ADVERTISEMENT

1984-കാലഘട്ടം. തൃശ്ശൂരിൽ നിന്ന് ഓർഡർ അനുസരിച്ചുള്ള പുസ്തകക്കെട്ടുകൾ പാലക്കാട് മുതലുള്ള ബുക്ക് ഷോപ്പുകളിൽ ഒക്കെ ഇറക്കി ജീപ്പ് ഓടിച്ച് തിരികെ വരികയായിരുന്നു ഉണ്ണിയും സഹായി ഭരതനും. ഏകദേശം പഴയന്നൂർ കഴിഞ്ഞ് ചേലക്കര എത്താറായപ്പോൾ തന്നെ വൈകുന്നേരം അഞ്ചു മണിയായി കാണും. അന്നാളുകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആ സമയത്ത് ചില വെള്ള സാരി ഉടുത്ത യക്ഷികളെ ഒക്കെ കണ്ടതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതി സുന്ദരികളായ യക്ഷികൾ മുടി അഴിച്ചിട്ടു വണ്ടിക്ക് കൈ കാണിച്ചു ചുണ്ണാമ്പ് ചോദിക്കാറുണ്ടത്രേ! അവിടെവെച്ച് വണ്ടിക്ക് എന്തെങ്കിലും കേട് സംഭവിക്കുമോ എന്ന് ഭയന്ന് നല്ല സ്പീഡിൽ ആണ് ആ സ്ഥലം എത്തുമ്പോൾ ആൾക്കാർ സാധാരണ വണ്ടിയോടിക്കുക.

അഞ്ചുമണിയോടെ ഇരുട്ടാകും, തെരുവുവിളക്കുകളും ഇല്ല. മാത്രമല്ല കുന്നും മലയും താണ്ടി കാട്ടിൽനിന്ന് വിറകു പെറുക്കി റോഡിലേക്ക് ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങൾ അല്ലാതെ മറ്റാരെയും ആ സമയത്ത് അവിടെ കാണാൻ കഴിയില്ല. അങ്ങനെ ജീപ്പ് കത്തിച്ചു വിട്ട് വരുമ്പോഴാണ് 75 വയസ്സുള്ള ഒരു കാരണവർ ജീപ്പിന് കൈ കാണിക്കുന്നത്. ഇവർക്ക് മുമ്പ് പോയ ഒരു ജീപ്പിനും കാരണവർ കൈ കാണിച്ചെങ്കിലും അവർ നിർത്താതെ പോയി. എട്ടൊമ്പത് പേർക്ക് ഇരിക്കാവുന്ന ഈ ജീപ്പിൽ പുസ്തകവും ഇല്ല ആളും ഇല്ലല്ലോ എന്ന് കരുതി ഉണ്ണി വണ്ടി നിർത്തി. 

സോഡാ കുപ്പി പോലുള്ള കണ്ണട വച്ച ആളോട് "കാർന്നോര് എങ്ങോട്ടാ?" എന്ന് ചോദിച്ചു ഉണ്ണി. "അയ്യോ! മക്കളേ ഞാൻ ഈ പെട്ടിക്കടയുടെ മുമ്പിൽ അരമണിക്കൂറായി ബസ് കാത്തു നിൽക്കുന്നു. ഞാൻ എന്റെ മകളുടെ വീട്ടിൽ പോകാൻ ഇറങ്ങിയതാണ്. ഒറ്റ ബസ്സും വന്നില്ല. എന്നെ നിങ്ങൾ പോകുന്നവഴിക്ക് ആലിന്റെ അവിടെ ഇറക്കി വിട്ടാൽ മതി. ഒരു കൈ വഴികളിലേക്കും പോകണ്ട. വളയ്ക്കുകയും വേണ്ട ഒടിക്കുകയും വേണ്ട. നേരെയുള്ള റോഡിൽ ഞാൻ പറയുന്നിടത്ത് എന്നെ ഒന്ന് ഇറക്കി തന്നാൽ വലിയ ഉപകാരമായി." ചെറിയൊരു ട്രങ്ക് പെട്ടിയുമായി കാരണവർ ജീപ്പിൽ കയറി. കുറച്ചു ദൂരം ജീപ്പ് ഓടി. തുറന്ന ജീപ്പിൽ ഇരുന്ന് നല്ല ഇളം കാറ്റ് ഏറ്റപ്പോൾ കാരണവർ ചെറുതായി ഒന്നു മയങ്ങിപ്പോയി. കുറച്ചു ദൂരം സഞ്ചരിച്ചിട്ടും ഇദ്ദേഹം പറഞ്ഞ ആൽ കണ്ടില്ല. ഉണ്ണി വണ്ടി നിർത്തി അദ്ദേഹത്തെ ഉണർത്തി, എവിടെയാണ് നിങ്ങൾക്ക് ഇറങ്ങേണ്ടത്, ഇതുവരെ ആൽ കണ്ടില്ലല്ലോ എന്ന് ചോദിച്ചു. കാരണവര് ജീപ്പിൽ നിന്നിറങ്ങി സ്ഥലകാലബോധം ഇല്ലാത്തവനെ പോലെ ചോദിച്ചു. "ഈ സ്ഥലം എവിടെയാണ്? എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ?" എന്ന്. ഇയാളെ അവിടെ ഇറക്കി വിടാനും മനസ്സുവന്നില്ല ഉണ്ണിക്ക്. എല്ലാവരും കൂടി ജീപ്പിൽ കയറി തിരികെ ഓടിച്ചു. പോകുന്ന വഴിക്ക് ഒന്നും ആൽ കാണുന്നുമില്ല. 

