ADVERTISEMENT

വൃശ്ചികപ്പുലരിയിൽ മയങ്ങിക്കിടന്ന കല്ലൂർക്കര ഗ്രാമം, അമ്പലംകുന്ന് ക്ഷേത്രത്തിലെ ശംഖുനാദം കേട്ട് മിഴികൾ തുറന്നു. തൊട്ടടുത്ത നിമിഷം മുഴങ്ങിയ പള്ളിമണിയിൽ ഉറക്കത്തിന്റെ ആലസ്യം പൂർണ്ണമായി വിട്ടൊഴിഞ്ഞ് ആ ഗ്രാമം പ്രഭാത സൗന്ദര്യത്തിന്റെ വേഷമണിഞ്ഞു. വെള്ളരിപ്രാവുകളുടെ കുറുകൽ കേട്ട്  ചന്തയിലെ വെയിറ്റിംഗ് ഷെഡ്ഡിൽ കാലിച്ചാക്കിനു മുകളിൽ കിടന്നുറങ്ങുന്ന പാപ്പൻ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ്, അരികിൽ ചുരുണ്ട് കൂടി കിടക്കുന്ന രൂപത്തെ കുലുക്കിവിളിച്ചു. നരച്ച താടിരോമങ്ങളിൽ ചൊറിഞ്ഞുകൊണ്ട് വികൃതമായ ശബ്ദത്തിൽ അയാൾ പാപ്പനോട് എന്തോ പുലമ്പി. "നേരത്തെ അല്ലടാ ജോർജ്ജേ.. ദേ പത്രക്കെട്ട് വന്ന് കിടക്കുന്നത് കണ്ടില്ലേ.." അവ്യക്തമായ തന്റെ ശബ്ദം തിരിച്ചറിഞ്ഞ് പാപ്പന്റെ നേരെ വെളുക്കെ ചിരിച്ച്  ജോർജ് എഴുന്നേറ്റു.. സംസാരിക്കാൻ കഴിയാത്ത തന്റെ നാവാണ് പാപ്പൻ. മഞ്ഞപ്പിത്തം മരണത്തിന്റെ വേഷംകെട്ടിവരുന്നതു വരെ അമ്മയായിരുന്നു നാവ്... പിന്നെ.. കുയിലിനെ ആക്രമിക്കുന്ന കാക്കക്കൂട്ടങ്ങളെ കണ്ട് പാപ്പനും ജോർജും പരസ്പരം നോക്കി. നാരായണൻനായര് സമോവറിലെ തിളച്ച വെള്ളം മകരഭരണി നാളിലെ വേലകളി ഭടൻമാരുടെ കൈവഴക്കത്തോടെ ഗ്ലാസിലേക്ക് നീട്ടി ഒഴിച്ച് ദൈവങ്ങളുടെ ഉണർത്തുപാട്ടുകാരായ ചന്ദ്രന്റെയും പോച്ചന്റെയും മുൻപിലേക്ക് വെച്ചു. "നേരം ഇത്രയും ആയിട്ടും കണ്ടില്ലല്ലോ എന്ന് ചിന്തിക്കുകയായിരുന്നു വരണുണ്ട് രണ്ടാളും.." പനമ്പായിലെ ചെറിയ ദ്വാരത്തിലൂടെ നോക്കി നാരായണൻ നായര് ആത്മഗതം ചെയ്തു. പുറം വാതിലിലേക്ക് നോട്ടം എറിഞ്ഞുകൊണ്ട് പോച്ചൻ  ആത്മനിർവൃതിയോടെ പറഞ്ഞു. "കല്ലൂർക്കരയുടെ കാവൽക്കാർ ...! രാത്രിയിൽ ഭയം ഇല്ലാതെ ഇവിടെ ഉള്ളവർ കിടന്നുറങ്ങുന്നത് ഇവർ കാരണമാ.." കാലപ്പഴക്കത്തിൽ ഇളകിയാടുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ച കാവൽക്കാരുടെ മുൻപിലേക്ക് ജീവശ്വാസം നിലയ്ക്കാറായ പുട്ട്  ഇലക്കീറിൽ നിരന്നു.

