ADVERTISEMENT

ഏതു യുദ്ധവാർഷികവും ദുഃഖവാർഷികം കൂടിയാണ്. യുദ്ധത്തെ ദുഃഖം എന്നു മാറ്റിവിളിച്ചത് വിഖ്യാത എഴുത്തുകാരൻ ഒ.വി.വിജയനാണ്. വീണ്ടുമെ‍ാരു വലിയ ദുഃഖം ഒരു വർഷം പിന്നിട്ട് കനത്ത നാശനഷ്ടങ്ങളായി പെയ്യുകയാണിപ്പോൾ. 

ഇപ്പോഴും രൂക്ഷമായി തുടരുന്ന ഇസ്രയേൽ– ഗാസ യുദ്ധം അവശേഷിപ്പിക്കുന്നതു ജീവനഷ്ടമടക്കമുള്ള മഹാനാശമാണ്; ഉറ്റവരുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപമാണ്; ചോരയുടെയും കണ്ണീരിന്റെയും പ്രവാഹമാണ്. ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി, കൂടുതൽ നഷ്ടങ്ങളിലേക്കും നാശങ്ങളിലേക്കും തുടരുകയാണു യുദ്ധം. ഈ യുദ്ധത്തിൽ ആ മേഖലയുടെയും പശ്ചിമേഷ്യയുടെയും മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനമാണു നഷ്ടമാകുന്നത്. 

മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്‌ടിച്ചുകൊണ്ട്, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതാണ് രണ്ടാം ലോകയുദ്ധത്തിന്റെ ഏറ്റവും ക്രൂരചിത്രം. അതിനുശേഷവും രാഷ്‌ട്രങ്ങൾ തമ്മിൽ യുദ്ധങ്ങളുണ്ടായി. ഓരോ യുദ്ധാനന്തരവും മഹാനഷ്‌ടങ്ങൾ ബാക്കിയായി. ഇപ്പോഴും പല രാജ്യങ്ങളിലും സംഘർഷത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്; അതു ലോകത്തിന്റെ സ്വാസ്‌ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. രണ്ടരവർഷത്തിലേറെയായി തുടരുന്ന റഷ്യ– യുക്രെയ്ൻ യുദ്ധം ലോകത്തിന്റെ കൺമുന്നിലുള്ള മറ്റെ‍ാരു ദുരന്തപാഠമാണ്. 

കഴിഞ്ഞവർഷം ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തെത്തുടർന്ന് ഇസ്രയേൽ തുടങ്ങിയ തിരിച്ചടി, ലോകം ഇതിനകം നേടിയെന്ന് അവകാശപ്പെടുന്ന സംസ്കാരത്തെയും പരിഷ്കൃതിയെയുമെ‍ാക്കെ വെല്ലുവിളിച്ച് ചോരകെ‍ാണ്ട് പുതിയ നാൾവഴികൾ എഴുതുകയാണ്. വംശഹത്യയെന്ന് ആദ്യഘട്ടത്തിൽതന്നെ വിശേഷിപ്പിക്കപ്പെട്ട യുദ്ധം ഇതിനകം ഗാസയെ മൃതഭൂമിയാക്കിയിരിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും ഭക്ഷണത്തിനു കാത്തുനിൽക്കുന്നവർക്കും നേരെപോലും വെടിവയ്പു നടത്തി ഇസ്രയേൽ സൈന്യം മുന്നോട്ടുപോകുമ്പോൾ ജീവശ്വാസത്തിനുവേണ്ടി പിടയുകയാണ് ഗാസ. നിസ്സഹായതയുടെ പരകോടിയിലെത്തിക്കഴിഞ്ഞു ആ 365 ചതുരശ്ര കിലോമീറ്റർ പ്രദേശം. 

