ADVERTISEMENT

തണുപ്പിന്റെ തലസ്ഥാനമാണ് അന്റാർട്ടിക്ക. ആർക്കും ഭരണമില്ലാത്ത ആ വൻകരയിൽ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള രാജ്യാന്തര സഹകരണം മാത്രമാണുള്ളത്. അവിടത്തെ പരിസ്ഥിതിസംരക്ഷണത്തിന്റെ അടിസ്ഥാനം 1961ൽ നിലവിൽവന്ന അന്റാർട്ടിക്ക ഉടമ്പടിയാണ്. അതാണ് അന്റാർട്ടിക്കയുടെ ഭരണഘടന. ഉടമ്പടിയിലുൾപ്പെട്ട 57 രാജ്യങ്ങൾ എല്ലാവർഷവും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണവും ശാസ്ത്രഗവേഷണവും മുൻനിർത്തിയുള്ള നയരൂപീകരണം നടത്തുകയും ചെയ്യുന്നു. ഇത്തവണത്തെ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിന് (എടിസിഎം) ആതിഥ്യം വഹിച്ചതു കൊച്ചിയാണ്. അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ ലോകത്തിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതായി ഈ നിർണായക സമ്മേളനം.

കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കുകയും അതു സമുദ്രനിരപ്പ് ഉയരാൻ കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ എടിസിഎമ്മിന്റെ പ്രസക്തി വലുതാണ്. അന്റാർട്ടിക്കയിലെ അനാവശ്യ മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സമ്മേളനത്തിലുണ്ടായത് ആശാവഹംതന്നെ. അന്റാർട്ടിക്കയിലെ വിനോദസഞ്ചാരം നിയന്ത്രിക്കാനുള്ള ടൂറിസം മാർഗരേഖയ്ക്കു രൂപം നൽകാൻ തീരുമാനിച്ചതാണു ശ്രദ്ധേയമായ നേട്ടം. അനിയന്ത്രിത ടൂറിസം പ്രവർത്തനങ്ങൾ അന്റാർട്ടിക്കയെ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

പെൻഗ്വിനുകളുടെ കൂടാണ് അന്റാർട്ടിക്ക. മനുഷ്യൻ സൃഷ്ടിച്ച കാലാവസ്ഥാമാറ്റം മൂലം വംശനാശഭീഷണി നേരിടുന്ന പെൻഗ്വിൻ ഇനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന നിർദേശം സമ്മേളനത്തിലുയരുകയുണ്ടായി. കാര്യമായ എണ്ണനിക്ഷേപമുണ്ടെന്നു കരുതുന്ന അന്റാർട്ടിക്കയെ ചില രാജ്യങ്ങൾ വാണിജ്യതാൽപര്യത്തോടെയാണു കാണുന്നത്. അത്തരം നീക്കങ്ങളെ ചെറുക്കുന്നതിൽ സമാധാനവും ശാസ്ത്രഗവേഷണവും അടിസ്ഥാനശിലകളായ അന്റാർട്ടിക്ക ഉടമ്പടിയുടെ പങ്ക് വളരെ വലുതാണ്.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ അന്തരീക്ഷത്തിൽ ലോകമാകെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമയത്താണ് ഇത്തവണത്തെ സമ്മേളനം. ‌കടുത്ത അഭിപ്രായഭിന്നതകളുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ ഒരുമിച്ചിരുത്തിയതുമുതൽ ഇന്ത്യയുടെ നയതന്ത്രത്തിന്റെ വിജയമാണു സമ്മേളനത്തിൽ കണ്ടത്. അന്റാർട്ടിക്കയ്ക്കു പുറത്തെ പ്രശ്നങ്ങളെ സമ്മേളനത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഒട്ടേറെ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്ന റഷ്യയെ അനുനയിപ്പിക്കുന്നതിൽ ഇന്ത്യയുടെ നയതന്ത്രബന്ധങ്ങൾ മുതൽക്കൂട്ടാവുകയും ചെയ്തു. അന്റാർട്ടിക്ക ഉടമ്പടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിലും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിലുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു ‘മലയാള മനോരമ’യിൽ എഴുതിയ ലേഖനത്തിൽ എടുത്തുപറയുകയുണ്ടായി.

ധ്രുവമേഖലയിലെ ഗവേഷണത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് അന്റാർട്ടിക്കയിൽ പുതിയ ഗവേഷണകേന്ദ്രമായ ‘മൈത്രി 2’ സ്ഥാപിക്കാനുള്ള പ്രഖ്യാപനം. കാസർകോട് സ്വദേശിയായ ഡോ. തമ്പാൻ മേലത്ത് ഡയറക്ടറായ നാഷനൽ സെന്റർ ഫോർ പോളർ ആൻഡ് ഓഷ്യൻ റിസർച്ചാണ് (എൻസിപിഒആർ) ധ്രുവമേഖലയിലെ നമ്മുടെ ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്നത്.

വിലപ്പെട്ട പല ആശയങ്ങൾക്കും രൂപം നൽകിയ സമ്മേളനത്തിന് ആതിഥ്യം വഹിക്കാൻ കൊച്ചി തിരഞ്ഞെടുക്കപ്പെട്ടതു നമ്മുടെ പ്രാധാന്യം വ്യക്തമാക്കുന്നു. രാജ്യത്തെ മറ്റു പല നഗരങ്ങളെയും മറികടന്നാണ് ഈ സമ്മേളനം കൊച്ചിയിലേക്കെത്തിയത്. സമീപകാലത്തു കൊച്ചിയിൽ നടന്ന സമ്മേളനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതുമായി ഇത്. ഇത്തരം വലിയ സമ്മേളനങ്ങൾ നടത്താനുള്ള സ്ഥലസൗകര്യവും സാങ്കേതികശേഷിയുമുണ്ടെന്നു തെളിയിക്കാനും നമുക്കു സാധിച്ചു.

എടിസിഎം അന്റാർട്ടിക്കയ്ക്കുവേണ്ടി മാത്രമല്ലെന്നുകൂടി ഓർമിക്കാം. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ധ്രുവമേഖലയിലെ ആവാസവ്യവസ്ഥയെയാകെ തകിടം മറിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം ലോകത്ത് എല്ലായിടത്തുമുണ്ടാകും. അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിന്റെ പ്രത്യാഘാതം കേരളത്തിലെ തീരപ്രദേശങ്ങളിലടക്കം പ്രതിഫലിക്കുമെന്നതിൽത്തന്നെയുണ്ട് മനുഷ്യരാശി നേരിടുന്ന വെല്ലുവിളിയുടെ ഗൗരവം. ആ വിദൂരവൻകരയുടെ സംരക്ഷണം അതുകെ‍ാണ്ടുതന്നെ ഈ ലോകത്തുള്ളവരുടെ മുഴുവൻ ഉത്തരവാദിത്തമായിത്തീരുന്നു.

English Summary:

Editorial about Antarctic Treaty Consultation Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com