ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് യുവാവിനെ കഴുത്തറുത്തു കൊന്നതിനെത്തുടർന്നുണ്ടായ സംഘർഷം കൂടുതൽ ശക്തമാകുന്നു. അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ജിരിബാമിൽ ഇന്നലെ പൊലീസ് ഔട്പോസ്റ്റിനും ഒട്ടേറെ വീടുകൾക്കും തീയിട്ടു. സംഭവത്തെത്തുടർന്ന് ജിരിബാം പൊലീസ് സൂപ്രണ്ട് എ.ഘനശ്യാം ശർമയെ അടിയന്തരമായി സ്ഥലംമാറ്റി. എ.പ്രദീപ് സിങ്ങാണ് പുതിയ എസ്പി.

ബറാക് നദിക്കരയിൽ ചോട്ടോബേക്രയിലെ ജിറി മുഖ് പൊലീസ് ഔട്പോസ്റ്റിനും ഗോവഖൽ ഫോറസ്റ്റ് ബീറ്റ് ഓഫിസിനും പുലർച്ചെ 12.30ന് ആണു തീവച്ചത്. തുടർന്ന് സായുധസംഘം സമീപത്തെ ഗ്രാമങ്ങളിലെ വീടുകൾക്കുനേരെ തിരിഞ്ഞു. 70 ൽ ഏറെ വീടുകൾ കത്തിനശിച്ചെന്നാണു പ്രാഥമിക വിവരം. ഗ്രാമങ്ങളിൽനിന്ന് 239 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽനിന്ന് 70 പേരടങ്ങുന്ന പൊലീസ് കമാൻഡോ സംഘം ഇന്നലെ ജിരിബാമിലെത്തി.

തീവ്ര മെയ്തെയ് സായുധ സംഘടനയായ ആരംഭായ് തെംഗോലിന്റെ പ്രവർത്തകനായ എസ്.ശരത് കുമാർ (59) വ്യാഴാഴ്ച കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മെയ്തെയ് സായുധ സംഘങ്ങൾ അക്രമാസക്തരായത് എന്നാണു റിപ്പോർട്ട്. ഇംഫാൽ താഴ്‌വരയി‍ൽ കഴിഞ്ഞ വർഷമുണ്ടായ വംശീയകലാപം കാര്യമായി ബാധിക്കാത്ത ജില്ലയായ ജിരിബാം സംഘർഷഭരിതമായത് അധികൃതരെ ആശങ്കയിലാക്കുന്നു. ഇതിനിടെ, നിരോധിത ഭീകരസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി ആൻഡ് പ്രിപാക്കിനുവേണ്ടി നിയോഗിക്കപ്പെട്ട 5 യുവാക്കളെ അസം റൈഫിൾസ് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിൽനിന്നു മോചിപ്പിച്ചു.

English Summary:

Conflict spreads again in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com