Read also: ഹോസ്റ്റലിലെ കൂട്ടുകാരിയെ പറ്റിക്കാൻ പ്രേതക്കഥ; പക്ഷേ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന സംഭവം കേട്ട് അവർ നടുങ്ങി

ഒരു ആൽ ഉണ്ട്, അതിനു മുമ്പിൽ ചെറിയൊരു പ്രതിഷ്ഠയുണ്ട്, അവിടെ വിളക്ക് കത്തിച്ചു വയ്ക്കും എന്നൊക്കെ കാരണവര് പറയുന്നതല്ലാതെ ആൽ മാത്രം കാണുന്നില്ല. പിന്നെ ഇവർ വിചാരിച്ചു എവിടെ നിന്നാണോ ഇദ്ദേഹത്തെ കയറ്റിയത് അവിടെത്തന്നെ കൊണ്ട് ഇറക്കി വിടാമെന്ന്. അതിനിടയിൽ ഭരതൻ ഇദ്ദേഹത്തെ ഒന്നു നുള്ളി നോക്കുകയും ചെയ്തു. ആളു യക്ഷിയും മറുതയും ഒന്നുമല്ല എന്ന് മനസ്സിലായി. ‘ശ്ശോ, ഓരോ പുലിവാലുകൾ’ എന്നും പിറുപിറുത്തുകൊണ്ട് ഉണ്ണി വണ്ടി ഓടിച്ചു കൊണ്ടിരുന്നു. കാരണവരെ കയറ്റിയത് ഒരു പെട്ടി കടയുടെ മുമ്പിൽ നിന്നായിരുന്നു. അവിടെയെത്തിയപ്പോൾ പെട്ടി പീടികക്കാരൻ പലക ഒക്കെ നിരത്തിവെച്ച് കടയടച്ച് സൈക്കിളിൽ പോകുന്നു. സൈക്കിളുകാരന്റെ പുറകെ ഇവരും വെച്ചു പിടിച്ചു. സൈക്കിൾ നിർത്തി ഒരു കുന്നിന്റെ മുകളിൽ താമസിക്കുന്ന ആൾ സൈക്കിൾ അടക്കം പൊക്കി കയറ്റുകയാണ്. എല്ലാവരുംകൂടി അയാളുടെ പുറകെ വരുന്നത് കണ്ടു അയാളും ഭയപ്പെട്ടു. "ചേട്ടാ, ഒന്നു നിന്നേ. ഈ കാരണവരെ അറിയുമോ? കഴിഞ്ഞ മുക്കാൽ മണിക്കൂറായി ഞങ്ങൾ ഒരു പുലിവാലു പിടിച്ചിരിക്കുകയാണ്. ഞങ്ങളെ ഒന്നു സഹായിക്കണം." എന്ന് പറഞ്ഞു. 

