്ലുകൾ അടുക്കും പോലെ അടുക്കി പെറുക്കി ഓർത്തെടുത്തു. ശേഷം ശീതൾ എന്ന വെളുത്ത കുതിരയുടെ പുറത്തേറി ഞാൻ യാത്ര ചെയ്യുകയായിരുന്നു. അതിന് മുമ്പേ തന്നെ ഉടവാൾ വഴുതി പോയിരുന്നു. അതങ്ങനെയാണ്. യോദ്ധാവ് വിനോദത്തിനായി കൂട്ടങ്ങളിൽ ചേർന്നു പോയാൽ പതിയെ ആയുധങ്ങളോടുള്ള വഴക്കം മറക്കും. എങ്കിലും ശീതളിനോട് എനിക്ക് ഏത് മറവിയിൽ നിന്നും എഴുന്നേറ്റ് വന്നും ഇണങ്ങാൻ കഴിയാറുണ്ട്. ഒരിക്കലും ശരീരം വഴങ്ങാതെ ഞാൻ താഴെ പോയിട്ടില്ല. എത്ര വേഗതയിലും അവളേക്കാൾ ഒരുപടി മുന്നിൽ എന്റെ ഹൃദയവും കുതിക്കാറുണ്ട്. അതെ ഞാൻ വേഗതയെ പ്രണയിച്ചിരുന്നു.

ഞങ്ങൾ ഇപ്പോൾ പാഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലയിലൂടെയും പാകിസ്ഥാന്റെ കിഴക്കൻ മേഖലയിലൂടെയും ഒഴുകുന്ന നദീതീരത്തിലൂടെയാണ്. ഇരാവതി എന്ന് പേര്. പക്ഷെ മനസിൽ ഞാൻ അതിനെ രവി എന്ന് പല ആവർത്തി ഉരുവിട്ടു. പിന്നീട് ബസ്പ കുന്നുകൾ കയറി. സത് ലജ് നദിയുടെ തീരം. പൈൻ മരങ്ങൾക്കു കീഴെ വിശ്രമം. ശീതൾ മൗനത്തിലാണ്. എനിക്ക് മൃഗങ്ങളുടെ ഭാഷ മനസ്സിലാകും. പക്ഷെ അവളുടെ മൗനത്തിന്റെ അർഥം തിരിച്ചറിയാൻ കഴിയുന്നില്ല. തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് മാത്രം അവളിലെ നിഗൂഢതയെ കണ്ടെത്താൻ ഞാൻ ശ്രമം നടത്തിയില്ല. എനിക്കറിയാം ഞാൻ ബാങ്ക് കുടിച്ചിട്ടുണ്ട്. ഒരു വെളുത്ത പാൽ. ആരാണ് കഴിപ്പിച്ചതെന്ന് ഓർക്കാനാവുന്നില്ല. മറ്റെന്തോ മണപ്പിച്ചിരുന്നു. ഉൾവനങ്ങളിലെ ഏതോ ഇലയുടെ ചവർപ്പു തോന്നുന്ന ഗന്ധമുള്ളത്. മണം അന്നനാളത്തെ വരെ കയ്പ്പിച്ചു കളയും. 

Read Also: കുടിച്ച് ലക്കുകെട്ട അച്ഛന്റെ കൂട്ടുകാരുടെ തുറിച്ചു നോട്ടങ്ങൾ, ഒടുവിൽ അവൾ വീടുവിട്ടിറങ്ങി, എന്നിട്ടും രക്ഷയില്ല

പക്ഷെ കൃത്യമായ കാഴ്ചയുണ്ട്. എങ്കിലും ഞാൻ ഭയന്നു. ഒരു ബോധമില്ലായ്മ എന്നെ വരിഞ്ഞിട്ടുണ്ട്. പൈൻ മരങ്ങളുടെ തണലിലൂടെ കുതിര പാഞ്ഞു. ഇപ്പോൾ വേഗത കുറവാണ്. പുൽമേടുകളിൽ ഞാൻ ചവിട്ടിയിറങ്ങി. ആകാശം നോക്കി മലർന്നു കിടന്നു. ആരോ വാളിന് മൂർച്ചകൂട്ടുന്ന ശബ്ദം ഉയർന്നു. കണ്ണു തുറക്കാനായില്ല. ശരീരം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എഴുന്നേൽക്കാൻ ആവുന്നില്ല. ആ വാളിന്റെ മൂർച്ചകൂട്ടുന്ന ശബ്ദം നിശ്ചലമായിരിക്കുന്നു. എനിക്കറിയാം ആരോ നടന്നടുക്കുന്നുണ്ട്. എന്റെ ശരീരം മരവിക്കുന്നു. എന്റെ ചുണ്ടുകൾ ചലിച്ചു. സ്ലീപിങ് പരാലിസിസ്. എനിക്ക് ഉണരണം. ശരീരത്തിൽ ഒരു ഭാരം അനുഭവപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ ഞാൻ ചാടി എഴുന്നേറ്റു. എന്റെ വീട്.. മുറി. ജനാലകൾ. കറണ്ട് പോയിരുന്നു. എസി ഓഫാണ്. ഞാൻ ജനാല വലിച്ചു തുറന്നു. തൊട്ടപ്പുറത്തെ വീട്ടിൽ എന്തോ ബഹളം. പൊലീസ്, വാഹനങ്ങൾ, പത്രക്കാർ. ജനാല തുറന്നപ്പോൾ അടുത്ത വീട്ടിലെ സ്ത്രീ എന്നെ കണ്ടു. ഗിരിധർ മരണപ്പെട്ടിരിക്കുന്നു. പതിനേഴ് കഷണമായി മുറിച്ച് സെപ്റ്റിക് ടാങ്കിൽ ഇട്ടുവത്രെ. ഞാൻ അപ്പോൾ വല്ലാതെ ഓക്കാനിച്ചു പോയി. മുറിയിൽ ചോരയുടെ ഗന്ധം പരന്നു. 

