ADVERTISEMENT

ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയെക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി പാക്കിസ്ഥാനി ഗായകൻ സോഹെബ് ഹസ്സൻ. വർഷങ്ങൾക്കു മുൻപൊരിക്കൽ ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് രത്തൻ തന്നെയും സഹോദരി നാസിയ ഹസനെയും നേരിൽ വന്നു കണ്ടുവെന്നും എന്നാൽ അദ്ദേഹം ആരാണെന്നു തങ്ങൾ മനസ്സിലാക്കിയില്ലെന്നും സോഹെബ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആൽബത്തിന്റെ പ്രകാശന ചടങ്ങിനു ശേഷം അദ്ദേഹം അത്താഴ വിരുന്നിനു ക്ഷണിച്ചപ്പോഴാണ് കോടീശ്വരനായ ആ മനുഷ്യന്റെ ലാളിത്യം നേരിൽ കണ്ടതെന്നും ആ കൂടിക്കാഴ്ച ഒരിക്കലും മറക്കാകില്ലെന്നും സോഹെബ് പറയുന്നു. രത്തൻ ടാറ്റയ്ക്കൊപ്പമുള്ള ഓർമച്ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായകൻ അദ്ദേഹത്തെക്കുറിച്ചു വാചാലനായത്. 

കുറിപ്പിന്റെ പൂർണരൂപം:

അന്ന് വീട്ടിലേക്ക് ഒരു ഫോൾ കോൾ വന്നു. സഹോദരി നാസിയ ആണ് സംസാരിച്ചത്. ‘‘എന്റെ പേര് രത്തൻ. സിബിഎസ് ഇന്ത്യ എന്ന പേരിൽ ഞാനൊരു സംഗീതക്കമ്പനി തുടങ്ങാനൊരുങ്ങുന്നു. സോഹെബും നാസിയയും ചേർന്ന് ഞങ്ങൾക്കുവേണ്ടി ഒരു ആൽബം റെക്കോർഡ് ചെയ്യുമോ എന്നറിയാനാണ് ഞാൻ വിളിച്ചത്. നിങ്ങളെ രണ്ടുപേരെയും നേരിൽ വന്നു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’’ എന്ന് രത്തൻ പറഞ്ഞു. അതുകേട്ടപ്പോൾ വലിയ ആകാംക്ഷയോടെ നാസിയ അമ്മയോട് ഇക്കാര്യം വിവരിച്ചു. ഇന്ന് വേണ്ട, അടുത്ത വെള്ളിയാഴ്ച കാണാമെന്നായിരുന്നു അമ്മയുടെ മറുപടി. തുടർന്ന് വെള്ളിയാഴ്ച, ഞങ്ങളുടെ വിമ്പിൾഡണിലെ വീട്ടിലേക്കു വരാമോയെന്ന് നാസിയ രത്തനോട് ചോദിച്ചു. അദ്ദേഹം സമ്മതം പറഞ്ഞു.

അങ്ങനെ വെള്ളിയാഴ്ച വലിയ ഉയരമുള്ള ഒരു മനുഷ്യൻ, സ്യൂട്ട് ഒക്കെ ധരിച്ച് ഞങ്ങളുടെ വീട്ടിലെത്തി. ഒരു മനോഹര ചിരി സമ്മാനിച്ചാണ് അദ്ദേഹം വീട്ടിലേക്കു പ്രവേശിച്ചത്. വളരെ മൃദുവായി സംസാരിക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹം വളരെ ആത്മാർഥതയുള്ളയാളാണെന്ന് എനിക്കു തോന്നി. അദ്ദേഹത്തോടു സംസാരിക്കുമ്പോഴും ആരാണ് അദ്ദേഹമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ബോധ്യവുമില്ലായിരുന്നു. അദ്ദേഹം പൊങ്ങച്ചം പറയുകയോ, ആത്മപ്രശംസ നടത്തുകയോ ചെയ്തില്ല. ഒരു കാര്യം മാത്രമേ അദ്ദേഹം പറഞ്ഞുള്ളു, ‘‘നിങ്ങൾക്കു സമ്മതമാണെങ്കിൽ നമ്മുടെ മ്യൂസിക് പ്രോജക്ടുമായി മുന്നോട്ടു പോകാം. അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഞാൻ മറ്റൊരാളെ ഏർപ്പാടാക്കാം. എഗ്രിമെന്റുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും വിയോജിപ്പുകളുണ്ടെങ്കിൽ എന്നോടു നേരിട്ടു സംസാരിക്കാവുന്നതാണ്’’. 

