സഹപ്രവർത്തകനേറ്റ അപമാനം, ആദ്യം തിരസ്ക്കരിച്ചു; ‘അമ്മ’യുടെ കഥ ജനറൽ ബോഡിയിൽ പറഞ്ഞ് സുരേഷ് ഗോപി
![suresh-gopi-amma സുരേഷ് ഗോപി. ചിത്രത്തിനു കടപ്പാട്( www.youtube.com/@MovieWorldMedia)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
27 വർഷങ്ങൾക്കു ശേഷം ശേഷം ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങിലെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയില്‍ ഞായറാഴ്ച നടന്ന ജനറൽ ബോഡിയിലാണ് സുരേഷ് ഗോപി എത്തിയത്. താരസംഘടനയുടെ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറൽ ബോഡിയിൽ വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപ് എത്തിയ സുരേഷ് ഗോപി തന്റെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച തങ്ങളുടെ അംഗത്തിനെ സംഘടന അനുമോദിക്കുകയും തുടർന്ന് സുരേഷ് ഗോപി വിശദമായി യോഗത്തിൽ സംസാരിക്കുകയും ചെയ്തു. യോഗത്തിൽ സുരേഷ് ഗോപി സംസാരിച്ചത് ഇങ്ങനെ.
.
‘‘പൊതുവേ വാചാലനായ, നല്ലതും ചീത്തയുമായ ഒരു സ്വഭാവത്തിന് ഉടമയാണ് ഞാൻ. എന്റെ വാചാല സ്വഭാവത്തിന് ചങ്ങല വീണിരിക്കുകയാണ് ഇപ്പോൾ. വേദിക്കു പുറത്തു നിൽക്കുമ്പോഴും നന്നായി സംസാരിക്കാൻ പറ്റുമെന്ന് വിചാരിച്ചു. ഇങ്ങനെയുള്ള കൂട്ടങ്ങളിൽ ചെന്നുപെടുമ്പോൾ വല്ലാത്തൊരു പൂട്ട് വീഴും. നമ്മൾ വർഷത്തിൽ ഒരു ദിവസം മാത്രം സംഘടിപ്പിക്കുന്ന സൗഹൃദ ദിവസമാണിന്ന്. 1997–ലെ ഇലക്‌ഷനിൽ ആദ്യത്തെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇതുപോലൊരു വേദിയിൽ നിന്നായിരുന്നു എന്നാണ് എന്റെ ഓർമ. അതിനു ശേഷം എനിക്ക് ഈ വേദി കൈമോശം വന്നതാണ്. അതും ഈ വോട്ടിനു ഒരു വലിയ കാരണമാണ്.
ഒരു വ്യക്തി എന്ന നിലയ്ക്ക് സമൂഹത്തിന്റെ മുന്നിൽ, സമൂഹത്തിന്റെ ഒരു വലിയ ഹൃദയത്തിന്റെ പരിച്ഛേദത്തിലേക്ക് കടന്നുചെല്ലാനും അവിടെ പല തലങ്ങളിൽപെടുന്ന ആളുകളുടെ ഹൃദയത്തിൽ പ്രതിഷ്ഠാസ്ഥാനം ലഭിക്കുക, ഇതൊക്കെ അപൂർവങ്ങളായ സംഭവങ്ങളും അവകാശങ്ങളും നേട്ടങ്ങളുമല്ല. എല്ലാവർക്കും അത് ലഭ്യമാകട്ടെ. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ ഇന്ന് ഉത്തരവാദിത്വത്തിന്റെ പേരിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ, ഞാനിപ്പോൾ സൂചിപ്പിച്ച പല തലങ്ങളിലൂടെ സഞ്ചരിച്ച് ആ സ്ഥലങ്ങളിലെല്ലാം എത്തുന്നതിനു എന്റെ കൂടെ വർത്തിച്ച, സിനിമാ മേഖലയിലെ തന്നെ ഒരുപാട് കലാകാരന്മാരുടെയും കലാകാരികളുടേയുമൊക്കെ, അത് അഭിനയത്തിൽ മാത്രമല്ല ചായ കൊണ്ട് തന്ന കുട്ടികൾ അടക്കം ഒരുപാടു പേരുണ്ട്. എന്റെ സ്കൂൾ കാലം മുതൽ എന്റെ ഗുരുക്കന്മാരെല്ലാം എന്റെ ഹൃദയത്തിൽ ഒരുക്കിയ അന്തരീക്ഷം, നല്ല സുഹൃത്തുക്കളുടെ അന്തരീക്ഷം, ഞാൻ പഠിച്ചു വളർന്ന കൊല്ലത്തെ ആ ഗ്രാമത്തിലെ നിഷ്കളങ്കതയുമൊക്കെ ഉണ്ട്.
