ADVERTISEMENT

കാളീഘാട്ടിലേക്കുള്ള വർണപ്പകിട്ടാർന്ന വഴിയിൽ ഇത്തവണ എന്തുകൊണ്ടോ വലിയ തിരക്കുണ്ടായിരുന്നില്ല. രണ്ടു വശങ്ങളിലും കടകൾ തുറന്നു വച്ചിട്ടുണ്ട്. പക്ഷേ സന്ദർശകരുടെ എണ്ണം കുറവായതിനാൽ കച്ചവടം കൊഴുക്കുന്നില്ല. തൊട്ടു മുമ്പത്തെ മാസം പകൽവെട്ടത്തിൽ നടന്ന അരുംകൊലയെ അതിനുള്ള കാരണമായി ഒപ്പമുണ്ടായിരുന്ന മിത്രം വ്യാഖാനിച്ചു. അവൻ  കുറച്ചുകാലമായി വാരാന്ത്യങ്ങളിൽ ഇവിടെ വന്നുപോകാറുണ്ട്. ഭക്തിയുടെ ഉന്മാദംകൊണ്ടല്ല, സഞ്ചാരിയുടെ കൗതുകം കൊണ്ടുമല്ല. പ്രീതംകുമാർ ഭായിയുടെ പ്രണയം അഞ്ചുമാസം പിന്നിട്ടു കഴിഞ്ഞു. കൂട്ടുകാരിയെ സ്വതന്ത്രമായി കാണാൻ നിലവിലുള്ള ജാതിവ്യവസ്ഥ അനുവദിക്കുന്നില്ല. കൊടിയ ഉച്ചനീചത്വം പുലർത്തുന്ന ബൗരി- ബന്ദ്യോപാധ്യായ സമുദായങ്ങൾക്കിടയിലെ പ്രണയബന്ധത്തെ സ്വാഗതംചെയ്യാനും  മാത്രം വംഗസമൂഹം പുരോഗതി നേടിയിട്ടില്ലല്ലോ. അതിനാൽ എന്തെങ്കിലും തുറന്നു സംസാരിക്കണമെങ്കിൽ ഇതുപോലെയുള്ള ഒളിയിടങ്ങൾ വേണ്ടിവരുന്നു. ഇവിടെ ആരും ആരെയും ശ്രദ്ധിക്കുകയില്ല. സന്ദർശകർ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇത്തവണയാണെങ്കിൽ യാതൊരു  പിരിമുറുക്കവും ആവശ്യമില്ല. എന്തിനും കൊള്ളിക്കാവുന്ന സേവകനായി ഞാൻ കൂടെയുണ്ട്.

പറഞ്ഞുവച്ചതുപോലെ പൂജാസാമഗ്രികളും സുഗന്ധക്കൂട്ടുകളും വിൽക്കുന്ന പീടികയുടെ മുന്നിൽ കാത്തുനിൽക്കുന്ന സുനിധിയെ അകലെനിന്നേ കണ്ടു. കുലമഹിമ വെളിപ്പെടുത്തുന്ന പരമ്പരാഗത വേഷവും അതിനു യോജിച്ച ശരീരപ്രകൃതിയും ഏറെ ആകർഷകമായി തോന്നി. ഞാൻ സന്തോഷിക്കട്ടെ എന്നു കരുതി സുനിധി ഐ.ടി.സി മ്യൂസിക് അക്കാദമിയിൽ വിദ്യാർഥിനിയാണെന്ന കാര്യം പ്രീതം നേരത്തെ എന്നോടു പറഞ്ഞിരുന്നു. സമാന്തരമായി വിഷ്ണുപുർ ഘരാനയിലെ ഒരു മുതിർന്ന ഗായകനു കീഴിൽ ഖയാൽ പരിശീലിക്കുന്നുണ്ട്. പ്രിയതമനോടോപ്പം താമസിക്കുന്ന മലയാളത്താനെ അവൾക്കും കേട്ടറിയാം.  അതിനാൽ സംഭാഷണത്തിൽ അപരിചിതത്വവും ഉണ്ടായില്ല.  

