ADVERTISEMENT

ഇന്ത്യൻ ഹോക്കിയുടെ സെന്റർ കോർട്ടാണ് ഒഡീഷയിലെ സുന്ദർഗഡ്. ഛത്തീസ്ഗഡിനോടു ചേർന്നു കിടക്കുന്ന ആദിവാസി ഭൂരിപക്ഷ ജില്ലയിൽ 17 ബ്ലോക്കുകളാണുള്ളത്. എല്ലായിടത്തുമുണ്ട് അത്യാധുനിക ഹോക്കി ടർഫുകൾ. സുന്ദർഗഡിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്ന ബിജു ജനതാദൾ (ബിജെഡി) സ്ഥാനാർഥിയും ഒരു ഹോക്കി ഇതിഹാസമാണ്– മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹോക്കി ഇന്ത്യയുടെ പ്രസിഡന്റുമായ ദിലീപ് ടിർക്കി.

ഹോക്കി സ്റ്റിക്കിൽ ഒട്ടിച്ചു ചേർത്തെന്നപോലെ പന്തുമായി മുന്നേറി, കാണികളെ വിസ്മയിപ്പിച്ചിരുന്ന മാന്ത്രികൻ തിരഞ്ഞെടുപ്പ് കളത്തിൽ വോട്ടർമാരുടെ ഹൃദയം കീഴടക്കുന്നതിലും സമർഥനാണ്. 2012 മുതൽ 2018 വരെ ബിജെഡി ടിക്കറ്റിൽ രാജ്യസഭാംഗമായ ടിർക്കി ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2014 ൽ ഇതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടു.

പ്രായമായവർ വാക്കിങ് സ്റ്റിക്കും കുട്ടികൾ ഹോക്കി സ്റ്റിക്കും കൊണ്ടുനടക്കുന്ന സുന്ദർഗഡിൽ ഹോക്കിയാണ് പ്രധാന സംസാര വിഷയം. 3 ഒളിംപിക്സുകളിൽ കളിച്ച, 413 മത്സരങ്ങളിൽ രാജ്യത്തിന്റെ ജഴ്സിയണിഞ്ഞ ദിലീപ് ടിർക്കി ഉൾപ്പെടെ അറുപതിലേറെ രാജ്യാന്തര താരങ്ങളെയാണ് സുന്ദർഗഡ് രാജ്യത്തിനു സംഭാവന ചെയ്തത്. 120 കോടിയിലേറെ ചെലവിട്ട് ഒഡീഷ സർക്കാർ കഴിഞ്ഞവർഷം ലോകത്തെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിർമിച്ചത് സുന്ദർഗഡ് മണ്ഡലത്തിന്റെ പരിധിയിലുള്ള റൂർക്കലയിലാണ്.

നാട്ടുകാരുടെ കായികപ്രേമം വോട്ടാക്കി മാറ്റാൻ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റനു മുൻപിലുള്ളത് വലിയ കടമ്പയാണ്. സിറ്റിങ് എംപിയും 2 തവണ കേന്ദ്രമന്ത്രിയുമായ ബിജെപിയുടെ ജുവൽ ഓറമാണ് പ്രധാന എതിരാളി. കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളിൽ നാലിലും ഇവിടെ വിജയിച്ചത് ജുവലാണ്. 2014 ലെ തിരഞ്ഞെടുപ്പിൽ 18,829 വോട്ടുകൾക്കാണ് ടിർക്കി ജുവലിനോടു പരാജയപ്പെട്ടത്. ടിർക്കി മത്സരത്തിൽനിന്നു മാറിനിന്ന 2019 ലെ തിരഞ്ഞെടുപ്പിൽ ജുവലിന്റെ ഭൂരിപക്ഷം 2 ലക്ഷം കടന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കിക്കോഫിൽ ദിലീപിനു പുറമേ മറ്റൊരു ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ കൂടി സുന്ദർഗഡിലെ പോർക്കളത്തിലുണ്ടായിരുന്നു. തൽസാര നിയമസഭാ മണ്ഡലത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ദിലിപിന്റെ ജൂനിയറുമായ പ്രബോധ് ടിർക്കിയെയാണ് കോൺഗ്രസ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ‌, പിന്നീട് പ്രബോധിനെ മാറ്റി മറ്റൊരാളെ സ്ഥാനാർഥിയാക്കി. അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട പ്രബോധ് ബിജെപിയിൽ ചേർന്നു.

പാർലമെന്റിൽ നവീനിന്റെയും ഒഡീഷയുടെയും ശബ്ദമാകാനാണ് മത്സരിക്കുന്നതെന്നു ദിലീപ് ടിർക്കി ‘മനോരമ’യോട് പറഞ്ഞു.

Q സുന്ദർഗഡിലെ സാധ്യത എത്രത്തോളമുണ്ട്?

A മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പേരിലാണ് ഞാൻ വോട്ടുചോദിക്കുന്നത്. രാജ്യത്തിന്റെ സ്പോർട്സ് ഹബായി ഒഡീഷയെ മാറ്റിയത് മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമാണ്. ഹോക്കി ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഒഡീഷ ലോക കായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചു. ഇതെല്ലാം ‍ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

Q ബിജെപിയുമായുള്ള സഖ്യനീക്കം പാളിയത് തിരിച്ചടിയാകുമോ?

A ഒഡീഷയിൽ ബിജെഡിക്ക് മറ്റൊരു പാർട്ടിയുമായി സഖ്യം ആവശ്യമില്ല. നവീൻ പട്നായിക്കിന്റെ ജനസമ്മതി അത്രത്തോളമാണ്. ഈ തിര‍ഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിലും ബിജെഡിയുടെ സ്വാധീനം വർധിക്കും.

Q രാഷ്ട്രീയത്തിലേക്ക് എത്തുന്ന കായിക താരങ്ങളുടെ എണ്ണം കൂടുകയാണല്ലോ

A അതൊരു നല്ല പ്രവണതയാണ്. കഠിനാധ്വാനവും അച്ചടക്കവുമാണ് കായികതാരങ്ങളുടൈ മുഖമുദ്ര. രാഷ്ട്രീയത്തിൽ ശോഭിക്കാൻ വേണ്ടതും ഇതു രണ്ടുമാണ്. കായിക താരങ്ങളുടെ ലക്ഷ്യബോധവും ടീം സ്പിരിറ്റും നാടിന്റെ വികസനത്തിനു കരുത്തേകും.

English Summary:

Hockey legend Dilip Tirkey to shine in political jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com