ഒരുപക്ഷേ ഇന്നത്തെ കുട്ടികൾക്ക് വഴിതെറ്റാനുതകുന്ന അന്തരീക്ഷത്തിൽ അതിനു ചോദ്യചിഹ്നമാകുന്ന തരത്തിലുള്ള നല്ലൊരു സൗഹൃദാന്തരീക്ഷം ഉണ്ടായിരുന്നു അവിടെ. എന്റെ വളർച്ചയ്ക്ക് മാത്രം വേദിയൊരുക്കുന്ന ഒരുപാടു സുഹൃത്തുക്കൾ. ഇത് തന്നെ കോളജ് അധ്യയന കാലത്തും ഉണ്ടായിരുന്നു. സിനിമയിൽ എത്തുമ്പോഴേക്കും ഞാൻ എന്ന വ്യക്തിയെ ഈ സമൂഹത്തിനു വേണ്ടി ഒരു കലാകാരനെന്ന നിലയ്ക്ക് ഒരുക്കിത്തീർത്ത ഒരു വലിയ സമൂഹമുണ്ട്. ഞാൻ പറയുന്നത്, ഗുരുക്കന്മാരെയോ എന്റെ അച്ഛനെയും അമ്മയെയും മറന്നുകൊണ്ടോ ഒന്നുമല്ല. അവർക്കും വലിയ സ്ഥാനമുണ്ട്. അതുപോലെ എന്നെ വിശ്വസിച്ച് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയുണ്ട്. എന്റെ നേട്ടങ്ങളുടെയെല്ലാം തിളക്കം എനിക്ക് അവൾക്കും അവളെനിക്ക് സമ്മാനിച്ച കുഞ്ഞുങ്ങൾക്കും സമ്മാനിക്കാൻ സാധിച്ചു.
ഞാനെന്ന ഒരു വ്യക്തിയെ ഇത്തരത്തിൽ വാർത്തെടുത്തതിൽ സിനിമ എന്ന കലയ്ക്ക് ഒരു വലിയ പങ്കുണ്ട്. അതിന്റെ വലുപ്പവും ആഴവും ഒന്നും അളക്കാൻ പറ്റാത്തതാണ്. ഞാൻ ചെയ്ത ഓരോ കഥാപാത്രങ്ങളും സമൂഹം ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രത്തിലേക്ക് വളരാൻ എന്നെ സഹായിച്ചു. ഞാനിവിടെ ആദ്യം ഓർക്കേണ്ടത് എന്റെ ഒരുപാട് തല്ലു വാങ്ങിയിട്ടുള്ള, എതിർവശത്തു നിന്ന ഒരുപാട് കലാകാരന്മാരെയാണ്. എല്ലാവരുടെയും പേര് എടുത്തു പറയാൻ കഴിയില്ലെങ്കിൽ പോലും, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ്. വർഗീസ്, നരേന്ദ്ര പ്രസാദ് ഇവരൊക്കെ. ഇവരുടെയെല്ലാം തുടക്കകാലത്തിൽ ബന്ധം ഉറപ്പിച്ച് അഭിനേതാക്കളെ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന് 92–ൽ ആഗ്രഹിക്കുകയും ഒരു സഹപ്രവർത്തകന് ഏറ്റ അപമാനത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ ഒരു സംരംഭം വേണം എന്ന് അപേക്ഷിക്കുകയും അന്ന് ആ അപേക്ഷ തിരസ്കരിക്കപ്പെട്ടെങ്കിലും 94 ഏപ്രിൽ മെയ് മാസങ്ങളിൽ ആ വേദി ശക്തമായ തുടക്കത്തോടെ ഒരുങ്ങുകയായിരുന്നു. ആ വേദിയുടെ പേര് ‘അമ്മ’.
