ADVERTISEMENT

കാക്കകൾ ആർക്കോ വേണ്ടി കലാപമുണ്ടാക്കുന്നു.. മാസങ്ങളായി വളർച്ച തൊടാതെ വെള്ളത്തിലിരിക്കുന്ന ചെടിയെ സൂര്യനെ കാണിക്കാൻ വേണ്ടി മാത്രം തുറന്നിട്ട ഒറ്റ ജനൽ പാളി വെയിലിനൊപ്പം ചുറ്റുമുള്ള ശബ്ദ കോലാഹലങ്ങളെയെല്ലാം ആവുന്ന വണ്ണം മുറിയിലേക്കാനായിച്ചു. പാതിയിരുട്ട് വീണ മുറിയും നിശബ്ദതയുമപ്പോൾ എന്നെ വല്ലാതെ മോഹിപ്പിച്ചു.. തറവാട്ടിലെ വെളിച്ചം ചെല്ലാത്ത അറകളിൽ മൂടി പുതച്ചു കിടക്കുന്ന തുലാ വർഷ വൈകുന്നേരങ്ങളോർമിപ്പിച്ചു.. ഇരുട്ട് മുറികളോട് അന്ന് തോന്നിയ ഇഷ്ടം.. ഇടി മുഴങ്ങി തുടങ്ങുമ്പോൾ കേറിയാൽ പിന്നെ എത്ര പെരുമഴ പെയ്താലും കാറ്റ് വീശിയാലും അറിയാതെയുള്ള കിടത്തം.. ഇരുട്ട്.. നിശബ്ദമായ കൂരിരുട്ടിൽ നിന്നെണീറ്റ് പുറത്തിറങ്ങി നോക്കുമ്പോൾ മഴ തോർന്നു മാവില വീണു നിറഞ്ഞ മുറ്റത്തു, പെയ്തൊഴിഞ്ഞ മഴക്ക് ശേഷം പരക്കുന്ന പൊൻവെളിച്ചം..

കാക്കകൾ എവിടേക്കോ പാറിപ്പോയി.. അടുത്തത് ചിതലകളുടെ ഊഴമാണ്.. കൂടെ അടക്കാ കുരുവികളും കാരാം ചാത്തനും, മൈനയുമെല്ലാം ഏറ്റുപിടിക്കുന്നുണ്ട്.. ഈ കിളികളെല്ലാം ഉള്ളിടത്തോളം നിശബ്ദതയെന്നൊരു വാക്ക് ഈ പരിസരത്തിന്റെ നിഘണ്ടുവിലില്ലെന്ന് എനിക്കുറപ്പായി.. ലാപ്ടോപ്പിൽ മരവിപ്പിച്ചു നിർത്തിയ ഏതോ മനുഷ്യനും, 17ആം പേജ് ൽ വായന നിലച്ച "വേശ്യകളേ നിങ്ങൾക്ക് ഒരമ്പലവും" എന്നെ നോക്കിയിരുന്നു.. റബ്ബർ മരങ്ങൾക്കിടയിലൂടെ പടി പടിയായി വെളിച്ചം പറഞ്ഞയക്കുന്ന ഏറ്റോം മേലെ തട്ടിൽ തുറസായി പതിഞ്ഞു വീണു കിടക്കുന്ന സൂര്യനെ ഞാനും നോക്കിയിരുന്നു.. തലേന്ന് വായിച്ചു തീർത്ത നോവലിലെ കഥാപാത്രങ്ങൾ വിട്ടു പോവാതെ അലട്ടുന്ന മനസിന്‌ പുതിയ പുസ്തകത്തിൽ തുടർച്ച കണ്ടെത്താൻ സമയം അനിവാര്യണെന്ന് തോന്നി.. ഞാൻ കിളികളെ കേട്ടിരുന്നു.. റബ്ബർ മരങ്ങളുടെ തണലിനിടയിലൂടെ വെയിൽ ചിത്രം വരച്ചിരിക്കുന്നു.. ചേരി മാവിന്റെ കണ്ടം, പേരക്ക കണ്ടം, ചോടല കണ്ടം, പറിങ്കി മാങ്ങാ കണ്ടം.. തട്ട് തട്ടായി കെടന്ന ഓരോ തൊടിക്കും പേരുണ്ടായിരുന്നു.. ഇന്നോരൊറ്റ പേരെ ഉള്ളു.. റബ്ബർ തോട്ടം! മാവും പേരയും പറിങ്കി മാവുമെല്ലാം റബ്ബർ മരങ്ങൾക്ക് വഴി മാറി..