"തമ്പി എഴുന്നേറ്റില്ലേ നാരായണേട്ടാ.." നാവിൽ പടർന്ന ചായയുടെ ചൂട് ആറിക്കാൻ വേണ്ടി ചന്ദ്രൻ ചോദിച്ചു. "ഇന്ന് വെള്ളിയാഴ്ച അല്ലേ ചന്ദ്രാ.. ജനതയിൽ പടം മാറുന്ന ദിവസമാണ്.. ഇന്നിനി അവനെ കിട്ടില്ല." മുള്ളംകുറ്റിയിൽ ശ്വാസം മുട്ടി പിടഞ്ഞ പുട്ടിനെ വാഴയിലക്കീറിലേക്ക് തള്ളിയിട്ടു കൊണ്ട് നാരായണൻ നായര് അരിശത്തോടെ പറഞ്ഞു. ചായക്കടയോട് ചേർന്ന ഓലമേഞ്ഞ ഷെഡ്ഡിലെ  മുറിക്കണ്ണാടിയിൽ നോക്കി കവിളിനു മുകളിൽ ഉണ്ണിയപ്പ വലുപ്പത്തിൽ വിരിഞ്ഞു നിൽക്കുന്ന പാലുണ്ണിയെ തടവി തമ്പി നെടുവീർപ്പിട്ടു.. ഓല ഭിത്തി നിറയെ ഒട്ടിച്ചുവച്ചിരിക്കുന്ന സ്റ്റൈൽ മന്നനെ ആദരവോടെ നോക്കി. തകരപ്പെട്ടിയിൽ നിന്ന് നരച്ചു തുടങ്ങിയ ചുവന്ന ഷർട്ട് എടുക്കുമ്പോൾ വാടിക്കരിഞ്ഞ ഇലഞ്ഞി പൂക്കൾ താഴേക്ക് പതിച്ചു. ബെൽബോട്ടൺ പാന്റും ചുവന്ന ഷർട്ടും കൈയ്യിൽ തൂവാലയും കെട്ടി നടന്നു പോകുന്ന തമ്പിയെ നോക്കി പരിഹാസത്തോടെ 'പാണ്ടിതമ്പീ'ന്ന് വിളിച്ചു കൊണ്ട് ചായക്കടയിലേക്ക് കയറിയ തട്ടാൻ കുട്ടപ്പനെ നോക്കി കൈവീശി അഭിവാദ്യം ചെയ്ത് തല ഉയർത്തി നടക്കുമ്പോൾ  അയാളിൽ നിറഞ്ഞു നിന്ന അനാഥത്വം ഒഴുകിപ്പോവുകയായിരുന്നു. ജനതാ തിയറ്ററിലേക്കുളള അഞ്ച് കിലോമീറ്റർ ദൂരം നടന്ന് പോവുന്നതിന്റെ കാര്യവും ഇതുതന്നെയാണെന്ന് ഇവർക്ക് അറിയില്ലല്ലോ..  പരിഹാസത്തോടെയാണെങ്കിലും തന്നെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നത് ആരുമില്ലാത്തവന് കിട്ടുന്ന ബോണസാണ്.. പരിഗണനയാണ് ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമെന്ന് വിശ്വസിക്കുന്നവനാണ് താൻ.. മനസിൽ കലുഷിതമായ ചിന്തകളുമായി തമ്പി നടപ്പു തുടർന്നു. വേലൈക്കാരൻ സിനിമയിലെ സംഘട്ടനരംഗങ്ങൾ മനസ്സിൽ ആവാഹിച്ച് കല്ലൂർക്കര ചന്തയിൽ എത്തിയ തമ്പി കാണുന്ന കാഴ്ച  മീൻക്കാരൻ മമ്മദിനെ പൊതിരെ തല്ലുന്ന  മൂലമണ്ണിൽ ഗീവർഗീസിനെയാണ്. ചുണ്ട് പൊട്ടി ചോര ഒലിപ്പിച്ച് നിൽക്കുന്ന വൃദ്ധനായ മമ്മദിനെ കണ്ട് ഒരു നിമിഷം സിനിമയിലെ നായകനായെങ്കിലും  അടുത്ത നിമിഷം താനാരാണെന്നുള്ള തിരിച്ചറിവ് തമ്പിയെ ആൾക്കൂട്ടത്തിനിടയിലൂടെ നാരായണൻനായരുടെ ചായക്കടയിലേക്ക് നടത്തിച്ചു.

