ADVERTISEMENT

സൂസന്ന ടീച്ചർക്ക് ഇപ്പോൾ എൺപത്തി അഞ്ച് വയസ്സ് കഴിഞ്ഞിരിക്കും. താനാണെങ്കിൽ അറുപതാം പിറന്നാൾ കെങ്കേമമായി ഇപ്പോൾ ആഘോഷിച്ചതേയുള്ളൂ. ടീച്ചറെയും വിളിച്ചിരുന്നു, നടക്കാനുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം വന്നില്ല. എന്നാൽ വത്സലശിഷ്യനോട് തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം ചെന്ന് കാണാൻ പറഞ്ഞിരുന്നു. അഞ്ചാം ക്ലാസ്സിൽ ട്യൂഷൻ ടീച്ചർ ആയി തുടക്കം, ഇന്നും തുടരുന്ന ആത്മബന്ധം. ശിഷ്യൻ എന്നതിനേക്കാളുപരി മകൻ എന്ന് പറയുന്നതാകും ശരി. ഇപ്പോഴത്തെ കാലത്ത് തന്റെ അധ്യാപികയെ ഇത്രയധികം സ്നേഹിക്കുന്ന കുട്ടിയോ, അതും ഇത്ര വർഷങ്ങൾ കഴിഞ്ഞും. അതെയെന്ന് ഉത്തരം. എന്റെ അച്ഛനും അമ്മയും ഇന്നും ഉണ്ട്, അതിനാൽ സഹതാപത്തിലൂടെ വളർന്ന ഒരു ബന്ധമായിരുന്നില്ല ഞങ്ങളുടേത്. സാമാന്യം തരക്കേടില്ലാത്ത സാമ്പത്തികവും ഉണ്ടായിരുന്നു. അച്ഛൻ ഒന്നേ പറഞ്ഞുള്ളൂ, ഒന്നുകിൽ ഒന്നാമനാവുക, അല്ലെങ്കിൽ ജീവിക്കാൻ പ്രാപ്തനാവുക. ആരോടും കൈനീട്ടി ജീവിക്കാൻ ഇടവരരുത്. താൻ തിരഞ്ഞെടുത്തത് രണ്ടും ചേർന്ന വഴിയാണ്. അതിന്റെ പ്രചോദനവും സാക്ഷാൽക്കാരത്തിലേക്കുള്ള പാതയും ഒരുക്കിയത് സൂസന്ന ടീച്ചർ ആണ്.

Read also: സീനിയർ വിദ്യാർഥികളിൽ നിന്ന് രക്ഷിച്ചയാളുമായി പ്രണയത്തിലായി, ഒടുവിലയാൾ പോയപ്പോൾ വീട്ടുകാർ...

വലിയ വലിയ കെട്ടിടങ്ങൾ കാണിച്ചു അതിന്റെ ശിൽപ്പികൾ അല്ലെങ്കിൽ പ്രധാന എഞ്ചിനീയർ ആരെന്നു കണ്ടുപിടിക്കാൻ ചെറുപ്പത്തിലേ പ്രേരിപ്പിച്ചു. വലുതാകുമ്പോൾ ഇങ്ങനെയുള്ള കെട്ടിടങ്ങൾ പണിയുന്ന പേരെടുക്കുന്ന എഞ്ചിനീയർ ആകണം. താനവരെയൊക്കെ തിക്കി തിരക്കി പോയി കണ്ടുപിടിച്ചു. അവരുടെ ജീവചരിത്രങ്ങൾ വായിച്ചു. ചില സമയങ്ങളിൽ അവരുടെയെല്ലാം ജീവിതമാണ് താൻ ജീവിക്കുന്നത് എന്ന് ബോധിപ്പിച്ചു വളർന്നു. വലിയ സ്വപ്നങ്ങൾ കാണാൻ മാത്രമാണ് സൂസന്ന ടീച്ചർ പറഞ്ഞുകൊണ്ടേയിരുന്നത്. ടീച്ചറുടെ ക്ലാസ്സുകളുടെ പ്രത്യേകത എന്താണെച്ചുവെച്ചാൽ ടീച്ചർ ബ്ലാക്ക് ബോർഡിൽ ആശയങ്ങൾ ചിത്രങ്ങൾ സഹിതം വരച്ചു അവതരിപ്പിക്കുവാൻ പറയും. അത് തന്നിൽ വളർത്തിയെടുത്ത ആത്മവിശ്വാസം വളരെ വലുതാണ്. പിൽക്കാലത്ത് ഏത് വലിയ പദ്ധതിക്കും തനിക്ക് ആശയങ്ങൾ അവതരിപ്പിച്ചു അംഗീകാരം നേടിയെടുക്കാൻ ആ പരിശീലനം വളരെയധികം സഹായിച്ചു. ഓരോ പദ്ധതി അവതരിപ്പിച്ചു അംഗീകാരം നേടുമ്പോഴും, ഞാൻ കണ്ണുകൾ അടച്ചു പ്രാർഥിച്ചു ടീച്ചർക്ക് നന്ദി പറഞ്ഞു. 

