ADVERTISEMENT

മുഖമടച്ചുള്ള എസ്ഐയുടെ അടിയിൽ ദയാബായിയുടെ ഒന്നിലേറെ പല്ലുകൾ കൊഴിഞ്ഞുവീണു. ചോരയൊലിപ്പിച്ച് നിലത്തു കിടക്കുന്ന ആ രംഗം സ്ക്രീനിൽ കണ്ടപ്പോൾ ദയാബായി കൈകൊണ്ട് തന്റെ മുഖത്തൊന്നു തടവി. കണ്ണീരൊഴുകി. അപ്പോൾ മാത്രമല്ല, രണ്ടു മണിക്കൂറുള്ള ആ സിനിമയുടെ പ്രിവ്യൂവിൽ പല ഭാഗങ്ങളും ദയാബായി കണ്ടുതീർത്തത് കരഞ്ഞുകൊണ്ടായിരുന്നു. കോടതിയിൽ തെളിവുകൊടുക്കാനെത്തുന്ന സീനിലും ഉദ്യോഗസ്ഥ - രാഷ്ട്രീയ മേലാളന്മാർ അപമാനിച്ച രംഗങ്ങൾ വന്നപ്പോഴും ദയാബായി കണ്ണീരണിഞ്ഞു. അവർക്ക് കരയാതിരിക്കാനാവില്ലായിരുന്നു. കാരണം അതവരുടെ ജീവിതം തന്നെയായിരുന്നു. വർഷങ്ങൾക്കു മുൻപ് അനുഭവിച്ച ദുരിതജീവിതം വീണ്ടും രണ്ടു മണിക്കൂർ കൊണ്ട് അവർ അനുഭവിച്ചു തീർക്കുകയായിരുന്നു. ദയാബായി എന്ന ലോക പ്രശസ്ത സാമൂഹിക പ്രവർത്തകയെക്കുറിച്ചുള്ള ആദ്യ സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്, അതേ പേരിൽ, ഹിന്ദിയിൽ. തിരക്കഥയും സംവിധാനവും ആലപ്പുഴക്കാരൻ ശ്രീവരുൺ. ഹിന്ദിയിൽ മോഹൻലാലിന്റെ നരേഷനോടെയാണ് സിനിമ ആരംഭിക്കുന്നത്. 

മേഴ്സി മാത്യുവിൽനിന്ന് ദയാബായിയിലേക്ക് 

വർഷങ്ങൾക്കു മുൻപ് കോട്ടയം പാലാ പൂവരണിയിൽനിന്ന് മധ്യപ്രദേശിലെ ഗോത്രവർഗ ഗ്രാമങ്ങളിലേക്ക് സാമൂഹിക സേവന പഠനത്തിന്റെ ഭാഗമായി എത്തിയതാണ് മേഴ്സി മാത്യു. അവിടത്തെ ഗോണ്ട് എന്ന ഗോത്രവർഗ വിഭാഗത്തിനെതിരെയുള്ള ചൂഷണം നേരിട്ടുകണ്ട മേഴ്സി പഠനം നിർത്തി അവിടെത്തന്നെ പ്രവർത്തനമാരംഭിക്കുന്നു. ഗ്രാമത്തിന്റെ തലവര മാറ്റിയ അവരെ ഗ്രാമവാസികൾ സ്നേഹത്തോടെയും ആദരവോടെയും വിളിച്ചു, ദയാബായി. ഒരു തരത്തിലുമുള്ള കൂട്ടിച്ചേർക്കലുമില്ലാതെ അവരുടെ ജീവിതം ബയോപിക് ആയി പകർത്തുകയാണ് ശ്രീവരുണും സംഘവും. സിനിമയ്ക്ക് അനുമതി നൽകുമ്പോൾ ദയാബായി മുന്നോട്ടുവച്ച ഏക നിബന്ധനയും ഇതു തന്നെയായിരുന്നു. സിനിമയ്ക്കു വേണ്ടി തൊങ്ങലുകൾ ചേർക്കരുത്.  

അറിഞ്ഞ് അഭിനയിച്ച് - ബിദിത ബാഗ് 

പ്രമുഖ ബോളിവുഡ് – ബംഗാളി നടി ബിദിതാ ബാഗ് ആണ് ദയാബായിയായി വേഷമിട്ടത്. സിനിമയ്ക്കു മുൻപ് ദയാബായിയെ അവർ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ അവരെക്കുറിച്ചുള്ള ഡോക്യുമെന്ററികളും മറ്റും വിശദമായി കണ്ട് പഠിച്ചശേഷമാണ് നടി ഷൂട്ടിനെത്തിയത്. പലപ്പോഴും ദയാബായിയും ലൊക്കേഷനിലുണ്ടായിരുന്നു. ദയാബായിയുടെ നടത്തത്തിലെ പ്രത്യേകത പോലും കൃത്യമായി അനുകരിച്ചിരിക്കുന്നു. ഈ സിനിമയ്ക്കുശേഷം നടത്തത്തിന്റെ ഹാങ് ഓവർ മാറ്റിയെടുക്കാൻ താൻ ഏറെ ബുദ്ധിമുട്ടിയതായി ബിദിത പറഞ്ഞതും അതുകൊണ്ടുതന്നെ. ചെറുപ്പംമുതൽ പ്രായമാകുന്നതുവരെയുള്ള  ദയാബായിയുടെ സീനുകളിലെല്ലാം അഭിനയിച്ചിരിക്കുന്നത് ബിദിതതന്നെ.  മധ്യപ്രദേശിൽ ദയാബായി സേവനം ചെയ്ത ബരൂൾ, തിൻസൈ, സ്വാമിസലയ്യ എന്നീ ഗ്രാമങ്ങളായിരുന്നു ലൊക്കേഷൻ. അവിടത്തെ ഗ്രാമവാസികൾ അഭിനേതാക്കളും. അവിടെ വർഷങ്ങൾ നീണ്ട (ഇപ്പോഴും തുടരുന്ന) പോരാട്ടത്തിന്റെ കാഴ്ചകൾക്കു ശേഷം കാസർകോട്ടെ എൻഡോസൾഫാൻ ബാധിതരുടെ സമരത്തിലെ ദയാബായിയുടെ ഇടപെടലുകൾ കാണിച്ചുകൊണ്ടാണ് സിനിമ തീരുന്നത്. ദയാബായിയുടെ കോട്ടയത്തെ വീടുമായി ബന്ധപ്പെട്ട സീനുള്ള 10 മിനിറ്റ് മാത്രമാണ് മലയാളത്തിലുള്ളത്. ടൊവിനോ, ജോജു, ചെമ്പൻ വിനോദ് എന്നിവർ അഭിനയിച്ച, 2017 ൽ പുറത്തിറങ്ങിയ ഒന്നാം ലോക മഹായുദ്ധമാണ് ശ്രീവരുണിന്റെ ആദ്യ ചിത്രം. ജിജു സണ്ണിയുടെ ക്യാമറയ്ക്കൊപ്പം രത്തൻ രാവനിയുടെ സംഗീതവും എം.ടി. ശ്രുതികാന്തിന്റെ പശ്ചാത്തല സംഗീതവും ദയാബായിയെ മനോഹരമാക്കുന്നു. ഷൈസ് ഈപ്പനാണ് നിർമാതാവ്.  

English Summary:

Dayabhai - First movie in Hindi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com