ADVERTISEMENT

അനന്ത് അംബാനിക്കും പ്രതിശ്രുതവധു രാധിക മെർച്ചന്റിനുമൊപ്പമുള്ള ചിത്രം പങ്കിട്ട് പോപ് താരം ജസ്റ്റിൻ ബീബർ. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാനെത്തിയപ്പോഴെടുത്ത ചിത്രമാണിത്. സംഗീത് ചടങ്ങിന് മുമ്പുള്ള റിഹേഴ്‌സൽ, സംഗീത് രാത്രിക്കുമുൻപ് അനന്തുമായുള്ള കൂടിക്കാഴ്ച, ചടങ്ങിനുശേഷം അനന്തിനും രാധികയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ എന്നിവയെല്ലാം ബീബറിന്റെ പുതിയ പോസ്റ്റിലുണ്ട്. രാധിക, അനന്ത്, ആകാശ് അംബാനി, ശ്ലോക മേഹ്ത, ആനന്ദ് പിരമൽ എന്നിവരും ജസ്റ്റിനൊപ്പം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലേക്കുള്ള യാത്രാവേളയിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്ത ബീബർ, ഇന്ത്യൻ സന്ദർശനത്തിന്റെ സന്തോഷം പങ്കുവച്ചു. 

ജൂലൈ 5ന് രാവിലെയാണ് കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയത്. ഗായകൻ വിമാനത്താവളത്തിൽ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് വൈകിട്ട് നടത്തിയ സംഗീത് ചടങ്ങിലെ ബീബറിന്റെ പവർപാക്ഡ് പ്രകടനം അതിഥികൾക്കു വിശിഷ്ട വിരുന്നായി. ശനിയാഴ്ച പുലർച്ചെ ബീബർ അമേരിക്കയിലേക്കു മടങ്ങുകയും ചെയ്തു. സംഗീത് പരിപാടിയിൽ പാടാനായി 83 കോടി രൂപ ജസ്റ്റിൻ ബീബർ പ്രതിഫലമായി കൈപ്പറ്റി. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും ബീബർ കൈപ്പറ്റിയിരിക്കുന്നത്.

റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകരും അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി. ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.

English Summary:

Justin Bieber shares pictures of Ambani wedding sangeet ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com