ADVERTISEMENT

ചില ആളുകൾ അങ്ങനെ നമ്മളെ വല്ലാതെ ഇഷ്‌ടപ്പെടുത്തിക്കളയും. കൈവിട്ടുപോരാൻ തോന്നാത്ത ചില മുറുകെപ്പിടുത്തങ്ങൾ പോലെ, യാത്രപറഞ്ഞു പിരിയാൻ തോന്നാത്ത ചില കൂടിച്ചേരലുകൾ പോലെ, വേരുകളുടെ കെട്ടിപ്പുണരലുകൾ പോലെ.... അടർന്നുപോകല്ലേ എന്നോർമിപ്പിക്കുന്ന ചിലർ... രാജീവനും നന്ദിതയും പരസ്പരം അങ്ങനെ രണ്ടുപേരായിരുന്നു. രണ്ടുപേരായിരുന്നുവെന്ന് ഒരിക്കലും തോന്നിപ്പിക്കാത്തവിധം ഒന്നായിരുന്നവർ. 

‘മേഘമൽഹാർ’ എന്ന ചിത്രത്തിലാണ് അവരെ പരിചയപ്പെട്ടത്. എത്രയെത്ര പേരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരിക്കും അത്! ഒരാളിലേക്കു ജീവിതം ചുരുങ്ങുമ്പോഴും മനസ്സിനു പ്രിയം തോന്നിയ മറ്റൊരാളിലേക്കുള്ള പ്രണയപ്പടർച്ചയുടെ കഥ. ഇടംകയ്യിലൊരുവളെ ചേർത്തു നിർത്തുമ്പോഴും ഇടനെഞ്ചിൽ രണ്ടൊമതൊരുവളെ കാത്തുസൂക്ഷിച്ചവന്റെ കഥ. അത്രമേൽ നൈർമല്യത്തോടെ ഒരു പ്രണയം എങ്ങനെയാണ് രണ്ടുപേരുടെ സാധാരണ ജീവിതത്തിലേക്ക് തെളിമയുള്ളൊരു മഴവില്ലായി നിറങ്ങൾ വിടർത്തുന്നതെന്ന് കാണിച്ചു തരികയായിരുന്നു ആ ചിത്രം. വളരെ യാദൃച്ഛികമായി കൂടിക്കണ്ടത് കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയെയാണെന്നു തിരിച്ചറിയുമ്പോഴുള്ള ഹൃദയാനന്ദത്തിന്റെ ആകസ്മികത... ഓർമിച്ചെടുക്കാൻ ഒരേ ബാല്യമുണ്ടായിട്ടും അക്കാലത്തു കണ്ടുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളുണ്ടായിട്ടും അപരിചിതരെപ്പോലെ അകന്നുമാറേണ്ടിവരുന്ന അവരുടെ വിധി എത്ര സങ്കടകരമെന്ന് നമ്മളിൽ ചിലരെങ്കിലും നൊമ്പരപ്പെട്ടിട്ടുണ്ടാകാം. 

അതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോൾ മേഘമൽഹാർ ചിത്രം കാണുമ്പോൾ അതിന്റെ അവസാനം വരെ കണ്ടിരിക്കാറില്ല. നായകനും നായികയും കന്യാകുമാരിയുടെ സായാഹ്‌നതീരത്ത് കണ്ടുമുട്ടുന്നൊരു കടുംചുവന്ന ഫ്രെയ്‌മിൽ ഞാനെന്റെ കൺകാഴ്‌ചയ്‌ക്ക് തിരശ്ശീല വീഴ്‌ത്തും. നായകൻ അയാളുടെ ഭാര്യയിലേക്കും നായിക അവളുടെ ഭർത്താവിലേക്കും മടങ്ങിപ്പോകുന്ന ‘അശുഭ’പര്യവസാനത്തിനപ്പുറത്തേക്ക് ഞാനെന്റെ മനക്കൊട്ടകയുടെ വാതിൽ മലർക്കെ തുറക്കും. അവിടെ ഞാൻ കാണുന്ന ബാക്കിചിത്രം ഇനിയും അവസാനിച്ചിട്ടില്ല.. കന്യാകുമാരിയിലെ ആ പ്രണയസന്ധ്യ ഇനിയും അസ്‌തമിച്ചിട്ടുമില്ല... 

തമ്മിൽതമ്മിൽ ആരുമറിയാതെ സൂക്ഷിച്ച പ്രണയത്തിന്റെ മഴവിൽവർണപ്പൊട്ടുകൾ അവരെന്നെങ്കിലും കണ്ടെത്തിയിരിക്കുമോ?

അതോ കഥയ്‌ക്കു കഥ മാത്രമായിരിക്കാനേ കഴിയൂ എന്നു വേദനയോടെ ഓർമിച്ച് പ്രണയകഥ പറഞ്ഞവസാനിപ്പിച്ച് അവർ മടങ്ങിപ്പോയിരിക്കുമോ?

അറിയില്ല... ഒരിക്കൽ അവിടേക്കു പോകുന്നുണ്ട്. അവരുടെ പ്രണയം പുലർന്ന പൊന്നുഷസ്സുകൾ നേരിൽ കാണാൻ... 

പിന്നെ, ഒരു രഹസ്യം ഒരു മണിച്ചിപ്പിയിലൊളിപ്പിച്ച് കടലിലൊഴുക്കാൻ...

ഗാനം: പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

ചിത്രം: മേഘമൽഹാർ

രചന: ഒ.എൻവി

സംഗീതം: രമേഷ് നാരായണൻ

ആലാപനം: പി. ജയചന്ദ്രൻ, കെ.എസ് ചിത്ര

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

സൗന്ദര്യ തീർഥക്കടവിൽ

നഷ്‌ടസ്‌മൃതികളാം മാരിവില്ലിൻ

വർണപ്പൊട്ടുകൾ തേടി നാം വന്നു

 

ഒന്നു പിണങ്ങി ഇണങ്ങും നിൻ

കണ്ണിൽ കിനാവുകൾ പൂക്കും

പൂമ്പുലർ കണി ഏതോ

പേരറിയാ പൂക്കൾ

നമ്മെ തിരിച്ചറിഞ്ഞെന്നോ 

ചിരബന്ധുരമീ സ്‌നേഹബന്ധം

 

തീരത്തടിയും ശംഖിൽ നിൻ

പേരു കോറി വരച്ചു ഞാൻ

ശംഖുകോർത്തൊരു മാല നിന്നെ

ഞാൻ അണിയിക്കുമ്പോൾ

ജന്മങ്ങൾക്കപ്പുറത്തെങ്ങോ ഒരു

ചെമ്പകം പൂക്കും സുഗന്ധം

English Summary:

Ponnushasenum song from the movie Meghamalhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com