ADVERTISEMENT

കൊയിലാണ്ടിക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ നിന്നും 1,123 രൂപ കല്ലട ബസ് ടിക്കറ്റ് എടുത്ത് ബാംഗ്ലൂരിലേക്ക് വണ്ടികയറിയ സുരേഷ് എന്ന ചെറുപ്പക്കാരന്റെ കൈയ്യും കാലും ഒരുപോലെ വിറക്കാൻ തുടങ്ങി. പ്രശസ്തമായ ഒരു എം.ബി.എ. കോളജിലേക്കുള്ള സെലക്ഷൻ റൗണ്ടുകൾ ആണ് ഇന്ന്. എഴുത്തുപരീക്ഷ എന്ന ബാലികേറാമല എങ്ങനെയോ താണ്ടി. മംഗ്ലീഷ് മാത്രം വശമുള്ള താൻ ആഷ്‌ ബൂഷ് നാടൻ സായിപ്പന്മാരുടെയും മദാമ്മമാരുടെയും നടുവിൽ ഗ്രൂപ്പ് ഡിസ്കഷൻ റൗണ്ടിൽ ഷഡ്ജം കീറി നിൽക്കാൻ ഉള്ള പുറപ്പാടാണ്. ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. ഇംഗ്ലീഷ് നന്നായി എഴുതാൻ അറിയാം. പറയുമ്പോൾ ആക്‌സെന്റ് ശരിയാകുമോ, വിക്കി പോകുമോ, ഗ്രാമർ തെറ്റുകൾ കടന്നു കൂടുമോ എന്നൊക്കെയുള്ള ആശങ്ക ആയിരുന്നു സുരേഷിനെ അലട്ടിയിരുന്നത്.

സമയം രാവിലെ ഒമ്പതര മണി. കോട്ടും സൂട്ടും അണിഞ്ഞ് കോളജിലെ ഒരു പ്രൊഫസറും ഗ്രൂപ്പ് ഡിസ്കഷനിലെ മിനിട്സ് എഴുതിയെടുക്കാൻ ഒരു രണ്ടാംവർഷ വിദ്യാർഥിയും മുറിയിലേക്ക് കടന്നുവന്നു. തനി സായിപ്പിന്റെ സ്വാധീനത്തിലാണ് ആ മുറിയിൽ ഉള്ള എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നത്. ഒരു സ്റ്റൈലൻ ഗുഡ്മോർണിംഗോടെ അപേക്ഷകരെ അഭിവാദ്യം ചെയ്ത് പ്രൊഫസർ തുടങ്ങി. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ അദ്ദേഹം തുടർന്നു. “ഇന്ത്യ ആസ് ആൻ ഇക്കോണമി ഫെയ്സസ് വാട്ട്‌ ഓൾ പ്രോബ്ലംസ്? ദിസ്‌ ഈസ്‌ ഗോയിങ് ടു ബി അവർ സബ്ജക്ട് മാറ്റർ ഓഫ് ഡിസ്കഷൻ റ്റുഡെയ്. ഓൾ ദ ബെസ്റ്റ് എവരി വൺ.” (India as an economy faces what all problems? This is going to be our subject matter of discussion today. All the best everyone.)

Read also: കുഞ്ഞുങ്ങളെ നോക്കാനും വീട്ടുപണിക്കും റിട്ടയറായ അച്ഛനും അമ്മയും; വെറുതേ ഒപ്പം നിർത്തിയാൽ നഷ്ടമെന്ന് മകൾ

യഥാർഥ വാദപ്രതിവാദങ്ങൾ തുടങ്ങുന്നതിനുമുമ്പ് എല്ലാ അപേക്ഷകരുടെയും ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം ആരായുന്ന ഒരു ചടങ്ങ് ഉണ്ട്. അത് കഴിഞ്ഞ് ഡിസ്കഷൻ തുടങ്ങും. ആദ്യത്തെ റൗണ്ടിൽ തന്നെ മറ്റ് വിദ്യാർഥികളുടെ സംഭാഷണം കേട്ട് സുരേഷ് നടുങ്ങിപ്പോയി. അറിയാവുന്ന മംഗ്ലീഷിൽ വിക്കിവിക്കി എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു. “ബ്ഭ ബ്ഭ ബ്ഭാ” സ്ഫടികത്തിലെ ചാക്കോ മാഷ് മകനെ കളിയാക്കി ക്ലാസ്സിന്‍റെ മുന്നിൽവെച്ച് തൊലി ഉരിക്കുന്നത് പോലെ പ്രൊഫസറും മിനിറ്റ്സ് എഴുതിയെടുത്ത വിദ്യാർഥിയും തന്നെ നോക്കി പുഞ്ചിരിച്ചുവോ? ജാള്യതയോടെ സുരേഷ് ഓർത്തു. അതോ തനിക്ക് തോന്നിയതോ? തന്റെ കൈവശമിരുന്ന നോട്ട് ബുക്ക് പെട്ടെന്ന് ഒന്ന് മറിച്ചപ്പോൾ അതാ നിൽക്കുന്നു സാക്ഷാൽ തേവള്ളി പറമ്പിൽ ജോസഫ് അലക്സ്. ‘The King’ ലെ മമ്മൂട്ടിയുടെ കവർചിത്രം. ആശയങ്ങൾക്കും വാക്കുകൾക്കും വേണ്ടി പരതി നിന്ന സുരേഷിന്റെ മനസ്സിൽ ഒരായിരം ഇംഗ്ലീഷ് ലഡുകൾ പൊട്ടി. ത്രസിപ്പിക്കുന്ന ഡയലോഗുകളിലൂടെ ഇന്ത്യ എന്ന രാജ്യത്തിന്റെ യഥാർഥ പ്രശ്നങ്ങൾ നായികയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന നമ്മുടെ മമ്മൂക്ക കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം!! കൂടെയുണ്ടായിരുന്ന നാടൻ സായിപ്പു കുഞ്ഞു പറഞ്ഞു. “ഐ.പി.എൽ. ലും മറ്റും എന്ത് മാത്രം അഴിമതിയാണ് നടക്കുന്നത് അതൊക്കെ നമുക്ക് ഇന്ത്യയുടെ പ്രശ്നങ്ങളായി കരുതാവുന്നതാണ്.” എന്ന്. 

