ADVERTISEMENT

പന്ത്രണ്ടു മണിക്കൂർ നേരത്തെ നീണ്ട ജോലി സമയത്തിനു ശേഷമാണു അവൻ അന്ന് റൂമിൽ എത്തിയത്. കുളി കഴിഞ്ഞു മൊബൈൽ എടുത്തു നോക്കുമ്പോഴാണ് വാട്ട്സാപ്പിൽ അമ്മയുടെ മിസ്ഡ് കോൾ. ഉടനെ തിരിച്ചു വിളിച്ചു. സാധാരണ അവനാണ് അങ്ങോട്ട് വിളിക്കാറുള്ളത്. "എന്താ അമ്മേ?" "എടാ ആന്റി ഒരു പെൺകുട്ടിയുടെ കാര്യം പറയുന്നുണ്ട്. അന്വേഷിക്കാൻ പറയട്ടെ.?" "അമ്മേ രണ്ടര മാസത്തെ ലോങ്‌ലീവ് കല്യാണക്കാര്യം പറഞ്ഞാണ് ഒപ്പിച്ചത് ഇനി വീണ്ടും പെണ്ണുകാണാൻ പെട്ടെന്ന് വരലൊന്നും നടക്കില്ലാട്ടാ." "എന്തായാലും ആന്റി നിന്നെ വിളിക്കും നീ തന്നെ പറഞ്ഞോ." അമ്മക്കെന്തോ ഇച്ഛാ ഭംഗം നേരിട്ട പോലെ. പത്തുമിനിറ്റ് തികഞ്ഞില്ല ആന്റിയുടെ കോൾ വന്നു. "ഞാൻ നിനക്ക് നമ്പർ സെന്റ് ചെയ്യാം. നീ ഒന്ന് വീഡിയോ കോൾ ചെയ്തു നോക്കു. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ബാക്കി കാര്യങ്ങൾ ആലോചിക്കാം. ഫാമിലി ആയിട്ടു അറിയാവുന്ന കുട്ടിയാണ്." മനസില്ലാമനസോടെയാണ് അവൻ അവളെ വിളിച്ചത്. അമ്മയാണ് സംസാരിച്ചു തുടങ്ങിയത് പിന്നീട് അവൾക്കു കൈമാറി. 

Read also: എന്നും വഴക്ക്, സംശയം; അവസാനം ഡിവോഴ്സിലേക്ക് യുവതിയുടെ ജീവിതം...

പേര് സ്വാതി. അവൾക്കൊരൽപം നിറം കുറവല്ലേ? പക്ഷെ നല്ല ഐശ്വര്യമുള്ള മുഖം. നല്ല ചിരി. അവനവളെ ഇഷ്ടപ്പെട്ടു. ആദ്യപടിയായി ബന്ധുക്കളെ അങ്ങോട്ടയച്ചു പെണ്ണുകാണല്‍ എല്ലാം മുറപോലെ വേണമല്ലോ? എല്ലാവർക്കും കുട്ടിയെ ബോധിച്ചു. നിറം അവന്റത്രക്കില്ല എന്ന് ചിലർ അടക്കം പറഞ്ഞു. എങ്കിലും പൊതുവിൽ വിധി അനുകൂലം. ചെറുക്കനും പെണ്ണും ഒന്ന് നേരിൽക്കാണാതെ എങ്ങനെയാ? അതെ അത് വേണ്ടത് തന്നെയാണ്. മരിച്ചു പോയ വല്യമ്മയുടെ ഇല്ലാത്ത അസുഖത്തിൽ മഹാനായ അറബി മുതലാളി അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചു. നേരിട്ട് ആദ്യമായി കാണുന്നതിന്റെ ആകാംഷയിലാണ് രണ്ടു പേരും. ഫോണിൽ കണ്ടിട്ടുണ്ട്, ഫോട്ടോയും കണ്ടിട്ടുണ്ട് എങ്കിലും നേരിട്ടൊന്നു കാണണ്ടേ. വീട്ടിൽ അച്ഛൻ, ഇളയച്ഛൻ അമ്മ എല്ലാവരും അവനെ കാണാൻ എത്തിയിട്ടുണ്ട്. ആദ്യ കാഴ്ച്ചയിൽ താനും അവളും മാത്രം മതിയായിരുന്നു എന്ന് അവനു തോന്നി. 

