ADVERTISEMENT

സ്വപ്ന സഞ്ചാരികളേ ഇതിലേ..

കാണാം കണ്ണൂരിലെ മഹാത്ഭുതം.

മനോഹരം, മാടായിപ്പാറയിലെ 

മായക്കാഴ്ചകൾ, ഋതുഭേദങ്ങളിലെ 

വർണ്ണക്കുടമാറ്റങ്ങൾ.
 

മഴക്കാലങ്ങളിൽ പച്ചപ്പരവതാനി

വിരിച്ച പുൽ മൈതാനം.

ഓണക്കാലത്ത് കൃഷ്ണപ്പൂവും 

കാക്കപ്പൂവും നീലപ്പട്ട് പുതപ്പിക്കുന്ന

സഞ്ചാരികളുടെ സ്വർഗ്ഗം.

വേനലിൽ ചുട്ട കാരിരുമ്പിന്റെ തീനിറം.
 

പുൽനാമ്പുകളിൽ കൊച്ചുതിരയിളക്കി

മെല്ലെ വീശുന്ന കാറ്റ്.

എരിവേനൽ ചൂടിലും വറ്റാക്കുളങ്ങൾ.

പരശ്ശതം പൂമ്പാറ്റകളും പക്ഷികളും

സസ്യജാലങ്ങളും സംഗമിക്കുന്ന 

ജൈവ രഹസ്യങ്ങളുടെ നിധി കാക്കുന്ന

പാറക്കെട്ടുകൾ.
 

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ്

വിശ്വാസത്തിന്റെ വിളക്കുതെളിക്കുന്ന

കാവിൽ ഉറഞ്ഞാടുന്ന മാരിത്തെയ്യങ്ങളുടെ പുറപ്പാട്.

പ്രകൃതിയുമായുള്ള പൊക്കിൾക്കൊടിബന്ധം

വിളംബരം ചെയ്യുന്ന കാർഷിക സംസ്കൃതിയുടെ

കതിരുവെക്കും തറയും കലശത്തിറയും

കൃഷ്ണപ്പാട്ടും കളരിയും പൂരക്കുളിയും

വസന്തോത്സവവും മുടക്കാത്ത

പ്രാക്തന അനുഷ്ഠാനങ്ങൾ പറയും

ഒരു ദേശപ്പെരുമയുടെ പുരാവൃത്തം.
 

യവനനും ജൂതനും അഭയമരുളിയ

കുന്നിൻ ചെരിവുകൾ.

ടിപ്പുവിന്റെ പടയോട്ടങ്ങളും

പോർച്ചുഗീസ് അധിനിവേശവും

അതിജീവിച്ച കോലത്തുനാടിന്റെ

കോട്ട കൊത്തളമായ പീഠഭൂമി.

കുന്നിൻ നിറുകയിൽ നിന്ന് കാണാം

പടിഞ്ഞാറ് ഏഴിമലയിലെ വിസ്മയ

സൂര്യാസ്തമയവും തെക്കുകിഴക്കെ 

ചെരിവിൽ പഴയങ്ങാടിപ്പുഴ വഴിയുന്നഴകും!
 

"ഋതുക്കൾ നമുക്കായ് പണിയും 

സ്വർഗ്ഗത്തിൽ" എന്ന് കവി പാടിയത് 

ഈ കുന്നിൻ ചെരുവിലിരുന്നാണ് 

എന്ന് തോന്നിപ്പോകും.

വർണ്ണനാതീതമായ ഈ സൗന്ദര്യ 

തീരത്തെ വസന്ത വനദേവതയുടെ 

കോവിലിൽ അക്ഷരപ്പൂക്കളാൽ

ലക്ഷാർച്ചന.

English Summary:

Malayalam Poem ' Madayipparayile Neelavasantham ' Written by Sandhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com