പണ്ടതിലൂടെ ചാടി നടന്ന് തന്റെ സമയങ്ങളെല്ലാം സന്തോഷങ്ങളാക്കിയിരുന്ന ഒരു പെൺകുട്ടിയെ പൊടുന്നനെ ഞാനോർത്തു. കാലത്തിന്റെ അതിദൂര ഓട്ടപ്പന്തയത്തിൽ ഞാനുമവളും തമ്മിലുള്ള അകലമിങ്ങനെ കൂടി കൂടി വരുന്നെന്നു തോന്നി.. സത്യമായിരുന്ന സന്തോഷങ്ങളെ ഉപേക്ഷിച്ചുള്ള ഓട്ടമായിരുന്നതെന്ന് തീർച്ച! മാറ്റത്തിനു കൂട്ടാക്കാത്തത് എന്തൊക്കെയോ എന്നെ നോക്കി ചിരിച്ചു.. പക്ഷെ അതും മറന്ന് പോയതാണ്- കണ്ണിന്റെ മുന്നിൽ കണ്ടിട്ടും മറന്ന് പോയത്... രാവന്തിയോളം കാവലിരുന്നിരുന്ന പഞ്ചാരമാവിന്നും പൂവിട്ടൊരുങ്ങി ഒരു മാമ്പഴക്കാലത്തെ കാത്ത് നിൽക്കുന്നു.. ഇനിയൊരു കൊയ്ത്തുകാലമില്ലെന്ന് ഒറപ്പിച്ചാവാം നെൽപാടം വാഴത്തോട്ടങ്ങളെ പേറുന്നു. പഞ്ചാരമാവിനെ ചുറ്റി പറ്റിയായിരുന്നു വേനലവധിയുടെ 2 മാസങ്ങളിൽ ഏറെയും കടന്നു പോയിരുന്നത്. തറവാട്ടിൽ അന്ന് ഞങ്ങൾ 5 കുട്ടികൾ.. ആദ്യം വീഴുന്ന മാങ്ങ ഏറ്റവും മൂത്തയാൾക്ക്.. രണ്ടാമത് വീഴുന്ന മാങ്ങയ്ക്ക് അവകാശിയാണ് ഞാൻ.. ആ മാവ് ഒരിക്കലും ഞങ്ങളെ അക്ഷമരാക്കിയിട്ടില്ല, കാത്തിരുന്നു മുഷിപ്പിച്ചിട്ടുമില്ല.. ഞങ്ങൾ 5 പേരങ്ങനെ മാങ്ങാ വീഴുന്നതും കാത്ത് കുത്തിയിരിക്കുമ്പോൾ മാവിന്റെ ചോട്ടിൽ നാട്ടിലെ മറ്റു കുട്ടികൾ വരുന്നതിൽ കനത്ത അമർഷം ഉണ്ടായിരുന്നു.. അതിന്റെ പേരിൽ കാണിച്ചു കൂട്ടിയ, അന്ന് അതി ബുദ്ധിയെന്നും ഇന്നോർക്കുമ്പോ ആന മണ്ടത്തരമെന്നും തോന്നുന്ന കാര്യങ്ങൾ ഒരുപാടുണ്ട്...

