ADVERTISEMENT

ഹൃദയം കൊണ്ടു തീര്‍ത്ത ഹൃദയഗാനങ്ങള്‍ക്കപ്പുറം മറ്റൊരു ഭാഷയില്‍ അതുപോലെ ഹൃദയഹാരിയായ പാട്ടു തീര്‍ത്തിരിക്കുകയാണ് ഹിഷാം. സ്പോട്ടിഫൈയില്‍ പോയ വര്‍ഷം ഏറ്റവുമധികം ചലനമുണ്ടാക്കിയ ഹൃദയം പാട്ടുകള്‍ പോലെ അതും റെക്കോർഡ് സൃഷ്ടിക്കുന്നു. ‘ഖുഷി’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാ റോജ നുവ്വേ’ എന്ന ഗാനം ഏറെ പ്രിയപ്പെട്ടതാകുമ്പോള്‍ അന്യഭാഷയിലെ പാട്ടൊരുക്കലിന്റെ തുടക്കം പ്രതീക്ഷാനിര്‍ഭരമായതിന്റെ ആകാംക്ഷയിലാണ് ഹിഷാം അബ്ദുള്‍ വഹാബ്. മലയാളത്തിലെ ആദ്യത്തെ വെബ് സീരിസിനുള്ള സംഗീതം, ഖുഷിയിലെ ഗാനം നേടിയ പ്രശസ്തി, തമിഴിലെ പുതിയ അവസരങ്ങള്‍, അനിരുദ്ധിന്റെ സ്വരത്തിലെ മലയാളം പാട്ട്.... അങ്ങനെ സംഗീത വിശേഷങ്ങള്‍ ഏറെയുണ്ട് ഹിഷാമിന്.

 

ഹൃദയത്തിലുണ്ടിപ്പോഴും ഹൃദയം

 

ഏഴു വര്‍ഷമാകുന്നു സിനിമയിലെത്തിയിട്ട്. ഹൃദയം എന്റെ പത്താമത്തെ ചിത്രമായിരുന്നു. ഓരോ ചിത്രവും ഓരോ അനുഭവമാണ്. ഓരോന്നില്‍ നിന്നു ഏറെ പഠിക്കാനുമുണ്ടാകും. ഹൃദയം 100 മില്യൻ തവണ സ്ട്രീം ചെയ്യപ്പെട്ട ആദ്യ മലയാള ആല്‍ബം ആണ്. അതുപോലെ ദര്‍ശന എന്ന ഗാനം ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ യുട്യൂബില്‍ നേടിയ മലയാള ഗാനം കൂടിയാണ്. നമ്മുടെ സംഗീതം ഒരുപാടൊരുപാട് ആളുകള്‍ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നറിയുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല. അതു വലിയ ഊര്‍ജമാണ്. ഹൃദയത്തിനു ശേഷം എത്രമാത്രം ഇനിയും പഠിക്കാനുണ്ടെന്നുള്ള തിരിച്ചറിവുകളായിരുന്നു മനസ്സിലെപ്പോഴും. പക്ഷേ തെലുങ്കിലെ ആദ്യ ഗാനം, ഖുഷി എന്ന ചിത്രത്തിലെ റോജ രണ്ടു ദിവസം കൊണ്ട് ഒരു കോടിയിലധികം കാഴച്ചക്കാരെ നേടിയപ്പോള്‍ ഉള്ളിലെ ഉത്തരവാദിത്തബോധവും ആവേശവും വേറൊരു തലത്തിലേക്കു പോയി. പുലർച്ചെ നാല് മണി വരെയൊക്കെ ഞാൻ ഉണർന്നിരിക്കുകയാണ്. ഉറങ്ങാൻ കഴിയുന്നതേയില്ല. ഖുഷിയിലെ പാട്ടുകളുടെ വിജയം അത്രമാത്രം എന്നെ സ്വാധീനിച്ചു. സംഗീതരംഗത്തും അതിന്റെ സാങ്കേതിക വശത്തിലും സഹായകരമാകുന്ന പുതിയ സോഫ്റ്റ്‌വെയറുകള്‍ പഠിക്കാനിരിക്കുകയാണ്. അത്രമാത്രം എനര്‍ജിയാണ് ഓരോ പാട്ടും മനസ്സിലേക്കു പകരുന്നത്.

