ADVERTISEMENT

നാൽപ്പതുകളിൽ അമ്മയായ അനുഭവം പങ്കുവച്ച് ഉർവശി. കുട്ടികൾ വേണമെന്ന് ഭർത്താവോ ഭർ‌ത്താവിന്റെ വീട്ടുകാരോ നിർബന്ധിച്ചിട്ടില്ല. പക്ഷേ, അങ്ങനെ വേണമെന്ന് മനസിൽ തോന്നിയെന്നും അതിനു കാരണമുണ്ടെന്നും മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വെ' പരിപാടിയിൽ ഉർവശി പറഞ്ഞു. 

അവർ നിർബന്ധിച്ചില്ല പക്ഷേ, എനിക്ക് തോന്നി

കല ചേച്ചിക്ക് ഒരു മകൻ, മിനി ചേച്ചിക്ക് ഒരു മകൾ, എനിക്കൊരു മകൾ, എന്റെ ആളയ്ക്ക് ഒരു മകൻ. അമ്മ അഞ്ചു പ്രസവിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ആറ്. എനിക്കു മുൻപെ ജനിച്ച കുട്ടി മരിച്ചു പോയി. അമ്മ എപ്പോഴും പറയും, മക്കളെ... നിങ്ങളില്ലാത്ത കാലത്ത് കൂടപ്പിറപ്പു കൂടി വേണം എന്ന്. എല്ലാവരോടും പറയുന്നത് ഞാൻ എന്നും കേൾക്കുന്നതാണ്. അതൊരു അടിസ്ഥാനപരമായ കാര്യം. എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും നാട്ടിൻപുറത്തുകാരാണ്. ഇന്നല്ലെങ്കിൽ നാളെ, എന്റെ മകന്റെ ഒരു കൊച്ചിനെ കാണാൻ ഒത്തില്ലല്ലോ എന്ന് അവർക്ക് തോന്നരുതല്ലോ. ആ ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു. അതാണ് എന്റെയും ഇഷ്ടം. അവരെ കാണുമ്പോൾ, മോളുണ്ടല്ലോ അതു മതി എന്ന ചിന്തയിൽ കവിഞ്ഞ് ചില കാര്യങ്ങൾ തോന്നി. അവർ എന്നെ നിർബന്ധിച്ചിട്ടില്ല. എന്റെ ഭർത്താവ് പോലും എന്നെ നിർബന്ധിച്ചിട്ടില്ല. പക്ഷേ, എന്റെ മനസിൽ തോന്നി അതു വേണമെന്ന്! 

സിനിമയ്ക്കായി നിറവയറിലെ ഡപ്പാംകൂത്ത്

എന്റെ മോളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുൻപു വരെ ഡപ്പാംകൂത്ത് ഡാൻസ് ഞാൻ സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുണ്ട്. സത്യമാണ്. അതൊരു തമിഴ് സിനിമയായിരുന്നു. എന്റെ കൂടെ അഭിനയിക്കുന്നത് പ്രഭു, റോജ എന്നിവരൊക്കെയാണ്. ഇരുന്ന് എണീക്കുന്ന ഡപ്പാംകൂത്ത് ആണ് ചെയ്യേണ്ടത്. അതിന്റെ ക്ലൈമാക്സിൽ ജീപ്പിലൊക്കെ പോയി മലയിൽ നിന്ന് ഉരുണ്ട് വീഴുന്നതൊക്കെ ഉണ്ട്. അത് അവരെല്ലാവരും എന്നോടു പറഞ്ഞൊഴിവാക്കി. അവിടെയും ഇവിടെയും എന്റെ ക്ലോസപ് എടുത്തിട്ട് മാച്ച് ചെയ്തെടുത്തു. അല്ലെങ്കിൽ ഞാൻ അതും പോയി വർക്ക് ചെയ്തേനെ. അത് അന്നത്തെ സഹാചര്യമാണ്. ഏറ്റുപോയ പടം തീർക്കണ്ടേ? 

പ്രസവിച്ച് പത്താം ദിവസം ഷൂട്ടിങ്ങിൽ

ഞാൻ ഉത്തമപുത്രൻ ഡബ് ചെയ്തു. കമൽ സർ പറഞ്ഞു, ഇതിനെ വിശ്വസിക്കാനെ പറ്റില്ല. എത്രയാ മാസം എന്നു പോലും പറഞ്ഞിട്ടില്ല. ഉടനെ എങ്ങാനും പ്രസവിച്ചാൽ‌ ഡബിങ് അവിടെ നിന്നു പോകുമെന്നു പറഞ്ഞ് അന്ന് തന്നെ ഡബിങ് തീർത്തു. പിറ്റേന്ന് ആശുപത്രിയിൽ പോയി പ്രസവിച്ചു. പത്താം ദിവസം ആയപ്പോൾ തീർക്കാനുള്ള ഒരു പടത്തിന്റെ വർക്ക് എവിഎം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇരുന്നു സംസാരിക്കുന്ന സീൻ ആണ്. ദയവു ചെയ്തു വരണം എന്നു പറഞ്ഞതുകൊണ്ട് പോയി. ഞാൻ അവിടെ കൊച്ചിനെയും അനുനായികളെയും കൂട്ടിക്കൊണ്ടു പോയി. ഭർത്താവും വന്നു. ഷോട്ട് റെ‍ഡി എന്നു പറയുമ്പോൾ കാരവനിൽ നിന്ന് ഇറങ്ങി പോയി ചെയ്യും. തിരികെ വരും. ഞാൻ കാരവനിൽ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുന്നത് കാണുമ്പോൾ ചുറ്റിലുള്ളവർ പറയും, അയ്യയ്യോ... പ്രസവിച്ചിട്ട് 10 ദിവസമെ ആയിട്ടുള്ളൂ എന്ന്. പക്ഷേ, എനിക്ക് അപ്പോൾ അങ്ങനെയൊന്നും തോന്നിയില്ല. ആ സമയത്ത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതിന്റെയൊക്കെ അനന്തരഫലങ്ങൾ പ്രായം കൂടുമ്പോഴല്ലേ അനുഭവത്തിൽ വരൂ. 