Read Also: സ്വന്തം മരണസമയം കുറിച്ച് അപ്പൂപ്പൻ കാത്തിരുന്നു; ഡയറിയിൽ ആ ദിവസവും സമയവും എഴുതിയിട്ടുണ്ടാവും, പക്ഷേ..

"നീ വരത്തനാ.." ഗീവർഗീസ് മമ്മദിനെ അടിക്കുമ്പോൾ പറഞ്ഞ വാക്ക് പലപ്പോഴും തന്നോടും പലരും പറഞ്ഞിരുന്നു. അന്ന് സങ്കടക്കണ്ണീർ തുടച്ചത് പോറ്റമ്മയായ പൊന്നമ്മ ടീച്ചറിന്റെ വാക്കുകളായിരുന്നു. "ഈ ഭൂമി സകല ചരാചരങ്ങളുടെയുമാണ്.." "അതെ ഇത് ആരോരും ഇല്ലാത്തവരുടെയും കൂടി ഭൂമിയാണ്.." പൊന്നമ്മ ടീച്ചർ  കുട്ടിക്കാലത്ത് എപ്പോഴോ നൽകിയ സുരക്ഷിതത്വത്തിന്റെ പുതപ്പ് തലവഴി മൂടി തമ്പി ഉറക്കത്തിലേക്ക് വീണു. പുലർകാല സ്വപ്നത്തിൽ മയങ്ങിക്കിടന്ന തമ്പി പാപ്പന്റെ നാവിൽ നിന്നും വന്ന വികട സരസ്വതി കേട്ടാണ് ഉണർന്നത്. ഏതോ ഒരുത്തി തങ്ങളുടെ വാസസ്ഥലമായ വെയിറ്റിംഗ് ഷെഡ് കൈയ്യേറിയത്രെ.. ആരാണെന്ന് അറിയാനുള്ള മനസ്സിന്റെ ത്വര തമ്പിയെ മുന്നോട്ട് നടത്തിക്കുമ്പോൾ നാരായണൻ നായരുടെ ശബ്ദവീചി കാലിൽ ബന്ധനം തീർത്തു. "എടാ തമ്പിയെ അവൾക്ക് ഭ്രാന്താ.. പിടിച്ച് ഇറക്കി വിടാൻ നോക്കിയ പാപ്പന് കിട്ടിയിട്ടുണ്ട് നല്ലയൊരു കടി.." നാട്ടിലെ പെൺകുട്ടികളുടെ ഉറക്കം കെടുത്തുന്ന കടവിലെ റെഞ്ചിയെ വാരിപ്പുണർന്ന് "നീയാ.. എന്റെ കെട്ടിയോൻ.." എന്ന് പറയുന്ന ഭ്രാന്തിയെ ആൾക്കൂട്ടത്തിനിടയിലൂടെ കഴുത്ത് നീട്ടി കണ്ടു. മുഖം വെള്ള കടലാസ് പൂ പോലെയായ റെഞ്ചിയെ പിടിമുറുക്കിയ കൈകൾ തട്ടിയെറിഞ്ഞ് വടക്കയിലെ ജിജി കിതച്ച് എത്തിയ എട്ടുമണിയുടെ ആനവണ്ടിയിലേക്ക് ഓടിക്കയറി. "ആഹാ..  ഇവള് ഇവിടെയും വന്നോ.. രമണീ നിന്നെ തിരുവല്ലാ പൊലീസ് ഭ്രാന്താശുപത്രിയിൽ ആക്കിയതാണല്ലോ.. എന്നിട്ട് നീ അവിടെ നിന്നും ചാടിയോ..?" പാറിപ്പറക്കുന്ന ചെമ്പൻ തലമുടി ഒരു കൈകൊണ്ട് ഒതുക്കി വായിൽ നിറഞ്ഞ വെറ്റില ചുവപ്പ് പുറത്തേക്ക് തുപ്പി ചോദ്യകർത്താവായ മൂലമണ്ണിൽ ഗീവർഗീസിന് രമണി മറുപടി നൽകി. "പോടാ മൊതക്കോടാ.." "കാണാൻ കൊള്ളാവുന്ന ആൺപിള്ളാരെ കണ്ടാൽ പോയി കെട്ടിപ്പിടിക്കും.. എന്റെ കെട്ടിയോനാന്ന് പറയും.. ഏതോ വല്യ വീട്ടിലെ കൊച്ചാ.. പറഞ്ഞിട്ട് എന്താ.. ആരോ ചതിച്ചതാ.." ചായ വലിയ ശബ്ദത്തോടെ വലിച്ചു കുടിക്കുന്നതിനിടയിൽ തട്ടാൻ ഭാസ്ക്കരൻ പറഞ്ഞു. 'ചതി... ചതിയുടെ ഉൽപ്പന്നങ്ങളാണല്ലോ ഭ്രാന്തും അനാഥ കുഞ്ഞുങ്ങളും..' തമ്പിയുടെ മനസ്സ് രോഷത്തോടെ  മന്ത്രിച്ചു.