 

അതിര്‍വരമ്പുകളില്ല

 

തെലുങ്കിലെ ആദ്യ ചിത്രമാണ് എനിക്ക് ഖുഷി. അതുപോലെ ആദ്യത്തെ അന്യഭാഷാ ചിത്രവും. സംഗീതത്തിന് അതിര്‍വരമ്പുകളില്ലാത്തതിനാല്‍ ഭാഷ പ്രശ്നമേ ആയിരുന്നില്ല. നല്ല സംഗീതവും നല്ല സിനിമയും അത് ആസ്വദിക്കാൻ ആളുകളുമുള്ള കാലത്തോളം എന്നിലെ സംഗീതസംവിധായകനെ സംബന്ധിച്ച് ഭാഷ പ്രശ്നമാകില്ല. ആശയം ഉള്‍ക്കൊണ്ട് നല്ല സംഗീതത്തിനായുള്ള പരിശ്രമം മാത്രം മതി. അത് തെളിയിക്കുന്നതായിരുന്നു തെലുങ്കില്‍ കിട്ടിയ അവസരവും പാട്ട് നേടിയെടുത്ത സ്വീകാര്യതയും. അവര്‍ എന്നെ വിളിക്കുന്നത് ഹൃദയത്തിലെ പാട്ടുകള്‍ കേട്ടിട്ടാണ്. നാ റോജ നുവ്വേ എന്ന ഗാനം അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ആയി. അതില്‍ ഹിന്ദി വേര്‍ഷന്‍ ഒഴികെ ബാക്കിയെല്ലാത്തിലും ഞാനും കൂടിയാണ് പാടിയത്. ഹിന്ദിയില്‍ ജാവേദ് അലിയാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ അവസരം തന്നതിനും പാട്ടുകള്‍ എങ്ങനെ വേണമെന്ന് അങ്ങേയറ്റം വ്യക്തതയോടെ മനസ്സിലാക്കി തന്നതിനും ചിത്രത്തിന്റെ സംവിധായകന്‍ ശിവ നിര്‍വാനയോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

 

അന്യഭാഷകളില്‍ പോയി വര്‍ക്ക് ചെയ്യുമ്പോള്‍ അവിടുത്തെ അന്തരീക്ഷം തീർത്തും വ്യത്യസ്തമാണ്. ഇവിടുത്തെ ഇന്‍ഡസ്ട്രിയിലെ സംഗീത മേഖല വളരെ ചെറിയ ഒരിടമാണ്. അതുമാത്രമല്ല നമ്മള്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും ജോലിയെടുക്കുന്നത്. നമുക്കൊരു മ്യൂസിഷ്യനെ ആവശ്യമുണ്ടെങ്കില്‍ വളരെ സ്വകാര്യമായിട്ട് അവരെ വിളിച്ചു കൊണ്ടുവന്ന് റെക്കോര്‍ഡ് ചെയ്തു പോകാം. അതുപോലെതന്നെ അവരോട് തെറ്റുകള്‍ പറഞ്ഞു തിരുത്തിയെടുക്കാനും മാറ്റങ്ങള്‍ വരുത്താനും ‘ചേട്ടാ’ എന്നൊരു വിളിയുടെ കാര്യമേയുള്ളൂ. അത്രമാത്രം സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പക്ഷേ അന്യഭാഷകളിലേക്കു പോകുമ്പോള്‍ അവിടുത്തെ ഇന്‍ഡസ്ട്രി വളരെ വലുതാണ്. സംഗീത മേഖലയും വളരെ വലുതാണ്. അവിടുത്തെ പ്രൊഡക്‌ഷന്‍ കമ്പനിയും പൈസ മുടക്കുന്നവരും കാണിക്കുന്ന ഒരു പ്രഫഷനലിസം എന്നില്‍ വളരെധികം മതിപ്പുണ്ടാക്കി. അവിടെ റെക്കോഡിങ്ങിനായി ഓരോരുത്തരെയും വിളിക്കുന്നതിനു വളരെ പോസിറ്റീവ് ആയ ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. വരികളും ഓര്‍ക്കസ്ട്രയും ഒക്കെ സൂപ്പര്‍വൈസ് ചെയ്യാനും പാട്ടുകാരെയും ഇന്‍സ്ട്രുമെന്റലിസ്റ്റുകളെയും വിളിക്കാനുമൊക്കെ പ്രത്യേകം ആളുകള്‍. നമ്മളിവിടെ തനിച്ച് ഫോണ്‍ കോള്‍ വഴി ചെയ്യുന്നതിന് അവിടെ മാനേജര്‍മാരുണ്ടാകും. ആദ്യമൊക്കെ അതിനോടു പൊരുത്തപ്പെടാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും. പക്ഷേ പിന്നീട് അതിലെ പോസിറ്റീവ് വശം നമുക്കു മുന്നില്‍ സംഗീതത്തിന്റെ വിശാലമായൊരു ഇടം തുറന്നുതരും. ഏറെ ആരാധിക്കുന്ന സംഗീതസംവിധായകര്‍ എങ്ങനെയാണ് ആ പ്രഫഷനലിസത്തെ ഉപയോഗിക്കുന്നതെന്നു കണ്ടുപഠിക്കാനാകും.

