ADVERTISEMENT

നേരം പുലരുന്നത് കാലം തെറ്റിയ മഴയുടെ അകമ്പടിയോടെയാണ്. കൂടെ കാറ്റും ഇടിമിന്നലും. മനസ്സിനുള്ളിലെ നെരിപ്പോടുകൾ അണയ്ക്കാൻ ഈ മഴയ്ക്കും കാറ്റിനും കഴിയില്ലല്ലോ. ഓരോ ദിവസവും പ്രശ്നങ്ങളുടെ എണ്ണം  മാത്രം കൂടി വരുന്നു. വല്ലാത്തൊരു ദിവസത്തിന്റെ തുടക്കം എന്ന് പിറുപിറുത്ത് ഇറയത്തു നിന്ന് പാതി നനഞ്ഞ പത്രമെടുത്ത് തിരിഞ്ഞപ്പോൾ ഗേറ്റിൽ നിന്ന് ഒരു കനത്ത ശബ്ദം ‘ചായ കുടിക്കണം..’ രമണനാണ്. നാലാം ക്ലാസ് വരെ ഒന്നിച്ച് പഠിച്ച്, പിന്നെ പഠനം നിർത്തി നാടുവിട്ടവൻ രമണൻ. രണ്ടു വർഷം മുൻപ് ജടയും താടിയും നീട്ടി രമണൻ നാട്ടിൽ തിരിച്ചെത്തി. രാത്രി കടത്തിണ്ണയിൽ ഉറങ്ങി രാവിലെ പരിചയക്കാരുടെ വീടിന്റെ ഗേറ്റിലെത്തി കനത്ത ശബ്ദത്തിൻ 'ചായ  കുടിക്കണം...' എന്ന് മാത്രം പറയും. യാചനയല്ല.. ആജ്ഞയാണ്. ഇന്ന് വരെ ആരുടെയും വീട്ടിലെ ചായ രമണൻ വാങ്ങി കുടിച്ചിട്ടില്ല.

പത്തു രൂപ കിട്ടിയാൽ അതുമായി ആരോടും ഒന്നും പറയാതെ കവലയിലെ ഒരേയൊരു ചായക്കടയിലേക്ക് നടക്കും. വെറും ചായ അല്ലാതെ മറ്റൊന്നും അവിടെ നിന്നും വാങ്ങി കഴിച്ചതായി ആരും കണ്ടിട്ടുമില്ല. ചായ മാത്രം കുടിച്ച് ജീവിക്കുന്ന ഒരദ്ഭുത മനുഷ്യനായി രമണൻ നാട്ടിൽ തുടർന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും രമണൻ തന്റെ കനത്ത ആജ്ഞയുമായി ഗേറ്റിലെത്തും. അവകാശപ്പെട്ട പത്ത് രൂപ കിട്ടും വരെ 'ചായ കുടിക്കണം...' എന്നു മാത്രം ആവർത്തിക്കും. രമണൻ ആരോടും പരാതി പറഞ്ഞില്ല. തന്റെ ചെറിയ ആവശ്യം പറയുന്നു, ജീവിതം മുന്നോട്ട്. എന്റെ നെരിപ്പോടുകൾ എല്ലാ വശത്ത് നിന്നും കൂടുതൽ ക്രൗര്യത്തോടെ നീറി കത്തുന്നു. ഒരുവശം അണയ്ക്കാൻ ശ്രമിക്കുമ്പോൾ നാലു വശത്ത് നിന്നും കത്തിയാളുന്നു.

ഇപ്പോൾ രാവിലെ പെയ്യുന്ന മഴ കാലം തെറ്റിയതല്ല. കൃത്യത പാലിച്ചെത്തിയ ഇടവപ്പാതി തന്നെ. ഗേറ്റിൽ നനഞ്ഞു വെള്ളമിറ്റുന്ന ജടയും താടിയുമായി രമണൻ. വല്ലാതെ മഴ നനഞ്ഞിട്ടും 'ചായ കുടിക്കണം..' എന്ന ആജ്ഞാസ്വരത്തിന്റെ ശബ്ദം ഇപ്പോഴും കനത്തതാണ്. ഇന്നെന്തോ രമണനെ കണ്ടപ്പോൾ അവനോട് വല്ലാത്തൊരു അടുപ്പം തോന്നി. ഗേറ്റിലെത്തി രമണനെ വലിച്ച് പൂമുഖത്തെ കസേരയിലിരുത്തി. പിന്നെ ഒപ്പമുള്ള കസേരയിലിരുന്നു രമണനോട് ചോദിച്ചു 'രമണാ.. ജീവിതം എങ്ങനെ പോകുന്നു?' കുറച്ച് നേരം എന്നെ മിഴിച്ച് നോക്കിയിട്ട് രമണൻ തന്റെ കനത്ത ശബ്ദത്തിൽ പറഞ്ഞു.. 'ചായ കുടിച്ചില്ലേൽ പ്രശ്നാണ്..' 

ഞാനവനെ അസൂയയോടെ നോക്കി. ഒപ്പമിരിക്കുമ്പോഴും ഞാനൊരുപാട് താഴ്ചയിലിരിക്കും പോലെ എനിക്ക് തോന്നി.. 'രമണാ.. ചായ കുടിച്ചാലും എനിക്ക് പ്രശ്നമാണ്..' എന്ന് ഞാൻ പറഞ്ഞത് അവന് ഒട്ടും വിശ്വാസമാകാതെ എന്നെ തുറിച്ച് നോക്കിയിട്ട് ചോദിച്ചു 'ചായ കുടിച്ചാൽ പിന്നെന്തു പ്രശ്നം!? അപ്പോൾ രമണനെ ഞാൻ ഇറച്ചിക്കടയുടെ മുൻപിലെ നായ നോക്കും പോലെ അസൂയയോടെ നോക്കി. അനന്തരം ഞാൻ പറഞ്ഞതൊന്നും കേൾക്കാൻ നിൽക്കാതെ രമണൻ പെരുമഴയിലേക്കിറങ്ങി ഉറച്ച കാൽവയ്പുകളോടെ നടന്നുനീങ്ങി. അപ്പോൾ മഴയും കാറ്റും രമണനും വേർതിരിച്ചറിയാനാകാത്തവണ്ണം ഒന്നായിരുന്നു.

Content Summary: Malayalam Short Story ' Anantharam Ramanan ' Written by Benny Nariyapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com