ADVERTISEMENT

ജീവിതത്തോടുള്ള പലരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ആ വ്യത്യസ്തതകൾ പരസ്പരം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുമ്പോഴാണല്ലോ ഒരു വൈവാഹിക ജീവിതം പൂർണമായും വിജയമാണെന്ന് പറയുന്നത്. പലപ്പോഴും ദമ്പതിമാർക്കിടയിലെ രസച്ചരടുകൾ പൊട്ടുമ്പോൾ അവർക്കിടയിലേക്ക് മറ്റു പലരും കടന്നു വന്നേക്കാൻ ഇടയുണ്ട്. ആ കടന്നുവരവ് എന്തെല്ലാം പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് 'താനാരാ' എന്ന ചിത്രത്തിലൂടെ സംവിധായകൻ ഹരിദാസ്.

ആഭ്യന്തരമന്ത്രിയുടെ മകളായ അഞ്ജലി പ്രതിപക്ഷ നേതാവായ ആദർശിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. യുവനേതാവായ ആദർശിന്റെ ആദർശങ്ങൾ പാർട്ടിക്ക് ഏറെ പ്രിയങ്കരമാണ്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തിൽ രോഷം കൊള്ളുന്ന ആദർശ്, വളരെ സജീവമായി തന്നെ അത്തരം കാര്യങ്ങളിൽ ഇടപെടുകയും അവരുടെ നീതിക്കായി പോരാടുകയും ചെയ്യുന്ന നേതാവാണ്. എന്നാൽ ഭാര്യ അഞ്ജലിക്ക് ആദർശിന്റെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ ഉണ്ട്. ജെയിംസ് എന്ന പൊലീസ് ഓഫിസറുടെ സഹായത്തോടെ ആദർശിന്റെ നീക്കങ്ങൾ എപ്പോഴും അഞ്ജലി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഏൽപ്പിക്കുന്ന ജോലികളിൽ കൃത്യതയും വ്യക്തതയും പുലർത്താത്തയാളാണ് ജെയിംസ്. ഡൽഹിയിൽ ഒരു ബിസിനസ് മീറ്റിങ് ഉണ്ട് എന്നു പറഞ്ഞു പുറപ്പെടുന്ന ആകാശിനോട്, സ്ഥലത്തെ മേയറുടെ നാക്കുപിഴയെ പറ്റി ഒരു ചാനൽ ചർച്ചയിൽ അഭിപ്രായം പറയാൻ ക്ഷണിക്കുന്നതോടെയാണ് 'താനാരാ' ആരംഭിക്കുന്നത്. തന്റെ രോഷം വളരെ വ്യക്തമായി ചർച്ചയിൽ പ്രകടിപ്പിക്കുന്ന ആദർശ് താൻ എയർപോർട്ടിലേക്കാണ് പോകുന്നത് എന്ന് അവരോട് പറയുകയും ചർച്ചയിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നു. 

സിനിമാഭ്രമം ഉള്ളിൽ ഒളിപ്പിച്ച ആദർശ് ഡൽഹിയിലേക്ക് എന്നു പറഞ്ഞ്, തന്റെ പ്രൊഡക്ഷൻ ഹൗസിലേക്ക് ആണ് പോകുന്നത്. പരസ്യ ചിത്രത്തിൻറെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്നോടിയായി നടി ശ്രദ്ധയെ ആദർശ് കാണാനിടയായി. തന്റെ ചിത്രത്തിലെ നായികയോട് ഒരു താല്പര്യം തോന്നുന്ന ആദർശ് അവരുമായി അടുത്ത ഇടപഴകാൻ ഒരു അവസരം കാത്തിരിക്കുന്നു. ഷൂട്ടിങ് പൂർത്തിയായതിനു ശേഷം ആദർശ് ശ്രദ്ധയുമായി ഔട്ട് ഹൗസിലേക്ക് പോകുന്നു. അവിചാരിതമായി ഔട്ട് ഹൗസിൽ മോഷണത്തിന് എത്തുന്ന നന്ദൻ എന്ന കള്ളൻ അവിടുത്തെ സുഖസൗകര്യങ്ങളിൽ മയങ്ങി പുറത്തിറങ്ങാൻ താമസിക്കുന്നതോടെയാണ് കഥയുടെ പിരിമുറുക്കം വർധിക്കുന്നത്. ആദർശും ശ്രദ്ധയും നന്ദനും കണ്ടുമുട്ടുന്നത് മുതൽ പിന്നീട് അവർ അനുഭവിക്കുന്ന ടെൻഷനിലൂടെയാണ് കഥ മുന്നേറുന്നത്.