Read Also: കുടിച്ച് ലക്കുകെട്ട അച്ഛന്റെ കൂട്ടുകാരുടെ തുറിച്ചു നോട്ടങ്ങൾ, ഒടുവിൽ അവൾ വീടുവിട്ടിറങ്ങി, എന്നിട്ടും രക്ഷയില്ല

കണ്ണാടിയിൽ തന്റെ പ്രതിബിംബക്കാഴ്ച ആസ്വദിക്കുന്ന തമ്പിയുടെ മനസ്സ് സുന്ദരന്മാരെ കെട്ടിപ്പിടിക്കുന്ന രമണിയിൽ എത്തി നിന്നു. എത്ര സുന്ദരിയാണ് രമണി.. മുല്ലപ്പൂവ് പോലത്തെ നിറം. എണ്ണതേക്കാത്ത തലമുടി കാറ്റത്ത് ഇളകിയാടുന്നത് എത്ര ഭംഗിയാണ്. വെട്ടിത്തിളങ്ങുന്ന കണ്ണുകൾ.. അയാൾ തകരപ്പെട്ടി തുറന്ന് ചുവപ്പ് ഷർട്ട് എടുത്തണിഞ്ഞ് വെയിറ്റിങ്ങ് ഷെഡ്ഡിലേക്ക് നടന്നു. ദിനരാത്രങ്ങൾ രമണിയുടെ മുന്നിൽ വേഷപ്പകർച്ചയുമായി എത്തിയ തമ്പിയെ ഒരു കടാക്ഷംകൊണ്ട് പോലും പരിഗണിച്ചില്ലെന്ന് മാത്രമല്ല അയാൾക്ക് മുന്നിൽ അവൾ പലരെയും ആലിംഗനം ചെയ്യുന്നതിന് സാക്ഷിയാകേണ്ടിയും വന്നു. ചന്തയിൽ നിന്ന് ഉയർന്ന ശബ്ദകോലാഹലം കേട്ട് ചായക്കടയുടെ പുറത്തേക്ക് ഇറങ്ങി നാരായണൻ നായര് മുറുക്കാൻ കടക്കാരൻ വറീതിനോട് ഉറക്കെ ചോദിച്ചു. "ആരാ.. മാപ്പിളെ, വർഗ്ഗീസാണോ..?" നിർത്താതെയുള്ള ചുമക്കിടയിലൂടെ വറീത് ഉത്തരം നൽകി. "അല്ല നായരെ, ഇത് വടക്കേലെ പാപ്പിചേട്ടന്റെ കൊച്ചുമോനാ പ്രസാദ്. കൂടെ വാസുവിന്റെ മോനും ഉണ്ട്." തിരികെ  ചായക്കടയിലേക്ക് കയറിയ നാരായണൻ നായര് വേളൂരെ ജോയിക്കുട്ടിയുടെ ആത്മഗതം കേട്ട് നിന്നു. "ഈ മരം വളർന്നാൽ..." വായിൽ ഇട്ട് ചവച്ച ഉള്ളിവടയിലെ പച്ചമുളക് കടിച്ച ജോയി സ്വയം പറച്ചിൽ നിർത്തി. വെപ്രാളപ്പെട്ട് ചൂടുചായ വായിലേക്ക് ഒഴിച്ച് പൊള്ളിയ നാവ് വെളിയിലേക്ക് ഇട്ട് കാറ്റ് കൊള്ളിച്ചു. ചന്തയിലെ അടിപിടിക്ക് ഇടയിൽ രമണിയെ തിരഞ്ഞ് എത്തിയ തമ്പി കണ്ടത് വെയിറ്റിങ്ങ് ഷെഡിന്റെ ഒരു മൂലക്ക് ഇരുന്ന് വിദൂരതയിലേക്ക് നോക്കുന്ന രമണിയെയാണ്. "എടാ, പാണ്ടി എനിക്ക് വിശക്കണു.." അവളുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട് നടുക്കം മാറാതെ നിന്ന  തമ്പിയോടായി രമണി വീണ്ടും പറഞ്ഞു. "എനിക്ക് ദോശ വാങ്ങി തരുമോ തമ്പി.." ഇത്രയും സ്നേഹത്തോടെയും ആർദ്രതയോടും തന്നെ ആരും ഇങ്ങനെ വിളിച്ചിട്ടില്ലെന്ന തിരിച്ചറിവിൽ തമ്പിയുടെ കണ്ണുകൾ തുളുമ്പി.