മാങ്ങ ഇല്ലെങ്കിൽ മേലെ തൊടിയിലെ പേര മരം. വലിയ 2 കൊമ്പുള്ള മരത്തിന്റെ ഒരു കൊമ്പ് എന്റേം ഒന്ന് ചിക്കുന്റേം.. അതിൽ വലിഞ്ഞു കേറി ഇരുന്നു വാ മുറിയും വരെ പേരക്ക പറിച്ചു തിന്നു തീർത്ത ദിവസങ്ങളും കുറച്ചല്ല.. എല്ലാത്തിനുമൊടുവിൽ ഞാനും അനിയനും തമ്മിൽ ഒരു അടി കൂടൽ തെറ്റാത്ത പതിവാണ്.. ഒരിക്കൽ കൈയ്യിൽ കിട്ടിയ പൗഡർ ടിൻ എടുത്ത് അവന്റെ മുഖത്ത് അടിച്ചപ്പോ പല്ലിളകി ചോര വന്നു സീൻ വഷളായതോടെ അമ്മേടെ കൈയ്യിൽ ന്ന് കണക്കില്ലാത്ത അടി എനിക്കും കിട്ടി.. അന്നെല്ലാവരും വീട്ടിൽ പോയപ്പോളും സന്ധ്യ വരെ കരഞ്ഞു അവിടെ തന്നെ ഇരിക്കേണ്ടി വന്നു -ഒറ്റയ്ക്ക്.. സാറ്റ് കളിയോട് ഹരം തോന്നി തുടങ്ങിയത് തറവാട്ടിലെ നിഗൂഢമായ ഇടനാഴികളിലും ഇരുട്ട് നിറഞ്ഞ മുറികളിലും കയറി ഒളിച്ചിരിക്കുമ്പോളാണ്.. ഇരുണ്ട ഇട നാഴിയിലും അറകൾ പോലെ ഇടുങ്ങിയ മുറികളിലും അന്നും വല്യമ്മയുടെ കണ്ണ് വെട്ടിച്ചാണ് ഒളിച്ചിരിക്കാൻ കയറിയിരുന്നത്.. തറവാട് എനിക്ക് കൗതുകമാവുന്നതും ആരുമധികം ചെല്ലാത്ത മുറികളും മൂലകളും കാണാണമെന്ന് തോന്നുന്നതും പുതിയ വീട് വെച്ച് മാറി പോയ ശേഷമാണ്... മുകളിലെ നിലയിൽ കേറി പത്തായവും പത്തായപുരയും കാണാൻ പൂതി തോന്നി ചെന്ന് നോക്കുമ്പോൾ കുത്തനെയുള്ള മരക്കോണിയും പകുതി ദ്രവിച്ച പടികളും ആ പൂതിയെ പടിയിറക്കി വിടും..

6 വയസ് വരെ അവിടെ താമസിച്ചപ്പോൾ ഉമ്മറക്കോലായിയും അടുക്കളയും ഞങ്ങടെ മുറിയും അടുക്കള കോലായിൽ നിഷ്കളങ്കനായി കിടന്നുറങ്ങുന്ന ഇക്രുവും മാത്രമായിരുന്നെന്റെ ലോകം.. അതിനപ്പുറത്തേക്ക് ഉള്ളതെല്ലാം കേട്ടറിവ് മാത്രം.. ഇക്രു നാട്ടിലെ വില്ലനായിരുന്നു.. അത് വഴി പോവുന്നവരുടെയൊക്കെ പേടി സ്വപ്നം.. ഞങ്ങൾ തമ്മിൽ ഓർക്കത്തക്ക ആത്മബന്ധമില്ലായിരുന്നെങ്കിലും അവന്റെ അവസാന രാത്രി ഞാനെന്നുമോർക്കും.. പ്രായാവശതയിൽ അവസാന ശ്വാസം വലിക്കുന്ന അവനു അന്നെല്ലാവരും ഉറങ്ങാതെ, കഴിക്കാതെ കാവലിരുന്ന ആ രാത്രി, ആ രാത്രി പുലർന്നതിൽ പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല അന്നവിടെ തീർത്തും ഒരു മരണ വീടായിരുന്നു.. ഇന്നും നായ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് പലരും കയറി വരുമ്പോൾ അവന്റെ കടി കിട്ടിയവരുടെ എണ്ണം ഇപ്പോഴും അമ്മ എണ്ണി പറയും.. പത്രം നാലുപാട് എറിഞ്ഞു ഓടിയിരുന്ന പത്രക്കാരൻ പയ്യനെ മാത്രം ഞാനും ഓർക്കുന്നു..