അവർ സ്വകാര്യതയിലേക്കു കടന്നപ്പോൾ ഞാൻ പതിയെ മുന്നോട്ടു നീങ്ങി. കാളീമാതായുടെ കുഞ്ഞു പ്രതിമകളും ചിത്രങ്ങളും നിരത്തിവച്ച പീടികയുടെ പരിസരത്തായി ധാരാളം യാചകർ ചടഞ്ഞിരിപ്പുണ്ട്. ചിലർ ശയനമുദ്രയിലാണ്. ഭക്തിയുടെ കാവിയണിഞ്ഞ ബഹുരൂപങ്ങൾ. ഞാൻ പാളിനോക്കി, മുന്നിൽ വിരിച്ചിട്ട കീറത്തുണികൾ ഏറെക്കുറെ ശൂന്യം. തൽക്കാലം അവരുടെ പരിതാപങ്ങളെ പരിഗണിക്കാൻ നിവൃത്തിയില്ല. അവരിൽ ഒരുവനാകാനുള്ള യോഗ്യത എനിക്കുമുണ്ട്. വേഷം വേറെയാണെന്നുമാത്രം. ഇങ്ങനെ ഓരോരോ വിചാരങ്ങളുമായി കറങ്ങിനടക്കുന്നതിനിടെ ആരോ അരക്കെട്ടിൽ പിടിച്ചു നിർത്തിയതുപോലെ നിന്നുപോയി. ദർബാരി രാഗം എനിക്കു പുതിയതല്ല. ബഡേ ഗുലാം അലീഖാൻ, അമീർഖാൻ, മുബാറക് അലീഖാൻ, രാധിക മോഹൻ മൈത്ര, റെയ്സ് ഖാൻ, അബ്ദുൽ ജാഫർ ഖാൻ, പന്നലാൽ ഘോഷ് എന്നിവരിലൂടെ വളർന്നു പടർന്ന ദർബാരിയുടെ ശിഖരങ്ങളിൽ എത്രയോ തവണ ഇളവേറ്റിരുന്നിട്ടുണ്ട്. എന്നാൽ അവരിലൊന്നും പരിചയിച്ചിട്ടുള്ളതല്ല, ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ദീനദീനമായ ദർബരീവിലാപം. സംഗീതം ഇങ്ങനെ അലമുറയിടാമോ എന്ന വേവലാതിയോടെ ഉറവിടം കണ്ടെത്താൻ ഹൃദയം തിടുക്കപ്പെട്ടു. കണ്ടപ്പോഴാകട്ടെ വിശ്വസിക്കാൻ പ്രയാസമുണ്ടായി. ഒരു പ്രാക്തന രൂപം. പകുതിയിലേറെ നരച്ച നീണ്ട താടി. മുഷിഞ്ഞ നീളൻ കുപ്പായം. ഇടതു നെഞ്ചിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഴഞ്ചൻ സാരംഗി. അതിൽനിന്നു ചുരന്നുഴുകുന്നു, ഭൂമിയിലെ മുഴുവൻ സങ്കടങ്ങളും. തലേ ദിവസം ഹൂഗ്ലി നദിയിൽ കാണാനിടയായ ചീർത്ത അനാഥ ജഡം രൂക്ഷതയോടെ തെളിഞ്ഞു വന്നു.  

ഞാൻ കൺമുന്നിലെ വൃദ്ധ കലാകാരനെ വണങ്ങി, മുന്നിൽ മുട്ടുമടക്കിയിരുന്നു. അയാൾ ആശങ്കയോടെ വായന നിർത്തി. ഞാൻ വിനയപൂർവം അപേക്ഷിച്ചു-

'പണ്ഡിത് ജീ, കൃപയാ വാദൻ ജാരീ രഖിയേ.'

പണ്ഡിത് എന്ന സംബോധന അയാളെ ആശ്ചര്യപ്പെടുത്തി. അതുകൊണ്ടാവാം ബോ കയ്യിൽ എടുത്തുകൊണ്ട് വംഗഭാഷയുടെ ചുവയുള്ള ഉച്ചാരണ ഭേദത്തോടെ ഇങ്ങനെ  ചോദിച്ചു-  

'ബേട്ടാ, മേരേകോ ജാൻതേ ഹോ ക്യാ?'

ഞാൻ സത്യമായിത്തന്നെ പറഞ്ഞു-

'അങ്ങയെ അറിയാത്തവർ ഉണ്ടാവും. പക്ഷേ അങ്ങയുടെ സംഗീതത്തെ വെറുതെ കടന്നുപോകാൻ ആർക്കു സാധിക്കും!'

