ADVERTISEMENT

പ്രകൃതിക്ഷോഭ ഭീഷണി നേരിടുന്ന 313 വീടുകൾ. ഈ വീടുകളിൽ കഴിയുന്ന ആയിരത്തിലേറെപ്പേർ. ഇതിനകം പലയിടങ്ങളിലേക്കു മാറിത്താമസിച്ച 367 വീട്ടുകാരും എപ്പോൾ വേണമെങ്കിലും മാറേണ്ട സാഹചര്യത്തിലുള്ള 120 വീട്ടുകാരും. ദുരന്തമഴ ഉരുൾപെ‌ാട്ടിയിറങ്ങിയ ജൂലൈ 29നു രാത്രി വയനാട്ടിലെ ആയിരക്കണക്കിനു ജനങ്ങളെപ്പോലെ ഒറ്റപ്പെട്ടുപോയവരാണ് ഇവരും. മരണക്കണക്കിൽ ഒരാൾമാത്രമായതുകൊണ്ടു മാത്രം വിലങ്ങാട്ടെ ദുരന്തത്തിലേക്ക് അധികമാരുടെയും കണ്ണെത്തിയില്ല. അഥവാ, വയനാട് നേരിട്ട മഹാദുരന്തത്തിന്റെ നിഴലിലേക്ക് ഒതുങ്ങിപ്പോകാനായിരുന്നു വിലങ്ങാടിന്റെ ദുർവിധി. 

കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത്, മൂന്നുഭാഗം വനത്തോടു ചേർന്നുകിടക്കുന്ന, പുഴകളാൽ സമൃദ്ധമായ വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ് വിലങ്ങാട്. എന്നും ഉരുൾപൊട്ടലിന്റെ ഭീഷണിയും ദുരന്തവും നേരിടാൻ വിധിക്കപ്പെട്ട പ്രദേശമാണ് ഇവിടം. കോട്ടയം, ഇടുക്കി, തൃശൂർ, പത്തനംതിട്ട പ്രദേശങ്ങളിൽനിന്നെല്ലാം പതിറ്റാണ്ടുകൾ മുൻപേ കുടിയേറിയവരും ആദിവാസി വിഭാഗക്കാരുമെല്ലാം അധിവസിക്കുന്ന ഈ മലയോരമണ്ണിനു ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും കഥകളാണു പറയാനുള്ളത്. കണ്ണവം, പേര്യ വനനിരകളോടു ചേർന്നുകിടക്കുന്ന വിലങ്ങാട്ട് ആദ്യകുടിയേറ്റം നടന്നത് 1942ൽ ആണ്. 

ഉരുൾപൊട്ടലാണ് ഇപ്പോൾ വിലങ്ങാടിനെ വിറങ്ങലിച്ചുനിർത്തുന്നത്. സമീപത്തുള്ള ആലിമൂലയിൽ അഞ്ചു വർഷം മുൻപു നാലു പേരുടെ മരണത്തിനും കോടികളുടെ നഷ്ടത്തിനും ഇടയാക്കിയ ഉരുൾപൊട്ടലുണ്ടായ വേളയിൽ സർക്കാരിന്റെ വിവിധ ഏജൻസികൾ പഠനം നടത്തിയിരുന്നു. വിലങ്ങാട്ടെ പലയിടങ്ങളും വാസയോഗ്യമല്ലെന്നും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നുമായിരുന്നു അവരുടെ റിപ്പോർട്ട്. അന്ന് ആദിവാസി ഊരുകളിലെ 65 പട്ടികവർഗ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ സർക്കാർ സന്നദ്ധമായതൊഴിച്ചാൽ മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല. പട്ടികവർഗ വിഭാഗക്കാരുടെ വീടുകൾ പോലും പൂർണമായി പണിതു കൈമാറാൻ പല കാരണങ്ങളാൽ കഴിഞ്ഞില്ല. 

ഇതിനിടയിലാണ് ജൂലൈ 29നു അർധരാത്രി വീണ്ടും ഉരുൾപൊട്ടൽ വിലങ്ങാടിനെ നടുക്കിയത്. മുൻപ് ഒന്നോ രണ്ടോ മൂന്നോ ഇടങ്ങളിലായിരുന്നു ഉരുൾ പൊട്ടിയതെങ്കിൽ ഇത്തവണ 122 ഇടങ്ങളിൽ ഉണ്ടായെന്നാണ് ഡ്രോൺ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ വ്യക്തമായത്. ചിലയിടങ്ങളിൽ ചെറുതെങ്കിൽ മറ്റു ചിലയിടങ്ങളിൽ വീടുകളും കൃഷിയിടങ്ങളും നശിക്കാൻ ഇടയാക്കിയ വിധത്തിലായിരുന്നു ഉരുളിന്റെ കെ‍ാടുംവരവ്. വിലങ്ങാട്– മഞ്ഞക്കുന്ന്– പാനോം വഴിയുള്ള മലയോരപാതയിലാണ് ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായതും റിട്ട.അധ്യാപകൻ കെ.എ.മാത്യു(58)വിനു ജീവൻ നഷ്ടമായതും. 