Read also: പെൺകുട്ടിയുമായി അടുപ്പത്തിലായി, പുറത്തു വന്നത് കൊലപാതകത്തിന്റെ രഹസ്യം...

തന്റെ വിവാഹത്തിന് ടീച്ചർ നിറ സാന്നിധ്യമായിരുന്നു. ടീച്ചറുടെ അനുഗ്രഹങ്ങൾ കൊണ്ടുകൂടിയാകാം എന്റെ പ്രിയ പത്നിക്കും ഒരു ടീച്ചർ ആയി തന്നെ ജോലി ലഭിച്ചു. വളരെ നാളത്തെ വിദേശ വാസത്തിനു ശേഷം ജോലിയെല്ലാം ഉപേക്ഷിച്ചു തിരിച്ചു വന്നു നാട്ടിൽ നിൽക്കുമ്പോൾ മാസത്തിൽ ഒരു തവണയെങ്കിലും ടീച്ചറെ കാണാൻ പോകും. അതൊരു വലിയ സുഖമാണ്. ജീവിതത്തിൽ വേണ്ടതെല്ലാം നേടിക്കഴിഞ്ഞിരിക്കുന്നു. അത് നേടാൻ തന്നെ പ്രാപ്തനാക്കിയ ഗുരുനാഥ നൽകുന്ന സാമീപ്യം തന്നിൽ സൃഷ്ടിക്കുന്ന സ്നേഹവും, കാരുണ്യവും, അനുഗ്രഹങ്ങളും ഒരു പരിധിയുമില്ലാതെ ഒഴുകി നിറയുന്ന നിമിഷങ്ങൾ. അറുപതാം പിറന്നാൾ തിരക്ക് കഴിഞ്ഞപ്പോൾ, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ടീച്ചറെ കാണാൻ വൈകി. ടീച്ചറുടെ വീടിന്റെ പടി കടന്നു ചെല്ലുമ്പോൾ ടീച്ചർ വാതിക്കൽ തന്നെ ഉണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു. തന്റെ കൈകൾ ചേർത്ത് പിടിച്ചു കസേരയിലേക്ക് നടന്നു. ചായയും വിശേഷങ്ങളും പറഞ്ഞു ഇറങ്ങുന്നതിന് മുമ്പ് അറുപതാം പിറന്നാളിന്റെ സമ്മാനമായി ഒരു വലിയ ചിത്രം എനിക്ക് സമ്മാനിച്ചു.

Read also: എന്നും വഴക്ക്, സംശയം; അവസാനം ഡിവോഴ്സിലേക്ക് യുവതിയുടെ ജീവിതം...

ഒരു അഞ്ചാം ക്ലാസ്സുകാരൻ ബ്ലാക്ക് ബോർഡിൽ ഒരു കെട്ടിടത്തിന്റെ ചിത്രം വരച്ചു, അത് ക്ലാസ്സിൽ വിശദീകരിക്കുന്ന ചിത്രം. അമ്പത് വർഷങ്ങൾക്ക് മുമ്പ് ടീച്ചറിന്റെ ഭർത്താവെടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. എനിക്ക്, ഇതിനേക്കാൾ ചേരുന്ന വേറൊരു സമ്മാനവും നിനക്ക് നൽകാൻ ഇല്ല. ഇനി നമുക്ക് കൈമുതലായുള്ളത് ഓർമ്മകൾ മാത്രമാണ്. നാം ജീവിതം തിരിച്ചു പിടിക്കുന്നത് ആ ഓർമ്മകളിലൂടെയാണ്. ഈ ചിത്രമെടുത്ത എന്റെ ഭർത്താവ് നമ്മോടൊപ്പമില്ല, എങ്കിലും ഈ വലിയ ചിത്രത്തിന് പുറകിൽ ചിരിച്ചു നിൽക്കുന്ന അദ്ദേഹത്തെ ഞാൻ കാണുന്നു. സത്യത്തിൽ ഞാൻ സ്തബ്ധനായി നിന്നുപോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ആ കണ്ണുനീർ ടീച്ചറിന്റെ കാൽപാദങ്ങളിൽ വീണപ്പോൾ "എന്റെ കുട്ടീ" എന്ന് പറഞ്ഞു ടീച്ചർ എന്നെ കെട്ടിപ്പിടിച്ചു. തിരിച്ചുപോരുമ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു. "ജീവിതത്തിൽ പുണ്യം ചെയ്തവർക്ക് മാത്രമേ ഈ നിമിഷങ്ങൾ കിട്ടുകയുള്ളൂ". അപ്പോൾ ഞാനവരെ എന്നോട് ചേർത്ത് നിർത്തി ഞാൻ പറഞ്ഞു, "നീയാണ് എന്റെ പുണ്യം".

Content Summary: Malayalam Short Story ' Ozhukipokatha Ormakal ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com