ഞാൻ പോക്കറ്റിലിരുന്ന നോട്ടുകൾ ആദരവോടെ കാൽക്കൽ വച്ചുകൊടുത്തു. അയാൾ അതിനെ സാരംഗിയുടെ കവറിൽ സുരക്ഷിതമായി നിക്ഷേപിച്ചതിനുശേഷം വീണ്ടും വായന തുടങ്ങി. പരമ്പരാഗത ബന്ദിഷാണ്. പലരും പാടിക്കേട്ടിട്ടുണ്ടെങ്കിലും വിന്യാസം ഇങ്ങനെയല്ല. വായിച്ചു നിർത്തിയതേ ഉള്ളിൽ പിന്നെയും ആകാംക്ഷ പെരുകി. ഈ മഹാനായ കലാകാരൻ ആരായിരിക്കും? ഏതു ഘരാന? ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. പഴകിക്കീറിയതെങ്കിലും അയാൾ ധരിച്ചിരുന്ന തിളങ്ങുന്ന മേൽക്കുപ്പായവും സ്വർണനൂലുകൾകൊണ്ടുള്ള അലുക്കുകൾ പിടിപ്പിച്ച തലപ്പാവും ഒരു പ്രതാപകാലത്തെ ഓർമപ്പെടുത്താൻ പര്യാപ്തമായിരുന്നു. അതിനാൽ കുറഞ്ഞപക്ഷം പേരെങ്കിലും ചോദിച്ചെടുക്കാൻ ഞാൻ ആഗ്രഹിച്ചു. അയാൾ വഴുതി മാറി.

'ബേട്ടാ, ഭൂഖ് ലഗ്തീ ഹേ. ഖാനേ കേലിയെ കുഛ് മിലേഗാ ക്യാ?'

ഇതുതന്നെ അവസരം. ഞാൻ സന്ദർഭോചിതമായി പ്രതികരിച്ചു.

'നിശ്ചയമായും, കഴിക്കാൻ മാത്രമല്ല, കുടിക്കാനും വാങ്ങിത്തരുന്നുണ്ട്, അതിനുള്ള സൗകര്യം ഇവിടെ ഉണ്ടെങ്കിൽ.'

അതു കേട്ടതേ വലിയ സന്തോഷത്തോടെ സാരംഗി വാദകൻ ‘കടപൂട്ടി’ പിടഞ്ഞെഴുന്നേറ്റു.

തൊട്ടടുത്ത പാൻ പീടികയുടെ പിന്നിൽ ആരുടെയും ശ്രദ്ധയിൽ വരാത്തവിധം സജ്ജീകരിച്ച ചെറിയൊരു ചായിപ്പുണ്ടായിരുന്നു. ഞങ്ങൾ അകത്തേക്കു കയറി. അങ്ങിങ്ങായി ഏതാനും വയസന്മാർ കൂമ്പിയിരുപ്പുണ്ട്. ഒരു തടിയൻ മുന്നോട്ടു വന്നു. ഓർഡർ എടുത്തു. പിന്നാലെ വലിയ രണ്ടു കുപ്പികൾ മുന്നിൽ അവതരിച്ചു. ഇനം ഏതെന്നു മനസിലായില്ല. അല്ലെങ്കിലും ഇവിടെ അതിനെന്തു പ്രസക്തി! കുടിക്കുക, ആവോളം ആനന്ദിക്കുക. ഇങ്ങനെതന്നെ  അയാളും കരുതിയിട്ടുണ്ടാകും, അതല്ലേ മിനിറ്റുകൾക്കുള്ളിൽ കുപ്പികൾ കാലിയായതും.  

പതിവുപോലെ ലഹരി മൂർധാവിലെത്തിയതേ വർത്തമാനത്തിൽ അയവുണ്ടായി.

'ബേട്ടാ ഇന്നു ഞാൻ കുറച്ചധികം കഴിക്കും. പത്തു മുപ്പതു വർഷത്തിനുശേഷമാണ് എന്നെ ഒരാൾ പണ്ഡിത് ജീ എന്നു വിളിച്ചത്. ബഹോത് ശുക്രിയാ. നിങ്ങളെ  കാളി മാ അനുഗ്രഹിക്കട്ടെ.'

