ADVERTISEMENT

സ്വകാര്യജീവിതത്തിലും സംഗീതജീവിതത്തിലും ഒരുപോലെ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചു തുറന്നു പറ‍ഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. കരിയറിന്റെ തുടക്ക കാലത്ത് ഒരു ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുമ്പോൾ തന്റെ സഹോദരി രോഗശയ്യയിലായിരുന്നുവെന്നും എന്നാൽ ജോലിയിലെ സമ്മർദം കാരണം തനിക്കു സഹോദരിയുടെ പക്കൽ എത്താൻ കഴിഞ്ഞില്ലെന്നുമുള്ള ദുഃഖം റഹ്മാൻ പങ്കുവച്ചു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഒരിക്കലും മറക്കാനാകാത്ത ആ സംഭവത്തെക്കുറിച്ചു റഹ്മാൻ തുറന്നു പറഞ്ഞത്. 

‘അന്ന് എന്റെ ഒരു പെങ്ങൾ അസുഖബാധിതയായി ഗുരുതരാവസ്ഥയിലായിരുന്നു. ഞാൻ ജോലിയുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയിൽ തിരക്കിലും. അത്യാവശ്യമായി തീർത്തുകൊടുക്കേണ്ട ജോലിയായിരുന്നു അത്. ചിത്രത്തിന്റെ നിർമാതാവ് സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ടുതന്നെ വർക്ക് നീട്ടിവയ്ക്കുക സാധ്യമായിരുന്നില്ല. അന്നേ ദിവസം വൈകിട്ട് 5 മണിക്കുള്ളിൽ ഞാൻ ജോലി പൂർത്തിയാക്കേണ്ടത് അത്യാവശ്യമായിരുന്നു. 

പെങ്ങളുടെ രോഗവിവരം അറിയിക്കാൻ അമ്മ എന്നെ വിളിച്ചുകൊണ്ടേയിരുന്നു. പക്ഷേ സംസാരിക്കാൻ എനിക്കു സമയം കിട്ടിയില്ല. ജോലി തീർക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു അവശേഷിച്ചത്. പെങ്ങളുടെ അടുത്തേക്കെത്താൻ പറ്റിയ സാഹചര്യമായിരുന്നില്ല അത്. എന്റെ അമ്മ വളരെ സമർഥയാണെന്നും ഗുരുതരമായ അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ അമ്മയ്ക്കു പറ്റുമെന്നും ഞാൻ വിശ്വസിച്ചു. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജോലി പൂർത്തിയാക്കി പെങ്ങളെ കാണാൻ ഞാൻ നേരെ ആശുപത്രിയിലേക്കു പാഞ്ഞു. അപ്പോഴേക്കും അവളുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. ഞാൻ കണ്ണീരോടെ ദൈവത്തിനു നന്ദിയർപ്പിച്ചു’ എ.ആർ.റഹ്മാൻ പറഞ്ഞു.

English Summary:

A. R. Rahman opens up about that he had to work on a tight deadline despite his sister's ill health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com