ADVERTISEMENT

ഒരു വൈകുന്നേരക്കാറ്റ് വിരുന്നു കൊണ്ടുവന്ന അപ്പൂപ്പൻതാടിക്കൊപ്പം ഞാനിത്ര ദൂരം പിൻപറക്കുമെന്ന് കരുതിയതേയില്ല... എവിടെ നിന്നായിരിക്കാം അതെന്നെ തേടി വീണ്ടും വന്നത്? എത്ര പെട്ടെന്നാണ് അതെന്നെ കുട്ടിക്കാലത്തേക്കു കൈപിടിച്ചുകൊണ്ടു പോയത്? അല്ലെങ്കിലും നമ്മളിൽ പലരുടെയും കളിക്കുട്ടിക്കാലത്തിന്റെ കാക്കോത്തിക്കാവിലേക്ക് ഇപ്പോഴും ഒരു അപ്പൂപ്പൻതാടിയുടെ ആകാശദൂരമല്ലേയുള്ളൂ? അതുകൊണ്ടായിരിക്കാം ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലെ ‘കണ്ണാം തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ’ എന്നു തുടങ്ങുന്ന വരികൾ ചിലരുടെയെങ്കിലും കുട്ടിക്കാലത്തിന്റെ ആത്മഗാനമായത്.

ചെല്ലപ്പേരു ചൊല്ലിവിളിക്കാനൊരു കുഞ്ഞനുജത്തിക്കുട്ടിയുണ്ടെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ അവൾക്കുവേണ്ടി ഈ പാട്ട് മൂളിക്കൊടുക്കാതിരിക്കില്ല. എത്ര പിണങ്ങിയാലും ചിണുങ്ങിപ്പിന്നാലെ വരാൻ, കണ്ണാരം പൊത്താൻ, കട്ടുറുമ്പിന്റെ മധുരക്കുറുമ്പു കവിളത്തു നൽകാൻ, ആരുംവരാ കുറുക്കന്റെ കല്യാണത്തിനു വിരുന്നു പോകാൻ, കുടുകുടുങ്ങനെ പെയ്യുന്ന കർക്കിടകമഴയിൽ കൂടെക്കിടത്തിയുറക്കാൻ, ചേർത്തുപിടിച്ചിരുത്തി ചിത്രകഥകളുറക്കെയുറക്കെ വായിച്ചുകൊടുക്കാൻ, വിരൽത്തുമ്പത്തു കരി ചാലിച്ചു കണ്ണെഴുതിയൊരുക്കാൻ, കണ്ണേറു കൊള്ളാതിരിക്കാൻ കവിളത്തൊരു കൺമഷിപ്പൊട്ടു കുത്താൻ, അവളിപ്പോഴും ഒരു കളിക്കുട്ടിയായ് കൂടെയുണ്ടായിരുന്നെങ്കിൽ എന്നു ഞാനും വെറുതെ കൊതിച്ചു പോകുന്നു ഓരോ വട്ടം ഈ പാട്ടിനു കാതോർക്കുമ്പോഴും...

ഒരിക്കൽ എന്റെ കുഞ്ഞനുജത്തി അവളുടെ കൈക്കുമ്പിൾ മുറുക്കെയടച്ചുപിടിച്ച് എന്റെ നേർക്കു നീട്ടിയത് ഓർമ വരുന്നു... ഇതെന്റെ കുഞ്ഞേച്ചിക്കാ... അവളുടെ നുണക്കുഴിയാഴത്തിൽ വിരൽ കൊണ്ട് ഇക്കിളിയുണർത്തി ഒരു കള്ളച്ചിരിയോടെയാണ് അന്നു ഞാൻ ആ കൈകൾ തുറന്നു നോക്കിയത്.... അതിലുണ്ടായിരുന്നു അവൾ എനിക്കു തന്ന ആദ്യത്തെയും എക്കാലത്തെയും വിലപ്പെട്ട ഒരു കുഞ്ഞുസമ്മാനം..... മഴവിൽനൂലഴകുള്ളൊരു അപ്പൂപ്പൻതാടി.... അവളെ വാൽസല്യത്തോടെ ചേർത്തണച്ച്, കൈക്കുമ്പിളിൽ ശ്വാസമടക്കിയിരുന്ന ആ അപ്പൂപ്പൻതാടി ഞങ്ങൾ ഒരുമിച്ചാണ് ഊതിപ്പറത്തിവിട്ടത്.... ഇത്ര നാൾ കഴിഞ്ഞിട്ടും ഇപ്പോഴും ഇടയ്ക്കിടെ അതെന്നെ തേടിയെത്തുന്നു... കൂടെ ഞാനില്ലേ എന്നു കൊതിപ്പിക്കുന്നു.... വീണ്ടും കളിക്കുട്ടിക്കാലത്തിന്റെ നുണക്കുഴികളിൽ കുസൃതി വിരിയുന്നു... ചുണ്ടിൽ ഈ പാട്ട് വെറുതെ മൂളുന്നു... ബിച്ചു തിരുമലയുടെ വരികൾക്ക് ഔസേപ്പച്ചന്റെ സംഗീതം, കെ.എസ് ചിത്രയുടെ മധുര ശബ്ദം.

ഗാനം: കണ്ണാം തുമ്പീ പോരാമോ...

ചിത്രം: കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ

രചന: ബിച്ചു തിരുമല
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: കെ.എസ്.ചിത്ര

കണ്ണാംതുമ്പീ പോരാമോ, എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാംതുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ

വെള്ളാങ്കല്ലിൻ ചില്ലുംകൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീർക്കാം
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ... (കണ്ണാംതുമ്പീ...)

തിത്തെയ് തിത്തെയ് നൃത്തം വയ്‌ക്കും പൂന്തെന്നൽ
മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ കന്നത്തിൽ
എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി
മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്കു
നിന്നെയാണോമനെ ഏറെയിഷ്‌ടം...
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ... (കണ്ണാംതുമ്പീ...)

English Summary:

Nostalgic malayalam song 'kannam thumbi' from Kakkothikkavile Appooppanthadikal by Kamal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com