ഉരുൾ പൊട്ടിയതറിഞ്ഞ് മിക്കവരും നദിയുടെ സമീപസ്ഥലങ്ങളിൽനിന്നു മാറിയത് വലിയ ദുരന്തത്തിൽനിന്നു രക്ഷനേടാൻ കാരണമായി. അതേദിവസംതന്നെ വയനാട്ടിൽ വൻ ഉരുൾപൊട്ടലും ഒട്ടേറെ ജീവനഷ്ടവുമുണ്ടായതിനാൽ വിലങ്ങാടിന്റെ നഷ്ടങ്ങളോ ദുരിതങ്ങളോ ആദ്യമൊന്നും അധികംപേരുടെ ശ്രദ്ധയിൽപെട്ടില്ല. 

പിന്നീട്, വിലങ്ങാടിന്റെ ദുരിതങ്ങളെക്കുറിച്ചു പഠിക്കാൻ അധികൃതർ തയാറായപ്പോൾ കണ്ടെത്തിയ വസ്തുതകൾ ഞെട്ടിക്കുന്നതായി. 313 വീടുകൾ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുവെന്നതുതന്നെയാണ് അതിലേറ്റവും ഗുരുതരമായ കാര്യം. വാസയോഗ്യമല്ലെന്നു സർക്കാർസമിതിതന്നെ വിലയിരുത്തിയ ഇത്രയും വീടുകളിലേക്കാണ് ഉരുൾപൊട്ടൽ ഭീഷണി മാറിയതോടെ ഉടമകൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. വയനാട്ടിലേതുപോലെ ദുരന്തത്തിന് ഇരയായവർക്കു താൽക്കാലികമായി മാറിത്താമസിക്കാൻ വീട്ടുവാടക നൽകുകയോ മറ്റു സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല.

അരക്ഷിതാവസ്ഥയിലുള്ള വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചില്ലെങ്കിൽ വീണ്ടുമൊരു ഉരുൾവന്ന് വിലങ്ങാട്ട് മറ്റൊരു വയനാട് ദുരന്തം സൃഷ്ടിച്ചേക്കുമെന്ന ഭയം എല്ലാവരിലുമുണ്ട്. വിലങ്ങാടിന്റെ ജലസ്രോതസ്സുകളെല്ലാം ഉരുൾപൊട്ടലിനെത്തുടർന്നു തകർന്ന നിലയിലാണ്. പുഴകളിലെ വലിയ പാറക്കല്ലുകളും വൻ മരങ്ങളും നീക്കി ഒഴുക്കു സുഗമമാക്കിയില്ലെങ്കിൽ ഇനിയൊരു കെ‍ാടുംമഴയിൽ പ്രളയക്കെടുതികളാവും വിലങ്ങാടിനു നേരിടേണ്ടിവരിക.

കൃത്യമായ പഠനത്തിനുശേഷം, കുറ്റമറ്റ പുനരധിവാസ പദ്ധതിയാണു വിലങ്ങാടിൽ നടപ്പാക്കേണ്ടത്. ‘മലയാള മനോരമ’ നാദാപുരത്തു നടത്തിയ സെമിനാറിൽ ഉയർന്ന പ്രധാന ആവശ്യം ഇതുതന്നെയാണ്. കൂട്ടമായി വീടുകൾ ഉണ്ടാക്കുന്നതിനുപകരം, അഞ്ചോ ആറോ വീടുകളുള്ള ചെറിയ ക്ലസ്റ്ററുകളാക്കി വേണം പുനരധിവാസമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനുവേണ്ട ഭൂമി പരിഗണനയിലുണ്ടെന്നു പഞ്ചായത്തും അറിയിക്കുന്നുണ്ട്. വിലങ്ങാടിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഒട്ടേറെപ്പേരുണ്ട്. അവരെയെല്ലാം ഒരുമിപ്പിച്ച്, സർക്കാർ മുൻകയ്യെടുത്തുവേണം പുനരധിവാസം സമയബന്ധിതമായി സാധ്യമാക്കാൻ.

English Summary:

Editorial about rehabilitation of Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com