രണ്ടു മൂന്നു കുപ്പികൾകൂടി വന്നുപോയപ്പോൾ ഗുരുനാഥൻ വെളിപ്പെട്ടുകിട്ടി- സാക്ഷാൽ ഗോപാൽ മിശ്ര, രാജൻ-സാജൻ മിശ്രമാരുടെ മാതുലൻ. അതിനു തുടർച്ചയായി അയാൾ സാരംഗിയിൽ അകമ്പടി സേവിച്ച ഗായകനാമങ്ങൾ പുഴയിൽ പൂക്കൾപോലെ ഒഴുകിയെത്തി. പിന്നീടു ഞാൻ ചോദിച്ചതിനൊക്കെയും ഉത്തരം തന്നെങ്കിലും ഈ ദുരവസ്ഥയിൽ എങ്ങനെ എത്തി എന്നതിനുള്ള മറുപടിമാത്രം ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കിക്കളഞ്ഞു.

ഞങ്ങൾ മടങ്ങി വന്നപ്പോഴും കമിതാക്കൾ അതേ നിൽപ്പിൽതന്നെ. സുനിധിയുടെ കൈക്കുള്ളിൽ ഞെരിയുന്ന പ്രീതം ഭായിയുടെ വിരലുകളെ ഞാൻ അവഗണിച്ചു. ഞങ്ങൾ പരിചയക്കാരാണെന്നു മനസിലാക്കിയ സാരംഗി വാദകൻ കമിതാക്കളെ ഒരു നിമിഷം നിരീക്ഷിച്ചു. പിന്നെ ഭയന്ന സ്വരത്തിൽ എന്നോടു  പറഞ്ഞു-

‘അവർ അപകടത്തിൽ പെട്ടുകഴിഞ്ഞു. കണ്ടില്ലേ, അവരുടെ നിറം വേറെ വേറെയാണ്.’

അയാളുടെ വാക്കുകളെ ഞാൻ ഗൗരവത്തിൽ എടുത്തില്ലെന്നു തോന്നിയതുകൊണ്ടാവാം ഇത്രകൂടി ചേർത്തു-

'ബേട്ടാ, ഭഗവാനെ കരുതി വിശ്വസിക്കൂ, പ്രേമത്തിൽ നിറം പ്രധാനമാണ്. അതു മറന്നുപോയാൽ ചിലപ്പോൾ മഹലിൽനിന്നും ഇങ്ങനെ തെരുവിലേക്ക് ഇറങ്ങേണ്ടി വരും. ഞാൻ വന്നില്ലേ അതുപോലെ.'

പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞുപോയ മുഖഭാവത്തോടെ അയാൾ തിടുക്കത്തിൽ നടന്നുപോയി. എത്ര വിളിച്ചിട്ടും നിന്നില്ല. പക്ഷേ അയാളുടെ വലംതോളിൽ ഞാന്നുകിടന്ന സാരംഗിയാകട്ടെ, ദൂരെ മറയുംവരെ ഒരു ചെറിയ പുഞ്ചിരിയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.

തുടർന്നും എട്ടുപത്തു ദിവസങ്ങൾ ഞാൻ പ്രീതമിനോടൊപ്പം ഹൌറയിലെ ലോഡ്ജിൽ താമസിച്ചു. എന്നെ യാത്രയാക്കാൻ സുനിധിയും റെയിൽവേ സ്റ്റേഷനിൽ വന്നു. വണ്ടി എടുക്കാറായപ്പോൾ പ്രീതം വീണ്ടും ചോദിച്ചു-

'യാർ, ഒന്നും മറന്നിട്ടില്ലല്ലോ, അല്ലേ?'

ഞാൻ നിഷേധഭാവത്തിൽ ചിരിച്ചു. കാരണം മറക്കാതെ കൊണ്ടുപോകേണ്ടതൊക്കെ മുൻകൂറായി എടുത്തു വച്ചിരുന്നല്ലോ. അവയിൽ ഏറ്റവും വിശേഷപ്പെട്ടതിനെ ഇന്നും ഞാൻ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്- രാഗം ദർബാരി.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)

English Summary: Madhu Vasudevan About Meeting Old Musician In Kalighat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com