പിന്നീടു നടന്നതൊക്കെ ചരിത്രമായിരുന്നു. പറഞ്ഞുറപ്പിച്ചതു പോലെ തന്നെ ഞങ്ങൾ ആൽബം ഒരുക്കി. യങ് തരംഗ് എന്നായിരുന്നു ആൽബത്തിന്റെ പേര്. അതുപോലൊരു ആൽബം ഇന്ത്യയോ സൗത്ത് ഏഷ്യ പോലുമോ അതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് ലഭിച്ച പ്രതികരണങ്ങൾ. എംടിവിയിൽ നിന്നും ഞങ്ങളെ ഫോണിൽ വിളിച്ചും അതേ കാര്യം പറഞ്ഞു. 

ആൽബത്തിന്റെ ഔദ്യോഗിക പ്രകാശ ചടങ്ങിൽ വച്ചാണ് ഞങ്ങൾ രത്തൻ ടാറ്റയെ അവസാനമായി കണ്ടത്. മുംബൈയിലെ താജ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രത്തൻ യഥാർത്തിൽ ആരാണെന്ന് സിബിഎസ് ഇന്ത്യയുടെ എംഡിയാണ് അന്ന് ഞങ്ങളോടു പറഞ്ഞത്. അന്ന് ആ വലിയ മനുഷ്യനെ ഞങ്ങൾ അറിഞ്ഞു. അതുവരെ അദ്ദേഹം ആരാണെന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു ധാരണയുമില്ലായിരുന്നു. 

ആൽബത്തിന്റെ പ്രകാശനത്തിനു ശേഷം അദ്ദേഹം എന്നെയും നാസിയെയും സ്വവസതിയിലേക്ക് അത്താഴവിരുന്നിനു ക്ഷണിച്ചു. അദ്ദേഹം കൊട്ടാരസമാനമായ ഇടത്താണ് താമസിക്കുന്നതെന്നു ഞങ്ങൾ കരുതി. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ടു, അത്രയും കരുത്തനായ ഒരു വ്യവസായി ഏറെ ലളിതമായ സൗകര്യത്തോടു കൂടി ഒരിടത്ത് താമസിക്കുന്നു. അത് കണ്ട് ഞങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടി. രണ്ട് കിടപ്പുമുറികൾ മാത്രമുള്ള, ചെറിയ രീതിയിൽ മാത്രം അലങ്കാരങ്ങൾ ചെയ്ത ഒരു ഫ്ലാറ്റ്. അവിടെ വച്ച് അദ്ദേഹത്തിന്റെ സഹോദരിയെയും അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്ന ഒരു വളർത്തുനായയെയും ഒരു വീട്ടുജോലിക്കാരനെയും കണ്ടു. മഹാനായ ഒരു വ്യക്തിക്കൊപ്പമുള്ള ലളിതമായ അത്താഴവിരുന്ന് ആയിരുന്നു അത്. ആ ദിനം എനിക്കൊരിക്കലും മറക്കാനാകില്ല. അക്ഷരാർഥത്തിൽ അദ്ദേഹമൊരു മഹാനായിരുന്നു, ബിസിനസ്സ് ലോകത്തെ ഐക്കണ്‍! ശാന്തിയിൽ ലയിക്കൂ, പ്രിയ രത്തൻ!

English Summary:

Singer Zoheb Hassan remembers Ratan Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com