ADVERTISEMENT

നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി ബിടിഎസ് താരം ജെ–ഹോപ് തിരിച്ചെത്തി. ഗായകന്റെ മടങ്ങിവരവ് ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 18 മാസം നീണ്ട നിര്‍ബന്ധിത രാജ്യ സേവനത്തിനായി 2023 ഏപ്രിലിലാണ് ജെ–ഹോപ് സൈന്യത്തിൽ ചേര്‍ന്നത്. ബാന്‍ഡ് അംഗം ജിൻ, ജൂണില്‍ തന്റെ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയിരുന്നു. 

സെന്‍ട്രല്‍ വോൻജു നഗരത്തിലെ സൈനിക താവളത്തിന്റെ ഗേറ്റിലൂടെ ജെ-ഹോപ് പുറത്തുവന്നപ്പോള്‍ സഹതാരം ജിന്‍ സ്വീകരിക്കാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജെ–ഹോപ്പിനെ സ്വീകരിക്കാൻ വിദേശത്ത് നിന്നടക്കം നിരവധി ആരാധകരും എത്തി. 

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരം ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ രണ്ടു വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി. 

സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. അവരൊന്നിച്ച് ലോകവേദികൾ കീഴടക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് ‘ബിടിഎസ് ആർമി’ എന്നറിയപ്പെടുന്ന ആരാധകവൃന്ദം. അംഗങ്ങൾ ഓരോരുത്തരായി മടങ്ങിവരുന്നതോടെ ആരാധകരുടെ ആവേശം വാനോളമുയരുകയാണ്. പക്ഷേ ബാൻഡിലെ എല്ലാ അംഗങ്ങളും മടങ്ങിയെത്താൻ 2025വരെ ബിടിഎസ് ആർമി കാത്തിരിക്കണം. 

English Summary:

BTS member J-Hope Discharged From Military

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com