 

കംഫര്‍ട്ട് സോണ്‍ എന്നതു വളരെ വലിയൊരു കാര്യമാണ്. കാരണം ഒരു സംഗീതസംവിധായകനും ആ സിനിമയുടെ സംവിധായകനും തമ്മില്‍ വളരെ തുറന്ന മനോഭാവമുണ്ടാകുമ്പോള്‍ മാത്രമാണ് ഒരു നല്ല പാട്ട് പിറക്കുന്നത്. അന്യഭാഷയില്‍, ആദ്യമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കിയില്‍ അങ്ങനെയൊരു അടുപ്പം വരാന്‍ സമയമെടുക്കും. പക്ഷേ പ്രഫഷനലിസത്തെ ഉള്‍ക്കൊള്ളാനായാല്‍ അതൊക്കെ മാറ്റിയെടുക്കാനാകും. ഏറ്റവും മികച്ച സംഗീതത്തിലേക്കുള്ള യാത്രയുടെ വിശാലമായ അന്തരീക്ഷം നേടിയെടുക്കാന്‍ പറ്റും. അത് സംഗീത ജീവിതത്തില്‍ തരുന്ന മാറ്റം വളരെ വലുതാണ്. തെലുങ്കിലാണ് ആ മാറ്റം ആദ്യം അറിഞ്ഞത്. ഇപ്പോൾ തമിഴില്‍ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. കവിതാലയ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ജി.വി.പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രമാണത്. 

 

സിനിമയ്ക്കപ്പുറത്തെ സംഗീതം, സംഗീതജ്ഞര്‍

 

ഹൃദയം ചെയ്യുന്നതിനു മുന്‍പാണ് ഗായത്രി അശോകിനൊപ്പം ‘മൗനം’ എന്ന സംഗീത ആല്‍ബം ചെയ്തത്. അതിനു ശേഷം പതിനഞ്ചോളം സിനിമകള്‍ക്കു പാട്ടൊരുക്കാൻ അവസരം കിട്ടി. അതുകൊണ്ട് പിന്നീട് ആല്‍ബങ്ങളൊന്നും ചെയ്യാനുള്ള സമയം കിട്ടിയില്ല. പക്ഷേ എന്നെന്നും ഇഷ്ടമുള്ള കാര്യമാണ് സിംഗിള്‍ ആല്‍ബങ്ങള്‍.

 

എപ്പോഴും പ്രചോദനം റഹ്‌മാന്‍ സാറിന്റെ സംഗീതമാണ്. അതുപോലെ എന്റെ അധ്യാപകന്‍ കൂടിയായ പ്രശസ്ത ബ്രിട്ടിഷ് സംഗീതസംവിധായകന്‍ സാമി യൂസഫ്. അദ്ദേഹവുമായി മനോഹരമായ ഗുരു-ശിഷ്യ ബന്ധമാണുള്ളത്. അടുത്തിടെ ദുബായില്‍ പോയപ്പോഴും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പുതിയ സ്റ്റുഡിയോ സന്ദര്‍ശിക്കാനും സാധിച്ചു. അതുപോലെ അടുത്തിടെ അന്തരിച്ച ജാപ്പനീസ് സംഗീതജ്ഞന്‍ റിയൂയിച്ചി സാക്കമോട്ടോ വലിയ പ്രചോദനങ്ങള്‍ പകര്‍ന്ന വ്യക്തിത്വമാണ്. മലയാളത്തില്‍ ഇപ്പോള്‍ സജീവമായുള്ള എല്ലാ സംഗീതജ്ഞരുടെയും പാട്ടുകള്‍ കേള്‍ക്കുകയും അവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ബിജിബാല്‍ ചേട്ടന്‍, ഔസേപ്പച്ചന്‍ സര്‍, എം.ജയചന്ദ്രന്‍ സര്‍ തുടങ്ങി മിക്കവരെയും രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫോണിലും വാട്സ് ആപ്പിലുമായി ബന്ധപ്പെടാറുണ്ട്. വലിയ സന്തോഷമുള്ള കാര്യമാണ് അതൊക്കെ. പിന്നെ ഞാന്‍ പ്രോഗ്രാമിങ്ങും സൗണ്ട് എൻജിനീയിങ്ങും പഠിപ്പിച്ചവരാണ് എന്റെ അസിസ്റ്റന്റ്സ്. വര്‍ക്കിന്റെ കാര്യത്തില്‍ എനിക്ക് അവരില്‍ നിന്ന് കിട്ടുന്ന സഹകരണവും അപ്ഡേഷനുമൊക്കെ വിലപ്പെട്ടതാണ്.

