ADVERTISEMENT

ഇടവേളയ്ക്കുശേഷം മണിപ്പുർ വീണ്ടും അശാന്തിയിലാണ്. തുടരുന്ന സംഘർഷത്തിന് അറുതിവരുത്തി അവിടെ ശാന്തി പുലർത്താൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളെ‍ാന്നും ഉണ്ടാകുന്നില്ല; മുഖ്യമന്ത്രി ബിരേൻ സിങ്ങിനു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

പതിനാറു മാസമായി തുടരുന്ന കലാപം വീണ്ടും കൈവിട്ടുപോകുന്നു. രാജ്യം കണ്ട ഏറ്റവും ദൈർഘ്യമേറിയ കലാപത്തിൽ ഇതിനകം ഏകദേശം 240 പേർ കൊല്ലപ്പെട്ടു; അരലക്ഷം പേർ ഭവനരഹിതരായി. ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനെ‍ാന്നായതും പലയിടത്തും മെയ്തെയ് – കുക്കി വിഭാഗക്കാർ തമ്മിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതും അതീവ ആശങ്കയാണുണ്ടാക്കുന്നത്. പ്രക്ഷോഭവുമായി വിദ്യാർഥികൾ തെരുവിലിറങ്ങിയതും സംഘർഷാവസ്ഥ കൂട്ടുന്നു.

മെയ്തെയ്കളും കുക്കികളും കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു ഡ്രോണുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉപയോഗിച്ചതോടെ അതിർത്തികളിൽ താമസിക്കുന്നവർ ഉൾപ്പെടെ കടുത്ത ഭീതിയിലാണ്. മണിപ്പുരിൽ ആദ്യമായാണ് ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ. കലാപത്തിന്റെ ആദ്യനാളുകളിൽ സർക്കാരിന്റെ ആയുധപ്പുര കൊള്ളയടിച്ച മെയ്തെയ് വിഭാഗക്കാർ വീണ്ടും അതിനു ശ്രമിച്ചതും ഈ സംഘർഷവേളയിലാണ്.

കലാപം സംസ്ഥാന സർക്കാർ കണ്ടുനിൽക്കുകയാണെന്നു കുറ്റപ്പെടുത്തി, മണിപ്പുരിൽ സമ്പൂർണ ഭരണത്തകർച്ചയെന്നു സുപ്രീം കോടതി നേരത്തേ ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. എന്നാൽ, ധാർമികമായിത്തന്നെ അതിന് ഉത്തരവാദിയായ മുഖ്യമന്ത്രി സമാധാനശ്രമങ്ങൾ നടത്തുന്നില്ലെന്നു മാത്രമല്ല, കുക്കി വിഭാഗക്കാരിൽ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കുന്നവിധം പ്രകോപനപരമായ നിലപാടെടുക്കുകയും ചെയ്യുന്നു. കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ പെ‍ാലീസും കരസേനയും വിവിധ കേന്ദ്രസേനകളും ചേർന്നുള്ള സംയുക്തസേനയുടെ (യൂണിഫൈഡ് കമാൻഡ്) നിയന്ത്രണം വിട്ടുകിട്ടണമെന്നും തീവ്ര കുക്കി സംഘടനകളെ മാവോയിസ്റ്റുകളെയെന്നപോലെ കൈകാര്യം ചെയ്യാൻ അർധസൈനിക വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്നും മറ്റും മുഖ്യമന്ത്രി ഗവർണറെക്കണ്ട് ആവശ്യപ്പെട്ടതിൽ പക്ഷപാത നിലപാട് ആരോപിക്കപ്പെടുന്നുണ്ട്.

സംയുക്തസേനയിൽ ഉൾപ്പെട്ട മണിപ്പുർ പൊലീസിനു കീഴിലുള്ള കമാൻഡോകൾ മെയ്തെയ് വിഭാഗത്തിനൊപ്പം പക്ഷം ചേരുമ്പോൾ അസം റൈഫിൾസും ബിഎസ്എഫും ആർമിയും സ്വതന്ത്രനിലപാടാണ് സ്വീകരിക്കുന്നത്. കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കാനുള്ള നീക്കത്തിൽ കുക്കികൾ ആശങ്കയിലാണ്. തീവ്ര മെയ്തെയ് പക്ഷക്കാർ കുക്കി ജില്ലകളിൽ കടന്നുകയറുന്നത് അസം റൈഫിൾസാണു തടഞ്ഞുപോന്നത്. ഇവരെ പിൻവലിച്ചാൽ വൻ വംശഹത്യ നടക്കുമെന്നാണ് കുക്കികളുടെ ആശങ്ക.

യൂണിഫൈഡ് കമാൻഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേൻ സിങ്ങിനു കൈമാറുക, മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള വിദ്യാർഥിപ്രക്ഷോഭം കലാപത്തോടെ‍ാപ്പം കടുത്തുവരുന്നതും ഗൗരവമുള്ളതാണ്. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെയാണ് വിദ്യാർഥികളുടെ നീക്കമെന്ന ആരോപണം ഇതോടു ചേർത്തുവയ്ക്കേണ്ടതുണ്ട്.

മണിപ്പുർ കലാപം ജനങ്ങളെ ആഴത്തിൽ വിഭജിച്ചിരിക്കുകയാണെന്ന വേദന ഇന്നർ മണിപ്പുർ എംപിയും ജെഎൻയു പ്രഫസറുമായ ഡോ.ബിമൽ അകോയ്ജം തിരുവനന്തപുരത്തു നടന്ന മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കുവയ്ക്കുകയുണ്ടായി. വംശീയ കലാപമല്ല, വർഗീയ കലാപമാണു മണിപ്പുരിലുണ്ടായതെന്നും കലാപം ദീർഘകാലം തുടരാൻ അനുവദിച്ചതിലൂടെയാണു സ്ഥിതി ഇത്രയും വഷളായതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കണമായിരുന്നെന്നും ജനങ്ങളെ ആശ്വസിപ്പിക്കുകയും സംഘർഷത്തിന്റെ കനലണയ്ക്കുകയും ചെയ്യേണ്ട കടമ അദ്ദേഹത്തിനുണ്ടായിരുന്നെന്നും ഡോ.ബിമൽ അകോയ്ജം എടുത്തുപറഞ്ഞു.

കലാപം അമർച്ച ചെയ്യാൻ ശ്രമിക്കാതെ, എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് മണിപ്പുർ സർക്കാർ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരംകിട്ടേണ്ടതുണ്ട്. വിവേകപൂർണമായ നടപടികളിലൂടെ അവിടെ ശാശ്വതസമാധാനത്തിനു വഴിതുറക്കാൻ കേന്ദ്ര സർക്കാർ ഇനിയും വൈകിക്കൂടെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു പ്രകോപനപരമായ ഇടപെടലുകൾ ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തുകയുംവേണം. കലാപത്തിന്റെ ഇരുവശത്തുമുള്ളവരെ വിശ്വാസത്തിലെടുത്ത്, നിഷ്പക്ഷവും നീതിപൂർവകവുമായ നിലപാടുകളിലൂടെ വേണം സംസ്ഥാനത്തെ ശാന്തിയിലേക്കു തിരികെയെത്തിക്കാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടു മണിപ്പുരിലെത്തി, സാർഥകമായ സമാധാനശ്രമങ്ങൾക്കു നേതൃത്വം വഹിക്കണമെന്ന് ആ മനോഹരഭൂമിയെ സ്നേഹിക്കുന്നവരെല്ലാം ഹൃദയപൂർവം ആഗ്രഹിക്കുന്നു.

English Summary:

Editorial about no effort from Central government to stop Manipur unrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com