"ഞാൻ സുധീഷ് സ്വാതീടെ ഇളയച്ഛനാണ്. കണ്ടക്ടറാണ്. തൃശൂർ പീച്ചി റൂട്ടില്." "ഞാനും തൃശൂരാണ് വർക്ക് ചെയ്തിരുന്നത് ഗൾഫിൽ പോണേനു മുൻപ്." "മോനെ എവിടെയോ കണ്ട പോലൊരോർമ്മ തോന്നുന്നു." ബന്ധുക്കളുടെ ചോദ്യങ്ങൾക്കു നടുവിൽ ഇരിക്കുമ്പോഴും അവൻ കാത്തിരുന്നത് അവളെ ആദ്യമായി ഒന്ന് കാണാനാണ്. "എന്നാ ഇനി അവളെ വിളിക്കാം." അവൾ ഒരു നീല ചുരിദാറിൽ വാതിൽക്കൽ വന്നു നിന്നു. അവൾ ആദ്യം നോക്കിയത് അവനെ തന്നെയായിരുന്നു. അവളുടെ കണ്ണിലെ പ്രണയത്തിളക്കം അവൻ കാണാതിരുന്നില്ല. അതെ ഇവൾ തന്നെയാണ് തന്റെ പാതി അവൻ തിരിച്ചറിഞ്ഞു. ചാറ്റിങ്ങിലൂടെ അവളെപ്പറ്റി അറിഞ്ഞിരുന്നതുകൊണ്ടോ അതോ ബന്ധുക്കൾ ഒപ്പമുള്ളതിന്റെ അസൗകര്യമോ അവനു അവളോടൊന്നും സംസാരിക്കാനില്ലാതെയായി.

"നിങ്ങളിവിടെ മാറിയിരുന്നു സംസാരിച്ചോളൂ." നടയിലകത്തു നിന്നും ഊണുമുറിയിലേക്കുള്ള ഒരു ചെറിയ ഇടനാഴിയിലെ രണ്ടു കസേരകളിലേക്കു അവരെ ക്ഷണിച്ചുകൊണ്ട് ചേച്ചി അവസരോചിതമായ ഒരിടപെടൽ നടത്തി. ഒരുപാട് പ്രേക്ഷകർക്ക് മുൻപിലുള്ള ഒരു അഭിമുഖത്തിന്റെ ജാള്യത്തിൽ നിന്നും രക്ഷപ്പെടാനായതിൽ അവൻ സമാധാനിച്ചു. "രാവിലെ എപ്പഴാ എത്തീത്?" അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അവൾ ചോദിച്ചു. അയാളുടെ ശബ്ദം ആ ചുണ്ടുകളിൽ നിന്നു അടർന്നു വീഴുന്നത് കാണാനെന്ന പോലെ. "ഏകദേശം എട്ടരയോടെ എയർപോർട്ടിൽ എത്തി." "എന്നെ ഇഷ്ടായോ നേരിട്ടു കണ്ടപ്പോ?" "എന്താ ഇങ്ങനെ ചോദിക്കാൻ? ഇഷ്ടായത് കൊണ്ടല്ലേ കാണാൻ വന്നത്." "അല്ല ചേട്ടന് ഇത്തിരി നിറം കൂടുതലുള്ളോണ്ട് ഒരു സംശയം അതോണ്ടാ." "എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഇങ്ങനൊരാളെയാണ് പ്രതീക്ഷിച്ചത്. സ്വാതിക്കും ഓക്കെ ആണെന്ന് വിചാരിച്ചോട്ടെ?" അവൾ നാണത്തിൽ ഒളിപ്പിച്ച ഒരു പുഞ്ചിരിയോടെ ഒന്ന് മൂളുക മാത്രം ചെയ്തു. 

Read also: അമ്മയുടെ മരണവിവരം അറിയിച്ചുകൊണ്ട് ചേച്ചിയുടെ ഫോൺകോൾ...