Read also: ' ഒപ്പനയുടെ ലിസ്റ്റ് വന്നപ്പോൾ എന്റെ പേരില്ല, കാരണം നിറം തന്നെ...'; കറുപ്പായതിൽ അവഗണന, കളിയാക്കലുകൾ

"ങ്ഹാ, എനിക്ക് ആളെ അറിയാം. ഇത് ഇരുമ്പൻപൈലി പഴയ പട്ടാളക്കാരൻ ആയിരുന്നു. മകന്റെ വീട്ടിലാണ് താമസം ഇടയ്ക്കിടെ അവിടുന്ന് അടി ഉണ്ടാക്കി ട്രങ്ക് പെട്ടിയിൽ സാധനങ്ങളൊക്കെ എടുത്തു വച്ച് പിണങ്ങി മകളുടെ വീട്ടിൽ പോകും. അഞ്ചാറു ദിവസം കഴിയുമ്പോൾ പോയതിന്‍റെ ഇരട്ടി സ്പീഡിൽ ഇവിടെത്തന്നെ തിരികെ എത്തും" എന്ന്. ഏതായാലും രാത്രിയായി. മകന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു പോകൂ എന്ന് പറഞ്ഞു എല്ലാവരും. അതിന് കാരണവരുടെ ആത്മാഭിമാനം സമ്മതിക്കുന്നുമില്ല. "നിങ്ങൾക്ക് എന്നെ എന്റെ മോളുടെ വീട്ടിൽ എത്തിക്കാൻ പറ്റുമെങ്കിൽ എത്തിക്കുക. അല്ലെങ്കിൽ ഞാൻ വേറെ വഴി നോക്കിക്കോളാം." എന്ന് പൈലിച്ചേട്ടൻ. പിന്നെ പെട്ടിക്കടക്കാരനോട്‌ കൃത്യമായി വഴി ചോദിച്ച് മനസ്സിലാക്കി മൂവരും കൂടി യാത്രയായി. ഹൈവേയിലൂടെ പോകുമ്പോൾ ആലിന്റെ ചെറിയൊരു ഭാഗം മാത്രമേ കാണുകയുള്ളൂ. അതാണ് ഈ ആൽ അവരുടെ ശ്രദ്ധയിൽ പെടാഞ്ഞത്. അത് ശ്രദ്ധിക്കേണ്ട ആൾ ഉറങ്ങിയും പോയി. എന്തായാലും മോളുടെ വീട് കണ്ടുപിടിച്ച് ഭരതനും ഉണ്ണിയും കൂടി കാരണവരെ മോളെ ഏൽപ്പിച്ച് യാത്ര പറഞ്ഞു. അപ്പോൾ പൈലി നന്നായി ഒന്ന് സല്യൂട്ട് ചെയ്തു. എന്നിട്ട് പറഞ്ഞു "ഗുഡ് നൈറ്റ്! മീറ്റ് എഗൈൻ!"

Read also: 'ഞാൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു...',ഒരു ഭാര്യയ്ക്കും താങ്ങാനാവാത്ത വാക്കുകൾ; വഞ്ചന

മകളുടെ വീട്ടിലേക്ക് കാരണവരെ എത്തിച്ചത് മറ്റൊരു കഥ. ആലിന്റെ അവിടെ ജീപ്പ് നിർത്തി വയൽ വരമ്പത്ത് കൂടെ കുറേദൂരം നടന്നാണ് മകളുടെ വീട്ടിൽ പൈലി ചേട്ടനെ ആക്കി കൊടുത്തത്. രാത്രി നേരത്ത് അച്ഛൻ ഒന്നുരണ്ടു അപരിചിതരുടെ കൂടെ വരുന്നത് കണ്ട് മോളും അന്താളിച്ചു. ഏതായാലും വയ്യാവേലി എടുത്ത് തലയിൽ വെച്ചു ഇനി അത് ഭംഗിയായി നിർവഹിക്കുക തന്നെ എന്ന് കുറച്ചു നല്ല മനസ്ഥിതിയുള്ള ഉണ്ണി വിചാരിച്ചു. അങ്ങനെ കാരണവരെ മകളെ ഏൽപ്പിച്ച് "ഗുഡ് നൈറ്റ്& മീറ്റ് എഗൈൻ" നല്ല വാക്കും കേട്ട് തിരികെ പാടവരമ്പത്തൂടെ അരമണിക്കൂറോളം നടന്ന് തിരിച്ച് ജീപ്പിൽ വന്നു കയറി. നമ്മൾ ചെന്നപ്പോൾ ഭാഗ്യം ആ മകൾ അവിടെ ഉണ്ടായിരുന്നത്. അല്ലെങ്കിൽ ഈ കഥയ്ക്ക് ഒരു ആന്റിക്ലൈമാക്സ് കൂടി ആയേനെ എന്നും പറഞ്ഞു രണ്ടു പേരും പൊട്ടിച്ചിരിച്ചു ഉള്ള ജീവനും കൊണ്ട് ജീപ്പ് പറപ്പിച്ചുവിട്ടു.

 

Content Summary: Malayalam Short Story ' Good Night Meet Again ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com