 

അനിരുദ്ധിനോട് എന്നെന്നും സ്നേഹം 

 

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിനു വേണ്ടി  ‘ടട്ട ടട്ടര’ എന്ന പാട്ട് കമ്പോസ് ചെയ്തപ്പോഴെ മനസ്സില്‍ വന്നത് അനിരുദ്ധ് രവിചന്ദറിന്റെ സ്വരമായിരുന്നു. അത്രമാത്രം എനര്‍ജിയോടെയാണ് അദ്ദേഹം ഇതുപോലുള്ള ഫാസ്റ്റ് നമ്പറുകള്‍ പാടുന്നത്. ഞാന്‍ ഇക്കാര്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരോടു പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. അങ്ങനെയാണ് അനിരുദ്ധിന്റെ മാനേജറുമായി സംസാരിക്കുന്നതും തീരുമാനിക്കുന്നതും. ചെന്നൈയില്‍ അനിരുദ്ധിന്റെ സ്റ്റുഡിയോയില്‍ വച്ച് അദ്ദേഹം തന്നെയാണ് റെക്കോഡ് ചെയ്തത്. ഇന്ന് ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കുന്ന സംഗീത സംവിധായകരിലൊരാളാണ് അനിരുദ്ധ്. അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ട് പാടിപ്പിക്കാനായതിലും അതുവഴി ഒരു സൗഹൃദം സ്ഥാപിക്കാനായതിലും സന്തോഷമുണ്ട്.

 

സര്‍റിയല്‍ അനുഭവം

 

ചെറുപ്പം മുതൽ ഇതുവരെയുള്ള ജീവിതത്തില്‍ ഓരോ നിമിഷവും സംഗീതസംവിധായകനാവുകയെന്ന ലക്ഷ്യം മനസ്സില്‍ കണ്ടാണു ഞാൻ ജീവിച്ചത്. പുതിയ കാര്യങ്ങള്‍ പഠിച്ചപ്പോഴും മനസ്സിൽ സംഗീതസംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെയുള്ള എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ എനിക്കു കിട്ടുന്ന ഒരോ അവസരവും അതില്‍ കൂടി വന്നുചേരുന്ന അനുഭവങ്ങളുമെല്ലാം വാക്കുകള്‍ക്കതീതമാണ്. കാരണം, ഇതൊരു യാത്രയാണ്. സംഗീതസംവിധാനം അല്ലെങ്കില്‍ സംഗീതജ്ഞന്‍ എന്നുള്ള ഒരു യാത്ര. അത് എത്ര കാലം നമുക്ക് ഭംഗിയോടെ തുടരാന്‍ ആകുമെന്നൊന്നും അറിയില്ല. പക്ഷേ വന്നു ചേരുന്ന അവസരങ്ങളെ അങ്ങേയറ്റം സന്തോഷത്തോടെ ഉള്‍ക്കൊണ്ട്, ഏറ്റവും ആത്മാർഥമായി നല്ല സംഗീതത്തിനായി പ്രയത്നിച്ചുകൊണ്ട് യാത്ര ആസ്വദിക്കുക മാത്രമാണു ഞാൻ ചെയ്യുന്നത്. ഇപ്പോള്‍ മലയാളത്തില്‍ കിട്ടിയ അവസരങ്ങളും ഹൃദയം എന്ന സിനിമയുടെ വിജയവും ഖുഷിയിലെ പാട്ടുകള്‍ നേടിയ സ്വീകാര്യതയും മലയാളത്തിലെ ആദ്യത്തെ വെബ് സീരീസിനു സംഗീതം പകര്‍ന്നതും നാനി സിനിമയ്ക്കു സംഗീതം ചെയ്യാനായതും തമിഴിലെ ജി.വി.പ്രകാശ് ചിത്രവുമെല്ലാം എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യങ്ങളാണ്. ഓരോന്നും വിലപ്പെട്ട അവസരങ്ങൾ തന്നെ. ഈ സംഗീത യാത്രയില്‍ കിട്ടുന്നതെന്താണോ അത് ഏറ്റവും നന്നായിട്ട് ആസ്വദിച്ചു മുന്നോട്ടുപോവുക, അതു മാത്രമാണ് എന്റെ ചിന്ത. ഇനിയും അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം.

 

English Summary: Interview with Hesham Abdul Wahab on new film songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com