ADVERTISEMENT

മനസ്സിലിപ്പോഴും

നീയും മൗനവും

ചില പേരുകൾ ചിലരുടെ മാത്രം നാവിൻതുമ്പിൽ നിന്നു വിളിച്ചുകേൾക്കാൻ നാം ആഗ്രഹിക്കുന്നവയാണ്. മറ്റാരു വിളിച്ചാലും മറുവിളികേൾക്കാതെ, മറുപടി മൂളാതെ നാം മൗനം പാലിക്കുന്നതും അതുകൊണ്ടാണ്. ചിന്നൂ... ആ പേരുവിളിച്ചുകൊണ്ട് വീണ്ടും അയാൾ മടങ്ങിവരുമെന്ന്, ആ ഒറ്റവിളിത്തുമ്പത്ത് അവളുടെ അതുവരെക്കാത്തിരിപ്പിന്റെ മടുപ്പത്രയും ഉടഞ്ഞുവീഴുമെന്ന് അവളും കരുതിയിരുന്നു. ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലാണ് അവളെ പരിചയപ്പെടുന്നത്. നമ്മൾ അവളെ രാഗിണി എന്നു വിളിച്ചു. ആ പേരുവിളിക്കുന്ന പലരുമുണ്ടായിരുന്നു. പക്ഷേ ഒരാൾ മാത്രം അവളെ ചിന്നൂ എന്നു വിളിച്ചു. ആ ഒറ്റവിളിയിലേക്കു മാത്രം അവളുടെ പ്രണയം കാതോർത്തു.. കാരണം ആ വിളിയപ്പുറത്ത് അവളുടെ പ്രിയപ്പെട്ട രവിയേട്ടനാണ്. അവളോട് ആദ്യമായും അവസാനമായും പ്രണയം പറഞ്ഞവൻ.  

ചിന്നൂ എന്ന് അവളെ വിളിക്കാൻ, ആ വിളിത്തുമ്പത്ത് അവളെ ചേർത്തുനിർത്താൻ എന്നും രവിയേട്ടനുണ്ടാകുമെന്നു കരുതി രാഗിണി. എന്നിട്ടും വിധി അയാളെ ദൂരേക്ക് അകറ്റി. ദൂരെ മറയും മുമ്പേ രവി അവളെ പിന്തിരിഞ്ഞു നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... ഞാൻ വരും... ഞാൻ വരും... കാത്തിരിക്കണം... രവിയേട്ടൻ ഒടുവിൽ അവൾക്കു കൊടുത്ത വാക്ക്. ‘വരും. കാത്തിരിക്കണം.’ ചിന്നുവിന് ആ വാക്കു മാത്രം മതിയായിരുന്നു, വീണ്ടും കൂടിക്കാണുംവരെ കാത്തിരിക്കാൻ. അവൾ കാത്തിരുന്നു. പക്ഷേ മടങ്ങിവരുമെന്നു പറഞ്ഞ് ദൂരെ മറഞ്ഞ രവി മെല്ലെ അവളെ മറന്നു, അവൾക്കു കൊടുത്ത വാക്കും മറന്നു. ഗോതമ്പുപാടങ്ങൾ അതിരു തുന്നുന്നൊരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ രവിക്കു പുതിയൊരു ജീവിതവും പ്രണയവും  പുലർന്നു. അപ്പോഴും അയാളുടെ വരവുകാത്ത് കാത്തിരിപ്പിന്റെ കടലിനപ്പുറം പ്രണയത്തോടെ, പറഞ്ഞുതീരാ പരിഭവങ്ങളോടെ രാഗിണി ബാക്കിയാകുന്നതു മാത്രം അയാൾ അറിഞ്ഞതേയില്ല.  

നീണ്ട വർഷങ്ങളുടെ ഇടവേളയ്‌ക്കപ്പുറം രവി തന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുമ്പോൾ അയാളുടെ കൂടെ ഉത്തരേന്ത്യക്കാരിയായ ഭാര്യയും മക്കളുമുണ്ടായിരുന്നു. രവിയേട്ടൻ ചിന്നുവിനെ മറന്നു കഴിഞ്ഞിരുന്നു. ആ തിരിച്ചറിവ് അവളെ തകർത്തും കളഞ്ഞു. ചിന്നു ഇത്രകാലം തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കേട്ടപ്പോൾ ഒരു കരച്ചിൽ അയാളുടെ കഴുത്തോളം വന്നു തിരിച്ചിറങ്ങുന്നതു മാത്രം നാം കണ്ടു. പിന്തിരിഞ്ഞു നടന്നു പോകുന്ന രാഗിണിയുടെ മുഖം നമ്മൾ പിന്നെ കണ്ടതേയില്ല. 

എങ്കിലും എനിക്കു തോന്നി, അവൾ അന്നു കരഞ്ഞിരിക്കില്ല... പിന്നീടൊരിക്കലും ചിരിച്ചിരിക്കുകയുമില്ല....

ഗാനം: മനസ്സിൻ മണിച്ചിമിഴിൽ 

ചിത്രം: അരയന്നങ്ങളുടെ വീട്

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: രവീന്ദ്രൻ

ആലാപനം: കെ.ജെ. യേശുദാസ്

മനസ്സിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളി പോൽ

വെറുതെ പെയ്‌തു നിറയും രാത്രിമഴയായ് ഓർമകൾ..

 

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നോക്കുമീ രാവും

ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും

ഒരു മാറ്റമാമെന്റെ മൺകൂടിൽ

ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു

മിണ്ടാതെ പോകുന്നുവോ?

 

അന്തിവിണ്ണിലെ തിങ്കൾ നിറവെണ്ണിലാവിനാൽ മൂടി

മെല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകൾ ചൂടി

ഒരു രുദ്ര വീണ പോലെയെൻ മൗനം

ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന

ഗന്ധർവസംഗീതമായി....

English Summary:

Manassin Manichimizhil song from the movie Arayannegalude Veedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com