ആറു മാസം കഴിഞ്ഞു കല്യാണം. അതുവരെയും പ്രണയകാലം. സ്വപ്നങ്ങളുടെ കലഹങ്ങളുടെ പരിഭവങ്ങളുടെ ഫോൺകാളുകളുടെ ഒരു സങ്കൽപ്പസുന്ദര ലോകം. "വിച്ചുവേട്ടാ ഞാനും ലക്ഷ്മിയും കൂടി നാളെ വടക്കുംനാഥനിൽ പോകുന്നുണ്ട്ട്ടോ." "എന്താ വിശേഷിച്ച്?" "ചുമ്മാ, അവൾ പോകുന്നുണ്ട് അപ്പോ ഒന്ന് പോവാൻ ഒരു മോഹം തോന്നി. ചേട്ടൻ നാട്ടിൽ വന്നിട്ട് വേണം നമുക്കൊരുമിച്ചു പോയി തൊഴാൻ. പിന്നെ നാളെ ഞാൻ സെറ്റുസാരി ഉടുത്തിട്ടാ പോണേ." "ആ കാഴ്ച ഒന്ന് കാണാൻ പറ്റാത്തത് ഭയങ്കര നഷ്ടായിപ്പോയല്ലോ എന്റെ സ്വതിക്കുട്ടി." "എന്റെ മോൻ അവിടെ സമാധാനായിട്ട് ഇരിക്കൂട്ടോ നാട്ടിൽ വരുമ്പോ കാണാം. രാവിലെ ഞാൻ പോകുന്നേനു മുൻപ് ഫോട്ടോ അയച്ചു തരാം അത് നോക്കിയിരുന്നോ വരുന്ന വരെ." "എന്നാ പിന്നെ അങ്ങനെയാവട്ടെ. " രാവിലെ 'ഗുഡ് മോർണിങ്' നൊപ്പം അവളുടെ ഫോട്ടോയും വന്നിട്ടുണ്ട്. സെറ്റുസാരിയും കരിംപച്ച നിറത്തിലുള്ള ബ്ലൗസും ഇട്ടു ചന്ദനക്കുറിയും മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായിരിക്കുന്നു അവൾ. അപ്പോൾ തന്നെ വിളിക്കാൻ അവനു തോന്നി. പിന്നെ അത് വേണ്ടെന്നു കരുതി തിരിച്ചു വരട്ടെ എന്നിട്ടാവാം. അവൻ അക്ഷമയോടെ കാത്തിരുന്നു. 

ഏറെ നേരത്തിനു ശേഷവും അവളുടെ കോൾ കാണാതെയാണ് അവൻ അവളെ വിളിച്ചത്. പക്ഷെ എടുക്കുന്നില്ല. രണ്ടു നമ്പറിലും മാറി മാറി വിളിച്ചു. എടുക്കുന്നില്ല. പിന്നെ വീട്ടിലേക്കു വിളിച്ചു. എൻഗേജ്ഡ് ടോൺ ആണ് ആദ്യം കേട്ടത്. വീണ്ടും വിളിച്ചു. അടക്കി പിടിച്ച കരച്ചിലോടെയാണ് അമ്മ പറഞ്ഞ് തുടങ്ങിയത്. "മോനെ അവൾ പോയെടാ..." അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "എന്താ അമ്മേ എന്താ ഉണ്ടായേ.?" "അവര് തൊഴുതു ഇറങ്ങി ബസ്‌സ്റ്റോപ്പിലേക്കു നടക്കുമ്പോഴാ ഒരു ലോറി.... ബ്രേക്ക്‌ കിട്ടിയില്ലത്രേ... ലക്ഷ്മി ഐസിയുവിൽ ആണ്. സ്വാതി അപ്പൊ തന്നെ...." കരച്ചില് കൊണ്ട് അവർക്കാവാചകം മുഴുമിക്കാൻ കഴിഞ്ഞില്ല... കേട്ടതൊക്കെ ഒരു ദുഃസ്വപ്നം മാത്രം ആയിരുന്നെങ്കിൽ... അവളെ തന്റെ ജീവിതത്തിലേക്ക് വച്ചു നീട്ടിയത് ഇതിനായിരുന്നോ. ഈശ്വരാ എന്തിന് എന്നോടിങ്ങനെ.? ഈശ്വരന്മാർക്കും അസൂയയായിരുന്നോ? ഇത്തരം പൂരിപ്പിക്കാൻ കഴിയാത്ത ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞപ്പോൾ മരിച്ചവനെപ്പോലെ അയാൾ ഇരുന്നു. അൽപനേരത്തിനു ശേഷം അയാൾ തീരുമാനിച്ചു. പോണം അവളെ ഒരുനോക്കു കാണണം ഒരിക്കൽക്കൂടി. തന്റെ മാത്രമെന്ന് വിശ്വസിച്ചവളെ യാത്രയാക്കുന്ന ആ നിമിഷത്തിനായി മനസ്സിനെ പാകപ്പെടുത്തി അയാൾ കാത്തുനിന്നു...

Content Summary: Malayalam Short Story ' Swathi ' Written by Jackson Kodannoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com