ADVERTISEMENT

"ആശയാണ് എല്ലാ ദുഖത്തിനും കാരണം" ശ്രീബുദ്ധൻ. ദോശ കൃഷ്ണന്റെ വീട്ടിൽ വരുന്നത് ഒരു അതിഥിയെപ്പോലെയാണ് വല്ല കാലത്തും. ക്ലാസ്സിലെ കുട്ടികൾ ദോശ തിന്ന കൈ മണപ്പിച്ച് കൊണ്ട് കോൾമയിർ കൊള്ളുന്നത് കാണാറുണ്ട്. ചിലപ്പോൾ കൃഷ്ണനും മണപ്പിച്ച് നോക്കും അപ്പോൾ ഒരു സന്തോഷമൊക്കെ തോന്നും. സ്കൂളിൽ പോകുമ്പോൾ തങ്കച്ചൻ ചേട്ടന്റെ ഹോട്ടലിലെ ചില്ലലമാരയിൽ നിന്ന് വെളുക്കെ ചിരിക്കുന്ന ദോശയെ നോക്കി മൈൻഡ് ചെയ്യാതെ പോകുകയാണ് പതിവ്. കീശയിൽ ഒരു ഓട്ട മുക്കാലും ഉണ്ടാകാറില്ല അതു തന്നെ കാരണം.

എന്നിരുന്നാലും ദോശ തിന്നാനുള്ള ആഗ്രഹം കൊണ്ട് പലപ്പോഴായി അമ്മയുടെ മുന്നിൽ വയ്ക്കുന്ന നിവേദനങ്ങളൊക്കെ എടുത്ത് ദൂരേക്കെറിയും. വല്ലവരുടേയും പറമ്പിൽ പണിയെടുത്തും അല്ലറ ചില്ലറ കൃഷിപ്പണിയുമായാണ് കുടുംബം കഴിഞ്ഞിരുന്നത്. അപ്പോൾ പിന്നെ ദോശയെന്ന ആശയെ വീടിനു പടിക്കു പുറത്തു നിറുത്താനെ തരമുള്ളൂ. മറ്റൊരു കാരണം അരി അരയ്ക്കുക എന്നത് ശ്രമകരമായ ജോലിയാണ്. പണി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന അമ്മ കറി വെക്കാനുള്ള സാമഗ്രികൾ അരയ്ക്കണം അക്കൂട്ടത്തിൽ അമ്മിക്കല്ലിൽ അരി കൂടി അരയ്ക്കുക ബുദ്ധിമുട്ടാണ് അതിനാൽ അമ്മയ്ക്ക് സൗകര്യമുള്ള ഏതെങ്കിലും ദിവസത്തിൽ ദോശ വരും അതാകട്ടെ വല്ല വിഷുവിനോ ഓണത്തിനോ ആയിരിക്കും. ഏതായാലും കൃഷ്ണന്റെ നിരന്തരമായ പരാതികളുടെ അവസാനമെന്നോണം ഒരു തീരുമാനത്തിലെത്തി ഒരു ആട്ടുകല്ലു വാങ്ങുക അപ്പോൾ അരി എപ്പോൾ വേണമെങ്കിലും അരയ്ക്കാലോ! അങ്ങനെയാണ് കുഞ്ഞേട്ടന്റെ വീട്ടിൽ അമ്മയുമായി കൃഷ്ണൻ എത്തുന്നത്.

Read Also: സ്വന്തം മരണസമയം കുറിച്ച് അപ്പൂപ്പൻ കാത്തിരുന്നു; ഡയറിയിൽ ആ ദിവസവും സമയവും എഴുതിയിട്ടുണ്ടാവും, പക്ഷേ...

