ADVERTISEMENT

1981 ൽ ഞാനെന്റെ ഒരു കൂട്ടുകാരിയുടെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് പോയപ്പോഴാണ് ഈ ഫ്ലാറ്റും ടിവിയും ആദ്യമായി കാണുന്നത്. അക്കാലത്താണ് ആദ്യമായി ഈ ഫ്ലാറ്റുകൾ എറണാകുളത്ത് തലപൊക്കി തുടങ്ങിയത്. എല്ലാ ഫ്ലാറ്റുകളുടെയും ബാൽക്കണിയിൽ നിന്നും ചെറിയ മീൻ മുള്ള് പോലെ ഒരു സാധനം പുറത്തോട്ട് തള്ളി നിൽക്കുന്നുണ്ട്. ഫ്ലാറ്റിൽ തുണി ഉണക്കാൻ ഉള്ള സംവിധാനം ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. കൂട്ടുകാരിയുടെ വീട്ടിലെ ടിവി അന്ന് ഒരു കൗതുകവും അതിനപ്പുറം ഒരു അത്ഭുത പെട്ടിയും ആയിരുന്നു. 

ഇത് ആന്റിന ആണെന്നും ദൂരദർശൻ വരുന്നതോടെ മലയാളം പരിപാടികൾ വീട്ടിലിരുന്ന് കാണാൻ പറ്റുമെന്നൊക്കെയുള്ള അറിവ് തികച്ചും പുതുമ ഉള്ളതായി തോന്നി. അതിനടുത്ത വർഷം വിദേശത്തു നിന്നും കൊണ്ടുവന്ന ഒരു ടി വിയും വി സി ആറും വാങ്ങിക്കാൻ അദ്ദേഹം പോയി. മൂന്നാലു പേരെ കൂട്ടിയാണ് അദ്ദേഹം അന്ന് ഈ ടിവി കാണാൻ പോയത്. വിലപറഞ്ഞു ഉറപ്പിച്ചു. പെണ്ണുകാണൽ ചടങ്ങ് പോലെ ടിവിയെ കുറിച്ച് അറിയാവുന്നവരെയൊക്കെ കൊണ്ട് കാണിച്ചു, എല്ലാവരുടെയും സമ്മതം വാങ്ങി. വീട്ടിൽവന്ന് രണ്ട് കിടക്ക, കമ്പിളിപ്പുതപ്പ്, തലയിണ, ടിവി കുലുങ്ങാതെ പിടിക്കാൻ രണ്ടു മൂന്ന് പേർ അങ്ങനെ എല്ലാ സന്നാഹങ്ങളുമായി ടിവി വാങ്ങാനെത്തി. ഗൾഫുകാരൻ ടിവി പ്രവർത്തിപ്പിച്ച് കാണിച്ചു കാശുവാങ്ങി. ഇനി യാത്രയിലോ മറ്റോ കുടുക്കമോ വല്ലതും ഉണ്ടായി ടിവി പ്രവർത്തിച്ചില്ലെങ്കിൽ എന്നെ കുറ്റം പറയരുത്. നമ്മൾ തമ്മിലുള്ള ഇടപാട് ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞ് കൈ കൊടുത്തു പിരിഞ്ഞു. വാനിനു പുറകിൽ ടിവിയും വി സി ആറുമായി 3 ആൾക്കാർ രണ്ട് മെത്തയ്ക്ക് ഇടയിൽ സുരക്ഷിതമായി ടിവി വെച്ച് ഒരു ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കുന്ന സൂക്ഷ്മതയോടെ ഗട്ടറിൽ ഒന്നും വീഴ്ത്തിക്കാതെ പതുക്കെ ഓടിച്ച് വീട്ടിലെത്തി. ദൈവമേ ടിവി ഓൺ ചെയ്യുമ്പോൾ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേ എന്ന് മനമുരുകി പ്രാർഥിച്ചു. ടെക്നീഷ്യന്മാരും ടിവി വിദഗ്ധരും ഒക്കെ കൂടി ടിവി ഫിറ്റ്‌ ചെയ്തു. വി.സി.ആറിൽ സിനിമ ഇട്ടു. വെള്ളിത്തിരയിലെ നായകന്മാരെ ഒക്കെ വീട്ടിൽ കണ്ടപ്പോൾ ഒരു ദീർഘനിശ്വാസം വന്നു. ആദ്യകടമ്പ കടന്ന് കിട്ടി. 