നല്ലവൻ എന്ന് അഭിരമിക്കുന്ന പലരുടെയും ഉള്ള് കാപട്യം നിറഞ്ഞതാണെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു. പല വേഷങ്ങൾ കെട്ടിയാടി സമൂഹത്തിന്റെ മുന്നിൽ നിറഞ്ഞുനിൽക്കുന്ന പലരും സത്യസന്ധർ ആകണമെന്നില്ലെന്നും കള്ളൻ എന്ന് സമൂഹം വിശേഷിപ്പിക്കുന്നവരുടെ ഉള്ളിൽ സത്യസന്ധതയുടെ കണികകൾ  അവശേഷിക്കുന്നുണ്ടെന്നും ചിത്രം സൂചിപ്പിക്കുന്നു. പണം നൽകുന്ന രാജകീയതയേക്കാൾ മന:സ്വസ്ഥതയ്ക്കാണ് ജീവിതത്തിൽ സ്ഥാനം ഉള്ളതെന്നും 'താനാരാ'യിലൂടെ പറയുന്നു.

വിഷ്ണു ഉണ്ണികൃഷ്ണനാണ് കള്ളനായ നന്ദനിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കുന്നത്. ആദർശായി ഷൈൻ ടോം ചാക്കോയും ശ്രദ്ധയായി ദീപ്തി സതിയും തങ്ങളുടെ ഭാഗം വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. അഞ്ജലി ആയി ചിന്നു ചാന്ദ്നി എത്തുമ്പോൾ കള്ളന്റെ സ്നേഹമുള്ള ഭാര്യയായി സ്നേഹയും മനസ്സ് കീഴടക്കുന്നു. ഡിറ്റക്റ്റീവ് പോലീസുകാരനായി എത്തുന്നത് അജു വർഗീസ് ആണ്.

ഒരു കോമഡി ത്രില്ലർ എന്റർടൈനിങ് ചിത്രമാണ് താനാരാ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ക്യാമറ. ദമ്പതിമാർക്കിടയിലെ വൈകാരിക പിരിമുറുക്കങ്ങൾ അതേപടി പകർത്തുന്നതിൽ വിഷ്ണു നാരായണൻ വിജയിച്ചിട്ടുണ്ടെന്ന് പറയാം.

കുടുംബബന്ധങ്ങളിലെ ചില നിമിഷങ്ങൾ എത്രമാത്രം ദമ്പതികൾ ആസ്വദിക്കുന്നുണ്ടെന്ന് ഒരു കള്ളന്റെ ജീവിതത്തിലൂടെ പ്രേക്ഷകരിലേക്ക്  പകർന്നു തരികയാണ് സംവിധായകൻ. അതോടൊപ്പം തന്നെ ചില അനാവശ്യ ചോദ്യങ്ങൾ എത്രമാത്രം മറ്റുള്ളവരെ ബാധിക്കുന്നു എന്നും, ചില സംശയങ്ങളുടെ ഉറവിടം അവരവരുടെ തന്നെ പ്രശ്നങ്ങൾ കൊണ്ടുമാകാം എന്നും ചിത്രം സൂചിപ്പിക്കുന്നു.

English Summary:

Shine Tom Chacko's new movie Thaanara review.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com