ADVERTISEMENT

പ്രണയാകാശം കയ്യൊഴിഞ്ഞ

രണ്ടു പെൺകിളികളുടെ കഥ

നിർമലയും സാലിയും.... ‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജൻചിത്രത്തിലെ പെൺകൂട്ടുകാരികൾ. ആകാശപ്പൊക്കം ചിറകു വിരിക്കാൻ കൊതിച്ച രണ്ടു പെൺപക്ഷികൾ. ‘ദൂരെ ദൂരെ സെയ്‌ഫ് ആയ ദൂരേയ്ക്കു’ പറന്നകലുന്നതു പകൽക്കിനാവു കണ്ടവർ. വേണമെങ്കിൽ വില്ലത്തികളെന്നു വിളിക്കാൻ തോന്നുന്ന ആ പെൺകുട്ടികളെ ഓർക്കുന്നില്ലേ? അവർ ആഘോഷിച്ചുല്ലസിച്ചു പാടിനടന്ന ആ പാട്ട് ഓർമിക്കുന്നില്ലേ? ഒഎൻവിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ മാസ്മര സംഗീതം.. യേശുദാസിന്റെ ആലാപനം..

കോൺവെന്റ് സ്‌കൂളിലെ അച്ചടക്കത്തിന്റെ പടച്ചട്ടക്കൂടുകൾക്കിടയിൽ ശ്വാസംമുട്ടിക്കഴിയുകയായിരുന്നു അവർ. പിന്നീടെപ്പോഴാണ് അതിനപ്പുറമുള്ള  ലോകത്തേക്ക് അവരുടെ വഴികൾ നീളാൻ തുടങ്ങിയത്?  മടുപ്പിക്കുന്ന മതിൽക്കെട്ടുകൾക്കപ്പുറത്തെ മഴവില്ലുകൾ തിരയാൻ തുടങ്ങിയത്? ചിറകു കൊരുത്ത് അവർ രണ്ടുപേരും ദേശാടനക്കിളികളായത്?

വിനോദയാത്രയ്‌ക്കു പോയ വിദ്യാർഥിസംഘത്തിൽ നിന്നാണ് അവർ പുതിയൊരു യാത്ര തുടങ്ങുന്നത്, അതുവരെയറിയാ വഴികളിലൂടെ. അവർ രണ്ടു പേർ മാത്രമുള്ളൊരു ലോകത്തിന്റെ അരികുകളിലൂടെ. ഉന്മാദങ്ങളുടെയും ഉൽസവങ്ങളുടെയും കൺകെട്ടുകാഴ്‌ചകളാണ് ആ യാത്രയിൽ അവരെ വരവേറ്റത്. ആരും തിരിച്ചറിയാതിരിക്കാൻ നടപ്പിലും എടുപ്പിലും ഉടുപ്പിലും ചില കുസൃതികളൊപ്പിച്ച്, അതുവരെ തോന്നാത്തൊരു തരം തന്റേടത്തോടെ നിമ്മിയും സാലിയും ഇറങ്ങിത്തിരിക്കുന്നു... ആൾത്തിരക്കൊഴിയാത്ത നിരത്തുകളിലേക്ക്... ആ തനിച്ചുയാത്രകളിലെപ്പോഴൊക്കെയോ സാലി നിമ്മിക്കു വെറുമൊരു പെൺകൂട്ടുകാരി മാത്രമല്ലാതായി മാറുകയായിരുന്നു; നേരെ തിരിച്ചും. ചോദിക്കാനും പറയാനും മറ്റാരുമില്ലാത്ത തന്നിഷ്‌ടങ്ങളുടെ ആ ലോകത്ത് അവർ പെൺ–പെൺ പ്രണയത്തിന്റെ പുതുസമവാക്യങ്ങളെഴുതിച്ചേർക്കുകയായിരുന്നു

നിമ്മിയുടെ ജീവിതത്തിലേക്ക് പ്രിയപ്പെട്ടൊരു രഹസ്യമായി ഹരിശങ്കർ കടന്നുവരുന്നതോടെയാണ് സാലി ഒറ്റയ്ക്കാവുന്നത്. ആകാശങ്ങൾ ആറ്റൊഴിഞ്ഞു പോയതു പോലെ തോന്നി ആ പാവം ദേശാടനക്കിളിക്ക്. ചിറകൊതുക്കാൻ ഒരു ചില്ലപോലുമില്ലാതെ, ചേക്കേറാൻ ചക്രവാളങ്ങളില്ലാതെ, തിരികെപ്പറക്കാൻ ഒരിളം കിളിക്കൂടു പോലുമില്ലാതെ വല്ലാതെ തനിച്ചായതുപോലെ.. ഹരിശങ്കർ അവർക്കിടയിലേക്കു കടന്നുവന്നില്ലായിരുന്നെങ്കിൽ എന്നു വെറുതെ തോന്നാറുണ്ട് ഇപ്പോഴും ഈ ചിത്രത്തിലെ മനോഹര ഗാനം കേൾക്കുമ്പോൾ... ആ പാവം ദേശാടനക്കിളികളുടെ ആകാശക്കൊതി കാണുമ്പോൾ... എങ്കിൽ ഇന്നും ആ രണ്ടുപെൺകിളികൾ ചിറകുരുമ്മിയിരുന്നേനേ ദൂരെ..ദൂരെ...സെയ്‌ഫ് ആയ ദൂരെ...

ഗാനം: വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന

ചിത്രം: ദേശാടനക്കിളി കരയാറില്ല

രചന: ഒഎൻവി

സംഗീതം: രവീന്ദ്രൻ

ആലാപനം: യേശുദാസ്

വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന

വാനമ്പാടീ പോരൂ കാടെല്ലാം പൂത്തു

മധുകര മൃദുരവ ലഹരിയിലലിയുക

മദകര സുരഭില മധുവിതിലൊഴുകുക നീ

വാസന്ത കേളീനൗകയായ്

 

ആലോലം പാടിവരൂ

കുളുർ മാലേയം ചാർത്തി വരൂ

ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി

ഈ മണ്ണിൻ ലാവണ്യസ്വപ്നം ചൂടി നീയാടൂ

ജീവന്റെ ലീലാലാസ്യം - പാടൂ പാടൂ

 

തേന്മാവിൻ കിങ്ങിണികൾ

നറു തേനൂറും പൊൻ‌മണികൾ

നുകരുക നീ, പകരമിനി സ്വരമധുരം നൽകൂ

മോഹങ്ങൾ പൊന്മാനായോടും തീരം

സ്നേഹത്തിൻ മൺ‌വീണ പാടും തീരം

കാണാം - താഴെ (വാനമ്പാടീ)

English Summary:

Vaanampaadi Etho theerangal song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com