സൗന്ദര്യത്തെക്കുറിച്ച് ആകുലതയില്ല

ഞാൻ എന്റെ സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെടാറില്ല. എന്നെ ഇത്രയും കൊല്ലമായിട്ട് അറിയില്ലേ? എന്നെ ഇങ്ങനെ തന്നെ അംഗീകരിക്കാവുന്ന സിനിമകളെ ചെയ്യാമെന്നു പറയുള്ളൂ. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം എന്ന് എനിക്കില്ല. ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ, വന്ന് അഭിനയിക്കാം എന്നേയുള്ളൂ. നമ്മുടെ മനസ്സ് അറിയുകയും മനസ്സറിഞ്ഞ് മനസിലാക്കുകയും ഇടപെഴകുകയും ചെയ്യുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം സൗന്ദര്യം. എന്റെ മോളെ പ്രസവിച്ചതിനു ശേഷം ജീൻസ് ഇടാൻ എനിക്ക് നാണക്കേടായി. അതെല്ലാം നമ്മൾ വളർന്നു വരുന്ന സാഹചര്യം കൊണ്ടാണ്. 

സൗഹൃദങ്ങൾ സൂക്ഷിക്കണം

ഒരുപാട് ഓപ്പണ്‍ ആയി പെരുമാറുമ്പോള്‍ – പണ്ടെങ്ങുമില്ലാത്ത പരാതികളല്ലേ ഇന്ന് വന്നുകൊണ്ടിരിക്കുന്നത് – ആ സ്വാതന്ത്ര്യം കൊണ്ടാണോ... അല്ലെങ്കില്‍ അങ്ങനെ ഒരു സ്വാതന്ത്ര്യം ഒരു സ്ത്രീ ഒരു പുരുഷന് കൊടുക്കുമ്പോള്‍, ഇവരോട് കുറച്ചുകൂടി കടന്നുകയറാം എന്ന് തോന്നല്‍ അവര്‍ക്ക് ഉണ്ടാക്കുന്നതാണോ എന്നറിയില്ല, മനുഷ്യര്‍ മനുഷ്യരല്ലേ! ഒന്നും ഒന്നും രണ്ടേ ആകുള്ളു. കാലം മാറിയതുകൊണ്ട് ഒന്നും ഒന്നും നാല് ആകില്ല. ഞാന്‍ അതേ ഉദ്ദേശിച്ചുള്ളു, അന്നും ഇന്നും. ഇതൊക്കെ എന്‍റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകള്‍ പറഞ്ഞുതന്നതാണ്. മക്കളേ അവര്‍ക്ക് അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കരുത്. കാരണം പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും സ്ത്രീയെ ആകര്‍ഷിക്കാനും, അല്ലെങ്കില്‍ സ്ത്രീയെ സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷന്‍. ആ പുരുഷന്‍റെ ഉള്ളില്‍ എനിക്ക് താല്‍പര്യമുണ്ട് എന്നൊരു തോന്നല്‍ ഉണ്ടാക്കിയെടുക്കാതെ പെരുമാറുക. സൗഹൃദമാണ് എന്‍റെ മനസില്‍ എന്നുണ്ടെങ്കില്‍ തലയുയര്‍ത്തി സംസാരിക്കുക, തമാശ പറയുക, അങ്ങനെ എന്തുമാകാം. പക്ഷേ അതിനപ്പുറമാണ് എന്നൊരു തോന്നല്‍ ഉണ്ടാകരുത്.

സ്വകാര്യത മുൻപും ഇപ്പോഴും

മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുമായിരുന്നു. അന്ന് സിനിമയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കുറവായിരുന്നു. സിനിമ എന്നുപറയുന്നത് അപ്രാപ്യമായ മേഖലയാണ് എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഇപ്പോള്‍ നമ്മള്‍ ഒരു സ്ട്രീറ്റില്‍ പോയി ക്യാമറ ഇറക്കിവച്ച് ഷൂട്ട് തുടങ്ങുമ്പോള്‍ പഴയതുപോലെ ശല്യമായി മാറുന്ന ആള്‍ക്കൂട്ടമില്ല. കാരണം ആ ചെറിയ സ്ഥലത്തുതന്നെ കുറഞ്ഞത് ഒരു അഞ്ച് കുടുംബങ്ങളിലെങ്കിലും കാണും വിഷ്വല്‍ മീഡിയയുമായി ബന്ധമുള്ള ഒരാള്‍. ഈ ജോലിയുടെ ഗൗരവം മനസിലാക്കിയ ആളുകളുടെ എണ്ണം വര്‍ധിച്ചു. അതോടെ ശല്യവും കുറഞ്ഞു. ഇപ്പോള്‍ സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്. നമ്മുടെ ധൃതിയെക്കുറിച്ചോ നമ്മള്‍ ഏത് മാനസികാവസ്ഥയിലാണ് നില്‍ക്കുന്നത് എന്നതിനെക്കുറിച്ചോ ബോധ്യമില്ലാതെ മൊബൈലുമായി വന്ന് ശല്യം ചെയ്യുന്നവരോട് ദേഷ്യം തോന്നും. അത് സ്വാഭാവികമാണ്.

English Summary:

Urvashi's Journey to Motherhood at 40: 'I Wanted Children, Here's Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com