വൃദ്ധയെ എങ്കിലും വെറുതെ വിടൂ; ഹേമമാലിനിയോട് വിമർശകർ
Mail This Article
എസിയിലെ യാത്ര, ചൂട് കണ്ണിനെ തളർത്താതിരിക്കാൻ സൺ ഗ്ലാസ്, ജനങ്ങളെ അഭിസംബോധന ചെയ്യാൻ സൺ റൂഫുള്ള എസ്‌യുവി, പ്രസംഗത്തിനായി വെയിലു കൊള്ളേണ്ട, കുടയുമായി അംഗരക്ഷകർ വെയിൽകൊണ്ട് എസ്‌യുവിയുടെ സൈഡ് ബാറിൽ ചവിട്ടി നിൽക്കും – സിനിമയിലെ കാഴ്ചകളല്ല, സിനിമാ നടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ചകളാണിത്. യുപിയിലെ മഥുര മണ്ഡലത്തിൽനിന്നു രണ്ടാംവട്ടം ജനവിധി തേടുന്ന, ബോളിവുഡിന്റെ രോമാഞ്ചമായിരുന്ന പഴയകാല നായിക ഹേമമാലിനിയുടെ പ്രചാരണത്തിലെ കാഴ്ചകളാണിവ. അതേസമയം, ഹേമയുടെ ‘ആഷ് പോഷ്’ പ്രചാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.
ഹേമമാലിനിയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രമാണ് വീണ്ടും വിവാദങ്ങൾക്കു വഴിവച്ചത്. തലയിൽ വലിയൊരു വിറകുകെട്ടുമായി നിൽക്കുന്ന വൃദ്ധയ്ക്ക് അരികിൽ വോട്ട് ചോദിക്കുന്ന നടി. ഈ ചിത്രം രാഷ്ട്രീയ–സാമൂഹ്യരംഗത്തെ പ്രമുഖർ അമർഷത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
മഥുരയിലെ ഗോവർധനിൽ പാടത്തുകൂടി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങളും ട്വിറ്ററിൽ തരംഗമായിരുന്നു. തണുത്ത കാറ്റ് പുറപ്പെടുവിക്കുന്ന കൂളർ സംവിധാനം ഉപയോഗിച്ചായിരുന്നു താരത്തിന്റെ ട്രാക്ടർ പ്രചാരണം. ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായിരുന്ന ഒമൽ അബ്ദുല്ലയും ഹേമയെ വിമർശിച്ചു രംഗത്തെത്തി
മഥുര മണ്ഡലത്തിലെ പ്രചാരണം ഹേമമാലിനി ‘സ്റ്റൈലിഷ്’ ആയി ആരംഭിച്ചത് ഗോതമ്പു പാടത്ത് വിളവെടുത്തു കൊണ്ടായിരുന്നു. സ്വർണ നിറമുള്ള സാരി ധരിച്ച് ഗോവർധൻ ക്ഷേത്രയിലെ പാടത്തു വിളവെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഹേമ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകളോടു സംസാരിക്കാൻ കിട്ടിയ അവസരമാണിതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
‘ഡ്രീം ഗേൾ’ എന്നറിയപ്പെടുന്ന ഹേമയെ ‘ഡ്രാമാ ഗേൾ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശകർ വിശേഷിപ്പിച്ചത്. ജയിപ്പിച്ചുവിട്ട മണ്ഡലത്തെ 5 വർഷമായി തിരിഞ്ഞുനോക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്യാമറയ്ക്കു മുന്നിലെത്തിയെന്നായിരുന്നു വിമർശനം. ഹെലിക്കോപ്റ്ററിൽ ഇവർ പാടത്തിനു സമീപം വന്നിറങ്ങുന്ന ചിത്രവും പുറത്തുവന്നിരുന്നു.
എന്നാൽ താനൊരു സെലിബ്രിറ്റിയാണെന്നും നടിയാണെന്നും മുംബൈയിൽ ഇത്തരം കാര്യങ്ങൾ താൻ കാണാറില്ലെന്നുമാണു വിമർശനങ്ങളോട് അവർ പ്രതികരിച്ചത്. ‘ഗ്രാമങ്ങളിൽ പോകുമ്പോഴാണ് ഇത്തരം സാഹചര്യങ്ങൾ കാണുന്നത്. അതെനിക്ക് ഇഷ്ടമാണ്. ഇനി ഞാൻ അഭിനയിച്ചതാണെങ്കിൽ അതും രസമുള്ളതായിരുന്നു. അതിലെന്താണ് തെറ്റ്? മുംബൈയിൽ ഇത്തരം ചിത്രങ്ങൾ കാണുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. ഭർത്താവായ ധർമേന്ദ്രയ്ക്കും സന്തോഷമായി. വളരെ ഭംഗിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു’ – അവർ കൂട്ടിച്ചേർത്തു.
ബിജെപി ആശയങ്ങളോട് താല്‍പര്യമുണ്ടായിരുന്ന ഹേമ മാലിനി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുന്‍പേ പാര്‍ട്ടിക്ക് വേണ്ടിയുളള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബോളിവുഡിലെ പ്രമുഖ താരമായ വിനോദ് ഖന്ന 1999ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
വിനോദ് ഖന്നയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങുന്നത് വഴിയാണ് ഹേമ മാലിനിയും രാഷ്ട്രീയത്തിലേക്ക് പതുക്കെ ചുവട് വെച്ച് തുടങ്ങിയത്. പഞ്ചാബിന്റെ മരുമകളായി തന്നെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഹേമ മാലിനി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. രാഷ്ട്രീയവും കലയും ഒരു പോലെ ചേര്‍ത്ത് പിടിക്കാനായിരുന്നു ഹേമ മാലിനിക്ക് താല്‍പര്യം. 2004ല്‍ ഔദ്യോഗികമായി ഹേമ മാലിനി ബിജെപിയില്‍ അംഗമായി.