വ്യക്തികളുടെ ജീവിതത്തെ സ്വാധീനിച്ച് അവരുടെ സ്വഭാവും പോലും രൂപപ്പെടുത്തുന്ന ഒരു മാധ്യമം എന്ന നിലയിൽ സിനിമയുടെ സ്വാധീനം വലുതാണ്. സിനിമയിൽ എന്റെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ അത് സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ സാധിച്ചു എന്ന് പറയുന്നിടത്താണ് ഒരു വ്യക്തി എന്ന നിലയിൽ ഒരു ബലം എനിക്ക് പകർന്നു കിട്ടാൻ കാരണമായത് കാക്കി എന്നത് വലിയൊരു ഘടകമാണ്. ആ കാക്കി ഞാൻ ഈ വേദിയിൽ നിന്നുകൊണ്ട് ആദരവോടെ ഓർക്കുകയാണ്. അങ്ങനെ എണ്ണിയെണ്ണി ഒരു പ്രസംഗത്തിനു ലിസ്റ്റ് വച്ച് പറയേണ്ട രീതിയിൽ വലിയൊരു ലിസ്റ്റ് ഇവിടെയുണ്ട്.
ഞാൻ സിനിമയിൽ വന്ന കാലത്ത് ആദ്യമായി സഹകരിക്കുകയല്ല, പെരുമാറാൻ നിന്നു തന്ന വളർന്നു വരുന്ന സൂപ്പർ സ്റ്റാർ ആയിരുന്നു മോഹൻലാൽ, ഇപ്പോഴത്തെ നിങ്ങളുടെ അധ്യക്ഷൻ. തൊട്ടടുത്ത് മുറി ഉണ്ടായിരുന്നെങ്കിലും മിക്ക ദിവസവും അദ്ദേഹത്തിന്റെ മുറിയിലായിരുന്നു ഉറക്കം, അതിനുശേഷം കുറച്ച് കൂടുതൽ അടുത്ത മമ്മൂക്ക ആയാലും, പിന്നെ സിദ്ദീഖ്, വിജയരാഘവൻ, മോഹൻജോസ് അങ്ങനെ ഉള്ളവരുടെ കൂട്ട് കിട്ടി. ഇതാണ് എന്റെ കുടുംബം എന്ന തോന്നലിൽ നിന്ന് ഇന്ന് ‘അമ്മ’യിലെ നേരിട്ടോ അല്ലാതെയോ ഒരു വലിയ കുടുംബ മഹിമ എന്റെ കൂടെ വന്നു ചേരുന്നുണ്ട്. അതിന്റെ നേർക്കാഴ്ചയാണ് ഞാൻ ഈ സംഗമത്തിൽ കാണുന്നത് എന്ന് വളരെ സന്തോഷത്തോടെ ഞാൻ പറയുന്നു.