വീടിനു മുന്നിൽ തുടങ്ങിയതും പകുതി ആയതും തീരാറായതുമായ കരിങ്കല്ലുകൾ ആട്ടുകല്ലുകളായി മാറുന്ന ശിൽപ വിദ്യ കൃഷ്ണൻ കണ്ടു. ആട്ടമ്മിയെ തൊട്ടും തലോടിയും ഒക്കെ നോക്കി. വെടിമരുന്നിൽ ചിതറിപ്പോയ കരിങ്കൽ കഷ്ണങ്ങൾ അവിടവിടെ ചിതറിക്കിടക്കുന്നു. കല്ലിനെ ചെത്തി മിനുക്കുന്ന പല തരം ഉളികൾ, കല്ല് പൊട്ടിക്കുന്ന ഹാമർ പല വലിപ്പത്തിൽ ഒക്കെ അവിടവിടെ ഉണ്ട്. ആൾക്കാർ കരിങ്കല്ലുമായി മല്ല യുദ്ധത്തിലാണ്. കുഞ്ഞേട്ടനെ വർഷങ്ങളായി അറിയാവുന്നത് കൊണ്ട് ആഗമനോദ്ദേശ്യം പറഞ്ഞു. "എഴുപത്തഞ്ച് രൂപയാകും പൈസ അഡ്വാൻസ് വേണം. ആൾക്കാർ അമ്മിക്ക് പറഞ്ഞിട്ടു പോകും പിന്നെ തിരിഞ്ഞു നോക്കില്ല." സ്മാരക ശിലകൾ പോലെ അവിടവിടെ കിടക്കുന്ന ആട്ടുകല്ലുകളെ നോക്കി പറ്റിച്ചു പോയവരെപ്പറ്റി കുഞ്ഞേട്ടൻ പറഞ്ഞു. പൈസയും കൊടുത്തു കൃഷ്ണനും അമ്മയും വീട്ടിലേക്കു പോയി. ആട്ടു കല്ലിൽ അരിയും ഉഴുന്നും ഇട്ടു ആട്ടുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം കൃഷ്ണന്റെ ചെവിയിൽ മുഴങ്ങി. പിന്നീട് എന്നും സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കരിങ്കല്ലുകളുടെ രൂപാന്തരം നോക്കും ഒരമ്മി തന്റെതാണല്ലോ എന്ന വിശ്വാസം. എന്നാൽ ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴിമാറിക്കൊടുത്തു. അവിടെ കണ്ട അമ്മിക്കല്ലുകൾ പലതും അപ്രത്യക്ഷമായി. കൃഷ്ണന്റെ ദോശയെന്ന സ്വപ്നം മരീചിക പോലെയായി. ആട്ടുകല്ലു തരാൻ വേണ്ടി പറഞ്ഞപ്പോൾ ഒരു ദിവസം കുഞ്ഞേട്ടൻ പറഞ്ഞു "അമ്മി ഞാൻ തരില്ല വാങ്ങാമെങ്കിൽ വാങ്ങിക്കോ" ആ വാക്കുകൾക്ക് കരിങ്കല്ലിന്റെ കാഠിന്യം ഉണ്ടായിരുന്നു. ചിലർ പറഞ്ഞു "ഇതയാളുടെ സ്വഭാവമാണ് കേസു കൊടുക്ക് അതെയുള്ളൂ പരിഹാരം".

Read Also: സർപ്രൈസ് കൊടുക്കാൻ ജോലിക്കാരിയുടെ വീട്ടിൽ സന്ദർശനം, അവിടെയുള്ള സാധനങ്ങൾ കണ്ട് എല്ലാവർക്കും ഞെട്ടൽ...

ഒരു ദിവസം കൃഷ്ണൻ അമ്മയുമായി സ്റ്റേഷനിലെത്തി അവന്റെ മനസ്സിൽ മുഴുവൻ ഹെഡ്കോൺസ്റ്റബിൾ കുട്ടൻ പിള്ളമാരായിരുന്നു. സങ്കൽപ്പ കസേരകളും ഗരുഡൻ തൂക്കവുമൊക്കെ മനസ്സിൽ തെളിഞ്ഞ ചില ചിത്രങ്ങളായിരുന്നു. സ്റ്റേഷനിൽ കയറുന്നതിനു മുന്നെ എവിടെയോ കേട്ട ഒരു കഥ ഓർമ്മ വന്നു. ഒരാൾ സ്റ്റേഷനിലേക്ക് എന്തോ ആവശ്യത്തിനു പോയപ്പോൾ വലതു കാൽ വെച്ചാണ് കയറിയത് "നിന്റെമ്മ  വീട്ടിലേക്കാണോ പോകുന്നത്" എന്ന് ചോദിച്ചായിരുന്നു അടി. അടുത്ത പടി ഇടതു കാൽ വെച്ച് കയറി "നീ ഇവിടെ കുഴപ്പമുണ്ടാക്കാനാണോ വന്നത്" എന്ന് ചോദിച്ചായിരുന്നു അടി. അതോടെ ഇടതു കാൽ വെച്ചാലും വലതു കാൽ വെച്ചാലും അടി ഉറപ്പാണെന്ന് മനസ്സിലായി. ഇനി ബാക്കിയായ ഒരടവ് രണ്ടു കാലും ചേർത്തു നിർത്തി ഒരൊറ്റ ചാട്ടം "നീ സർക്കസ് കളിക്കാനാണോ വന്നതെന്ന്" ചോദിച്ചായിരുന്നു പിന്നത്തെ അടി. ആദ്യമായി സ്റ്റേഷനിൽ എത്തിയതിന്റെ പരിഭ്രാന്തി ഉണ്ടായിരുന്നെങ്കിലും എല്ലാ തെറ്റിദ്ധാരണകളേയും തിരുത്തിക്കൊണ്ട് എസ്.ഐ വളരെ മാന്യമായി തന്നെയാണ് പെരുമാറിയത്. കാര്യങ്ങൾ കേട്ടു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞു പോകാൻ പറഞ്ഞു. മൂന്നാം ദിവസം പോയപ്പോൾ എസ്.ഐ. കുഞ്ഞേട്ടനോട് പെരുമാറിയത് കണ്ടപ്പോൾ ഞെട്ടി. കുഞ്ഞേട്ടനാകട്ടെ അപ്പോഴേക്ക് പുലി മാറി എലി ആയിരുന്നു. എസ്.ഐ. പറഞ്ഞതു പോലെ കുഞ്ഞേട്ടനോട് കൊടുത്ത പൈസ തിരിച്ചു വാങ്ങിക്കൊണ്ട് കൃഷ്ണനും അമ്മയും തിരിച്ചു പോയി. ഇതിനകം ദോശ സ്വപ്നമായി തന്നെ മാറിയിരുന്നു.

Content Summary: Malayalam Short Story ' Pariharam ' Written by Nanu T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com