ഗാസയിൽ ഇതിനകം ഏകദേശം 42,000 പേർ മരിച്ചുവീണു; ഇസ്രയേ ലിൽ 1139 പേരും. യുദ്ധം ഒരു വർഷം തികയുമ്പോൾ പലസ്തീനെ പിന്തുണയ്ക്കുന്ന ലബനനിലേക്കും ഇറാനിലേക്കും ആക്രമണം വ്യാപിച്ചിരിക്കുന്നു. ആക്രമണം ഇനിയും വ്യാപിപ്പിക്കുമെന്ന ഇസ്രയേൽ ഭീഷണിയാകട്ടെ, മധ്യപൂർവദേശത്തെ അസ്ഥിരതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

ഓരോ യുദ്ധവും തകർക്കുന്നതു ഭാവിയിലേക്കു പ്രതീക്ഷയോടെ വിടരേണ്ട ഇളംസ്വപ്നങ്ങളെക്കൂടിയാണ്. ഗാസയിൽ മാത്രം ഇതുവരെ ഏകദേശം 11,000 കുട്ടികൾ മരിച്ചുവെന്നാണു കണക്ക്. കളിചിരികളുടെ പ്രായത്തിൽ അംഗഭംഗം വന്നും അനാഥരായും എത്രയെത്ര കുഞ്ഞുങ്ങൾ! നിർദയം കെ‍ാല്ലപ്പെട്ട എത്രയോ കുഞ്ഞുങ്ങൾ നിത്യനിദ്ര കെ‍ാള്ളുന്ന വിസ്തൃതശ്മശാനമായി മാറിക്കഴിഞ്ഞു ഗാസ. ഈ മുഖപ്രസംഗം നിങ്ങൾ വായിക്കുന്ന നേരത്തുപോലും ഗാസയിലെ ഒരു കുഞ്ഞുടലിൽനിന്നു ജീവൻ വേർപെടുകയാവും.

ലോകത്തു രണ്ടു പ്രധാന സംഘർഷങ്ങൾ നടക്കുമ്പോൾ ഐക്യരാഷ്ട്രസംഘടന (യുഎൻ) വെറും കാഴ്ചക്കാരായി മാറിനിൽക്കുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിമർശിച്ചത് ഈ വേളയിൽ ഏറെ പ്രസക്തമാകുന്നു. യുക്രെയ്ൻ–റഷ്യ സംഘർഷവും പശ്ചിമേഷ്യൻ സംഘർഷവുമാണു ജയശങ്കർ പരാമർശിച്ചത്. ശക്തമായും ഫലപ്രദമായും ഇടപെടാൻ കഴിയാതെ യുഎൻ അതിന്റെ ദൗർബല്യം വെളിപ്പെടുത്തിക്കെ‍ാണ്ടേയിരിക്കുന്നു. ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അതു ശാശ്വത യുദ്ധവിരാമമായി മാറുകയും ചെയ്യണമെന്ന യുഎൻ നിർദേശം ഇപ്പോഴും ജലരേഖയായി തുടരുന്നത് അതിന്റെ സാക്ഷ്യമല്ലേ ?

നവലോകത്തിന് ഒരു യുദ്ധത്തെയും ന്യായീകരിക്കാനാവില്ല. എന്നവസാനിക്കുമെന്നറിയാതെ തുടരുന്ന യുദ്ധങ്ങളിലൂടെ ഇതിനകമുണ്ടായ ആഴമുറിവുകൾ വിളിച്ചുപറയുന്നത് ചെവിയോർത്താൽ ലോകത്തിനു കേൾക്കാം: എത്രയുംവേഗം ഈ ചോരച്ചെ‍ാരിച്ചിൽ അവസാനിപ്പിക്കുകതന്നെ വേണം. ചോരകെ‍ാണ്ടല്ല, സഹവർത്തിത്വവും മാനുഷികതയുംകെ‍ാണ്ടാവണം പുതിയ ലോകക്രമത്തിന്റെ നിർമിതി. ചരിത്രത്തിലേക്കു ദുഃഖങ്ങൾമാത്രമാണ് യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത്. ഇസ്രയേൽ– ഗാസ യുദ്ധവാർഷികം ലോകത്തെ ഓർമിപ്പിക്കുന്നതും അതുതന്നെ. പശ്ചിമേഷ്യയുടെ മണ്ണിലേക്കു സമാധാനം മടക്കിക്കൊണ്ടുവരാൻ മുഴുവൻ ലോകവും കൊതിക്കുന്നു.

English Summary:

Editorial about wars destroying humankind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com