സ്കൂളിൽ പോവാൻ മടിച്ചു കള്ളപനിയും വയറുവേദനയും വരുന്നത് വയലിൽ കാള പൂട്ടാൻ വരുമ്പോഴായിരുന്നു.. കൊമ്പ് കൂർപ്പിച്ച വെളുത്ത കാളകൾ തീർത്തും ശാന്തതയോടെ വയലിലൂടെ ചുറ്റി നടക്കുന്നതും കലപ്പ മണ്ണിൽ പൂണ്ടു മറിയുന്നതും അന്നെനിക്ക് കൗതുകകാഴ്ച്ചയായിരുന്നു.. നനവും വെള്ളവും ഉള്ള പാടത്ത് ട്രാക്ടർ ഉഴുതുമറിക്കുമ്പോൾ കിട്ടുന്ന കുഞ്ഞു മീനുകളെ പിടിച്ചു കുപ്പിയിലാക്കി വീട്ടിൽ കൊണ്ട് വെക്കും.. അമ്മ എനിക്ക് തിന്നാൻ തരുന്നത് എല്ലാം ഞാൻ അവർക്കും കൊടുത്താലും രണ്ട് ദിവസം കൊണ്ട് എല്ലാം ചത്തു പൊങ്ങുന്നതിന്റെ കാരണമാലോച്ചാവും പിന്നീടുള്ള രാത്രികളിൽ ഉറങ്ങിപോവുന്നത്.. ഞാറു മുളപ്പിച്ചു വരി തെറ്റാതെ ചെളിയിൽ പൂഴ്ത്തി നടുന്നത് തൊട്ട് അത് കൊയ്തെടുത്തു മെതിക്കുന്നത് വരെ ഞങ്ങൾക്ക് ഉത്സവമായിരുന്നു.. ഒടുക്കം അമ്മയും വല്യമ്മമാരും നെല്ല് ചാക്കിലാക്കി പത്തായത്തിൽ കൊണ്ട് നിറക്കുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കൊല്ലം കൂടും തോറും ഒരേ പുതുമയോടെ ഞങ്ങൾ നോക്കി കണ്ടു.. കൊയ്തെടുത്ത ശേഷമുള്ള വൈക്കോൽ ഉണക്കാൻ മുറ്റത്താകെ നിരത്തുമ്പോൾ അതിൽ ചാടി മറിയുന്നതായിരുന്നു കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടം.. എത്ര ചൊറിഞ്ഞാലും വീണ്ടും പോയി ചാടാൻ തോന്നുന്ന എന്തോ ഒരു രസം അന്നതിലുണ്ടായിരുന്നു.. തൊടിയിലെ പണിക്കാർക്കൊപ്പം സൊറ പറഞ്ഞിരുന്നും, അവരെ ചോറിനും ചായക്കും വിളിക്കാൻ പാടത്തേക്കും പറമ്പിലേക്കും ചാടി നടന്നും ഒഴിവു ദിവസങ്ങളെത്ര പെട്ടെന്ന് തീർന്നു പോവാറുണ്ടായിരുന്നു!!

ഇന്ന് വിരസമായ സമയങ്ങളെ തള്ളി നീക്കാൻ പാടുപെടുമ്പോൾ ചുറ്റുപാടുകളിൽ മറന്നു വച്ച എന്നെ ഞാൻ വീണ്ടും കണ്ടുമുട്ടാറുണ്ട്. ഇന്നസാധ്യമായ പല സന്തോഷങ്ങളും ചിരികളും ഓർത്തെടുക്കാറുണ്ട്..

Content Summary: Malayalam Memoir ' Otta Janalpaliyile Bhoothakalam ' Written by Sreeshma Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com