ADVERTISEMENT

ഓണം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് കുട്ടിക്കാലത്തെ ഓർമ്മകളാണ്. ഓണപ്പരീക്ഷയും അത് കഴിഞ്ഞുള്ള അവധിയും ബന്ധുവീടുകളിലെ സന്ദർശനവും അടുത്ത ബന്ധുക്കാരുടെ വീട്ടിലേക്കുള്ള വരവും എല്ലാം മായാതെ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. അമ്മ തയ്യാറാക്കുന്ന ഓണസദ്യയുടെ രുചിയേറിയ ഓർമ്മകളും വർണ്ണനാതീതമാണ്. കുറച്ചുകൂടി മുതിർന്ന് ഹൈസ്കൂൾ തലത്തിൽ എത്തിയപ്പോഴാണ് ഓണത്തെയും അതിന്റെ ഐതിഹ്യത്തെയും പറ്റി കൂടുതൽ ഉൾക്കാഴ്ച ലഭിച്ചത്. ആ ഘട്ടത്തിലാണ് സംഘടനാ പ്രവർത്തനത്തിന്റെ ബാലപാഠമായി അഖില കേരള ബാലജനസഖ്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഞങ്ങളുടെ ശാഖയുടെ വാർഷികവും ഓണാഘോഷവും സംയുക്തമായി നടത്തി വന്നിരുന്നു.

അങ്ങനെ ഒരു ഓണക്കാലത്ത്, വീട്ടിൽ നിന്ന് കുറച്ചു ദൂരത്തായി ആണ് ആ വർഷത്തെ ഓണാഘോഷ പരിപാടികൾ ക്രമീകരിച്ചിരുന്നത്. ആഴ്‌ചകൾക്ക് മുമ്പ് തന്നെ പരിപാടിയുടെ നോട്ടീസ് തയാറാക്കി രസീത് ബുക്കുമായി നാട് മുഴുവൻ നടന്ന് പിരിവെടുക്കും. തുടർന്ന് ഉത്രാടം നാളിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങി. ഏഴുമണിക്ക് പതാക ഉയർത്തലോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. എല്ലാ ക്രമീകരണങ്ങളും നടത്തുന്നത് എന്റെ സമപ്രായക്കാർ തന്നെ. കൂടെ കുറച്ച് മുതിർന്നവരും. ആദ്യം നടക്കുന്നത് ഓട്ടം, കസേരകളി മുതലായ ഇനങ്ങൾ. അതിനു ശേഷം കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ പറ്റുന്ന വെള്ളം കുടി, വേപ്പില കഴിക്കൽ തുടങ്ങിയ 'വെറൈറ്റി' ഇനങ്ങൾ. അതിനുശേഷം ഉറിയടി. ഏറ്റവും അവസാനമായി ലളിതഗാനം സിനിമ ഗാനങ്ങൾ തുടങ്ങിയ കലാ മത്സരങ്ങളും. തുടർന്ന് പൊതുസമ്മേളനവും പാട്ടുകൾ, ഡാൻസുകൾ സിനിമ പ്രദർശനം തുടങ്ങിയവയും. 

പലവിധ പരിപാടികളുമായി സമയം പോയതറിഞ്ഞില്ല. വിശപ്പിന്റെ വിളി അറിഞ്ഞത് ഉച്ചയ്ക്ക് മൂന്ന് മണിക്ക്. നേരെ വീട്ടിലേക്ക് ഓടി. ഞാൻ ചെല്ലുന്നതും കാത്ത് അമ്മ വെളിയിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. ചെകിട് പൊട്ടുന്ന വഴക്കും ചൂരൽ കഷായവുമാണ് എന്നെ എതിരേറ്റതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ ആ വർഷത്തെ ഉത്രാടം നാൾ അവിസ്മരണീയമായി കടന്നുപോയി. കാലം ഏറെ മുന്നോട്ടുപോയി. പഠനത്തിന്റെയും ജോലിയുടെയും ഭാഗമായി കർണാടകയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിച്ചിട്ടുണ്ട്. 2011 മുതൽ കുവൈറ്റിലും. നാടുവിട്ടാലും തങ്ങളുടെ സ്വത്വത്തെ മുറുകെ പിടിച്ചു കൊണ്ട് മലയാളികൾ തങ്ങളുടെ ദേശീയ ഉത്സവം ലോകമെമ്പാടും ആഘോഷിക്കുന്നു.

എങ്കിലും എടുത്തു പറയാനുള്ളത് കുവൈറ്റിലെ ഓണാഘോഷമാണ്. ആഗസ്റ്റ് മാസം അവസാനം മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ. സുഹൃത് സംഘങ്ങളും സംഘടനകളും സഹകരിച്ച സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രഘോഷിച്ച്  നടത്തുന്ന ഈ ആഘോഷ പരിപാടികൾ നന്മയുടെ ഉത്തമ മാതൃക തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com