Read Also: സർപ്രൈസ് കൊടുക്കാൻ ജോലിക്കാരിയുടെ വീട്ടിൽ സന്ദർശനം, അവിടെയുള്ള സാധനങ്ങൾ കണ്ട് എല്ലാവർക്കും ഞെട്ടൽ

ആ സ്വപ്നം വീണ്ടും ഓർത്തു. ശീതൾ എന്നൊരു പെൺപട്ടി ഉണ്ട് അയാൾക്ക്. സ്വപ്നത്തിൽ ആരാണ് വാളിന് മൂർച്ച കൂട്ടിയത്. അയാൾ അടുത്ത് വന്നപ്പോൾ മുല്ലപ്പൂവിന്റെ മടുപ്പിക്കുന്ന വാസന തോന്നിയിരുന്നു. ഞാൻ ആ പൂക്കച്ചവടക്കാരനെ ഓർത്തു. കഴിഞ്ഞ ദിവസം അയാൾ എന്നോട് ആയിരം രൂപ കടം ചോദിച്ചിരുന്നു. അപരിചിതനുമായി അടുപ്പം സൂക്ഷിക്കാനുള്ള ഭയം കൊണ്ട് ഞാൻ പണം ഇടപാട് നടത്തിയില്ല. എന്നും അയാളെ ബസ് സ്റ്റോപ്പിൽ കാണാറുണ്ട്. ഒരിക്കൽ അയാളെ വീടിന്റെ മുമ്പിൽ അസ്വാഭാവികമായി കണ്ടിരുന്നു. അന്ന് അപ്പുറത്തെ ഗിരിധറിന്റെ ശീതൾ എന്ന നായ ഉറക്കെ കുരച്ച് ഓടി വന്നു. പിന്നീടൊരിക്കൽ രണ്ട് തവണ അയാൾ ബെല്ലടിച്ചു. അന്ന് ഞാൻ വാതിൽ തുറന്നു. അയാൾ എന്തോ പറഞ്ഞ് അടുത്തേക്ക് വരാൻ തുടങ്ങി. അകത്ത് രണ്ട് കൂട്ടുകാരുടെ ബഹളം കേട്ടപ്പോൾ പണം കടം ചോദിക്കാൻ വന്നതാണെന്ന് കാരണം പറഞ്ഞു. അന്നും ഞാൻ കാശു കൊടുത്തില്ല. പിന്നീട് അയാൾ ഗിരിധറിനെ ശ്രദ്ധിച്ചു കാണും. അയാൾക്ക് കാഴ്ച പോയിട്ട് നാല് മാസമാകുന്നു. അയാളെ സഹായിക്കാനും ചെന്നിട്ടുണ്ട് അത്രെ. 

Read Also: ക്ലാസിലിരുന്ന് ഉറക്കം, ഭീകരമായ സ്വപ്നങ്ങൾ; തലയിലെന്തോ വീണ വേദനയിൽ കണ്ണ് തുറന്നപ്പോൾ മുന്നിൽ ടീച്ചർ

ഞാൻ  വസ്ത്രം മാറ്റി പുറത്തേക്കിറങ്ങി. പൊലീസിനെ വിളിച്ചു. ഗിരിധർ മരിച്ചത് എങ്ങനെയാണെന്ന് വിശദീകരിച്ചു. പൊലീസ് അത് വിശ്വസിച്ചില്ല. കാരണം ഞാൻ വാതിൽ തുറന്നപ്പോൾ മുറ്റമാകെ പൊലീസായിരുന്നു. ഒരു ഉടവാൾ എന്റെ വീടിന്റെ  പിറകുവശത്തു നിന്നും ലഭിച്ചിട്ടുണ്ട്. പിന്നെ രക്തം പുരണ്ട തുണികൾ. പക്ഷെ എന്റെ വീടിന്റെ മുറ്റമാകെ മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു. എനിക്കറിയാം അയാൾ അവിടെ എവിടെയോ മാറി നിന്ന് ചിരിക്കുന്നുണ്ട്. ദൂരെ നിന്നും ഒരു കുതിര പാഞ്ഞു വരുന്ന ശബ്ദം. എല്ലാവരെയും മറികടന്ന് ആ  കുതിരയെ പിടിച്ചു നിർത്തി മറ്റൊരു കാലത്തിലേക്ക് പായാൻ ഞാൻ വെറുതെ ആഗ്രഹിച്ചു. അസാധ്യം.

Content Summary: Malayalam Short Story ' Yugam ' Written by Megha Nisanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com