Read also: മക്കള്‍ വിദേശത്ത്, അമ്മച്ചി നാട്ടിൽ ഒറ്റയ്ക്ക്; 'കഴിഞ്ഞ ആഴ്ച വീണ് കാല് പൊട്ടി, ഇപ്പോൾ തലയിടിച്ചും വീണു, കഷ്ടം തന്നെ...'

ഒരു ഈറ്റപ്പുലിയുടെ വീര്യത്തോടെ സുരേഷ് ചാടിവീണു. “Excuse me, The India you learnt from books is not the real India. The India of the poor and the prostitutes. The India of the lepers and scavengers. The India which belongs to mothers who sell their uterus for money to feed their kids at least once a day”.സകല രോമങ്ങളും എഴുന്നേറ്റുനിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ അന്തംവിട്ടു നിൽക്കുകയാണ് നമ്മുടെ പ്രൊഫസറും മിനിറ്റ്സ് എഴുതിയെടുക്കുന്ന വിദ്യാർഥിയും. ഐ.പി.എൽ ലെ അഴിമതി ആണ് ഇന്ത്യയുടെ യഥാർഥ പ്രശ്നം എന്ന് പറഞ്ഞ സഹ വിദ്യാർഥിയോട് സിനിമാസ്റ്റൈലിൽ വെട്ടിത്തിരിഞ്ഞ് സുരേഷ് ആക്രോശിച്ചു. “This is the real India. Not the India where cricket fanatics commit suicide when we lose a match.” കൈയ്യടികളാൽ അന്തരീക്ഷം ശബ്ദമുഖരിതമായി. പ്രൊഫസർ അന്നേരം തന്നെ എഴുന്നേറ്റു വന്ന് സുരേഷിന് ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു. “You really have set the stage on fire, young man you will lead this poor nation one day”. അങ്ങനെ ഗ്രൂപ്പ് ഡിസ്കഷന് തിരശീലവീണു. ജി.ഡി ക്ക് ഏറ്റവും കൂടുതൽ മാർക്ക് തനിക്കാണെന്നും അഡ്മിഷൻ കിട്ടി എന്നും സുരേഷ് പിന്നീടറിഞ്ഞു. സന്തോഷത്തോടെ നാട്ടിലേക്ക് വണ്ടി കയറി. മടിവാലാ ബസ് സ്റ്റേഷനിൽ നിന്നു ബസ്സ് പുറപ്പെടാറായപ്പോൾ ഓടിക്കിതച്ച് അതാ വരുന്നു ഗ്രൂപ്പ് ഡിസ്കഷനിൽ ഒപ്പമുണ്ടായിരുന്ന ഒരു സഹ അപേക്ഷകൻ. ഒരു കള്ളച്ചിരിയോടെ സുരേഷിന് ഷേക്ക്ഹാൻഡ് കൊടുത്തിട്ട് അദ്ദേഹം പച്ച മലയാളത്തിൽ ചോദിച്ചു. ‘The King’ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടടാ കൊയിലാണ്ടിക്കാരാ? ഏതായാലും അതിലെ ഡയലോഗുകൾ തർജ്ജമ ചെയ്തിട്ടാണെങ്കിലും നീ കാര്യം നേടിയെടുത്തല്ലോ? ആ കന്നടക്കാരൻ പ്രൊഫസർ പറഞ്ഞതുപോലെ ഒരു ദിവസം ഈ രാജ്യത്തെ നീ നയിക്കും എന്ന് എനിക്കും ഉറപ്പുണ്ട്.” 

Content Summary: Malayalam Short Story ' Oru Thevallipparambil Aparatha ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com