Read Also: സർപ്രൈസ് കൊടുക്കാൻ ജോലിക്കാരിയുടെ വീട്ടിൽ സന്ദർശനം, അവിടെയുള്ള സാധനങ്ങൾ കണ്ട് എല്ലാവർക്കും ഞെട്ടൽ

പിന്നീടുള്ള രാത്രിയാമങ്ങളിൽ നാരായണൻ നായരുടെ ദോശക്കല്ലിൽ അയാളറിയാതെ തമ്പിയുടെ കൈവിരുതിൽ ദോശകൾ പിറവികൊണ്ടു. രമണി ആർത്തിയോടെ ദോശ തിന്നുന്നതും നോക്കി ദൂരെ നിൽക്കുന്ന അയാളെ നോക്കി ഇടയ്ക്കിടക്ക് അവൾ പൊഴിക്കുന്ന മന്ദഹാസത്തിൽ തമ്പിയുടെ മനസ്സ് ആത്മനിർവൃതി കൊണ്ടിരുന്നെങ്കിലും രമണിയുടെ ആലിംഗത്തിനും നീ എന്റെ കെട്ടിയോനാ.. എന്നൊരു വാക്കിന് വേണ്ടിയും കൊതിച്ചിരുന്നു. തുടർക്കഥയായിക്കൊണ്ടിരുന്ന ദോശ മാമാങ്കത്തിലെ ഒരു നാൾ ചുണ്ടിൽ പറ്റിപിടിച്ചിരുന്ന അവശിഷ്ടം മുഷിഞ്ഞ സാരി തുമ്പിനാൽ തുടച്ചു മാറ്റുന്നതിനിടയിൽ രമണിയുടെ ഉന്തിയ വയറ് തമ്പിയെ വ്യാകുലപ്പെടുത്തി. ഉൽസവപറമ്പിലെ മത്തങ്ങ ബലൂൺ പോലെ വീർത്തുവന്ന വയറുമായി നിൽക്കുന്ന രമണി കല്ലൂർക്കരയുടെ ചോദ്യചിഹ്നമായി വളർന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുപോലെ ഏറിയപങ്ക് പുരുഷൻമാരും കല്ലൂർക്കരച്ചന്തയും കാത്തിരിപ്പ് കേന്ദ്രവും മറന്നു. പലരുടെയും പേരുകൾ ഓർത്തെടുത്ത് തമ്പി ഗുണനചിഹ്നം വരക്കുമ്പോഴാണ് മൂലമണ്ണിൽ ഗീവർഗീസിന്റെ അലർച്ച കേൾക്കുന്നത്. പുറത്തിറങ്ങിയ തമ്പി കാണുന്നത് മുഖം നിറയെ ചോരയുമായി 'നിലത്ത് കിടക്കുന്ന എൺപതാം വയസ്സിലും അധ്വാനിച്ച് ജീവിക്കുന്ന കപ്പ കച്ചവടക്കാരൻ ഇസഹാക്ക് വല്യപ്പനെയാണ്. യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ കൈകൾ വീശി നടന്നു പോവുന്ന ഗീവർഗീസിനെ കണ്ട് മനസ്സിലേക്ക് ഇരച്ചുകയറിയ ദേഷ്യത്തെ കടിഞ്ഞാണിട്ടുകൊണ്ട് അയാൾ നിസ്സഹായനായവന്റെ അടുത്തേക്ക് നടന്നു. കല്ലൂർക്കര ഗ്രാമത്തിന് ഏറ്റ അപമാനമായി വളർന്ന രമണിയുടെ വീർത്തവയറിന്റെ ഉത്തരവാദിയെ തേടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പോവുന്ന ജാഥയിൽ ദൈവങ്ങളുടെ അടുത്ത ബന്ധുക്കളെക്കൂടി കണ്ടപ്പോൾ പ്രസവത്തിന് വിളിക്കാൻ പോവുന്ന പെൺ വീട്ടുകാരെപ്പോലെ തമ്പിക്ക് തോന്നി. ആൾക്കൂട്ട വിചാരണയിൽ ഒരേ സ്വരങ്ങൾ ഉയർന്നു. "ഇവളെ പൂട്ടിയിടുക.." 

