ADVERTISEMENT

അമ്മയാകാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ ശാരീരിക സ്ഥിതി വച്ച് അത് സാധ്യമല്ലെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗർഭധാരണം തനിക്കും കുഞ്ഞിനും അപകടകരമാണെന്നു ഗായിക തുറന്നു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങളെക്കുറിച്ചു മനസ്സു തുറന്നത്. 

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ലൂപ്പസ് രോഗബാധയുണ്ട് സെലീനയ്ക്ക്. (സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'). ഈ രോഗാവസ്ഥ ഗർഭാവസ്ഥയെ സങ്കീർണമാക്കും. രക്തസമ്മർദം ഉയരാനും മറ്റു ശാരീരിക വിഷമതകൾ ഉണ്ടാകാനും ഇടയുണ്ട്. അതിനാൽത്തന്നെ തനിക്കൊരിക്കലും അമ്മയാകാൻ സാധിക്കില്ലെന്നു സെലീന ഗോമസ് വേദനയോടെ പറഞ്ഞു. 

‘ഒരുപാട് ആരോഗ്യപ്രശ്നങ്ങളാൽ വലയുകയാണ് ഞാൻ. അമ്മയാകണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും എന്റെ ശരീരം അതിന് അനുവദിക്കുന്നില്ല. ഗർഭം ധരിച്ചാൽ എന്റെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗർഭിണിയാകണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. പക്ഷേ എന്തു ചെയ്യാൻ സാധിക്കും. എന്നെപ്പോലെ ഗർഭധാരണത്തിൽ പ്രശ്നങ്ങളുള്ളവർക്ക് പല മാർഗങ്ങൾ സ്വീകരിക്കാമല്ലോ. വാടകഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയ സാധ്യതകളെക്കുറിച്ചു ഞാൻ ആലോചിക്കുകയാണ്. ആ മാർഗം എങ്ങനെയായിരിക്കും ഞാൻ തിരഞ്ഞെടുക്കുക എന്നതിനെക്കുറിച്ചോർത്ത് അതിയായ ആവേശവും ആകാംക്ഷയും തോന്നുന്നു. എന്നെപ്പോലെ അമ്മയാകാൻ കൊതിക്കുന്ന എത്ര സ്ത്രീകളുണ്ടാകും. വാടകഗർഭപാത്രത്തിലൂടെ ഞാൻ അമ്മയായാൽ ജനിക്കാൻ പോകുന്ന കുഞ്ഞ് എന്റേതു തന്നെയായിരിക്കുമല്ലോ’, സെലീന ഗോമസ് പറഞ്ഞു. 

2015ലാണ് സെലീന ഗോമസിന് ലൂപ്പസ് രോഗം കണ്ടെതത്തിയത്. മാസങ്ങളോളം മരുന്നുകൾ കഴിച്ചെങ്കിലും രോഗം വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കി. വൃക്ക മാറ്റിവയ്ക്കുക മാത്രമായിരുന്നു ശാശ്വതമായ പരിഹാരം. ഉറ്റ സുഹൃത്ത് ഫ്രാൻസിയ റെയ്സ വൃക്ക ദാനം ചെയ്യാൻ തയ്യാറായതോടെ 2017ൽ ശസ്ത്രക്രിയ നടത്തി. വൃക്ക മാറ്റിവയ്ക്കലിനു വിധേയയായ കാര്യം സെലീന തന്നെയാണ് ലോകത്തോടു വിളിച്ചു പറഞ്ഞത്. ഇപ്പോഴാണ് ഇതുവരെ പറയാത്ത വിവിധങ്ങളായ ശാരീരിക വിഷമതകൾ തനിക്കുണ്ടെന്നു സെലീന തുറന്നു പറയുന്നത്. 

English Summary:

Singer Selena Gomez reveals that why she is not able to conceive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com