97നു ശേഷം 2024ൽ വന്നു നിൽക്കുമ്പോൾ എനിക്കു കിട്ടിയ ഈ അസുലഭ ഭാഗ്യം ഈ കൂട്ടത്തിൽ മൺമറഞ്ഞു പോയവരായാലും ശരി തന്നെ, ഇന്നിവിടെ ഈ വേദിയിൽ ഇരുന്നു ആനന്ദിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും കണക്കെടുക്കുമ്പോൾ ഈ അസുലഭ സൗഭാഗ്യം വേറെ ആർക്കും കിട്ടിയിട്ടില്ല എന്നത് ഞാനിവിടെ നിന്ന് സംസാരിക്കുമ്പോൾ നിങ്ങൾക്ക് തീർച്ചയായും മനസിലാകുന്നുണ്ടാകും. ഇനിയും ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ആഗ്രഹമുണ്ട്. ഞാൻ ഇന്നസന്റ് ചേട്ടനെ ഓർക്കുകയാണ്, ഓർക്കേണ്ട ആവശ്യമില്ല മറന്നിട്ടേയില്ല, അദ്ദേഹം നഷ്ടപ്പെട്ടു എന്ന എപ്പിസോഡ് എന്നിൽ റജിസ്റ്റർ ആയിട്ടില്ല. വളരെ തമാശ രൂപത്തിലൊക്കെ വളരെ ഗഹനമായ, ഒരുപക്ഷേ സമൂഹം വളരെ മോശപ്പെട്ട രീതിയിൽ വിമർശിച്ചെങ്കിൽ പോലും വലിയ സ്‌ഫോടനങ്ങളൊക്കെ ഒരു ഏറുപടക്കത്തിന്റെ പോലും ഘനം ഉണ്ടാക്കാത്ത തരത്തിൽ ആ ശബ്ദത്തെ മുഴുവൻ അടിച്ചമർത്തുന്ന തരത്തിൽ രസം പകർന്ന ‘അമ്മ’യുടെ നാഥൻ ആയിരുന്നു ഇന്നസന്റ്.
![amma-new amma-new](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
അതുപോലെ ആർക്കെങ്കിലും ആകാൻ കഴിയുമോ എന്നെനിക്ക് സംശയമുണ്ട്. അങ്ങനെ ആകാൻ കഴിയില്ല എന്നു പറയുന്നെങ്കിൽ അത് ആരെയും താഴ്ത്തിക്കെട്ടാൻ അല്ല. എല്ലാവർക്കും അവരവരാകാൻ മാത്രമേ സാധിക്കൂ. അപൂർണമായ ഈ വർത്തമാനം അവസാനിപ്പിക്കുന്നതിന് മുൻപ് ഇന്നസന്റ് ചേട്ടൻ ഈ സംഘടനയെ നയിച്ചിരുന്ന ഓരോ നിമിഷവും ഉത്തമമായ ഒരു പാഠപുസ്തകമായിരിക്കട്ടെ എന്ന് മാത്രം പറയുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന എല്ലാ ഭാരവാഹികൾക്കും ഒരു അപേക്ഷ മുന്നിൽ വച്ചുകൊണ്ടു ഇനി അങ്ങോട്ട് തലമുറകൾ കൈമാറി നമ്മളൊക്കെ ചിലപ്പോൾ പ്രതിമകളായി മാറുന്ന സമയത്ത്, ഇതൊരു മ്യൂസിയം ആകണം എന്ന പ്രാർഥന മാത്രം പറയുന്നു. ഒരുപാടു പേര് വന്നു കെട്ടിപ്പിടിക്കുകയും നെഞ്ചത്ത് വീഴുകയും ചെയ്തു. ഞാനാണ് ഏറ്റവും അനുഗ്രഹീതൻ എന്ന് ഇപ്പോൾ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരുടെയും അനുഗ്രഹങ്ങൾക്ക് നന്ദി.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.
![amma-general-body-meeting-300601 അമ്മ വാർഷിക പൊതുയോഗത്തിൽനിന്ന്, ചിത്രം: അരുൺ ശ്രീധർ ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
1994 മേയ് 31-ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ രൂപംകൊണ്ട ‘അമ്മ’ എന്ന സംഘടനയ്ക്കുപിന്നിൽ സുരേഷ് ഗോപിയായിരുന്നു. ഷൂട്ടിങ് സെറ്റിൽ കുപ്പിവെള്ളം ചോദിച്ചപ്പോൾ നിർമാതാവിൽനിന്നുണ്ടായ മുറിവിന്റെ നീറ്റലിൽനിന്നുയർന്നുവന്ന ചിന്ത. തനിക്കുണ്ടായ അനുഭവം ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവെച്ച സുരേഷ് ഗോപി അഭിനേതാക്കൾക്കായി കൂട്ടായ്മ വേണമെന്നു പറയുകയും തുടർന്ന് ‘അമ്മ’ രൂപം കൊള്ളുകയുമായിരുന്നു.