ADVERTISEMENT

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ലോറിക്കുള്ളിൽ കണ്ടെത്തിയത് കരൾ പിളരും വേദനയോടെയാണ് കേരളം കേട്ടത്. അർജുനെ കണ്ടെത്തിയപ്പോൾ വൈകാരികമായി പ്രതികരിച്ച ലോറി ഉടമ മനാഫിന്റെ വാക്കുകൾ കേൾക്കുന്നവരുടെയെല്ലാം ഉള്ള് പൊള്ളിച്ചു. അർജുനെ കണ്ടെത്തണമെന്ന ദൃഢനിശ്ചയത്തോടെ ഇത്രയും നാൾ കർണാടകയിൽ തന്നെ തങ്ങിയ മനാഫ് എന്ന മുനഷ്യസ്നേഹിയെക്കുറിച്ച് ഗാനരചയിതാവ് മനു മഞ്ജിത് പങ്കുവച്ച സമൂഹമാധ്യമ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കുറിപ്പിന്റെ പൂർണരൂപം:

"അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല ഓനെ. തോൽക്കാനുള്ള മനസ്സില്ല എന്തായാലും. ഓനേം കൊണ്ടേ പോവുള്ളൂ. അത് ഞാൻ പറഞ്ഞതേയ്നു. ആ വാക്ക് ഞാൻ ഓന്റെ അമ്മയ്ക്ക് പാലിച്ചു കൊടുത്തിക്ക്ണു..."

ഇത്രയും പറഞ്ഞൊപ്പിക്കുമ്പോഴേക്കും എത്രയോ വട്ടം അയാളുടെ തൊണ്ടയിടറിയിരുന്നു. ചങ്കു പൊട്ടിയാണ് വാക്കുകൾ പലതും പുറത്തു വീണത്. പല മരണവീടുകളിലും മൃതദേഹം സംസ്കരിക്കാൻ എടുത്തു കഴിഞ്ഞാൽ സ്വന്തം ജീവിതത്തിലേക്കും വീട്ടു വിശേഷങ്ങളിലേക്കും നേരമ്പോക്കുകളിലേക്കുമൊക്കെ മടങ്ങിപ്പോകുന്ന കാഴ്ചകൾ പതിവായ ഇക്കാലത്ത് മരിച്ചെന്നുറപ്പിച്ച ഒരാളെ കണ്ടെത്താൻ വേണ്ടി ഇങ്ങനെ സമരം ചെയ്ത് ഒരാൾ! അസാധാരാണമാവണം അയാളുടെ കഴിഞ്ഞ രണ്ടു രണ്ടര മാസക്കാലം. ഇത്രയും കാലം തന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഒരുത്തനെയും അനുവദിക്കാതെ രൗദ്രഭാവം പൂണ്ടൊഴുകിയ പുഴയും ഒടുവിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചത് മനാഫെന്ന ഈ കൂട്ടുകാരന്റെ മനസ്സുറപ്പിനു മുൻപിലാവും. ഇങ്ങനെ ഒരുപാട് സുമനസ്സുകളുടെയും ഒരു നാടിന്റെയും പ്രാർഥനയോടൊപ്പം അർജുന് ആദരാഞ്ജലികൾ.

72 ദിവസത്തെ കാത്തിരുപ്പിനൊടുവിൽ ബുധനാഴ്ചയാണ് ഗംഗാവലി പുഴയ‌ിൽ നിന്നും ലോറിയും അതിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. ലോറി ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിനു വേണ്ടിയാണിത്. അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്. 

English Summary:

Lyricist Manu Manjith shares heartfelt note on Manaf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com