Read Also: ' ഇനി ഞാൻ സ്കൂളിലേക്ക് പോവില്ലമ്മേ...'; മകളുടെ അവസ്ഥയ്ക്ക് പരിഹാരം കാണണം: ജീവിതം മാറ്റിയ ഡോക്ടർ

ചന്തയിലെ കുരിശു തൊട്ടിയിൽ നിന്നും  ക്രൂശിത രൂപം തലയുയർത്തി നോക്കുന്നതായി തമ്പിക്ക് തോന്നി. ഭ്രാന്താശുപത്രിയുടെ വാഹനവും പ്രതീക്ഷിച്ചു നിൽക്കുന്നവരുടെ ഇടയിലൂടെ രമണിയുടെ കണ്ണുകൾ തമ്പിയെ കണ്ടെത്തി. "എടാ പാണ്ടി.. എനിക്ക് വിശക്കുന്നെടാ.." അവളുടെ കരച്ചിൽപോലെയുള്ള വിളികേട്ട് തമ്പിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. അടുത്ത നിമിഷം ഉന്മാദം ബാധിച്ചവനെപോലെ തിങ്ങിനിറഞ്ഞ് നിന്നവരെ വകഞ്ഞ്മാറ്റി അവൻ അവളുടെ അടുത്തെത്തി, മിഴികളിലേക്ക് നോക്കി. രമണിയുടെ കൈപിടിച്ച്  നടന്ന് നീങ്ങുന്ന തമ്പിയുടെ മുന്നിലേക്ക് പഴംതുണിക്കെട്ട് പോലെ മൂലമണ്ണിൽ ഗീവർഗീസ് വന്നു വീണു. കൈയ്യിൽ കുറുവടികളുമായി ഇസഹാക്ക് വല്യപ്പന്റെ മക്കളും കൊച്ചുമക്കളും.. രക്തത്തിൽ കുളിച്ചു കിടന്ന ഗീവർഗ്ഗീസിന്റെ ശരീരത്തിന്റെ മുകളിലൂടെ കാലുകൾ നീട്ടിവെച്ച് തമ്പി നടക്കുമ്പോൾ രമണിയുടെ കൈകൾ തമ്പിയുടെ വിരലുകളിൽ പിടിമുറുക്കി. 

Content Summary: Malayalam Short Story ' Kettiyon ' Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com