ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ അതിരൂക്ഷമായി വിമർശിക്കുന്ന കത്താണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇന്നലെ പുറത്തുവിട്ടത്. ഗാന്ധിജിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിന്റെയും നാളെ പഞ്ചാബിൽ ഉൾപ്പെടെ അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് മൻമോഹൻ സിങ്ങിന്റെ വിമർശനം. 

മൻമോഹൻ സിങ്ങിന്റെ കത്തിൽനിന്ന്: ‘ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ രാഷ്ട്രീയ ചർച്ചകൾ ശ്രദ്ധയോടെ കണ്ടിരുന്നു. വിദ്വേഷ പ്രസംഗങ്ങളിൽ മുഴുകിയിരിക്കുകയാണ് മോദി. പൂർണമായും ഭിന്നിപ്പിക്കുന്ന സ്വഭാവമാണ് അവയ്ക്ക്. രാഷ്ട്രീയ സംവാദങ്ങളുടെ അന്തസ്സ് താഴ്ത്തിയ ആദ്യ പ്രധാനമന്ത്രിയാണ് മോദി; അതുവഴി പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും. ഇത്രയേറെ വിദ്വേഷം നിറഞ്ഞതും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ നോട്ടമിടാൻ ഉദ്ദേശിച്ചുള്ളതും വിദ്വേഷജനകവും സഭാമര്യാദകൾക്കു നിരക്കാത്തതും ആയ പദപ്രയോഗങ്ങൾ മുൻപൊരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ല. ഞാൻ പറയാത്ത ചില കാര്യങ്ങൾ എന്റെ പേരിലുമാക്കി. ഒരു സമൂഹത്തെ മറ്റൊന്നിൽനിന്ന് ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ വേർതിരിച്ചിട്ടില്ല. അതു ബിജെപിക്ക് പകർപ്പവകാശമുള്ള കാര്യമാണ്. രാജ്യത്തെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മനുഷ്യത്വമില്ലായ്മ നിറഞ്ഞ പ്രചാരണം അതിന്റെ പാരമ്യത്തിലാണ്. വിഭാഗീയ ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് വോട്ടർമാരുടെ കടമയാണ്.’

മോദിക്ക് ഗ്രാമി ജേതാവിന്റെ പിന്തുണ 

ഗാന്ധിജിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തോട് യോജിച്ച് ഗ്രാമി പുരസ്കാര ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കേജ് രംഗത്തുവന്നു. 1948–ൽ വധിക്കപ്പെട്ട ശേഷം പാശ്ചാത്യലോകത്ത് ഗാന്ധി വിസ്മരിക്കപ്പെട്ടുവെന്നും അവിടെ ഗാന്ധിജിയുടെ തലമുറ കഴിഞ്ഞുള്ളവർ അദ്ദേഹത്തെക്കുറിച്ചു കേട്ടിട്ടു പോലുമുണ്ടായിരുന്നില്ലെന്നും 1982 ലെ സിനിമ അതിനു മാറ്റം വരുത്തിയെന്നും റിക്കി കേജ് പറഞ്ഞു. 

ഗാന്ധി പുസ്തകങ്ങൾ മോദിക്കയച്ച് ടി.എൻ. പ്രതാപൻ 

തൃശൂർ ∙ ഗാന്ധിയെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്ത് ടി.എൻ. പ്രതാപൻ എംപിയുടെ പ്രതിഷേധം. ‘ലോകപ്രശസ്തരായ എഴുത്തുകാർ, ചിന്തകർ, നവോഥാന നായകർ എന്നിവരൊക്കെ ഗാന്ധിജിയെ മാതൃകയാക്കിയവരാണ്. ഗാന്ധിയെക്കുറിച്ചു മനസ്സിലാക്കാൻ ഉതകുന്ന പുസ്തകങ്ങൾ ഒപ്പം വയ്ക്കുന്നു. ധ്യാനം കഴിയുമ്പോൾ സമയം കണ്ടെത്തി വായിക്കുന്നതു നന്നായിരിക്കും’– പ്രതാപൻ കത്തിൽ പറയുന്നു. 

English Summary:

Manmohan Singh's letter strongly criticizing Prime Minister Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com