ADVERTISEMENT

ആരാണ് ആരിയ? മലയാള സിനിമയിൽ ബാലതാരമായെത്തിയ പെൺകുട്ടി പിന്നീട് അപ്രത്യക്ഷമായതെങ്ങോട്ട് – ചോദ്യങ്ങളുമായി കാത്തിരിക്കുകയാണ് കെ പോപ് ആരാധകരായ മലയാളികൾ. ആമിയെന്നു വിളിപ്പേരുള്ള ഗൗതമിയാണു കെ പോപ് ലോകത്തെ പുതിയ താരോദയം ‘ആരിയ’. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിൽ അരങ്ങേറിയ പുതിയ ഗേൾ ബാൻഡ് X:IN  ശ്രദ്ധ നേടിയത് അതിലെ ഇന്ത്യൻ താരസാന്നിധ്യത്തിന്റെ പേരിലാണ്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ കെ പോപ് താരമാണ് ആരിയ. പക്ഷേ കഴിഞ്ഞ വർഷം ബ്ലാക്ക് സ്വാൻ എന്ന ബാൻഡിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഒഡീഷ സ്വദേശി ശ്രേയ ലങ്ക ഇതുവരെ സ്റ്റേജ് അരങ്ങേറ്റം നടത്താത്തതിനാൽ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കെ പോപ് താരം ആരിയയാണെന്ന അവകാശവാദം മലയാളി ആരാധകർ ഉയർത്തുന്നുണ്ട്.

 

റെഡി X:IN എന്ന് ഇംഗ്ലിഷിലും തുടർന്ന് ‘ഹലോ വിആർ X:IN!’ എന്നു കൊറിയൻ ഭാഷയിലും പറഞ്ഞ് അഞ്ചംഗ ഗേൾ ബാൻഡ് ഡിജിറ്റൽ വേദിയിൽ അവരുടെ ആദ്യഗാനം അവതരിപ്പിച്ചപ്പോൾ ചരിത്രം പിറന്നത് ഏതാണ്ട് ആറായിരം കിലോമീറ്ററുകൾ അകലെയുള്ള കേരളത്തിലാണ്. കെ പോപ് ആരാധകർ ഏറെയുള്ള കേരളത്തിലെ ചെറുപ്പക്കാരുടെ മനസ്സിലെ മോഹം ‘മലയാളിക്ക്’ സാധ്യമാണെന്നു തെളിഞ്ഞ സന്തോഷ നിമിഷങ്ങൾ. ദക്ഷിണ കൊറിയയിലെ എസ്ക്രോ എന്റർടെയ്ൻമെന്റിനു കീഴിൽ പരിശീലനം നടത്തിയിരുന്ന അഞ്ചംഗ സംഘം ഏപ്രിൽ 11നാണ് ‘കീപ്പിങ് ദ് ഫയർ’ എന്ന ഗാനത്തിലൂടെ ഡിജിറ്റൽ അരങ്ങേറ്റം നടത്തിയത്. 

 

എന്നാൽ ഈ ഇരുപതു വയസ്സുകാരിയുടെ കുടുംബവേരുകൾ നാട്ടിലെവിടെ എന്ന് അന്വേഷിച്ചറിയാനുള്ള ശ്രമത്തിലാണു മലയാളികൾ. 2011ൽ പുറത്തിറങ്ങിയ ‘മേൽവിലാസം’ എന്ന സിനിമയിൽ നായകൻ പാർഥിപന്റെ മകൾ ‘അമ്മു’ എന്ന കഥാപാത്രമായി അഭിനയിച്ചാണു ഗൗതമി മലയാള സിനിമയിൽ അരങ്ങേറിയത്. വളരെയധികം നിരൂപകപ്രശംസ നേടിയ ചിത്രത്തിൽ ഗൗതമിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മറ്റു ചിത്രങ്ങളിൽ ആ കുട്ടിയെ കണ്ടതുമില്ല.

 

മേൽവിലാസത്തിന്റെ സംവിധായകൻ മാധവ് രാംദാസ് ഓർമിച്ചെടുക്കുന്നതിങ്ങനെ: ‘‘ മേൽവിലാസം സിനിമയുടെ ചിത്രീകരണ സമയത്തുതന്നെ ആ കുട്ടി വളരെ മിടുക്കിയായിരുന്നു.   ആദ്യകാലത്ത് ഏതാനും സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്.  തിരുവനന്തപുരം സ്വദേശികളാണന്നു മാത്രമേ അറിയൂ. കുറെക്കാലം ഫോൺ വഴിയുള്ള ബന്ധം തുടർന്നിരുന്നു. പിന്നീട് പഠനാവശ്യത്തിനായി അവർ കുടുംബസമേതം മുംബൈയിലേക്കു മാറി’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com