Read also: നടക്കാനാവാത്ത വിവാഹിത, വിഭാര്യനായ യുവാവ്; അകലങ്ങളിലിരുന്ന് അവർ അടുത്തു, ഒടുവിൽ കണ്ടുമുട്ടൽ

ഇനി അടുത്ത പരിപാടി പുരപ്പുറത്ത് ആന്റിന പിടിപ്പിക്കലാണ്. പിറ്റേ ദിവസം 20 അടി നീളമുള്ള പൈപ്പ് വാങ്ങി വയ്ക്കാൻ പറഞ്ഞിരുന്നു. ആന്റിനയുമായി ആളെത്തി. പുരപ്പുറത്തു കയറി ഇരിക്കുന്ന ആളെ കണ്ടു ആ കോളനിയിൽ എല്ലാവരും ഓടിക്കൂടി. ഇയാൾ എന്താണ് ഈ പുരപ്പുറത്തിരുന്ന് ചെയ്യുന്നത് എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ടിവിയുടെ ആന്റിന പിടിപ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ചേരിതിരിഞ്ഞ് എല്ലാവരും ഒരു സംവാദം തന്നെ തുടങ്ങി. പഠിക്കുന്ന കുട്ടികളുള്ള വീട്ടിൽ ആരെങ്കിലും ടിവി വാങ്ങിക്കുമോ? പലരുടെയും കണ്ണ് തന്നെ പോയിട്ടുണ്ട് ഈ ടിവി കണ്ടിട്ട് എന്ന് കേൾക്കുന്നുണ്ട്. ഇതിന് എന്തു വിലയായി? ഇത്രയും കാശ് മുടക്കാൻ വല്ല ഭ്രാന്തും ഉണ്ടോ? ആ കാശിന് ഭൂമി വാങ്ങിച്ചു ഒരു അഞ്ചുവർഷം കഴിഞ്ഞ് മറിച്ചു വിറ്റു കാശുണ്ടാക്കാമായിരുന്നില്ലേ? അങ്ങനെ പൊരിഞ്ഞ ചർച്ച. ഏതായാലും ആന്റിന ഫിറ്റ്‌ ചെയ്തു ആൾ പുരപ്പുറത്തുനിന്നു ഇറങ്ങി. ടിവി കൊണ്ടു വന്ന വാൻ ഡ്രൈവർ അപ്പോൾ പറയുകയായിരുന്നു എന്റെ അച്ഛൻ നിലം വിറ്റു കുറച്ചു രൂപ തന്നിട്ടുണ്ട് ഈ സംവാദം ഒക്കെ കേട്ടു ടിവി വാങ്ങണോ ഭൂമി വാങ്ങണോ എന്ന വലിയ കൺഫ്യൂഷനിലാണ് ഞാനിപ്പോൾ എന്ന്. ഇന്നാണെങ്കിൽ അങ്ങനെ ഒരു കൺഫ്യൂഷനും ഉണ്ടാകുമായിരുന്നില്ല. കൊറോണ വരുമെന്നും കുട്ടികളൊക്കെ ടിവിയുടെ മുമ്പിലിരുന്ന് എന്നും ഓൺലൈൻ ക്ലാസ്സ് വഴിയാണ് പഠനം നടത്തുക എന്നൊക്കെ ആരെങ്കിലും വിചാരിച്ചിരുന്നത് ആണോ?

Read also: ഫോണിൽ കളിയും, കൂട്ടുകാർക്കൊപ്പം കറക്കവും; കുട്ടിക്കളി മാറാത്ത ഭർത്താവിനെ അടിമുടി മാറ്റിയ ഭാര്യ

ഈയിടെ ഇതേ കൂട്ടുകാരിയുടെ ഫ്ലാറ്റിൽ പോയപ്പോൾ ഈ പഴയ ആന്റിന ഇപ്പോൾ ചെറിയ തുണികൾ ഉണക്കാൻ അവർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ “അയ്യോ, ഇത് പഴയ ആന്റിന അല്ലേ. ഞാൻ ഇത് ആദ്യം ഇവിടെ കണ്ടപ്പോൾ ഇതിന്റെ ഉപയോഗം ഇതുതന്നെ എന്ന് തെറ്റിദ്ധരിച്ചിരുന്നു.” എന്ന് പറഞ്ഞു. അപ്പോഴാണ് കൂട്ടുകാരി പറയുന്നത്. “ഇത് എന്തിരിക്കുന്നു? കേബിൾ വന്നതോടെ പഴയ മോഡൽ ആന്റിനയുടെ ഉപയോഗം തന്നെ ഇല്ലാതെയായത് ആണല്ലോ? വ്യായാമം ചെയ്യാനായി അദ്ദേഹം വാങ്ങിയ ട്രെഡ്മിൽ മഴക്കാലത്ത് ഞാൻ തുണി ഉണക്കാൻ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന്. വാങ്ങിച്ച ഉടനെ പുതുമോടിയിൽ ഒരു നാലുദിവസം വ്യായാമം ചെയ്തത് അല്ലാതെ പിന്നെ ഇപ്പോൾ അതിന്റെ ഉപയോഗം ഇതാണ്. പിന്നെ മകന്റെ മുറിയിലിരിക്കുന്ന ഒരു സൈക്കിളും കാണിച്ചു തന്നു. ഇതും വ്യായാമത്തിനായി വാങ്ങിയതാണ്. ഇപ്പോൾ ഇതിന്റെയും ഉപയോഗം ഇതുതന്നെ.”

Content Summary: Malayalam Short Story ' Oru Antina Puranam ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com